തൃശൂർ: പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്മൽ ആണ് നെടുംപുഴ പോലീസിന്റെ പിടിയിലായത്. കൂർക്കാഞ്ചേരിയിലെ F2 ഫിറ്റ്നസ് സെൻ്ററിൽ വച്ച് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഒരു യുവതി നൽകിയ പരാതി. മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് അടുത്തയാൾ നൽകിയ പരാതി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി യുവതികൾ ഫിറ്റ്നസ് സെൻ്ററിൽ പരിശീലനത്തിന് എത്തിയിരുന്നു. യുവതികളിൽ നിന്നും പണമടക്കം അപഹരിച്ചുവെന്നാണ് പോലീസ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യലിൽ നിന്നും മനസിലാക്കിയത്. അജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഒരേസമയമാണ് അജ്മൽ രണ്ടു യുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകുകയായിരുന്നു.
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്‌റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.
















