അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ശ്രീരാമഭഗവാന്റെ പാദസ്പര്‍ശനമേറ്റ ആ സ്ഥലം കാണാന്‍, ആ പുണ്യഭൂമിയുടെ സുഗന്ധം തേടി ഒരേ മനസ്സോടെ 500 ഓളം കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ‘ജയ് ശ്രീറാം’ വിളിയോടെ ഭാരത് ഗൗരവ് ട്രെയിന്‍ ഞങ്ങളെയും കൊണ്ട് യാത്ര തിരിച്ചു. തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നും മറ്റ് തീര്‍ത്ഥാടക കുടുംബത്തിലെ അംഗങ്ങളും കയറുന്നുണ്ടായിരുന്നു. പിന്നീടെങ്ങും സ്റ്റോപ്പില്ലായിരുന്നു. ഒടുവിലത്തെ സ്റ്റോപ്പ് ശ്രീരാമപാദം. ആ ലക്ഷ്യം നിറവേറ്റാനുള്ള യാത്രയുടെ ആരംഭം തുടങ്ങിയിട്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞിരുന്നു. കൃത്യസമയത്ത് ‘റെയില്‍ടൂര്‍’ കമ്പനിയുടെ ഉച്ച ഭക്ഷണത്തിന്റെ മണം അല്‍പ്പം മയക്കത്തിലായ പലരെയും ഉണര്‍ത്തി.
രാവിലെയുള്ള വിഷ്ണുസഹസ്ര നാമജപവും വൈകുന്നേരത്തെ ലളിതസഹസ്ര നാമജപവും ഇടയിലുള്ള സ്വാമിജിയും പ്രഭാഷണവും ‘ഭാരത് ഗൗരവ്’ ട്രെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു സത്സംഗവേദിയായി.
സമൃദ്ധമായ ഒരു സസ്യഭോജനത്തിന്റെ ആസക്തിയില്‍ വീണ്ടും ഒരു മയക്കത്തിലേക്ക് പലരും വഴുതിവീണുവെങ്കിലും നാമജപത്തിന്റെയും വായനയുടെയും ലോകത്തിലേക്ക് കടന്ന്, പലരെയും ഞാന്‍ വീക്ഷിച്ചു കൊണ്ടിരുന്നു. ഒറ്റപ്പാലവും പാലക്കാടും കഴിഞ്ഞതോടെ ‘ ഭാരത് ഗൗരവ്’ കുതിച്ചു പാഞ്ഞു. ഞങ്ങള്‍ ആദ്യമായി എത്തിച്ചേരുന്ന ‘ചിത്രകൂടം’ എന്ന പരിപാവനമായ ആ പുണ്യഭൂമി കാണുന്ന ആവേശത്തിന്റെ അമൃത് നുകരുവാന്‍, ശ്രീരാമസ്വാമിയുടെ പാദസ്പര്‍ശനമേറ്റ ചിത്രകൂടം ഒരു ഗുഹയാണ്. ആ ചരിത്രം തേടിയുള്ള യാത്രയുടെ ഊഷ്മളത നുകര്‍ന്നുകൊണ്ട് ഞങ്ങള്‍ ട്രെയിനിലെ ആദ്യ നാമജപത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിച്ച് നമ്രശിരസ്‌കരായി ധ്യാനത്തിലേക്കു കടന്നു.
ഒരു യാത്ര വെറും യാത്രയല്ല. ചരിത്രം തേടിയുള്ള യാത്ര. യാത്രയില്ലാത്ത ചരിത്രം, ചാരിത്ര്യമില്ലാത്ത മനസ്സുകളുടെ ജല്പനങ്ങളാണ്. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്നു പറയപ്പെടുന്ന ഒരു ചരിത്രത്തിലേക്ക് അതിന്റെ അവശിഷ്ടങ്ങള്‍ നേരില്‍ കാണാനുള്ള ഒരു ചരിത്രയാത്ര. മനസ്സുകളുടെ മൗനത്തിലൂടെ ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ നേരില്‍ കാണുവാന്‍, ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും അവാച്യമായ അനുഭൂതികള്‍ നേരില്‍ കാണുവാനുള്ള ഒരു ആത്മനിര്‍വൃതിയില്‍ ഞങ്ങള്‍ മുഴുകിയിരുന്നു. ആത്മീയതയുടെ, സംസ്‌കാരത്തിന്റെ ചരിത്രം പഠിപ്പിച്ചാല്‍ മാത്രം പോര, അത് നേരിട്ട് മനസ്സിലാക്കി മനനം ചെയ്ത് സ്വയം സായത്തമാക്കേണ്ടിയിരിക്കുന്നു.
ഇടയ്‌ക്കിടക്ക് വന്നിരുന്ന രുഗ്മിണിയമ്മയുടെ അറിയിപ്പുകള്‍ പലരുടേയും ഉറക്കം മാറ്റി കൂടുതല്‍ മറ്റു പ്രവര്‍ത്തനമേഖലകളിലേക്ക് വഴിതിരിച്ചുവിട്ടു. പകല്‍യാത്രയും യാത്രാക്ഷീണവും പലരേയും ഉറക്കം കാര്‍ന്നെടുത്തു. ഒരു ദിവസം വെളുപ്പിന് ഞങ്ങള്‍ മണിക്പൂര്‍ സ്റ്റേഷനിലെത്തി. ഞങ്ങള്‍ നേരെ ഹോട്ടലിലേക്ക് പോയി. രാത്രി അവിടെ തങ്ങിയിട്ടാണ് രാവിലെ ചിത്രകൂടത്തിലേക്ക് യാത്ര ആരംഭിക്കുക.
ശ്രീരാമസ്വാമികള്‍ ചിത്രകൂടത്തില്‍ ഏകാന്തമായി ധ്യാനനിമഗ്ദനാകുന്നതിന് മുന്‍പ് സീതാദേവിയും ലക്ഷ്മണകുമാരനുമൊത്ത് സരയൂനദിയുടെ തീരത്ത് എത്തുമ്പോള്‍ നദിയില്‍ കൂടി തോണിയില്‍ മറുകര എത്തിക്കുന്നത് ഗുഹന്‍ എന്ന മീന്‍പിടുത്തക്കാരനായിരുന്നു.
ഗുഹന്റെ ശ്രീരാമ ഭക്തിയും ഗുഹനോടുള്ള ശ്രീരാമദേവന്റെ സ്നേഹവും ബഹുമാനവും സ്വാമിജി വിശദീകരിച്ചു. ഗുഹനെ ശ്രീരാമന്‍ യാതൊരു മടിയും കൂടാതെ ഗാഢം പുണര്‍ന്നപ്പോള്‍ ഭാരതീയ സംസ്‌കാരം, ഹിന്ദു സംസ്‌കാരം, എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഹിന്ദുവിന്റെ തീവ്രമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഒന്നായിരുന്നു. ആത്മീയത മനസ്സിലാകുമ്പോഴാണ് ജീവിതം ധന്യമാകുന്നത്, അതാണ് ഹിന്ദു സംസ്‌കാരം. ഒരു തീര്‍ത്ഥയാത്രയില്‍ പ്രധാനമായും അന്തര്‍ലീനമായിട്ടുള്ളത് ഒരേയാത്ര ഒരേ ലക്ഷ്യത്തിലുള്ള യാത്ര,എല്ലാവരും ഒരേ കുടുംബം പോലെ യാത്ര ചെയ്യുക, ആത്മീയബോധത്തോടെ ആത്മീയത അറിയിച്ചുകൊണ്ടുള്ള യാത്ര എന്നിവയാണ് അന്തര്‍ലീനമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ശ്രീരാമഭഗവാന്റെ ഗുഹനുമായുള്ള ആ യാത്രയും ഒരു തീര്‍ത്ഥയാത്രയുടെ തുടക്കമായിരുന്നില്ലേ.
അതിരാവിലെ തന്നെ ഞങ്ങള്‍ ചിത്രകൂടം മനസ്സില്‍ സങ്കല്‍പ്പിച്ച് യാത്രയാരംഭിച്ചു. രാവിലത്തെ തണുപ്പിന് ചിതറിയ മഞ്ഞുപാളികള്‍ അകമ്പടി സേവിച്ചപ്പോള്‍ തണുപ്പ് അല്‍പ്പം തീവ്രമായി. യാത്രയുടെ പോസിറ്റീവ് എനര്‍ജി നടത്തത്തിന് ആക്കം കൂട്ടി. ശ്രീരാമപാദസ്പര്‍ശമേറ്റ ചിത്രകൂടം എങ്ങനെയാവും, ചിത്രങ്ങള്‍ ഉണ്ടാവുമോ, എന്താണി ചിത്രകൂടം എന്ന പേരിന്റെ ധ്വനി ഉദ്ദേശിക്കുന്നത്?
ഒരു ചിത്രകൂടം നമുക്കൊക്കെ അറിയാം. കേരളത്തിലെ ഒട്ടുമിക്കവാറുമുള്ള സര്‍പ്പക്കാവുകളില്‍, സര്‍പ്പങ്ങള്‍ക്ക് മുട്ടയിടുവാനും അവയുടെ വാസസ്ഥാനവും എന്ന ആശയത്തില്‍ ചിത്രകൂടം നാം പണിയാറുണ്ട്. ആയില്യം പൂജ നാളുകളില്‍ ചിത്രകൂടത്തിനു മുകളില്‍ നൂറും പാലും കലക്കി ഒഴിച്ച് സര്‍പ്പപൂജ ചെയ്യാറുണ്ട്. മണ്ണാറശാല ക്ഷേത്രത്തില്‍ കാവിനുള്ളില്‍ ചെറുതും വലതുമായി ധാരാളം ചിത്രകൂടങ്ങള്‍ കാണാറുണ്ട്. ഈ ചിത്രകൂടത്തിന്റെ ഇവിടത്തെ പ്രസക്തി എന്താണ് ഞാന്‍ സ്വാമിജിയെ ശരണം പ്രാപിച്ചു. സ്വാമിജി സസന്തോഷം വാചാലനായി.
ഗോദാവരിയുടെ പരിശുദ്ധിയില്‍
ഞങ്ങള്‍ അതിരാവിലെ തന്നെ ചിത്രകൂടത്തിലെത്തി.ഇവിടെ ഞങ്ങള്‍ ഗുപ്തഗോദാവരികേവ്സ്, രാംഘട്ട്, കാമദ്ഗിരിക്ഷേത്രം, ഹനുമാന്‍ധാരക്ഷേത്രം ഇവയും താണ്ടി യാത്ര ആരംഭിച്ചു.
ചിത്രകൂടത്തില്‍ ഗുപ്ത്ഗോദാവരി ഗുഹ, രാംഘട്ട്, കാമദ്ഗിരിക്ഷേത്രം, ഹനുമാന്‍ ധാരക്ഷേത്രം എന്നീ പുണ്യഭൂമികളാണ് കാണുവാനുള്ളത്. ചിത്രകൂടത്തില്‍ ശ്രീരാമസ്വാമികള്‍ സ്വന്തം പിതാവിന്റെ ധര്‍മ്മ പരിപാലനത്തിനായി, ധ്യാനനിമഗ്നായി മറ്റു യാതൊരുവിധ ബാഹ്യകോലാഹലങ്ങളും കൂടാതെ, ഏകാന്തമായി ധ്യാനത്തിലിരിക്കാന്‍ തിരഞ്ഞെടുത്തത് ഇവിടെയാണ്. ഈ ഗുഹക്ക് ഗുപ്ത് ഗോദാവരി ഗുഹ എന്നും പേരുണ്ട്. കാരണം ഈ ഗുഹയില്‍ നിന്നും കേദാവരി നദി ഭൂമിയുടെ അടിയില്‍ നിന്നും ഉത്ഭവിച്ച്, ഗുഹയില്‍ മുഴുവന്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന കാഴ്ച അതിമനോഹരവും നയനാനന്ദരവുമായ ഒരു അനുഭൂതിയായിരുന്നു. ഏകദേശം മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് ആ തീര്‍ത്ഥജലത്തിന്റെ, അതികഠിനമായ തണുപ്പും പരിശുദ്ധിയും ഞങ്ങള്‍ അനുഭവിച്ചത്. ആ പരിശുദ്ധമായ നദീജലം കുടിക്കുവാന്‍ സാധിച്ചത് വളരെ സുകൃതം ചെയ്തതു കൊണ്ടുള്ള സുകൃതികളായതു കൊണ്ടുമാത്രം എന്നു തന്നെ പറയാം. ശ്രീരാമന്‍ ഈ ഗുഹയില്‍ ധ്യാനനിമഗ്ദനായി കഴിയുന്ന സമയത്താണ് സ്വന്തം പിതാവിന്റെ മരണവാര്‍ത്ത അദ്ദേഹമറിയുന്നതെന്നാണ് രാമായണത്തില്‍ പറയുന്നത്. ഇതിനടുത്താണ് പുണ്യസ്ഥലമായ രാംഘട്ട് സ്ഥിതി ചെയ്യുന്നത്. പവിത്രമായ മന്ദാകിനി നദിയിലെ ജലത്തില്‍ ദശരഥമഹാരാജാവിന്റെ ബലിതര്‍പ്പണം ശ്രീരാമദേവന്‍ ചെയ്തതായി രാമായണത്തില്‍ വിവരിക്കുന്നുണ്ട്. മന്ദാകിനി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന രാംഘട്ട്, ഉത്തര്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന മതകേന്ദ്രങ്ങളില്‍ ഒന്നാണ്. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതിയും വെളിച്ചവും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഈ രണ്ടു ഗുഹകളും എങ്ങനെ നിര്‍മ്മിച്ചു എന്നത് അവിശ്വസ്നീയമായ ഒരു കാര്യം തന്നെയാണ്. ഭീമമായ മലനിരകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഇവിടെ പാറകള്‍ മുറിച്ച് ഒരാള്‍ക്ക് കൃത്യമായി അകത്തേക്ക് കടന്ന് അല്പദൂരം സഞ്ചരിച്ചാല്‍ മാത്രമേ ഈ ഗുഹക്ക് ഉള്ളിലേക്ക് കടക്കുവാന്‍ സാധിക്കൂ. ഗുഹയ്‌ക്കുള്ളില്‍ അതിവിശാലമായ ഒരു തീര്‍ത്ഥക്കുളം എന്നു തോന്നിക്കുന്ന പരിശുദ്ധമായ ഗോദാവരിനദി ഉത്ഭവിക്കുന്ന പവിത്രമായ ഗുഹയാണ് എന്നത് ഏതൊരു ഹിന്ദുവിനും അഭിമാനം ജനിപ്പിക്കുന്ന ഒന്നാണ്.

കാശിയിലെ ബലിതര്‍പ്പണം
ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട ചിത്രകൂട ദര്‍ശനം ഭാരതീയ സംസ്‌കൃതിയെ വാരിപ്പുണരുന്ന ഒരു അനുഭൂതിയാണ് ഞങ്ങള്‍ അനുഭവിച്ചത്. ആ പവിത്രമായ ഗുപ്തഗോദാവരിഗുഹയും രാംഘട്ടും കാമദ്ഗിരിക്ഷേത്രവും, ഹനുമാന്‍ധാര ക്ഷേത്രവും ദര്‍ശനം നടത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ഒരു വൈകുന്നേരം ഞങ്ങള്‍ പ്രയാഗ് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ച് രാത്രി വാരണാസിയില്‍ എത്തിച്ചേര്‍ന്നു. അന്നു രാത്രി ഞങ്ങള്‍ വാരണാസിയില്‍ തങ്ങി. രാവിലെ പരിപാവനമായ ഗംഗാതീരത്ത് സ്നാനം ചെയ്യുവാനായി ഞങ്ങള്‍ നടന്നു. വോളണ്ടിയര്‍ ക്യാപ്റ്റന്‍ രുക്മിണിയമ്മയും ശുഭലക്ഷ്മിയും ജോജോയും ശ്രീകുമാറും വളരെ കൃത്യമായി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങളോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. ഗംഗാതീരത്തുള്ള ഒരു ആശ്രമത്തില്‍ ഞങ്ങള്‍ ബലിതര്‍പ്പണം ചെയ്തു. പൂര്‍വ്വികരായ നമ്മുടെ ബന്ധുമിത്രാദികളുടെയും, മാതാപിതാക്കളുടെയും, ഗുരുനാഥന്‍മാരുടെയും പിതൃക്കള്‍ക്കു വേണ്ടി ഗംഗാനദിയുടെ പവിത്രമായ തീരത്ത് ബലിതര്‍പ്പണം ചെയ്യുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വാമിജി തന്നു കൊണ്ടിരുന്നു. ഓര്‍മ്മയില്‍ വന്ന എല്ലാ ബന്ധുക്കളുടെയും രൂപം ഒരു നിമിഷം മനസ്സില്‍ കൂടി മിന്നി മറഞ്ഞപ്പോള്‍ അവരോരുത്തരും മുന്നില്‍ നിന്ന് തലയില്‍ കൈ വച്ച് അനുഗ്രഹിക്കുന്നതായി തോന്നി. ഗുരനാഥന്‍മാര്‍ എത്രയോ പേരുടെ അനുഗ്രഹമാണ് നാം ഏറ്റു വാങ്ങിയത് എന്നത് അവാച്യമായ ഒരനുഭൂതിയായിരുന്നു. സ്വാമിജി ‘ഇനി ഗുരുനാഥന്‍മാര്‍ക്കു വേണ്ടി’ എന്നു പറഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് എന്റെ പ്രയിപ്പെട്ട ഏവൂര്‍ ജി. മാധവന്‍നായര്‍ സാറിന്റെ മുഖമായിരുന്നു. അറിയാതെ കണ്ണില്‍ നിന്നും വാര്‍ന്നൊഴുകിയ കണ്ണുനീര, ബലിതര്‍പ്പണം കഴിഞ്ഞ് ഗംഗയില്‍ മുങ്ങിയപ്പോള്‍ , പവിത്രമായ ഗംഗയില്‍ അലിഞ്ഞുചേര്‍ന്നു.
ഗംഗ ഇന്ന് പവിത്രമായി തന്നെ ഒഴുകുന്നു. ബന്ധപ്പെട്ടവര്‍ കോടികള്‍ ചിലവഴിച്ച് ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതിവിദഗ്‌ദ്ധമായി ചെയ്തിരിക്കുന്നു. സെക്യൂരിറ്റിക്കാര്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഒരു പകുതി കത്തിച്ച മനുഷ്യജഡമോ, കുഞ്ഞുങ്ങളുടെ ചേതനയറ്റ ജഡമോ, വെള്ളത്തിലൊഴുക്കാന്‍ അനുവദിക്കില്ല. ബലിതര്‍പ്പണത്തിന്റെ ഒരു പൂ
വു മാത്രമാണ് വെള്ളത്തിലൊഴുക്കി മുങ്ങിയത്. പരിപാവനമായ ഗംഗ ഇന്ന് അതിപരിപാവനമായി ആര്‍ത്തുല്ലസിച്ച് ഒഴുകുന്ന കാഴ്ച കണ്ണിനും കാതിനും മനസ്സിനും ഒരുപോലെ നിര്‍വൃതിയേകുന്ന അനുഭവമായിരുന്നു.
(തുടരും)















