Kerala

കുടുംബശ്രീകള്‍ കൈവിട്ടു പോകരുത്; സിപിഎം നീക്കം തുടങ്ങി

Published by
കെ.പി. അനിജാമോള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ കുടുംബശ്രീ യൂണിറ്റുകള്‍ വിട്ടുപോകാതെ കൈപ്പിടിയിലാക്കാന്‍ സിപിഎം നീക്കം തുടങ്ങി. നിലവില്‍ കുടംബശ്രീ യൂണിറ്റുകളില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്. ജനുവരി 17 മുതലാണ് കുടുംബശ്രീയിലേക്കുള്ള തെരഞ്ഞെടുപ്പ്.

പ്രത്യക്ഷത്തില്‍ പാര്‍ട്ടി ലേബലില്‍ അല്ല തെരഞ്ഞെടുപ്പെങ്കിലും സിപിഎമ്മിനോട് ചേര്‍ന്നു നില്‍ക്കുന്നവരെ ഭരണതലപ്പത്തേക്ക് എത്തിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരായി സിപിഎം നിയന്ത്രണത്തിലുള്ള ജീവനക്കാരെയാണ് നിയമിച്ചത്. മറ്റ് പാര്‍ട്ടികളിലുള്ളവര്‍ എഡിഎസുമാരായി രംഗത്ത് വരാതിരിക്കാന്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവരെ പിന്തള്ളണമെന്നാണ് പാര്‍ട്ടി തലത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കുടുംബശ്രീകള്‍ കൈവിട്ട് പോകുന്നത് തങ്ങളുടെ വോട്ട് ബാങ്കിനെയും സാരമായി ബാധിക്കും.

സിപിഎമ്മിന്റെ ഒട്ടുമിക്ക പരിപാടികളിലും ആളെ കൂട്ടിയിരുന്നത് കുടംബശ്രീക്കാരെ എത്തിച്ചായിരുന്നു. പല ഘട്ടങ്ങളിലും ഇത് വിവാദമായിട്ടുണ്ട്. കൊവിഡ് സമയത്ത് നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് ‘കാരണഭൂതനാം പിണറായി സഖാവ്’ എന്ന മെഗാ തിരുവാതിര വിവാദമായിരുന്നു. കുടുംബശ്രീക്കാരായിരുന്നു തിരുവാതിര അവതരിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തപ്പോഴായിരുന്നു തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് പറഞ്ഞ് കുടുംബശ്രീ അംഗങ്ങള്‍ രംഗത്തുവന്നത്. സര്‍ക്കാരിന്റെ നിരവധി പരിപാടികളിലും കുടംബശ്രീ അംഗങ്ങളെ കൊണ്ടിരുത്തിയാണ് സദസ്സ് നിറച്ചിരുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7210 കുടുംബശ്രീ പ്രവര്‍ത്തകരാണ് വിജയിച്ചത്. കൂടുതല്‍ പേരും സിപിഎം അംഗങ്ങളായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് 2024ല്‍ നടക്കേണ്ടതായിരുന്ന തെരഞ്ഞെടുപ്പാണ് 2026 ജനുവരിയിലേക്കു നീട്ടിയത്. ഡിസംബര്‍ അവസാനം മുന്നൊരുക്കം തുടങ്ങി ഫെബ്രുവരി 21ന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഇത്തവണ 3.17 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഇതില്‍ 48 ലക്ഷത്തോളം വനിതകളുണ്ട്. 1,070 സിഡിഎസ്, 19,470 എഡിഎസ് എന്നിവയുമുണ്ട്. സംവരണവിഭാഗത്തില്‍ 161 പട്ടികജാതി സിഡിഎസുകളും 53 പട്ടികവര്‍ഗ സിഡിഎസുകളെയും തെരഞ്ഞെടുക്കും.

17 മുതലാണ് അയല്‍ക്കൂട്ട അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ്. 30 മുതല്‍ മുതല്‍ ഫെബ്രുവരി മൂന്ന് വരെ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ്. ഫെബ്രുവരി ഏഴ് മുതല്‍ 11 വരെ നാലാംഘട്ട എഡിഎസ് തെരഞ്ഞെടുപ്പ്. 20ന് പഞ്ചായത്തുതല സിഡിഎസ് തെരഞ്ഞെടുപ്പ്. ഫെ. 21ന് പഞ്ചായത്തുതല സിഡിഎസ് ഭരണസമിതി ചുമതലയേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഇങ്ങനെ

ഓരോ അയല്‍ക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനര്‍, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.

എഡിഎസ് തലത്തില്‍ 11 എക്‌സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുക്കും. അയല്‍ക്കൂട്ടത്തില്‍ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് തുടര്‍ച്ചയായി മൂന്നുതവണ മാത്രമേ തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ളൂ. എഡിഎസില്‍ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടു തവണ മാത്രമേ തെരഞ്ഞെടുക്കപ്പെടാന്‍ അവസരമുള്ളൂ. സിഡിഎസിലും ഇത് രണ്ടുതവണ മാത്രം. ഇപ്രാവശ്യം മുതല്‍ കുടുംബശ്രീയില്‍ നിന്ന് വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് മത്സരിക്കാനാവില്ല. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാര്‍ക്കും മത്സരിക്കാനാവില്ല. സിഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സിഡിഎസ് അംഗം, എഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ക്കാണ് നിബന്ധന ബാധകമാകുന്നത്.

ഒരാള്‍ക്ക് രണ്ടുതവണ മാത്രമേ സിഡിഎസ് ചെയര്‍പേഴ്‌സണകാന്‍ കഴിയൂവെന്നും നിബന്ധനയുണ്ട്. അയല്‍ക്കൂട്ട അംഗത്തിന് തുടര്‍ച്ചയായി മൂന്ന് തവണയില്‍ കൂടുതല്‍ സിഡിഎസ് അംഗമാകാനും കഴിയില്ല.

Recent Posts