ഒരുപാട് തലത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. കാടിന്റെ വശ്യതയും മനുഷ്യ മനസ്സിന്റെ വന്യതയും ഇടകലർന്ന് മനോഹരമായി വരച്ചിട്ട ഒരു ചിത്രം . വിവേചനബുദ്ധിയില്ലാതെ പരിശീലിപ്പിച്ചത് മാത്രം പ്രാവർത്തികമാക്കുമ്പോൾ അവിടെ മനുഷ്യനും മൃഗത്തിനും വ്യത്യാസം ഇല്ലാ. തുറന്നു പറച്ചിലുകൾക്കപ്പുറം ഓരോ രംഗത്തിലും ഓരോ കഥാപാത്രത്തിലും ഒത്തിരി നിഗൂഡതകൾ ഒളിപ്പിച്ചു വച്ച് പറയാതെ പറയുന്ന ഒരു ചാതുര്യം ഉണ്ട് സിനിമയിൽ. ഓരോ ഫ്രെയിമിലും ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.
പല കാലഘട്ടങ്ങളിലുള്ള സംഭവങ്ങളെ കോർത്തിണക്കി ചതിയ്‌ക്കും പ്രതികാരത്തിനും വിധേയത്വത്തിനും ഒരു മനുഷ്യായുസ്സിന്റെ അത്രയും ദൈർഘ്യം ഉണ്ടെന്ന് കാണിക്കുന്നു. കുര്യച്ചൻ എന്ന കഥാ പാത്രത്തിനെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയിലുടനീളം കുര്യച്ചനെ ദുരൂഹതയിൽ നിർത്തുന്നു . കുര്യച്ചനെ തേടി വരുന്ന ഓരോ കഥാപാത്രവും അതേ പോലെ ദുരൂഹത നിലനിർത്തുന്നുണ്ട്. സുരക്ഷിതത്വം എന്ന പേരിൽ പലപ്പോഴും അടിച്ചേൽപ്പിക്കുന്നത് സത്യത്തിൽ ബന്ധനം തന്നെയാണെന്ന് ഈ ചിത്രം വ്യക്തമാക്കുന്നുണ്ട്. സോയിക്ക് യോസിയയും കുര്യച്ചനും കൊടുക്കുന്ന സുരക്ഷിതത്വം തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. എന്നാൽ കാലക്രമേണ തന്റെ അടിമത്തം മനസ്സിലാക്കുന്ന സോയിയുടെ മ്ലാത്തി ചേട്ടത്തിയിലേക്കുള്ള വളർച്ച ഒരു തടവുകാരിയിൽ നിന്നും മാസ്റ്ററിലേക്കുള്ള വളർച്ച കൂടിയാണ്.
സംശയദൃഷ്ടിയിൽ പരസ്പരവിശ്വാസം ഇല്ലാതെ ജീവിക്കുമ്പോഴും ഒരേ കൂരയ്‌ക്ക് കീഴിൽ കരുതലും സൗഹൃദവും, ഓർമകളും പങ്കു വയ്‌ക്കാൻ പീയോസിനും മ്ലാത്തി ചേട്ടത്തിക്കും ആകുന്നുണ്ട്. ഓരോ നിമിഷാർദ്ധം കൊണ്ടു മാറിമാറി മറിയുന്ന ഉദ്വേഗം നിറഞ്ഞ ദൃശ്യങ്ങളിലൂടെ, എക്കോ പ്രേക്ഷകനെ കയ്യിലെടുക്കുന്നു. കാടും ഒരു കൂട്ടം മനുഷ്യരും കുറെ നായകളും അടങ്ങുന്ന എക്കോ എന്ന ചിത്രം ദൃശ്യഭംഗി കൊണ്ടും കഥയുടെ ഉൾക്കാമ്പ് കൊണ്ടും മലയാള സിനിമാ ചരിത്രത്തിൽ തീർച്ചയായും ഇടം പിടിക്കും.
മോഹിച്ചതെന്തും ചതിയിലൂടെയും സ്വന്തം ആക്കുന്ന കുര്യച്ചൻ, വെല്ലുവിളിയേതുമില്ലാതെ പ്രതികാരം ചെയ്ത് ആത്മസംതൃപ്തിയോടെ പുഞ്ചിരിക്കുന്ന മ്ലാത്തി ചേട്ടത്തി, പീയോസ് എന്ന സംരക്ഷകന്റെ മുഖം മൂടിയിൽ ഒളിച്ചിരിക്കുന്ന ഒരു യജമാനനെ മാത്രം അനുസരിക്കുന്ന ഏറ്റവും വിശ്വസ്തനായ വളർത്തു നായ, തുടങ്ങി കുര്യച്ചനെ അന്വേഷിച്ചു വരുന്ന ഓരോ കഥാപാത്രവും ഈ സിനിമയിൽ മനുഷ്യമനസ്സിന്റെ പല വശങ്ങൾ തുറന്ന് കാണിക്കാൻ സഹായിക്കുന്നു. മനുഷ്യ മനസ്സിന്റെ നിഗൂഢതയെ വരച്ചു കാട്ടിയ സംവിധായകനും, തന്മയത്തോടെ അത് പ്രേക്ഷകരിൽ എത്തിച്ച തിരക്കഥാകൃത്തും ദൃശ്യങ്ങൾ പകർത്തിയ ഛായഗ്രാഹകനും കയ്യടക്കത്തോടെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു. എക്കോ മൂവിയെ ഓരോ കാൽവെയ്‌പ്പിലും അപകടം പതിയിരിക്കുന്ന ഒരു വനയാത്രയോട് ഉപമിക്കാം. അത് തന്നെയാണ് ഈ ചിത്രത്തിന്റെ സവിശേഷതയും
















