ടെഹ്റാന്‍: മേഴ്സ്ക് ഉള്‍പ്പെടെയുള്ള ആഗോള വമ്പന്‍ ചരക്ക് കപ്പല്‍ കമ്പനികള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സര്‍വ്വീസ് അവസാനിപ്പിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നുവെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
മോദി തിരക്കിട്ട് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുത്തുവരികയാണ്. ഇതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ച മോദി പിന്നീട് ബഹ്റൈനിലെ സുല്‍ത്താനുമായി സംഭാഷണം നടത്തിയിരിക്കുകയാണ്. സമാധാന പാതയിലേക്ക് യുഎസിനെയും ഇസ്രയേലിനെയും ഇറാനെയും എത്തിക്കാനാണ് മോദിയുടെ ശ്രമം. യുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യ ഇരുപക്ഷത്തിനും ഒപ്പമില്ലെന്ന നിലപാട് ശക്തമായി പ്രഖ്യാപിച്ചിരുന്നു.
എണ്ണനിറച്ച ഒരു കപ്പല്‍ മുങ്ങിയാല്‍, തീപ്പിടിച്ചാല്‍ ഉണ്ടാകുന്ന നഷ്ടം അപരിഹാര്യമാണ്. അത്തരം റിസ്കെടുക്കാന്‍ ചരക്ക് കപ്പല്‍ കമ്പനികള്‍ തയ്യാറല്ല. കാരണം ഇറാന് കടലില്‍ നല്ല ആധിപത്യമുണ്ട്. കടലിലൂടെ പോകുന്ന ഒരു ചരക്ക് കപ്പല്‍ തകര്‍ക്കാന്‍ ആളില്ല ഡ്രോണ്‍ ബോട്ടുകളോ മുങ്ങിക്കപ്പല്‍ ഉപയോഗിച്ചുള്ള മിസൈല്‍ ആക്രമണമോ നടത്തുക ഇറാന് നിസ്സാരമാണ്. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും നാലിലൊന്ന് പ്രകൃതിവാതകവും ഏറ്റി ചരക്കുകപ്പലുകള്‍ കടന്നുപോകുന്ന നിര്‍ണ്ണായക കടലിടുക്കാണ് ഹോര്‍മുസ് കടലിടുക്ക്.
മേഴ്സ്ക് പോലുള്ള കമ്പനികള്‍ കപ്പലുകള്‍ ഇറക്കാന്‍ തയ്യാറല്ലെങ്കില്‍ മറ്റ് ചെറിയ കമ്പനികളും ഇതേ വഴി പിന്തുടരും. എന്തായാലും എണ്ണവില കുതിച്ചുയര്‍ന്ന് ബാരലിന് 100 ഡോളര്‍ എന്ന നിലയില്‍ എത്തുമെന്നാണ് കരുതുന്നത്. വെനസ്വേല എണ്ണപ്പാടകള്‍ പിടിച്ചെടുത്ത ട്രംപ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണോ എന്നും ചിലര്‍ വിലയിരുത്തുന്നു. കാരണം വെനസ്വേല എണ്ണ ഈ പ്രതിസന്ധി മുതലെടുത്ത് കൊള്ളവിലയ്‌ക്ക് വില്‍പന നടത്താന്‍ യുഎസിനാകും.
















