ചെറുപ്പം മുതലേ ദേശീയ ബോധവും മാനവികതയുമാണ് സി. സദാനന്ദന്‍ മാസ്റ്ററെ നയിച്ചത്. ഈ ദേശീയ ബോധം വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ ആര്‍എസ്എസിന്റെ പഠനമുറികളിലാണ് അദ്ദേഹത്തെ എത്തിച്ചത്. ആരും പതറിപ്പോകുന്ന പ്രതിസന്ധികളിലും കരുത്തായത് ഈ ദേശീയ ബോധവും സഹജീവി സ്നേഹവുമാണ്. പൊതുപ്രവര്‍ത്തനം മനുഷ്യരെ ചേര്‍ത്ത് പിടിക്കലും സ്‌നേഹിക്കലുമാണെന്ന ബോധ്യത്തോടെ യൗവനം അര്‍ത്ഥവത്തായി ചെലവഴിച്ച് കുടുംബ ജീവിതത്തിലേക്ക് കൂടി പ്രവേശിക്കാനൊരുങ്ങുമ്പോഴാണ് രാഷ്‌ട്രീയ എതിരാളികള്‍ ഇരു കാലുകളും വെട്ടിമാറ്റി ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ആരും തളര്‍ന്ന് പോകാവുന്ന ഈ പ്രതിന്ധിയില്‍ മാനവസേവനമെന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോകാന്‍ പ്രേരണയായത് ആര്‍എസ്എസ് എന്ന വലിയ പ്രസ്ഥാനം നല്‍കിയ കരുത്തും ചേര്‍ത്ത് പിടിച്ച സഹപ്രവര്‍ത്തകരും ഒപ്പം കൈപിടിച്ച ഭാര്യയുമായിരുന്നു.
31 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാരതത്തിന്റെ പരമോന്നത നിയമനിര്‍മാണസഭയുടെ ഭാഗമാകുമ്പോള്‍ നിരവധി ഓര്‍മകള്‍ അദ്ദേഹത്തിന് പങ്കുവയ്‌ക്കാനുണ്ട്.
യുവത്വത്തിലാണ് അങ്ങേക്ക് ഇത്ര ക്രൂരമായ സ്ഥിതിവിശേഷം നേരിടേണ്ടി വന്നത്. ആരും തകര്‍ന്നുപോകുമായിരുന്ന ആ പതര്‍ച്ചയില്‍ നിന്ന് മനോധൈര്യം വീണ്ടെടുത്ത് മുന്നോട്ട് പോകാന്‍ കഴിഞ്ഞത് സംഘപ്രസ്ഥാനങ്ങളുടെ പിന്‍ബലത്തിലാണോ?
തീര്‍ച്ചയായും, സംഘത്തില്‍ ഒരു പ്രത്യേകതരത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണുള്ളത്. ശ്രേഷ്ഠമായ ആദര്‍ശത്തിന്റെ സാക്ഷാത്കാരം സാധ്യമാക്കുന്ന തരത്തിലാണ് ആ പ്രവര്‍ത്തനം. അതാണ് സംഘശാഖ. ദൈനംദിന ശാഖയിലൂടെ മനോബലം ആര്‍ജിക്കാനും സാമൂഹ്യബോധം വളര്‍ത്തിക്കൊണ്ടുവരാനും കഴിയും. ആ സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രതിബദ്ധത ഊട്ടി ഉറപ്പിക്കാന്‍ കഴിയും. പരിശീലന കളരിയാണ് ശാഖ. ആശയത്തെ സ്വീകരിച്ച് നാം ആദര്‍ശമായി മാറുന്നു. ശിവനെ പൂജിച്ച് ശിവനായി മാറുക എന്നതുപോലെ. നാം നിരന്തരം ഈ ആദര്‍ശത്തിന്റെ സ്മരണ നിലനിര്‍ത്തി ആദര്‍ശം തന്നെയായി മാറുന്നു. പിന്നീട് നമ്മുടെ ജീവിതം അതിന് അനുസരിച്ച് രൂപപ്പെടും. എത്ര വലിയ പ്രയാസങ്ങളും നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയുന്നത് ആ സ്വാഭാവികതയുടെ ഫലമാണ്.
താങ്കളെ രാജ്യസഭാ എം.പിയായി രാഷ്‌ട്രപതി നോമിനേറ്റ് ചെയ്തപ്പോള്‍ കണ്ണൂരിലെ ഒരു ജയരാജന്‍ പറഞ്ഞത് എം.പിയായി അങ്ങനെ വിലസാന്‍ സമ്മതിക്കില്ലെന്നാണ്. ഇത് സൂചിപ്പിക്കുന്നത് സിപിഎമ്മിന് അങ്ങയോടും പ്രസ്ഥാനത്തിനോടുമുളള അസഹിഷ്ണുത അവസാനിച്ചിട്ടില്ലെന്നല്ലേ ?
ശരിയാണ്. ഇപ്പോള്‍ മാത്രമല്ല, ഞാന്‍ ഈ അവസ്ഥയിലായപ്പോഴും പ്രാകൃതമായ രീതിയില്‍ ക്രൂരത അവരുടെ ഭാഗത്തുനിന്നു നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം പൊതു സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത ഒരാളെ എം.പിയായി വിലസാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് രാഷ്‌ട്രപതിയെ അവഹേളിക്കലാണ്. ശുദ്ധമായ മാടമ്പിത്തരമാണിത്. ഇവരുടെ സ്ഥായിയായ അസഹിഷ്ണുതയാണിത് കാണിക്കുന്നത്. പക്ഷെ, അത് കാര്യമാക്കുന്നില്ല. ഇവരുടെ മനോവൈകല്യത്തിന്റെ ഉദാഹരണമായി കരുതി തള്ളിക്കളയുകയാണ്.
രാജ്യസഭയില്‍ ചെന്നപ്പോള്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള സിപിഎം എം.പി മാരുടെ പെരുമാറ്റം എങ്ങനെയായിരുന്നു?
സിപിഎം എംപിമാരടക്കം എല്ലാവരും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. നമ്മള്‍ ആരെയും ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല. അവരുടെ സൗഹൃദവും നമ്മള്‍ സ്വീകരിക്കുന്നു. നമ്മുടെ ഇടപെടലുകളും ഇടപഴകലും മറ്റു ആളുകളോട് പെരുമാറുന്ന രീതിയൊക്കെ സ്വാധീനിക്കുന്ന രീതി തന്നെയാണ് സംഘ ശാഖയിലൂടെ ലഭിച്ചത്. മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ ശാഖയില്‍ പറയുമായിരുന്നു രണ്ട് കൂട്ടരാണ് ഉള്ളത്.
ഇന്ന് നമ്മോട് ഒപ്പം ഉള്ള ആളുകളും, നാളെ നമ്മളോടൊപ്പം വരേണ്ടവരും. പല കാരണങ്ങള്‍ കൊണ്ട് സംഘത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു കാണില്ല. അവരുമായി സൗഹൃദം ഉണ്ടാക്കേണ്ടതുണ്ട്. ആ തരത്തിലുള്ള സൗഹൃദം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതു ശക്തിപ്പെടുത്താന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും. കാരണം പല രാഷ്‌ട്രീയ കക്ഷികളില്‍ പെട്ടവരാണ് പാര്‍ലമെന്റ് അംഗങ്ങള്‍. അവരുമായി വ്യക്തിപരമായി സൗഹൃദവും ആശയ വിനിമയ സംവാദവും നടക്കും. നമ്മുടെ ആശയം പങ്കുവയ്‌ക്കാനും കഴിയുമെന്നാണ് വിശ്വാസം. രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം അത്യാവശ്യമാണെന്നു ഞാന്‍ കരുതുന്നു.
പുതിയ തലമുറയില്‍, ത്യാഗസന്നദ്ധത, നിസ്വാര്‍ത്ഥത എന്നിവ കുറഞ്ഞു വരുന്നുണ്ടോ ?
തീര്‍ച്ചയായും. ജീവിത സാഹചര്യങ്ങള്‍ മാറി. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണു കുടുംബത്തിലേക്ക് ജീവിത സാഹചര്യങ്ങള്‍ മാറി. അണു കുടുംബമായതിനാല്‍ അവര്‍ക്ക് അവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ പൊ
തുപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സമയം കിട്ടാത്ത സാഹചര്യം സ്വാഭാവികം. മാറുന്ന കാലത്തില്‍ ആ സാഹചര്യത്തെ എങ്ങനെ സാമൂഹ്യ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്നാണ് നോക്കേണ്ടത്. ആധുനിക വാര്‍ത്താ സംവിധാനങ്ങളൊക്കെ ഉപയോഗപ്പെടുത്തി ആ കുറവ് പരിഹരിക്കാന്‍ കഴിയും.
കേരളത്തില്‍ പരസ്പരം മത്സരിക്കുകയും പോരടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസും സിപിഎമ്മും ദേശീയ രാഷ്‌ട്രീയത്തില്‍ ഒറ്റക്കെട്ടാണ്. മാസ്റ്റര്‍ ദല്‍ഹിയില്‍ ചെന്നപ്പോള്‍ ഇക്കാര്യം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടാകുമല്ലോ. ഇവര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടുത്തിടെ ദല്‍ഹിയില്‍ കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രം നാം കണ്ടതാണ്. കേരളത്തില്‍ പരസ്പരം പോരാടുകയും അവരവരുടെ പാര്‍ട്ടിക്കു കൊടിപിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരോടുള്ള അവഹേളനമാണിത്. പ്രവര്‍ത്തകരാണ് ഇത് തിരിച്ചറിയേണ്ടത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എ. ബേബിയും കെ.സി. വേണുഗോപാലും കേരളത്തിലുള്ള നേതാക്കളാണ്. കേരളത്തില്‍ അവര്‍ മുഖാമുഖം മത്സരിക്കുന്നു. ദല്‍ഹിയില്‍ ചെന്ന് കൈകോര്‍ക്കുന്നു. അങ്ങേയറ്റം അപഹാസ്യമായ കാര്യമാണിത്.
കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്ക് സ്വീകാര്യത കൂടിയിട്ടുണ്ടല്ലോ. ഒരു എംഎല്‍എ പോലും ഇല്ലെങ്കിലും മോദി സര്‍ക്കാര്‍ കേരളത്തെ ചേര്‍ത്തുപിടിക്കുകയാണ്. ഇത് ഒരു സന്ദേശമല്ലെ? ഭാവി രാഷ്‌ട്രീയത്തില്‍ കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ മാറ്റത്തെയാണോ ഇത് സൂചിപ്പിക്കുന്നത് ?
ഉറപ്പായും. മോദി സര്‍ക്കാരും ദേശീയനേതൃത്വവും കേരളത്തോട് എപ്പോഴും അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച് രക്ഷപ്പെടുത്തിയ സംഭവങ്ങളുണ്ട്. രാജ്യസഭയിലേക്ക് എന്നെ നോമിനേറ്റ് ചെയ്തത് പോലും കേരളത്തോടുളള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ജാഗ്രതയുമാണ് കാണിക്കുന്നത്. അടുത്തകാലത്തായി കേരളത്തില്‍ ബിജെപിക്ക് സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു. വികസിത കേരളം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. കേരളത്തില്‍ രാഷ്‌ട്രീയമാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണോ? ഒരു കാലത്ത് തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി, കമ്മ്യൂണിസം, സോഷ്യലിസം എന്നൊക്കെ പറഞ്ഞായിരുന്നു സിപിഎമ്മിന്റെ പ്രവര്‍ത്തനം. എന്നാല്‍ അവര്‍ അതിവേഗം പ്രീണന രാഷ്‌ട്രീയത്തിലേക്ക് പോയി. ഇത് ഏതുതരത്തില്‍ സമൂഹത്തില്‍ അപകടം ഉണ്ടാക്കും?
രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ വരുന്ന അപചയം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നു. എന്റെ കഴിവുകൊണ്ടാണ്, എന്റെ വ്യക്തിത്വം കൊണ്ടാണ് അല്ലെങ്കില്‍ എന്റെ വാചക കസര്‍ത്ത് കൊണ്ടാണ്, എന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് ഇതെല്ലാം നേടാന്‍ കഴിഞ്ഞതെന്ന് ചിലര്‍ക്ക് തോന്നുന്നു. ജനസ്വാധീനവും അധികാരവും, കൂടെ നില്‍ക്കുന്നവരെ ഏതുതരത്തിലും ഉപയോഗപ്പെടുത്താനുള്ള ലൈസന്‍സായിക്കരുതിയാല്‍ അത് അപചയത്തിലേക്കും മൂല്യശോഷണത്തിലേക്കും പോകും. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ഇതൊക്കെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കമ്മ്യൂണിസം, സോഷ്യലിസം, സമത്വം എന്നൊക്കെ പറയുന്നവര്‍ അധികാരത്തിനായി ന്യൂനപക്ഷ പ്രീണനം നടത്തുകയാണ്. രാഷ്‌ട്രീയത്തില്‍ പരിഷ്‌കരണം അനിവാര്യമാണ്. പുതിയ രാഷ്‌ട്രീയ സംസ്‌കാരം കേരളത്തില്‍ വളരണം.
പ്രതിപക്ഷം എന്നും ദേശീയ കാഴ്ചപ്പാടിന് എതിരായിട്ടാണല്ലോ നില്‍ക്കുന്നത.് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
രാഹുല്‍ ഗാന്ധിയുടെ പല നടപടികളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം തന്നെ ദേശവിരുദ്ധ ശൈലിയിലേക്ക് മാറുകയാണ്. ഏതൊക്കെയോ ദുരൂഹ പശ്ചാത്തലത്തില്‍ വൈദേശിക ശക്തികളോട് വിധേയത്വം പ്രകടിപ്പിച്ച് ഭാരതത്തിന്റെ പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന സമീപനം സ്വീകരിച്ചു കാണുന്നതില്‍ ഖേദമുണ്ട്. ഒരു പ്രതിപക്ഷ കക്ഷി, പ്രത്യേകിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ നേര്‍ അവകാശികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന കക്ഷി, ദേശ വിരുദ്ധര്‍ക്ക് ആവേശം പകരുകയാണ് ചെയ്യുന്നത്.
മാസ്റ്റര്‍ ഏറെക്കാലം ജീവിച്ച സ്ഥലമാണല്ലോ തൃശ്ശൂര്‍. തൃശൂരിന്റെ ഇന്നത്തെ രാഷ്‌ട്രീയ മാറ്റം എങ്ങനെയാണ് വിലയിരുത്തുന്നത് ?
നൂറ് ശതമാനം ഭാവാത്മകമായ മാറ്റമാണ് തൃശ്ശൂരില്‍ സംഭവിച്ചത്. ലോക ശ്രദ്ധയാകര്‍ഷിച്ച വിജയമായിരുന്നു സുരേഷ് ഗോപിയുടേത.് അതിന് അനുഗുണമായ പ്രാദേശിക സംസ്‌കാരം തൃശ്ശൂരിന് സ്വതവേ ഉണ്ട്. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് എളുപ്പത്തില്‍ ജനപിന്തുണ നേടിയെടുക്കാന്‍ കഴിയുന്ന സാഹചര്യം തൃശ്ശൂരില്‍ ഉണ്ട്. തൃശ്ശൂര്‍ ഒരു പ്രഭവ കേന്ദ്രം എന്ന നിലയ്‌ക്കു തന്നെയാണ് പാര്‍ട്ടി കരുതുന്നത്. ആ പ്രഭവ കേന്ദ്രത്തില്‍ നിന്നുള്ള പ്രകമ്പനം, മുഴുവന്‍ കേരളത്തിലും പടരാന്‍ സാഹചര്യം ഉണ്ടാകും.














