വെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യയ്യരുടെ ഒരു റേഡിയോ കച്ചേരിയ്‌ക്ക് മിശ്ര ചാപ്പു താളത്തില്‍ കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍ വായിച്ച തനിയാവര്‍ത്തനം ആരെയും പിടിച്ചിരുത്തുന്ന ഒന്നാണ്. പ്രസിദ്ധമായ സ്വാതി തിരുനാള്‍ കൃതി ‘പങ്കജലോചന’യ്‌ക്ക്, സംഗതികള്‍ മുന്‍കൂട്ടി കണ്ട് അതനുസരിച്ച് നടകളും ചൊല്‍ക്കെട്ടുകളും അണിയിച്ചൊരുക്കുന്ന അഭിജാതവും അഭിരാമവുമായ ആ സമീപനത്തിന്റെ ആകര്‍ഷണീയതയും അദ്വിതീയം തന്നെ.
ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ 1931-ലെ വിഷുനാളിലാണ് പരമേശ്വരന്‍ നമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍ നമ്പൂതിരി ജനിച്ചത്. ഉപനയനത്തിനുശേഷം കുറച്ചു കാലം തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തില്‍ വേദാഭ്യാസനം നടത്തി. പിന്നീടാണ് അദ്ദേഹം കോട്ടപ്പടിയിലും കുന്നംകുളത്തു മായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
വളരെനചെറുപ്പത്തില്‍ തന്നെ സംഗീതതല്‍പരനായിരുന്ന പരമേശ്വരന്‍ നമ്പൂതിരിക്ക് ശാസ്ത്രീയമായി സംഗീതം പഠിക്കണം എന്ന അഭിനിവേശവുമായാണ് മണക്കുളം കോവിലകത്തെ മുകുന്ദരാജാവിന്റെ സമീപമെത്തിയത്. അങ്ങിനെ കോവിലകത്തേ കുഞ്ചുണ്ണിരാജയുടെ നിര്‍ദേശമനുസരിച്ച് മണക്കുളത്ത് സരോജിനി നേത്യാരമ്മയുടെ ശിക്ഷണത്തില്‍ സംഗീതാഭ്യസനം തുടങ്ങി.
സ്വരസ്ഥാനങ്ങളേക്കാള്‍ താളത്തിന്റെ ഗുരുലഘുക്കളും മനക്കണക്കുകളും കൂടുതല്‍ ഇണങ്ങുമെന്നും അവ ചാതുര്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ ജന്‍മനാ തന്നെ കഴിവുണ്ടെന്നും അനായാസം തെളിയിച്ച പരമേശ്വരനെ സരോജിനി നേത്യാരമ്മ സ്‌നേഹത്തോടെ, അത്ഭുതകരമായ ദീര്‍ഘദൃഷ്ട്ടിയോടെ മൃദംഗത്തിന്റെ അപരിമേയമായ കോരുകകളിലേയ്യ്‌ക്കും ജതിഭേദങ്ങളിലേയ്‌ക്കും വിദഗ്ധമായി തിരിച്ചുവിട്ടു.
അങ്ങിനെയാണ് തൃശ്ശൂര്‍, പാലക്കാട് മേഖലയിലെ പേരെടുത്ത മൃദംഗ വിദ്വാന്മാരായ എരനെല്ലൂര്‍ നാരായണപ്പിഷാരടി, മൂത്തിരിങ്ങോട് നാരായണന്‍ നമ്പൂതിരിപ്പാട്, പാലക്കാട് അപ്പു അയ്യര്‍ എന്നിവരുടെ കീഴില്‍ മൃദംഗം അഭ്യസിയ്‌ക്കാന്‍ പരമേശ്വരന് വഴി തുറന്നു കിട്ടിയത്.
എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ കൊങ്ങോര്‍പ്പിള്ളിയെ കര്‍ണാടക സംഗീതലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ശിഷ്യവത്സലനും സദാ ഉന്‍മേഷശാലിയും ഉദാരമനസ്‌ക്കനുമായ സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ്. അദ്ദേഹവുമായുള്ള സഹവാസത്തിന്റെയും നിരന്തരമായ സാധകത്തിന്റെയും തുടര്‍ച്ചയെന്നോണം ഇരുപത്തിനാലാമത്തെ വയസില്‍ പൂമുള്ളി മനയില്‍ നടന്ന ഭാഗവതരുടെ തന്നെ കച്ചേരിയ്‌ക്ക് മൃദംഗം വായിച്ചു കൊണ്ടാണ് കൊങ്ങോര്‍പ്പിള്ളി ശ്രദ്ധേയനാകുന്നത്. പിന്നീട് ധാരാളം അരങ്ങുകളില്‍ ഭാഗവതര്‍ക്ക് പക്കം വായിക്കാനും ആ ഭക്തശിരോമണിയുടെ അനുഗ്രഹം ഏറ്റുവാങ്ങാനും അദ്ദേഹത്തിന് സാധിച്ചു.
ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ശബ്ദം നഷ്ടപ്പെട്ട് വൈദ്യമഠത്തിന്റെ ചികിത്സക്കായി ഭാഗവതര്‍ പൂമുള്ളിമനയില്‍ താമസിച്ചപ്പോള്‍ അദ്ദേഹത്തിന് ആവശ്യമായ ഔഷധക്കൂട്ടുകളും തേച്ചു കുളിയ്‌ക്കാനുള്ള ഔഷധ എണ്ണകളും കുഴമ്പുകളും തയാറാക്കിയിരുന്നത് കൊങ്ങോര്‍പ്പിള്ളിയായിരുന്നു. അങ്ങിനെ ചെമ്പൈ സ്വാമികളുടെ പ്രത്യേക വാത്സല്ല്യത്തിനും സ്‌നേഹത്തിനും പാത്രമായ കൊങ്ങോര്‍പ്പിള്ളിയ്‌ക്ക് മൃദംഗത്തില്‍ ഉപരിപഠനം ഉറപ്പാക്കാന്‍ അക്കാലത്തെ മൃദംഗം വിദ്വാന്‍മാരില്‍ പ്രമുഖനായിരുന്ന കൊടുന്തിരപ്പിള്ളി മഹാദേവഅയ്യരെ പൂമുള്ളിയില്‍ കൊണ്ടു വന്ന് താമസിപ്പിക്കാന്‍ മുന്‍കൈയെടുത്തതും ചെമ്പൈ തന്നെയായിരുന്നു.(1958 ല്‍ ചെമ്പൈ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം സ്വീകരിച്ചതിനുശേഷം രാഷ്‌ട്രപതിഭവനല്‍ അവതരിപ്പിച്ച കച്ചേരിയില്‍ മൃദംഗം വായിച്ചത് കൊങ്ങാര്‍പ്പിള്ളിയാണ്. പിന്നീട് തൃശൂര്‍ റേഡിയോ നിലയത്തിന്റെ ഉദ്ഘാടനത്തിനും ചെമ്പൈയുടെ കച്ചേരിക്ക് മൃദംഗം വായിച്ചതും പരമേശ്വരന്‍ നമ്പൂതിരി തന്നെ.)
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മദ്രാസ് വാസക്കാലത്തും ഭാഗവതര്‍ക്കൊപ്പം കൊങ്ങോര്‍പ്പിള്ളി ഉണ്ടായിരുന്നു. പത്ത് വര്‍ഷക്കാലം ഭാഗവതര്‍ക്കൊപ്പം വലംകൈയായി ഉണ്ടായിരുന്ന കൊങ്ങോര്‍പ്പിള്ളി 1974-ല്‍ ചെമ്പൈയുടെ മരണം വരെ അദ്ദേഹവുമായുള്ള ആത്മബന്ധം നിലനിര്‍ത്തി.
ഗുരുവായൂരില്‍ ഏകാദശി സംഗീതോത്സവത്തില്‍ എല്ലാ സംഗീതജ്ഞരേയും ഉള്‍പ്പെടുത്തി പഞ്ചരത്ന കീര്‍ത്തനാലാപനം നടത്തുക എന്ന ചെമ്പൈയുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവരില്‍ ഒരാളും കൊങ്ങോര്‍പ്പിള്ളി തന്നെയാണ്. അങ്ങനെയാണ് ഭാഗവതരുടെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്ന് കൊടിമരത്തിന് സമീപമിരുന്ന് പഞ്ചരത്ന കീര്‍ത്തനങ്ങള്‍ പാടുന്ന പതിവിന് സമാരംഭമായത്. ഈ ആചാരം ഇന്നും മുടക്കമില്ലാതെ തുടരുന്നുമുണ്ട്.
പ്രഗത്ഭരായ സംഗീതജ്ഞരെ ഗുരുവായൂരില്‍ കൊണ്ടുവന്ന് പാടിക്കുക എന്ന പ്രിയ ഗുരുവിന്റെ ആഗ്രഹം ചെമ്പൈ സംഗീതോല്‍സവത്തിലൂടെ കൊങ്ങോര്‍പ്പിള്ളി സഫലീകരിച്ചു. ആകാശവാണിയിലൂടെ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിലും കൊങ്ങോര്‍പ്പിള്ളി ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്.
പിന്നീട് ഗുരുവായൂര്‍ മാതൃകയില്‍ തൃശൂര്‍ തിരുവമ്പാടിയില്‍ സംഗീതോത്സവം ആരംഭിച്ചപ്പോഴും ഉപദേശവുമായി കൊങ്ങോര്‍പ്പിള്ളി നേതൃനിരയിലുണ്ടായിരുന്നു.
പൗര്‍ണ്ണമിരാവുകളില്‍ മുഴുവനും തുടര്‍ച്ചയായി സാധകം നടത്തുന്ന പതിവ് സംഗീതജ്ഞരുടെ ഇടയില്‍ ഒരു കാലത്ത് പ്രബലമായിരുന്നു. തായമ്പക, മേളം തുടങ്ങിയ വാദനകലകളില്‍ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം നിലാസാധകം ശീലിച്ചു വന്നിരുന്നു. കൊങ്ങോര്‍പ്പിള്ളി 27 പ്രാവശ്യം നിലാസാധക യത്‌നങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
സാധാരണയായി, മിഥുനമാസത്തിലെ കറുത്ത വാവിന്റെ അടുത്ത രാവു മുതല്‍ തുടങ്ങുന്ന നിലാസാധകം അടുത്ത കറുത്ത വാവിന് പൂര്‍ത്തിയാകുന്നു. ഓരോ ദിവസവും നിലാവ് ഉള്ള സമയത്ത് മാത്രം നടക്കുന്നതുകൊണ്ടാണ് ഇതിന് നിലാസാധകം എന്നു പേര്‍ വന്നത്.
മിഥുനം കര്‍ക്കടകം മാസങ്ങളില്‍ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്യുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രന്‍ ഉദിക്കുന്ന സമയം മുതല്‍ ആണ് സാധകം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും ദീര്‍ഘിക്കുന്നു. അങ്ങനെ വെളുത്ത വാവ് ദിവസം ഒരു മുഴുവന്‍ രാത്രിയും സാധകം ചെയ്യും. കറുത്ത പക്ഷത്തെ കറുത്തവാവിന് സാധകം തീരും. കൂട്ടത്തില്‍ പകല്‍ വേണ്ടത്ര ആയുര്‍വ്വേദ ഔഷധങ്ങള്‍ സേവിക്കുകയും ചികിത്സാമുറകളായ ഉഴിച്ചില്‍, പിഴിച്ചില്‍ മുതലായവ നടത്തുകയും വേണം.
1973 മുതല്‍ തൃശൂര്‍ നിലയവിദ്വാനായി ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ച കൊങ്ങോര്‍പ്പിള്ളി വിരമിച്ചത് 1990ലായിരുന്നു.
2021-ല്‍ 90-ാം വയസ്സിലാണ് അദ്ദേഹം വിഷ്ണുപദം പൂകിയത്. മകന്‍ ബാബു പരമേശ്വരന്‍ അമേരിക്കയിലാണ് താമസം; മകള്‍ ഡോ. പാര്‍വതി കോളേജ് അധ്യാപികയാണ്.
















