കാശിവിശ്വനാഥക്ഷേത്രത്തിലെ ദര്‍ശനത്തിനായി ഞങ്ങള്‍ക്ക് കുറച്ചുനേരം നടക്കേണ്ടിവന്നു. ജനബാഹുല്യം കാരണം വളരെ സാവധാനം മാത്രമേ നടക്കാന്‍ പറ്റൂ. വളരെ സമയം ക്യൂവില്‍ നിന്നാണ് പവിത്രമായ കാശിവിശ്വനാഥ ദര്‍ശനം സാധിച്ചത്. ത്രിലോകനാഥനായ ഭഗവാന്‍ ശ്രീപരമേശ്വരന്റെ ശിവലിംഗദര്‍ശനം വളരെ പ്രസിദ്ധവും യാത്ര കഠിനവുമാണ്. തൊട്ടടുത്ത് മറ്റൊരു കാഴ്ച നേരില്‍ കാണുവാനുള്ള അവസരമുണ്ടായി. മുഗള്‍ രാജവംശത്തിലെ അവസാന ഭരണാധികാരിയായ ഔറംഗസീബിന്റെ കാലത്ത്, അവിടെ സ്ഥിതി ചെയ്തിരുന്ന ശിവക്ഷേത്രം പൊളിച്ച്, അവിടെ അന്നു പണി ചെയ്ത ഒരു ‘മസ്ജിദ്’ ഇന്നും, യുദ്ധ ഭൂമില്‍ തളര്‍ന്നു വീണ യോദ്ധാവിനെപ്പോലെ, മാറാലയും കരിയും ചെളിയും കവര്‍ന്നെടുത്ത്, ക്ഷേത്രത്തോടു ചേര്‍ന്നു തന്നെ നില്‍ക്കുന്ന കാഴ്ച ഒരു കരാളഭരണത്തെ ഓര്‍മ്മപ്പെടുത്തി. മുന്‍പ് അവിടെയുണ്ടായിരുന്നതായി പറയപ്പെടുന്ന ശിവക്ഷേത്രത്തിന്റെ മുന്‍പില്‍ ഭഗവാനെ ദര്‍ശിച്ചുകൊണ്ടു കിടക്കുന്ന ‘നന്ദി’ യുടെ ശില്പം ഇന്നും അവിടെ ആരാധിച്ചുപോരുന്ന കാഴ്ചയും നമുക്ക് കാണാം.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബനാറസ് നഗരത്തിന്റെ ചാരുതയേറിയ ബനാറസ് പട്ടുസാരികള്‍ വാങ്ങാന്‍ സ്ത്രീജനങ്ങള്‍ പ്രത്യേകം സമയം കണ്ടെത്തി. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ ഉടമയുടെ ഇടപെടല്‍ വഴി ഒരു വലിയ ബനാറസ് പട്ടുസാരിയുടെ ഷോറൂമില്‍ ഞങ്ങള്‍ അല്‍പ്പ സമയം ചിലവഴിച്ചു. 200 രൂപയില്‍ തുടങ്ങി രണ്ട് ലക്ഷം വരെ വില മതിക്കുന്ന പട്ടുസാരികളുടെ ശേഖരം, ഉടമസ്ഥന്‍ സേട്ട് അമനുള്ളസെയ്ദ്, നിരത്തിയിട്ടപ്പോള്‍ പല സഹോദരിമാരും പരസ്പരം നോക്കി ആസ്വദിച്ചു വാങ്ങിയത് 250 രൂപയുടെതും. ഈ തിരക്കേറിയ സമയത്തും നമ്മുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ സഹോദരി രുഗ്മണിയമ്മയും സാരി വാങ്ങാന്‍ എത്തിയിരുന്നു.
അയോധ്യയിലെ മണല്‍ത്തരികള്‍
ഞങ്ങള്‍ വാരണാസിയോട് യാത്ര പറഞ്ഞ് അയോധ്യയിലേക്ക് തിരിച്ചു. ഒരു ഉച്ചയോടെ അയോദ്ധ്യയില്‍ എത്തിച്ചേര്‍ന്നു. ചെറുപ്പക്കാലത്ത് പുസ്തകങ്ങളിലൂടെയും രാമായണ മാസക്കാലത്ത് സ്ഥിരമായും കേട്ടിരുന്ന ആ പേര് അയോദ്ധ്യ അവിടെ കാല്‍ കുത്തുമ്പോള്‍, നൂറ്റാണ്ടുകള്‍ മുന്‍പ് ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു പുരാതന രാജവംശത്തിന്റെ ചരിത്രം പേറുന്ന ഒരു നാഗരികതയുടെ കഥ പറയുന്ന പുണ്യഭൂമി ഇതാ കണ്‍മുന്നില്‍, ആ മണല്‍ത്തരികളില്‍ കാല്‍ കുത്തുമ്പോള്‍, ശ്രീരാമദേവന്റെ പാദസ്പര്‍ശമേറ്റ ആ മണല്‍ത്തരികള്‍ ഞങ്ങളോടു പുഞ്ചിരിച്ചു. പവിത്രമായ ആ മണ്ണില്‍ തൊട്ടുവന്ദിച്ച് ഞങ്ങള്‍ അയോദ്ധ്യധാം ലക്ഷ്യമാക്കി നടന്നു. പരിപാവനമായ ഒരു പുരാതന സാമ്രാജ്യം നാഗരികതയ്‌ക്ക് വഴി മാറിയപ്പോള്‍ പൗരാണികതയുടെ ആഢ്യത്വം ഒട്ടും നഷ്ടപ്പെടാതെ ചാരുതയേറിയ കരവിരുതിനാല്‍ കൊത്തി വച്ച കല്‍ത്തൂണിലെ സാലഭഞ്ചികകള്‍ ഞങ്ങളെ വരവേറ്റു. ഒപ്പം പുതിയ അയോദ്ധ്യക്ഷേത്രത്തിന്റെ മുഖ്യസെക്യൂരിറ്റി ഓഫീസര്‍ തിവാര്‍ജിയും. അദ്ദേഹത്തിന്റെ ആതിഥേയത്വം ഞങ്ങള്‍ക്കു ലഭിച്ചത് അയോദ്ധ്യയിലെ സംഘപ്രവര്‍ത്തകന്‍ വഴി ഞങ്ങളുടെ വോളന്റിയര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികം വരുന്ന പ്രധാനവീഥിയുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന രാജസ്ഥാന്‍ കല്ലുകളാല്‍ നിര്‍മ്മിച്ച മനോഹരങ്ങളായ കല്‍ത്തൂണുകളിലെ കൊത്തുപണികള്‍ പൗരാണികതയുടെ ചാരുതവിളിച്ചോതുന്ന ഒന്നായിരുന്നു. ക്ഷേത്രത്തിന്റെ മുഖ്യകവാടത്തിലേയ്‌ക്ക് സന്ദര്‍ശകരുടെ നീണ്ട ക്യൂ കാണാമായിരുന്നു. ശ്രീമാന്‍ തിവാരിജിയുടെ ആതിഥേയത്വം ഞങ്ങളെ ക്യൂവില്‍ നിന്നും രക്ഷപ്പെടുത്തി. കൃത്യം 6 മണിയോടെ ഞങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. മനുഷ്യനേത്രങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത, അവാച്യമായ ഒരനുഭൂതി നിറഞ്ഞ, മാര്‍ബിള്‍/ കല്‍ത്തൂണുകളില്‍ നിര്‍മ്മിച്ച വശ്യസുന്ദരമായ കൊത്തുപണികളുടെ ഒരു അപാരസാഗരം അവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞു. ഹിന്ദു പൗരാണിക ചരിത്രങ്ങളുടെ കഥകള്‍ പറയുന്ന, ശില്പചാരുതകള്‍ നമ്മേ സ്വാഗതം ചെയ്യുന്ന ഒരനുഭൂതി. ചരിത്രമുറങ്ങുന്ന, ശ്രീരാമദേവന്റെ ജന്‍മസ്ഥലമായ അയോദ്ധ്യ അക്ഷരാര്‍ത്ഥത്തില്‍ അത് ശില്പ ചാരുതയുടെ മകുടോദാരമാണ്. ഞങ്ങളെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചാനയിച്ച് മുന്നോട്ടു കൊണ്ടുപോയ വനിതാ സെക്യൂരിറ്റികള്‍ സ്വന്തം കര്‍ത്തവ്യത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്‌ക്കാതെ ഞങ്ങളെ സാവധാനം, ആ തിരുസന്നിധിയിലേക്ക് എത്തിച്ചപ്പോള്‍ എല്ലാവരും അറിയാതെ ഉറക്കെയുറക്കെ വിളിച്ചുപോയി ജയ്ശ്രീറാം, ജയ്ശ്രീറാം. അതാ അവിടെ, ഒരു പത്തടി ദൂരത്ത് ഞങ്ങള്‍ ദര്‍ശിച്ചു ചെറുപുഞ്ചിരിയോടെ, സുസ്‌മേരവദനനായി, സകല ഐശ്വര്യങ്ങളും ചൊരിഞ്ഞുകൊണ്ട് നമ്മളേ നോക്കി നില്‍ക്കുന്നു. കുഞ്ഞു രാം ലല്ല ശ്രീരാമ ഭഗവാന്റെ ബാലരൂപം. തേജസ്സാര്‍ന്ന മുഖകാന്തി ഒഴുകുന്ന, ഭംഗിയേറിയ ആകാരസൗഷ്ടവം നിറഞ്ഞു തുളമ്പുന്ന തേജസ്സില്‍ എല്ലാം മറന്ന് ഞങ്ങള്‍ അഞ്ച് മിനിറ്റോളം ആ ദര്‍ശനം കണ്‍കുളിര്‍ക്കെ കണ്ടു വണങ്ങി. തിരികെ നടന്ന്, ഞങ്ങള്‍ ഒന്നാം നിലയിലേയ്‌ക്കുള്ള വഴി സെക്യൂരിറ്റി സഹോദരിമാര്‍ കാട്ടിത്തന്നു. മുകളില്‍ അവിശ്വസനീയമായ, നയനാനന്ദകരമായ ഒരു ചരിത്ര മുഹൂര്‍ത്തം. ശ്രീറാം, ജയറാം, ജയജയറാം, ഉറക്കെ ഉറക്കെ പാടിക്കൊണ്ട് ഞങ്ങള്‍ ക്ഷേത്രത്തിനു പുറത്തുവരുമ്പോള്‍ ഏകദേശം ഏഴ് മണിയായിരുന്നു. വെണ്‍മയേറിയ നിലാവില്‍ കുളിച്ചുനിന്ന രാമക്ഷേത്രം, നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍, അണിഞ്ഞൊരുങ്ങി. ശില്പചാരുത ക്ഷേത്രത്തിന്റെ ഓരോ തൂണിലും ദര്‍ശിക്കാനായി. ഇതിന് നേതൃത്വം നല്‍കിയ ശില്പികള്‍ക്കുമുന്നിലും, അയോദ്ധ്യാ രാമക്ഷേത്രം എന്ന ഓരോ ഹിന്ദുവിന്റെയും ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമാക്കിയ, ഉത്തര്‍പ്രദേശിന്റെ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കു മുന്‍പില്‍ നമ്മ്രശിരസ്‌ക്കരായി. ഞങ്ങള്‍ അയോദ്ധ്യക്ക് യാത്ര പറഞ്ഞു.
നന്ദിഗ്രാമും പ്രയാഗ് രാജും
അവിടെ നിന്നും ഞങ്ങള്‍ പോയത് ‘നന്ദിഗ്രാം’ എന്ന സ്ഥലത്തേക്കാണ്.14 വര്‍ഷക്കാലം, ജേഷ്ഠന്റെ പാദുകം പൂജ ചെയ്തുകൊണ്ട്, ഭരതകുമാരന്‍ അയോദ്ധ്യ ഭരിച്ചത് ഈ ‘നന്ദിഗ്രാം’ എന്ന സ്ഥലത്ത് ഇരുന്നായിരുന്നു. പരിപാവനമായ ശ്രീരാമന്റെ പാദുക പൂജ ചെയ്ത സ്ഥലം ഇന്നും ശ്രീരാമനാമത്തില്‍ മുഖരിതമായി ഞങ്ങള്‍ക്കു കാണുവാനും കേള്‍ക്കുവാനും സാധിച്ചത് ഒരു മഹാഭാഗ്യമായിതന്നെയാണ് കാണുന്നത്.
രാത്രി 11 മണിയോടെ ഞങ്ങള്‍ ട്രെയിന്‍ യാത്ര, അയോദ്ധ്യയില്‍ നിന്നും, പരിപാവനമായ പ്രയാഗ്രാജിലുള്ള ത്രിവേണി സംഗമത്തിലേക്ക് ആയിരുന്നു. പഴയ അലഹബാദ് നഗരമാണ് ഇന്ന് പ്രയാഗ്രാജ് എന്നറിയപ്പെടുന്നത്. ഒരു കോണില്‍നിന്നും ഗംഗാനദിയും, മറ്റൊരു കോണില്‍ നിന്നും യമുനാ നദിയും, മൂന്നാമതായി സരസ്വതി നദിയും ഒഴുകിവന്ന് ഒന്നിച്ചു ചേരുന്ന ആ പവിത്രമായ ത്രിവേണി സംഗമത്തില്‍ ഞങ്ങള്‍ സ്‌നാനം ചെയ്തു. അതൊരു പ്രത്യേക അനുഭൂതിയും അവാച്യമായ കാഴ്ചയുമായിരുന്നു. ത്രിവേണിസ്‌നാനം കഴിഞ്ഞ് ഞങ്ങള്‍ ശ്രിങ് വേര്‍പൂ
ര്‍ എന്ന സ്ഥലത്തേക്കു തിരിച്ചു. ശ്രീരാമദേവന്റെ പ്രവാസജീവിത കാലത്ത് സീതാദേവിയോടും അനുജന്‍ ലക്ഷ്മണകുമാരനോടൊപ്പം, ഗംഗാനദി കുറുകെ കടന്ന് എത്തിച്ചേര്‍ന്ന സ്ഥലമാണ് ശ്രിങ്വേര്‍പൂര്‍.
ഇവിടെ നിന്നും ഞങ്ങള്‍ ‘സീതാ സമാഹിത് സ്ഥല്‍ ക്ഷേത്രം’ ദര്‍ശിക്കാനായി യാത്ര തുടര്‍ന്നു. ഇവിടെയാണ് സീതാദേവി, ഭൂമി പിളര്‍ന്ന് തിരികെ, മണ്ണില്‍ നിന്നു വന്ന് മണ്ണിലേക്കു തന്നെ തിരിച്ചുപോയതെന്നാണ് സങ്കല്പം. ഈ ക്ഷേത്രത്തിനടുത്ത്, താഴേക്ക് ഏതാനും സ്റ്റെപ്പുകള്‍ ഇറങ്ങി, അടിയില്‍ ഒരു സ്ത്രീ വിഗ്രഹം വച്ച് ഇന്നും ആരാധിച്ചു പോരുന്നു.
രാത്രി 9 മണിയോടെ ഞങ്ങള്‍ പ്രയാഗ്രാജ് വിട്ട് ട്രെയിന്‍ യാത്ര തുടങ്ങി. മഹാരാഷ്‌ട്രയിലെ ‘നാസിക് ‘ ലക്ഷ്യമാക്കിയായിരുന്നു യാത്ര. നാസികില്‍ ഞങ്ങള്‍ പഞ്ചവടിയില്‍ ദര്‍ശനം ചെയ്തു. പഞ്ചവടിയില്‍ വച്ചാണല്ലോ രാവണന്‍ സീതാദേവിയെ അപഹരിക്കുന്നതും ഇതു തടഞ്ഞ ജടായുവിനെ ചിറകുകള്‍ അരിഞ്ഞു വീഴ്‌ത്തിയതും. ഇതിനടുത്ത് മന്ദാകിനി നദിയുടെ ഉത്ഭവസ്ഥാനവും ദര്‍ശിച്ച് ഞങ്ങള്‍, യാത്രയുടെ അവസാന ഘട്ടത്തിലേക്കു കടന്നു. അതിപുരാതനമായ ‘ത്രയംബകേശ്വര്‍’ ക്ഷേത്രമായിരുന്നു അടുത്തതും അവസാനത്തേതുമായ ഞങ്ങളുടെ യാത്രയിലെ സ്ഥലം. പുരാതനമായ മൂന്ന് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രയംബകേശ്വര്‍ ക്ഷേത്രം. ഏറ്റവും ആദരണീയമായ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണിത്. ബ്രഹ്‌മാവ്, വിഷ്ണു , ശിവന്‍ എന്നിവരേ പ്രതിനിധീകരിക്കുന്ന മൂന്നു മുഖങ്ങളുള്ള ഒരു സവിശേഷമായ ലിംഗം ഇവിടെയുണ്ട്. ഈ ക്ഷേത്രമുറ്റത്തിരുന്ന് സ്വാമിജിയോടൊപ്പം അല്പം നാമജപവും പ്രാര്‍ത്ഥനയും കഴിഞ്ഞ്, കഴിഞ്ഞ 10 ദിവസത്തെ തീര്‍ത്ഥയാത്രയുടെ മധുരിക്കുന്ന ഓര്‍മ്മകളുമായി ഞങ്ങള്‍ ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ പടികളിറങ്ങി ട്രെയിനിലേക്ക് നടന്നുനീങ്ങി.
ഈ യാത്ര വഴി ഭാരതീയ ചരിത്രത്തിന്റെ ഏടുകളെ വാരിപ്പുണരുവാനും, ശ്രീരാമദേവന്റെ പാദസ്പര്‍ശനമേറ്റ പുണ്യപുരാതന സ്ഥലങ്ങള്‍ ദര്‍ശിക്കാനും സാധിച്ചത് ഗുരുപരമ്പരകളുടെയും മാതാപിതാക്കളുടെയും മുനിശ്രേഷ്ഠന്‍മാരുടെയും അനുഗ്രഹം കൊണ്ടാണ്.
(അവസാനിച്ചു)
















