നൂറ്റമ്പതു വര്‍ഷം മുന്‍പ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയില്‍ നിന്ന് ‘വന്ദേമാതരം’ പിറവിയെടുക്കുമ്പോള്‍, അത് വരാനിരിക്കുന്ന ഒരു യുഗത്തിന്റെ മുഴുവന്‍ രണഗീതമായി മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഭാരതീയ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അഗ്‌നിഗര്‍ഭമായ ഒരധ്യായമായി മാറിയ ഈ ഗാനം, അതിന്റെ 150-ാം വാര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ കേവലമൊരു പാട്ടെന്നതിലുപരി ഭാരതത്തിന്റെ ‘ചിതി’ അഥവാ ആത്മാവിന്റെ സ്പന്ദനമായി പുനര്‍വായന അര്‍ഹിക്കുന്നു. ഭൗതികമായ അതിര്‍ത്തികള്‍ക്കപ്പുറം, ഹിമാലയം മുതല്‍ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഈ പുണ്യഭൂമിയെ ഒരൊറ്റ ചരടില്‍ കോര്‍ത്തുകെട്ടിയ സാംസ്‌കാരിക ദേശീയതയിലൂന്നിയ ഉജ്വല സൃഷ്ടിയായിരുന്നു വന്ദേമാതരം. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് ഭാരതത്തിന്റെ പാര്‍ലമെന്റിലും വന്ദേമാതരം ചര്‍ച്ചയായത്. ഒരുകാലത്ത് ന്യൂനപക്ഷ പ്രീണനത്തിനായി പാടേ അവഗണിച്ച സ്വാതന്ത്ര്യത്തിന്റെ ആ മഹത്തായ രണഗീതത്തെ, ഇന്ന് രാഷ്‌ട്രത്തെ നയിക്കുന്നവര്‍ അതിന്റെ പ്രേരകശക്തി തിരിച്ചറിഞ്ഞ് ആത്മമന്ത്രമായി ഏറ്റെടുത്തു.
അക്കാലത്തെ കൊടിയ ക്ഷാമത്തിനും ദാരിദ്ര്യത്തിനും ഇടയില്‍ നിന്നുകൊണ്ടാണ് ബങ്കിം ചന്ദ്രന്‍ സമ്പല്‍സമൃദ്ധമായ ഒരു ഭാരതത്തെ സ്വപ്‌നം കണ്ടത്. ‘സുജലാം സുഫലാം മലയജ ശീതളാം’ എന്ന് തുടങ്ങുന്ന വരികളിലൂടെ അദ്ദേഹം വരച്ചിട്ടത് വെറുമൊരു ഭൂപ്രദേശത്തെയല്ല; മറിച്ച് ജലസമൃദ്ധിയും ഫലസമൃദ്ധിയും കുളിര്‍കാറ്റും കൊണ്ട് അനുഗൃഹീതമായ, പരമവൈഭവത്തിലേക്ക് കുതിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്‌ട്രശരീരത്തെയാണ്. പ്രകൃതിയും മനുഷ്യനും ഈശ്വരനും ഒന്നാണെന്ന ഭാരതീയ ദര്‍ശനത്തിന്റെ കാവ്യാത്മകമായ സാക്ഷാത്കാരമായിരുന്നു അത്. ദേശത്തെ വെറും മണ്ണായി കാണാതെ, അതിനെ ചൈതന്യവത്തായ ശക്തിവിശേഷമായി, അമ്മയായി കണ്ട് ആരാധിക്കുന്ന ഭാരതീയ മനസിന്റെ പ്രതിഫലനമാണ് വന്ദേമാതരത്തിലുടനീളം കാണാനാവുക.
‘ത്വമി ദുര്‍ഗ്ഗാ ദശപ്രഹരണ ധാരിണീം’ എന്ന് പാടുമ്പോള്‍, മാതൃഭൂമി സംരക്ഷകയായ ദുര്‍ഗ്ഗയായും, ഐശ്വര്യം നല്‍കുന്ന ലക്ഷ്മിയായും, അറിവ് പകരുന്ന സരസ്വതിയായും മാറുന്നു. ദേശാരാധനയും ഈശ്വരാരാധനയും രണ്ടല്ലെന്ന സത്യം ഭാരതീയന്റെ സിരകളില്‍ പടര്‍ത്തിയത് ഈ വരികളാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ സമഗ്രമായ രാഷ്‌ട്രദര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ അക്കാലത്തെ രാഷ്‌ട്രീയ നേതൃത്വത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല എന്നത് ചരിത്രത്തിലെ വലിയൊരു പിഴവായി ഇന്നും അവശേഷിക്കുന്നു. 1937-ല്‍ വന്ദേമാതരത്തെ വെട്ടിമുറിക്കാനും, അതിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം മതിയെന്ന് തീരുമാനിക്കാനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെ പ്രേരിപ്പിച്ചത് സാംസ്‌കാരിക ദേശീയതയോടുള്ള വിമുഖതയും, ന്യൂനപക്ഷ പ്രീണനത്തിനായുള്ള വ്യഗ്രതയുമായിരുന്നു. നെഹ്റൂവിയന്‍ ചിന്താഗതികള്‍ക്ക് ഭാരതത്തെ ഒരു സാംസ്‌കാരിക രാഷ്‌ട്രമായി കാണുന്നതിനേക്കാള്‍ താല്പര്യം, പാശ്ചാത്യ മാതൃകയിലുള്ള ഒരു മതേതര ഭരണകൂടമായി കാണാനായിരുന്നു. വന്ദേമാതരത്തിലെ ‘ശക്തി’ ഉപാസനയും ഹൈന്ദവ ബിംബങ്ങളും ഏകദൈവ വിശ്വാസികളെ അകറ്റുമെന്ന വാദം ഉയര്‍ത്തി, രാഷ്‌ട്രത്തിന്റെ ആത്മാവിനെത്തന്നെ മുറിവേല്‍പ്പിക്കുന്ന തീരുമാനമാണ് അന്ന് കൈക്കൊണ്ടത്. ഇത് യഥാര്‍ത്ഥത്തില്‍ വിഘടനവാദത്തിന് ഔദ്യോഗികമായ അംഗീകാരം നല്‍കലായിരുന്നു. ഭാരതീയ സംസ്‌കൃതിയുടെ ചിഹ്നങ്ങളെ എതിര്‍ക്കാമെന്ന ധൈര്യം വിഘടനവാദികള്‍ക്ക് ലഭിച്ചതും, അത് ക്രമേണ 1947-ലെ രാജ്യവിഭജനത്തിലേക്ക് നയിച്ചതും ഈ പിഴവിന്റെ ബാക്കിപത്രമാണ്.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ഇടതു-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഭാരതീയ ദേശീയതയോട് സ്വീകരിച്ച നിഷേധാത്മക നിലപാട്. ഭാരതം എന്നത് അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ഏകമായ ഒരു രാഷ്‌ട്രമാണെന്ന സത്യത്തെ അംഗീകരിക്കാന്‍ ഇടതുപക്ഷം ഒരിക്കലും തയ്യാറായിരുന്നില്ല. മറിച്ച്, ഭാരതത്തെ പല ദേശങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു കൂട്ടായ്‌മയായും, ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ ഒരു രാഷ്‌ട്രീയ സംവിധാനമായും (ഡിശീി ീള ടമേലേ)െ മാത്രമാണ് അവര്‍ കണ്ടത്. ദേശീയതയേക്കാള്‍ ഉപരിയായി വര്‍ഗ സമരത്തിന് പ്രാധാന്യം നല്‍കിയ അവര്‍, വന്ദേമാതരം മുന്നോട്ട് വെച്ച സാംസ്‌കാരിക ഐക്യത്തെ ‘ബൂര്‍ഷ്വാ ദേശീയത’ എന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞു. ഈ മനോഭാവം സമൂഹത്തില്‍ വര്‍ഗപരമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതിനും, ദേശീയബോധത്തെ ദുര്‍ബലപ്പെടുത്തുന്നതിനും കാരണമായി. ഭാരതത്തിന്റെ സാംസ്‌കാരിക അസ്തിത്വത്തെ നിഷേധിച്ചുകൊണ്ടുള്ള ഈ ചിന്താഗതിയാണ് പില്‍ക്കാലത്ത് നക്‌സലിസം പോലുള്ള ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. രാഷ്‌ട്രത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ആയുധമായത്, ‘ഭാരതം ഒരു രാഷ്‌ട്രമല്ല’ എന്ന കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളായിരുന്നു.
വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപത്തെ നിരാകരിച്ചതിലൂടെ സംഭവിച്ചത് കേവലം ഒരു ഗാനത്തിന്റെ തിരസ്‌കരണമല്ല, മറിച്ച് ഭാരതത്തിന്റെ അഖണ്ഡതയെന്ന സങ്കല്‍പ്പത്തിന്റെ തന്നെ തിരസ്‌കരണമായിരുന്നു. ഭാരതം എന്നത് ഭരണഘടനാപരമായ ഒരു കരാര്‍ മാത്രമല്ലെന്നും, അതൊരു സാംസ്‌കാരിക വികാരമാണെന്നും വന്ദേമാതരം ഇന്നും ഓര്‍മിപ്പിക്കുന്നു. സങ്കുചിത രാഷ്‌ട്രീയ ലാഭങ്ങള്‍ക്കും പ്രീണനത്തിനും വേണ്ടി ബലികഴിച്ച ആ വരികളില്‍ തുടിക്കുന്നത്, വിഭജനമില്ലാത്ത, പരമവൈഭവമാര്‍ന്ന ഭാരതത്തിന്റെ ഹൃദയമിടിപ്പാണ്. ആ സ്പന്ദനം തിരിച്ചറിയുകയും, രാഷ്‌ട്രത്തെ ‘ശക്തി’യായി കണ്ട് ആരാധിക്കുകയും ചെയ്യുന്ന ഒരു തലമുറയിലൂടെ മാത്രമേ വന്ദേമാതരം വിഭാവനം ചെയ്ത യഥാര്‍ത്ഥ സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
















