ചിത്രകാരന് ഷാജുറ്റിയുടെ നാലു പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ള ‘കലാസപര്യ’ യിലെ ചില ചിത്രങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഓര്‍മ്മയില്‍ വന്നത് പ്രശസ്ത കലാ നിരൂപകനായിരുന്ന ഹെര്‍ബര്‍ട്ട് റീഡ് ചിത്രകാരന്മാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ്
‘duty of an artist is not to cater to the taste, but to renovate the sensibility.’
അതെ, ഇവിടെ ഈ ചിത്രകാരന്റെ പെയിന്റിങ്ങുകളും കാഴ്ചക്കാരുടെ അഭിരുചിക്കനുസരിച്ചു വിളമ്പുന്ന ഒന്നല്ല, മറിച്ച് തന്റെ പെയിന്റിങ്ങുകളിലൂടെ പുതിയൊരു അനുഭവ തലം സൃഷ്ടിച്ച് അനുവാചകന്റെ ദൃശ്യബോധത്തെ നവീകരിക്കാനുള്ള ശ്രമമാണ് ഷാജുറ്റിയുടേതും.
ദാര്‍ശനികമായ ഒരുതരം നിസ്സംഗഭാവം ഷാജു ടിയുടെ സംഭാഷണത്തിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമൊക്കെ നിഴലിക്കുന്നുണ്ടെങ്കിലും തന്റെ കര്‍മ്മപഥമായ ചിത്രരചനയെ അങ്ങേയറ്റം ഗൗരവത്തോടെയും അതിലേറെ അര്‍പ്പണ മനോഭാവത്തോടെയുമാണ് ഈ ചിത്രകാരന്‍ സമീപിക്കാറുള്ളത്.
പ്രത്യക്ഷത്തിലുള്ള ആസ്വാദനത്തിനപ്പുറം ഓരോ ചിത്രവും സൂഷ്മമായി നോക്കി കാണുമ്പോള്‍ നമുക്ക് ചുറ്റും തെളിഞ്ഞു വരുന്നത് ഹൃദ്യമായ സൗന്ദര്യാനുഭൂതിയുടെ വണ്ണക്കാഴ്ചകളാണ് .അത് എന്ത് ?
എങ്ങനെ? എന്നൊന്നും നമുക്ക് നിര്‍വചിക്കാന്‍ ആകാത്ത വിധം സങ്കീര്‍ണ്ണ സമസൃകളായ ഈ ചിത്രങ്ങള്‍ അടിക്കുറിപ്പുകള്‍ ഇല്ലാത്തവയാണ്. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ നല്‍കുന്നതിനോട് ഈ കലാകാരന് യോജിപ്പില്ല.
‘ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ നല്‍കുമ്പോള്‍ ആസ്വാദകന്റെ മനസ്സ് അതിനുള്ളിലേക്ക് പരിമിതപ്പെട്ടു പോവുകയാണ്. പ്രത്യേകിച്ചും ആധുനിക ചിത്രങ്ങള്‍ കാഴ്ചകള്‍ക്കപ്പുറത്തുള്ള’ ഉള്‍ക്കാഴ്ച’കള്‍ ആവശ്യപ്പെടുന്നവയാകും.

ഒരു ചിത്രം മൂര്‍ത്തമായാലോ അമൂര്‍ത്തമായാലോ ആ ചിത്രം പൂര്‍ത്തിയാകുന്നത് ആസ്വാദക മനസ്സുകളിലാണ്. വരച്ചിരിക്കുന്നത് ഉദയമാണോ അസ്തമയമാണോ എന്നു പറയേണ്ടത് ചിത്രകാരന്‍ അല്ല. സ്വന്തം ചിത്രങ്ങള്‍ക്കു മുന്നില്‍ ഒരു ചിത്രകാരന്‍ നിശ്ശബ്ദനാവുകയാണ് വേണ്ടത്. ചിത്രകാരന്റെ ഭാഷ വാക്കുകള്‍ അല്ല. ചിത്രകാരന് സംസാരിക്കാനുള്ള മൗനത്തിന്റെ മഹാസമുദ്രങ്ങളാണ് ഓരോ ക്യാന്‍വാസുകളും.’ ഷാജുറ്റി വിശദീകരിക്കുന്നു.
ചിത്രകലാ പഠനത്തിനുശേഷം പ്രകൃതി ദൃശ്യങ്ങളും ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമാണ് ക്യാന്‍വാസുകളില്‍ നിറഞ്ഞു നിന്നിരുന്നതെങ്കിലും പ്രശസ്ത ചിത്രകാരന്‍ കെ.ജയ പാലപ്പണിക്കരുമായുള്ള പരിചയപ്പെടലോടെ ഷാജുവിന്റെ സര്‍ഗാത്മക ചിന്തകള്‍ക്കു മുന്നില്‍ പുതിയൊരു ജാലകം തുറക്കപ്പെടുകയായിരുന്നു. പിന്നീടുള്ള ചിത്രങ്ങള്‍ക്കെല്ലാം അമൂര്‍ത്തഭാവം കൈവരികയും, ചില ബിംബങ്ങളും അലങ്കാര രൂപങ്ങളും ക്യാന്‍വാസുകളിലേക്ക് കടന്നുവരികയുമുണ്ടായി. കടും വര്‍ണ്ണങ്ങളും പരുക്കന്‍ ബ്രഷുകളുടെ ‘സ്‌ട്രോക്കു’കളും കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ പ്പൊലിമ ഒരുക്കിയ ചിത്രങ്ങള്‍ കേരളത്തില ങ്ങോളമിങ്ങോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.
ന്യൂദല്‍ഹി മണ്ടീ ഹൗസില്‍ നാഷണല്‍ ലളിതകലാ അക്കാദമി ഗാലറിയില്‍ നടത്തിയ പ്രദര്‍ശനത്തോടെ ദേശീയതലത്തിലും ഷാജുറ്റി ശ്രദ്ധിക്കപ്പെട്ടു. ഈ പ്രദര്‍ശനം കാണാന്‍ എത്തിയ പ്രമുഖരുടെ പട്ടികയില്‍ എല്‍. കെ. അദ്വാനിയും ഖുശ്വന്ത് സിംഗും അന്നത്തെ ഉക്രൈന്‍ അംബാസഡര്‍ ജോര്‍ജി ഐ കൊട റോസ്‌കിയും ഉള്‍പ്പെടുന്നു. ഫ്രഞ്ച് സംസ്‌കാരിക കേന്ദ്രമായ അലയന്‍ ഫ്രാന്‍സേസിന്റെ ബാംഗ്ലൂരിലും, ചെന്നൈയിലുമുള്ള ഗാലറികളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഈ സമയത്താണ് ഏതൊരു ചിത്രകാരനും കൊതിക്കുന്ന മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിക്കുന്നത്.
ആദിത്യനും രാധയ്‌ക്കുമൊപ്പം
കാലത്തില്‍ നിന്നും കഥയെയും കഥാപാത്രങ്ങളെയും മാറ്റിനിര്‍ത്തി വൃഥിതമായ ജീവിത സങ്കീര്‍ണതകള്‍ വിവരിച്ച എം. മുകുന്ദന്റെ ‘ആദിത്യനും രാധയും മറ്റു ചിലരും’ എന്ന നോവലിന് 17 ക്യാന്‍വാസുകളിലൂടെ ചിത്ര പരിവേഷം നല്‍കി ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചു.
അതുവരെ അനുവര്‍ത്തിച്ചുവന്നിരുന്ന അമൂര്‍ത്ത രീതിയില്‍ നിന്നും തെല്ലൊന്ന് വ്യതിചലിച്ച് മൂര്‍ത്തരൂപങ്ങളേയും കൂടി സമന്വയിപ്പിച്ചായിരുന്നു ഈ ക്യാന്‍വാസുകളെല്ലാം ഒരുക്കിയത്.
മരുഭൂമിയിലെ വിറങ്ങലിച്ച് കിടക്കുന്ന മണല്‍ തിട്ടകളുടെനീണ്ട നിരയും, ചക്രവാളം വരെ വ്യാപിച്ചുകിടക്കുന്ന തവിട്ടുനിറമാര്‍ന്ന മണ്ണിന്റെ സമുദ്രവും, കാതങ്ങളും കാലങ്ങളും താണ്ടിയുള്ള അഗ്‌നിവേശിന്റെയും ആദിത്യന്റെയും ബൃഹസ്പതിയുടെയും സഞ്ചാരപഥങ്ങളിലെ അനര്‍ത്ഥങ്ങളുമൊക്കെ അമൂര്‍ത്തതയുടെ പശ്ചാത്തലൂടെ അവതരിപ്പിച്ചു. ഈ പ്രദര്‍ശനവും ശ്രദ്ധേയമായി.
ചില ചിത്രങ്ങളുടെ രൂപഭാവങ്ങള്‍ ‘ഇംപ്രഷനിസ’ത്തേയും ‘സര്‍റിയലിസ’ത്തേയും ഓര്‍മ്മപ്പെടുത്തുമെങ്കിലും ഹൃദയത്തിന്റെ ദൃശ്യഭാഷയാണ് ചിത്രങ്ങള്‍ക്കെല്ലാം. ശക്തമായ നിഴലോ വെളിച്ചമോ നല്‍കി വസ്തുക്കളുടെ അമിതമായ വ്യക്തതയെ കാണിക്കാതെ സാമാന്യം പരന്ന പ്രതലങ്ങള്‍ എന്നു തോന്നിപ്പിക്കുന്ന ക്യാന്‍വാസുകളില്‍ വര്‍ണ്ണങ്ങള്‍ രൂപങ്ങളും, രൂപങ്ങള്‍ വര്‍ണ്ണങ്ങളുമാകുന്ന ഒരുതരം ‘മാന്ത്രികത’ നവീനാനുഭമാണ് ആസ്വാദകന് നല്‍കുന്നത്.
സമകാലിക ചിത്രകലയിലുണ്ടാകുന്ന മാറ്റങ്ങളെയും ചലനങ്ങളെയും സൂക്ഷ്മതയോടെ നോക്കി കാണുന്ന ഈ കലാകാരന്‍, ആധുനിക ചിത്രകലയില്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇംപ്രഷനിസത്തിന്റെ വക്താവായ ഫ്രഞ്ച് ചിത്രകാരന്‍ ഹെന്‍ട്രി മാറ്റിസ്സിന്റെ ചിത്രങ്ങളെയാണ്.
വര്‍ണ്ണങ്ങളുടെ ധാരാളിത്തവും കടുംവര്‍ണ്ണങ്ങളുടെ പ്രയോഗ രീതിയുമൊ ക്കെയായിരുന്നു ആദ്യകാല രചനകളിലെങ്കില്‍, ഇപ്പോള്‍ കടും വര്‍ണ്ണങ്ങളെ ഒഴിവാക്കി നേര്‍ത്ത രീതിയില്‍ വര്‍ണ്ണങ്ങളെ ചാലിച്ചെടുത്ത് സുതാര്യമായ രീതിയിലാണ് ചിത്രതലത്തില്‍ ഇവയെ വിന്യസിച്ചിട്ടുള്ളത്.
ആമ്പല്‍ കാഴ്ചകളിലേക്ക്
പരമ്പരാഗതമായ ചുവര്‍ ചിത്രങ്ങളിലോ നവീന ചിത്രകലാരീതിയിലോ ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലുള്ള പുതിയൊരു രചനാ രീതിയില്‍ ചെയ്ത ഏതാനും ചിത്രങ്ങള്‍ ലളിതകലാ അക്കാദമിയുടെ കോഴിക്കോട്ടുളള ആര്‍ട്ട് ഗ്യാലറിയില്‍ ഷാജുറ്റി ഈയിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
അമ്പല്‍ പുഷ്പങ്ങളായിരുന്നു എല്ലാ ചിത്രങ്ങളിലും ദൃശ്യമായിരുന്നത്. ഇങ്ങനെ പറയുമ്പോള്‍ പച്ചപ്പിന്റെയും നീലിമയുടെയും സമ്മിശ്രതാളത്തിലുള്ള ജലവര്‍ണ്ണങ്ങളും ആകാശനീലിമയും ചുവപ്പും റോസും കളറുകളില്‍ പൂത്തുലഞ്ഞ് പരിലസിക്കുന്ന ആമ്പല്‍ ആയിരിക്കും ഏവരുടെയും മനസ്സില്‍ തെളിയുക.എന്നാല്‍ ഇവിടെ ഈ വര്‍ണ്ണങ്ങള്‍ ഒന്നും ഷാജു ടി കണ്ടമട്ടില്ല.
എണ്ണച്ചായത്തിലെ ‘റോ അംബര്‍’ എന്ന കളര്‍ ‘യെല്ലോ വോക്കറു’മായോ മറ്റ് ചിലപ്പോഴത് ‘ലെമണ്‍ യെല്ലോ’ യുമായോ കൂടിക്കലുമ്പോള്‍ പിറവിയെടുക്കുന്ന നിറഭേദങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള കയറ്റിറക്കങ്ങളാണ് ക്യാന്‍വാസുകളില്‍ ആകമാനം ദൃശ്യമാക്കുന്നത്.
ചില മനുഷ്യരൂപങ്ങളും ഡിസൈന്‍ പാറ്റേണുകളും അമൂര്‍ത്തമായ പശ്ചാത്തലത്തിലൂടെ അനാവൃതമാകുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള ചില ടെക്സ്റ്റ് എലമെന്റുകള്‍ സംഗീതം പോലെ പരന്നൊഴുകുന്നുണ്ട്. ചിത്രത്തിന്റെ ‘ക്രാഫ്റ്റി’ന് അനിവാര്യമായ വിധം വന്നുചേര്‍ന്നതാണ് ഇതെല്ലാം എന്നു ചിത്രകാരന്‍ പറയുന്നു.
ചില ക്യാന്‍വാസുകള്‍ സ്വര്‍ണ്ണ വര്‍ണ്ണ നിറത്തിലുള്ള വയായിരുന്നു. ഇവിടെ വര്‍ണ്ണ വിന്യാസത്തിന് മുമ്പായി ചിത്രതലത്തെ ഭാവമാറ്റം വരുത്തുന്ന ഒരു ‘പ്രക്രിയ’യുണ്ട് ഈ ചിത്രകാരന്. വിദേശനിര്‍മ്മിതമായ ഒരു പേപ്പര്‍ കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ഈ ഗോള്‍ഡിന്റെ പ്രതലത്തിലാണ് ചിത്രരചന. ചില ക്യാന്‍വാസുകള്‍ വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്നതായിരുന്നു. ഇതിനായി സില്‍വര്‍ പേപ്പര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പ്രകാശം ഈ ചിത്ര പ്രതലത്തില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന റിഫ്‌ലക്ഷന്‍ ചിത്രങ്ങള്‍ക്ക് അനിര്‍വ്വചനീയമായ ഒരു ദൃശ്യാനുഭവം പകര്‍ന്ന് നല്‍കുക യായിരുന്നു.
കരസ്പര്‍ശം ലോകത്തിന്റെ നെറുകയിലും
കുറച്ചുകാലത്തെ പ്രവാസജീവിതം ഈ ചിത്രകാരന്റെ രചനാ രീതിയുടെ നവീകരണത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ചിത്ര തലത്തെ രൂപപ്പെടുത്തിയെടുക്കു ന്നതിനായി ഉപയോഗിക്കുന്ന ഗോള്‍ഡിന്റെയും സില്‍വറിന്റെയും ‘ഇമിറ്റേറ്റിങ് പേപ്പറു’ കളുടെ പ്രയോഗരീതി വശത്താക്കുന്നത് ഇവിടെ നിന്നാണ്.
ഇവിടെ ക്യാന്‍വാസിന് പകരം ചിത്രങ്ങള്‍ റൂമിലെ സീലിങ്ങുകളഹലും ഡൂമുകളിലുമാണ് ചിത്രീകരിക്കുന്നത്. ചിത്രപ്രതലം സജ്ജമാക്കുന്നതും വ്യത്യസ്ത രീതികളിലാണ്. ഇന്റീരിയര്‍ ആര്‍ട്ട് സ്ഥാപനത്തിലെ ജോലി സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് നിര്‍വ്വഹിച്ച് പോന്നത്.
ലോകത്തിന് കൗതുകമായി അംബര ചുംബിയായി നിലകൊള്ളുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമായ ‘ബുര്‍ജ് ഖലീഫ’ യില്‍ ഒരു ചിത്രപ്പണി ചെയ്യാനായി എന്നതാണ് ഇവിടെ ലഭിച്ച ആഹ്‌ളാദകരമായ കാര്യം.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ (163-ാം നില) ചെറിയ ആ മുറി ഇവിടെയെത്തുന്ന ദുബായ് ഭരണാധികാരിക്കുള്ള പ്രാര്‍ത്ഥനാമുറിയാണ്. ഇതിന്റെ മച്ചിലെ ചിത്രപ്പണികള്‍ ചെയ്ത് ലോക നിറുകയില്‍ തന്റെ കരസ്പര്‍ശം പതിപ്പിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ധന്യ നിമിഷമായി ഷാജുറ്റി കാണുന്നു.
രാജ്യതലസ്ഥാനമായ അബുദാബി ക്യാപ്പിറ്റല്‍ മാളിലെ ആഡംബര പൂര്‍ണ്ണമായ ആര്‍ട്ട് ഗ്യാലറിയിലും ഷാജുറ്റി പ്രദര്‍ശനം നടത്തുകയുണ്ടായി. അറബികളും വിദേശികളുമുള്‍പ്പെടെ കൗതുകത്തോടെ നോക്കിക്കണ്ട ഈ പ്രദര്‍ശനം ചിത്രകാരന് രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്തു.
കൃഷി നല്‍കുന്ന ഉന്മാദം
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലക്കടുത്ത് ചാവര്‍കോട്, മലച്ചിറയില്‍ ‘വീട്’. അവിടെ കലാപ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ഈ ചിത്രകാരന് മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന മറ്റൊരു മേഖലയാണ് കൃഷി.
ഹരിത വര്‍ണ്ണത്തിലൊരുക്കിയ പെയിന്റിങ് പോലെ ഈ ചിത്രകാരന്‍ ഒരുക്കിയ പച്ചപ്പിന്റെ സമൃദ്ധി ചുറ്റുമുള്ളവരുടെ മനസ്സുകളെയും സംതൃപ്തമാക്കുന്നു. പെയിന്റിങ്ങുകളില്‍ എന്നപോലെ ഇവിടെയും നവീനതയുടെ തലങ്ങള്‍ അന്വേഷിക്കുകയാണ്.
നാം ടോക് മായ്, ഗോലക്, ബ്രൂണൈ കിങ്ങ്, കാട്ടി മൂണ്‍ തുടങ്ങിയ വിദേശയിനം മാവിനങ്ങളെയെല്ലാം ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ആയാണ് കൃഷി ചെയ്തിട്ടുള്ളത്. പാകമായ മാമ്പഴങ്ങളുമായി ഇവ തൂങ്ങിയാടുന്ന കാഴ്ച കൗതുകകരം തന്നെ.
മാവിനങ്ങള്‍ മാത്രമല്ല പേരയും ചാമ്പയും പ്ലാവുകള്‍ പോലും നട്ടിരിക്കുന്നത് ചെടിച്ചട്ടികളിലാണ് പുതിയ കാലത്തിന്റെ കൃഷി രീതികളാണ് ഇവയൊക്കെയെന്ന് ഷാജു ടി പറയുന്നു.
ഒരു വാഴയില്‍ നിന്നുതന്നെ ഒന്നിലധികം കുലകള്‍ വരുന്ന വിദേശയിനമായ മഹോയ് വാഴയും ലോകത്തിലെ ഏറ്റവും ചെറിയ വാഴയിനമായ തായ് മൂസയുമെല്ലാം ഷാജുറ്റിയുടെ തോട്ടത്തിലുണ്ട്.
ജലം എന്ന ക്യാന്‍വാസ്
ഈ ക്യാന്‍വാസില്‍ തെളിയുന്നത് ചുവപ്പ് നിറത്തിലുള്ള തിലോപ്പിയയും, നീണ്ട ഹംസച്ചിറകുകളുമായി നീന്തി തുടിക്കുന്ന ഗൗരാമിയും, മുകള്‍ ഭാഗം കറുപ്പുനിറത്തിലും അടിഭാഗം വെള്ളം നിറത്തിലുമായുള്ള മലേഷ്യന്‍ വാളയുമൊക്കെയാണ്. ജലോപരിതലത്തില്‍ റോസ് നിറത്തില്‍ വിടര്‍ന്ന് നില്‍ക്കുന്ന ആമ്പല്‍ ഈ കാന്‍വാസിന് കൂടുതല്‍ ഹൃദ്യത നല്‍കുന്നു.
വലിയ സിമന്റ് ടാങ്കിലും ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ചിട്ടുള്ള കുളങ്ങളിലുമായാണ് മത്സ്യകൃഷി. ഈ ചിത്രങ്ങള്‍ കണ്ടുനില്‍ക്കുന്നവരുടെ ഹൃദയങ്ങളെയും സന്തോഷപൂരിതമാക്കുകയും സാന്ത്വനപൂര്‍ണമായ ശാന്തത നല്‍കി തലോടുകയും ചെയ്യുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെ ചിത്രശേഖരത്തിലും, ദല്‍ഹിയിലെ ഉക്രയിന്‍ എംബസ്സി, റഷ്യന്‍ കള്‍ച്ചറല്‍ സെന്റെര്‍, ഇന്ത്യന്‍ മിലിറ്ററി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ഷാജുറ്റിയുടെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഭാര്യ കെ. കലാദേവി കൊല്ലം പൂയപ്പള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയായി ജോലി നോക്കുന്നു. മക്കള്‍ അഗ്‌നിവേശ്, അഭിമന്യു ജലന്‍. ഏതാനും പുതിയ ചിത്രങ്ങള്‍ കൂടി ഒരുക്കിയ ശേഷം ഗോവയിലെ സുനപരന്ദാ ആര്‍ട്ട് ഗ്യാലറിയില്‍ പുതിയൊരു പ്രദര്‍ശനം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഈ ചിത്രകാരന്.











