വന്ദേമാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനം കാലത്തിന്റെ കാവ്യനീതിയാണ്. അധികാരത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസിനെതിരെ അധികാരത്തില്‍ വന്ന കപട മതേതരവാദികളും ഒരുപോലെ മറച്ചുപിടിച്ച വസ്തുതകളാണ് പ്രധാനമന്ത്രി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. സ്വാഭാവികമായും ഈ അപ്രിയ സത്യങ്ങള്‍ കോണ്‍ഗ്രസിന് രുചിക്കുകയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്തിന്റെ മഹത്തായ സംസ്‌കാരത്തോടും സ്വാതന്ത്ര്യ സമരത്തോടും ആത്മാര്‍ത്ഥമായി യാതൊരു ആദരവും പ്രകടിപ്പിക്കാത്ത നെഹ്‌റു കുടുംബത്തിന്റെ പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് വസ്തുതകളായതിനാല്‍ അത് നിഷേധിക്കാനാവാതെ മറ്റെന്തൊക്കെയോ പുലമ്പി മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക വാദ്രയും ജയ്‌റാം രമേഷും വിഫലശ്രമം നടത്തിയത്.
വന്ദേമാതരം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് ഇന്ദിരാ ഗാന്ധി നയിച്ച കോണ്‍ഗ്രസ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഇരുണ്ട ഘട്ടത്തിലൂടെയാണ് ഭാരതം കടന്നുപോയതെന്ന് ലോക്‌സഭയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. വന്ദേമാതരം അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യം സാമ്രാജ്യത്വ ഭരണത്തിനു കീഴിലായിരുന്നുവെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
വന്ദേമാതരത്തോട് കോണ്‍ഗ്രസ് പ്രകടിപ്പിച്ച താല്പര്യക്കുറവിന് കാരണം മുസ്ലിം ലീഗിനോടുള്ള ഭയമായിരുന്നുവെന്നും, അവരെ പ്രീണിപ്പിക്കാനാണ് ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചത് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. മുസ്ലിം ലീഗിന്റെ മതരാഷ്‌ട്രീയം ശക്തി പ്രാപിക്കുകയും മുഹമ്മദ് അലി ജിന്നതന്നെ അതിന്റെ വക്താവായി രംഗത്ത് വരികയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണമായി കീഴടങ്ങുകയായിരുന്നു. ജിന്നയുടെ പ്രസ്താവനകളെ അപലപിക്കുകയും വന്ദേമാതരത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യേണ്ടതിനുപകരം, അന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ജിന്നയുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങുകയും, ജിന്ന പറയുന്നത് ശരിയാണോ എന്നറിയാന്‍ വന്ദേമാതരത്തെക്കുറിച്ച് ഗവേഷണം നടത്തുകയുമാണ് ചെയ്തത്.
ജിന്നയുടെ എതിര്‍പ്പിനു ശേഷം, നെഹ്‌റു, സുഭാഷ് ചന്ദ്രബോസിന് ഒരു കത്തെഴുതിയെന്നും, വന്ദേമാതരത്തിന്റെ പശ്ചാത്തലം താന്‍ വായിച്ചുവെന്നും, അത് മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനും അസ്വസ്ഥരാക്കാനും ഇടയുണ്ടെന്ന് താന്‍ ചിന്തിക്കുന്നുവെന്നുമാണ് ആ കത്തില്‍ എഴുതിയിരുന്നതെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങിയതും, മുസ്ലിം ലീഗിന് മുമ്പില്‍ തലകുനിച്ച് വന്ദേമാതരത്തെ വിഭജിക്കാന്‍ തീരുമാനിച്ചതും തെളിവുസഹിതം മോദി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസിന്റെ കപട ദേശസ്‌നേഹം തുറന്നു കാണിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ ‘വന്ദേ മാതരം’ എന്നതിന്റെ തേജസ്സിനെ പുനഃസ്ഥാപിക്കാന്‍ ഇതൊരു മികച്ച അവസരമാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രചോദനാത്മകമാണ്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്‍പുതന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ ഒരു പ്രസ്താവന നടത്തിയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയെ തുടച്ചുനീക്കാനാണ് ബിജെപിയും മോദി സര്‍ക്കാരും ശ്രമിക്കുന്നതെന്നാണ് സോണിയ ആരോപിച്ചത്. മോദി പാര്‍ലമെന്റില്‍ നടത്താനിരിക്കുന്ന പ്രസംഗത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതിനാലാവാം ഈ മുന്‍കൂര്‍ പ്രസ്താവനയുമായി സോണിയ രംഗത്തു വന്നത്. ഇങ്ങനെ ചെയ്താല്‍ പറയാനുള്ള കാര്യങ്ങള്‍ പറയാതെ മോദി പിന്‍വാങ്ങുമെന്ന് ഈ വനിതയെ ആരെങ്കിലും ഉപദേശിച്ചു കാണും. പക്ഷേ അവര്‍ക്ക് ആളു തെറ്റിപ്പോയി. നെഹ്‌റു കുടുംബത്തിന്റെ മഹത്വം ഘോഷിക്കുന്നയാളല്ല പ്രധാനമന്ത്രി മോദിയെന്ന് ഇക്കൂട്ടര്‍ ഇനിയും തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുന്നില്ല.
നെഹ്‌റു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലം മുതല്‍ വന്ദേമാതരത്തിന് കല്‍പ്പിക്കുന്ന അയിത്തം സ്വതന്ത്ര ഭാരതത്തിലും കോണ്‍ഗ്രസ് തുടര്‍ന്നു. ഭാരതത്തെ അമ്മയായി കാണാന്‍ കൂട്ടാക്കാത്ത മുസ്ലിം ലീഗ്, രാഷ്‌ട്രത്തെ വിഭജിച്ച് പാകിസ്ഥാന്‍ നേടി പിരിഞ്ഞുപോയെങ്കിലും രാജ്യത്ത് തുടര്‍ന്ന മുസ്ലിം വര്‍ഗീയവാദികള്‍ക്ക് പിന്നെയും വിഭജനവാദം ഉന്നയിക്കാന്‍ അവസരം നല്‍കുകയാണ് കോണ്‍ഗ്രസും ആ പാര്‍ട്ടിയുടെ സര്‍ക്കാരുകളും ചെയ്തത്. ഇതിന്റെ ഭാഗമായിരുന്നു പാര്‍ലമെന്റില്‍ വന്ദേമാതരം ആലപിക്കുന്നതിനെ വര്‍ഗീയവാദികളായ മുസ്ലിം എംപിമാര്‍ എതിര്‍ത്തത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇതിനെ പിന്തുണയ്‌ക്കുകയും ചെയ്തു പോന്നു. വന്ദേമാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികം സമുചിതമായി ആചരിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ദേശസ്‌നേഹികള്‍ ഇത് ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. രാഷ്‌ട്രത്തിനു കോണ്‍ഗ്രസ് വരുത്തിയ കളങ്കമാണ് ഇതിലൂടെ കഴുകിക്കളയുന്നത്.
















