നമ്മുടെ നവോഥാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിത മെത്തയില്‍ ഊര്‍ദ്ധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യര്‍ ജീവിക്കുന്നു. നാടുവാഴിഭരണംപോലെ അധികാരികളുടെ ഇച്ഛയ്‌ക്കനുസരിച്ചു് സത്യവും നീതിയും ചവിട്ടിയരക്കുന്നു. അതിന്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തില്‍ വിസ്മരിക്കാനാവാത്തവിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ അധികാരികള്‍ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകുമെന്ന് പറയുമെങ്കിലും അധികാരദുര്‍വിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരള സംസ്‌കാരം പഠിപ്പിക്കുന്നു.
ലോകത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നായകര്‍ കൊടിയ പീഡനത്തില്‍പോലും അണിനിരന്നിട്ടുള്ളത് നീതിക്ക് വേണ്ടിയാണ്. എന്താണ് ഭരിക്കുന്നവരോട്, നിയമസംവിധാനങ്ങളോട് വിശ്വാസ്യത കുറയുന്നത്? എന്തുകൊണ്ടാണ് എഴുത്തുകാര്‍ അടിമകളായി മാറിയത്? എന്തുകൊണ്ടാണ് അഴിമതിയും വര്‍ഗ്ഗീയതയും വളരുന്നത്? ഭരണ- പ്രതിപക്ഷം എന്തിനാണ് വാഴ്‌ത്തുപാട്ടുകള്‍ പാടാന്‍ സോഷ്യല്‍ മീഡിയയില്‍ ചാവേറുകളെ വളര്‍ത്തുന്നത്? മനുഷ്യരുടെ തെറ്റായ പ്രവണതകളെ, പ്രവര്‍ത്തികളെ, അന്ധതയെ അറിവും ഹൃദയവിശാലതയുള്ളവര്‍ വിമര്‍ശിക്കുക സ്വാഭാവികമാണ്. മനുഷ്യര്‍ പടച്ചുവിടുന്ന വാക്കുകള്‍ മറ്റുള്ളവ രിലുണ്ടാക്കുന്ന മുറിവുകള്‍ എത്ര വലുതെന്ന് ഈ സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ ശ്രദ്ധിക്കാറില്ല.
മുന്‍ വൈദ്യുതി മന്ത്രി ജനങ്ങളെ പരിഹസിച്ചു പറഞ്ഞത് ‘ജനങ്ങള്‍ സര്‍ക്കാരിനോട് കാട്ടിയത് നന്ദികേടാണ്. പെന്‍ഷന്‍ അടക്കമുള്ളത് വാങ്ങി ശാപ്പാടടിച്ചിട്ട് പറ്റിച്ചു’. ഈ പ്രതികരണം എഴുത്തുകാരുടെ ഹൃദയ തന്ത്രികളെ സ്പര്‍ശിക്കുന്നതാണ്. നിര്‍ഭാഗ്യമെന്ന് പറയാന്‍ കലാ സാഹിത്യ രംഗത്തുള്ളവരെ ഇടതു പക്ഷം വലതുപക്ഷമാക്കി മാറ്റി മുമ്പിലത്തെ വാതിലില്‍ കൂടി വാങ്ങാത്തത് പുറകിലത്തെ വാതിലില്‍ (പുരസ്‌കാരം, പദവി) കൂടി വാങ്ങി സാംസ്‌കാരിക രംഗത്തെ മലീമസമാക്കി. ഈ വ്യക്തിയുടെ കഥകളിവിലാസം പലപ്പോഴും കേരളം കണ്ടിട്ടുണ്ട്. വീരവാദം പറയാന്‍ ഏതൊരാള്‍ക്കും കഴിയുംപോലെയാണ് മന്ത്രിയുടെ വാക്കുകള്‍ കേരളം കേട്ടത്. എല്ലാം വീടുകളിലും വൈദ്യുതിയെത്തിക്കും ഒരു വീട്ടിലും കറന്റ് കട്ട് ഉണ്ടാകില്ല എന്നായിരുന്നു വീരവാദം. 2025-ല്‍ എത്തിനില്‍ക്കുമ്പോഴും മിക്ക വീടുകളിലും കറന്റ് കട്ട് നടക്കുന്നു. ഈ കൂട്ടരില്‍ കാണുന്ന മറ്റൊരു പ്രത്യേകത വായില്‍ തേനും അകത്തു വിഷവും, വാക്കൊന്ന് പോക്കൊന്ന് വിധത്തിലാണ്. വായ് തുറന്നാല്‍ വാരിക്കോരി തരുമെന്ന് നുണയും പറയും.
ഈ പാര്‍ട്ടി കൈക്കൂലിയും അരിയും കൊടുത്താണ് ഇവിടെ വിജയം കൈവരിക്കുന്നതെന്ന് ഒരു മുന്‍ മന്ത്രി സാക്ഷ്യപ്പെടുത്തുകയാണ്. ഒരു തൊഴിലിനായി രാപകല്‍ പഠിച്ച് പരീക്ഷ പാസ്സായി മുട്ടിലിഴഞ്ഞു സമരം നടത്തിയാലും തൊഴില്‍ ലഭിക്കാതിരിക്കുമ്പോഴാണ് പോലീസ് വകുപ്പടക്കം പലയിടത്തും സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്. ഇവര്‍ ഉന്നതര്‍ക്ക് കൊടുത്ത കൈക്കൂലി വസൂലാക്കാന്‍ കൈക്കൂലി വാങ്ങുന്നവരായും, പാര്‍ട്ടി ഗുണ്ടകളായും പിന്നീട് കാണപ്പെടുന്നു. കൈക്കൂലി വാങ്ങുന്നവര്‍ മുന്നോട്ട് വെക്കുന്ന ഒരു നിബന്ധനയുണ്ട്. പാര്‍ട്ടിയുടെ അടിമയായി എല്ലാം തെരഞ്ഞെടുപ്പുകളിലും വോട്ടുചെയ്തുകൊള്ളണം. തെരഞ്ഞെടുപ്പ് പെട്ടിനിറയ്‌ക്കാന്‍ വിദേശ രാജ്യങ്ങളിലും ലോക കേരള സഭപോലുള്ള തട്ടിക്കൂട്ട് സംഘടനകളുണ്ടാക്കി വിദേശ യാത്രകള്‍, വിരുന്ന് സത്കാരം തുടങ്ങി പല ധൂര്‍ത്തുകള്‍ നടത്തി പത്രത്താളുകളില്‍ ഇടം നേടാറുണ്ട്. ഇതു തന്നെയാണ് കലാസാ ഹിത്യ രംഗത്തും നടക്കുന്നത്. സമൂഹത്തില്‍ എന്ത് അനീതി നടത്തിയാലും തൂലിക ചലിപ്പിക്കുന്നവരെ മഷിയിട്ട് നോക്കിയാലും കാണില്ല. ഇതാണ് നമ്മുടെ സാംസ്‌കാരിക രാഷ്‌ട്രീയപാര്‍ട്ടികളുടെ നീതിശാസ്ത്രം. ഇതാണോ സമത്വം, സാഹോദര്യം ജനകിയ ഭരണം?
പ്രമുഖരുടെ നാവില്‍ നിന്ന്, നിലവാരമില്ലാത്ത മാധ്യമങ്ങളില്‍ നിന്ന് എന്തെങ്കിലും ലഭിച്ചാല്‍ അര വൈദ്യന്‍ ആയിരംപേരെ കൊല്ലുന്നതുപോലെ സോഷ്യല്‍ മീഡിയ വായു സേന അത് വളച്ചൊടിച്ച് ലോകമെങ്ങുമെത്തിച്ച് കാശുണ്ടാക്കുന്നു. ഒരു സ്ത്രീപീഡനം കിട്ടിയാല്‍ അവര്‍ക്ക് കൊയ്‌ത്തു കാലമാണ്. അതിലെല്ലാം ഞരമ്പ് ഞണ്ടുകള്‍ കൊളുത്തുമെന്നറിയാം. കോടതി വിധി വന്നപ്പോള്‍ പലരുടെയും നാവ് വറ്റി വരണ്ടു. മുഖം കൊയ്‌ത്തു കഴിഞ്ഞ പാടം പോലെയായി. പൊതുബോധ ത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധി നടത്താറില്ല. കോടതിക്ക് വേണ്ടത് തെളിവുകളാണ്. അത് പൂഴ്‌ത്തിവെച്ച കുറ്റാന്വേഷകര്‍ കാര്യക്ഷമമായി അന്വേഷിച്ചില്ല. സ്ത്രീ പീഡന പരാതിയില്‍ കേരള പോലീസ്, കുറ്റവാളികള്‍ എവിടെപ്പോയി ഒളിച്ചാലും കണ്ടെത്തുന്ന മിടുക്കരാണ്. എന്നാല്‍ ഒരു എം.എല്‍.എ മുങ്ങി നടന്നിട്ട് പതിനഞ്ചു ദിവസങ്ങളായി കണ്ടെത്താനാകാതെ പോലീസ് നാണം കേട്ടു. പോലീസിനറിയാം എവിടെയെന്ന്. അവിടെയും നടന്നത് നീതിയല്ല. അനീതിയാണ്.
പ്രതിപക്ഷ പാര്‍ട്ടിയിലുള്ള സ്ത്രീ പീഡകര്‍ക്ക് എതിരെ പെട്ടെന്ന് കേസെടുക്കുന്നു. ഭരണപക്ഷ സ്ത്രീപീഡകരുടെ പരാതി കക്ഷത്തില്‍ കൊണ്ടുനടക്കുന്നു, അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നു. ഈ ഇരട്ടത്താപ്പ് കുറ്റവാളികളെ സൃഷ്ടിക്കല്‍ അല്ലേ? ജനാധിപത്യ നിയമവ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും തുല്യനീതിയാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിറം നോക്കിയാണോ നിയമവാഴ്‌ച്ച ഉറപ്പുവരുത്തേണ്ടത്? കുറ്റവാളികളുടെ സ്വഭാവസൃഷ്ടിയില്‍ അധികാരത്തിലുള്ളവരുടെ പങ്ക് എത്രയാണ്? ഇതെല്ലാം വെളിപ്പെടുത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിയാണ്. നിയമവാഴ്ചകളെ വെല്ലുവിളിക്കലാണ്. ഏത് രാഷ്‌ട്രീയ പാര്‍ട്ടിയായാലും ഈ വെല്ലുവിളികളെ ഏറ്റെടുക്കേണ്ടവരാണ് ജനങ്ങള്‍. അനീതികള്‍ക്ക് അന്ത്യമുണ്ടാകണം ഇല്ലെങ്കില്‍ വരും തലമുറ നീതിനിഷേധികളായി വളരും.
കേരളം പുരോഗതി പ്രാപിക്കാത്തതിന്റെ പ്രധാന കാരണം ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസ സംസ്‌കാര സമ്പന്നരായ ഭരണാധിപന്മാരെ ലഭിക്കാത്തതാണ്.
ദാരിദ്ര്യമുക്ത കേരളത്തേക്കാള്‍ പ്രധാനമാണ് മാലിന്യമുക്ത, തെരുവ് നായ് ശല്യമുക്ത കേരളം. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ നന്മയുടെ അമൃത് പകരുന്നതിന് പകരം കക്ഷി രാഷ്‌ട്രീയം നോക്കി മൗനികളാകുന്നത് അവരെ അപഹാസ്യരാക്കുന്നു. അത് സ്ത്രീകളോട് കാട്ടുന്ന ബലാത്സംഗ ക്രൂരതപോലെ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.











