ഒഴിവുസമയവിനോദം എന്നതിനപ്പുറമാണ് എല്ലായ്‌പ്പോഴും ഭാരതത്തിലെ വിനോദസഞ്ചാരം. നാഗരികതകള്‍ തമ്മിലുള്ള ചര്‍ച്ചയും, പൈതൃകം വഹിക്കുന്നതും, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്ക് ഉത്തേജകവുമാണത്. എങ്കിലും, പതിറ്റാണ്ടുകളായി, ലഡാക്കിലെ ബുദ്ധവിഹാരങ്ങള്‍ മുതല്‍ കന്യാകുമാരിയുടെ തീരങ്ങള്‍ വരെ അസാധാരണമായ വൈവിധ്യമുണ്ടായിട്ടും, വിഘടിച്ച നികുതിസമ്പ്രദായങ്ങളും ഉയര്‍ന്ന ചെലവുകളും കാരണം അതിന്റെ പൂര്‍ണമായ സാധ്യതകള്‍ക്കു പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) സമീപകാല പരിഷ്‌കാരങ്ങള്‍ ആ കഥ മാറ്റിയെഴുതാന്‍ തുടങ്ങിയിരിക്കുന്നു.
വര്‍ഷങ്ങളോളം, ഭാരതത്തിന്റെ വിനോദസഞ്ചാരവും അതിഥിസല്‍ക്കാര വ്യവസായവും സങ്കീര്‍ണമായ നികുതിവ്യവസ്ഥയുടെ ഭാരം പേറി. സേവനനികുതി, വാറ്റ്, ആഡംബരനികുതി എന്നിങ്ങനെയുള്ള നികുതികളുടെ കൂട്ടം, ആശയക്കുഴപ്പം സൃഷ്ടിക്കുകയും യാത്രാച്ചെലവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ജി എസ് ടി കൊണ്ടുവന്നതു ലളിതവത്കരണം സാധ്യമാക്കി. എന്നാല്‍ നിരക്കുകള്‍ സമീപകാലത്തു യുക്തിസഹമാക്കിയത്, രാജ്യത്തെ വിനോദസഞ്ചാരത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതില്‍ നിര്‍ണായകമായി.
7500 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികളുടെ ജിഎസ്ടി 12ല്‍ നിന്ന് 5% ആയി കുറച്ചതു വഴിത്തിരിവാണ്. ഇതിലൂടെ ആഭ്യന്തര വിനോദസഞ്ചാരത്തിന്റെ നട്ടെല്ലായ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കും ബജറ്റ് യാത്രികര്‍ക്കും യാത്ര കൂടുതല്‍ താങ്ങാനാകുന്ന ഒന്നായി മാറി. കൂടുതല്‍ താമസക്കാര്‍, കൂടുതല്‍ കാലം താമസിക്കല്‍, പ്രാദേശികമായുള്ള ചെലവഴിക്കല്‍ വര്‍ധിക്കല്‍ എന്നിവയാണ് ഇതിന്റെ നേരിട്ടുള്ള ഫലങ്ങള്‍. ചെറുകിട സംരംഭകര്‍ക്കും ഹോംസ്റ്റേ ഉടമകള്‍ക്കും, കുറഞ്ഞ നികുതിപാലനച്ചെലവുകള്‍ അവരുടെ നിലനില്‍പ്പു മെച്ചപ്പെടുത്തുകയും ഔപചാരികവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു വ്യാപ്തിയിലേക്കും സുസ്ഥിരതയിലേക്കുമുള്ള ശാന്തവും അഗാധവുമായ മാറ്റമാണ്.
വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിക്കുന്നതു സമ്പര്‍ക്കസൗകര്യങ്ങളിലൂടെയാണ്. ഗതാഗതത്തിന്, പ്രത്യേകിച്ച് പത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്ന ബസുകള്‍ക്ക്, ജിഎസ്ടി 28ല്‍നിന്ന് 18% ആയി കുറച്ചത് നിര്‍ണായക പ്രചോദനമാണ്. ഇതു തീര്‍ത്ഥാടകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും നഗരാന്തര-കൂട്ടായ യാത്രകള്‍ കൂടുതല്‍ പ്രാപ്യമാക്കാന്‍ സഹായകമായി. പൈതൃക പരിപഥങ്ങള്‍, പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പാര്‍ക്കുകള്‍, ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കു നവോന്മേഷം ലഭിച്ചിരിക്കുന്നു.
ഈ പരിഷ്‌കരണം നിരക്കുകുറഞ്ഞ ടിക്കറ്റുകള്‍ക്കും അപ്പുറമാണ്. ഇതു പ്രദേശങ്ങളെ കൂട്ടിയിണക്കുന്നതിനെക്കുറിച്ചും യാത്രയെ ജനാധിപത്യവത്കരിക്കുന്നതിനെക്കുറിച്ചും ചെറുകിട വിനോദസഞ്ചാര ഓപ്പറേറ്റര്‍മാര്‍ക്കു വിപുലീകരണത്തിനുള്ള അവസരം നല്‍കുന്നതിനെക്കുറിച്ചുമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരം പ്രാദേശിക സമത്വത്തിനുള്ള കരുത്തുറ്റ സങ്കേതമാണ്; ചെലവുകുറഞ്ഞ യാത്രാസൗകര്യം സാമ്പത്തിക ശാക്തീകരണവും.
ഭാരതത്തിന്റെ ആകര്‍ഷണം അതിന്റെ സ്മാരകങ്ങളില്‍ മാത്രമല്ല, ജീവിതപാരമ്പര്യങ്ങളിലും കൂടിയാണ്. കല-കരകൗശല ഉല്‍പന്നങ്ങളുടെ ജിഎസ്ടി 12 ല്‍ നിന്ന് 5% ആയി കുറച്ചത്, ദശലക്ഷക്കണക്കിനു കരകൗശല വിദഗ്ധര്‍ക്ക് ഉപജീവനമേകുന്ന മേഖലയ്‌ക്ക് ഉത്തേജനമേകി. പ്രാദേശിക വിപണിയില്‍ വില്‍ക്കുന്ന, കൈകൊണ്ടു നിര്‍മിച്ച ഓരോ ഉല്‍പന്നവും ഭാരതത്തിന്റെ സാംസ്‌കാരികത്തുടര്‍ച്ചയുടെ മുദ്ര പേറുന്നവയാണ്.
ഇവിടെ നികുതി കുറയ്‌ക്കുന്നതു കേവലം സാമ്പത്തിക നേട്ടം കണക്കാക്കിയല്ല; അതു സാംസ്‌കാരിക നിക്ഷേപം കൂടിയാണ്. ഇന്നു വിനോദസഞ്ചാരികള്‍ തേടുന്നത് ആധികാരികതയാണ്. കൈകൊണ്ടു നെയ്ത കാഞ്ചീപുരം സാരിയോ കൊത്തിയെടുത്ത ചന്ദനശില്‍പ്പമോ വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍, അവര്‍ ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥയുടെ ഭാഗമാണു വഹിക്കുന്നത്. ഈ പരിഷ്‌കരണം കരകൗശലവിദഗ്ധരെ ശാക്തീകരിക്കുകയും കരകൗശല കൂട്ടായ്‌മകളെ ശക്തിപ്പെടുത്തുകയും പൈതൃകത്തെ വളര്‍ച്ചയുടെ ഭാഗമാക്കുകയും ചെയ്യുന്നു.
ജിഎസ്ടിയുടെ ഏറ്റവും ശാശ്വതമായ പ്രയോജനം ഒരുപക്ഷേ വ്യക്തതയായിരിക്കും. ചെറുകിട ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ ഇപ്പോള്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള നികുതികളുടെ പ്രതിസന്ധിക്കു പകരം ഒരൊറ്റ, പ്രവചനാത്മക ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. ഇതു നികുതിപാലനം മെച്ചപ്പെടുത്തുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നവീകരണത്തിന് ഇടമൊരുക്കുന്നു.
ഒരുകാലത്ത് അനൗപചാരികമായി പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിനു ചെറുകിട ഓപ്പറേറ്റര്‍മാര്‍ക്ക് വായ്‌പ, ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പണമിടപാടുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ഒരുക്കാന്‍ ഔപചാരികവത്കരണത്തിനാകുന്നു. മറ്റു മിക്ക മേഖലകളേക്കാളും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയെ സംബന്ധിച്ചിടത്തോളം, ഈ സമന്വയം പരിവര്‍ത്തനാത്മകമാണ്. വിനോദസഞ്ചാരം വിനോദവ്യവസായമായി മാത്രമല്ല, സംരംഭകത്വത്തിന്റെയും ഉപജീവനമാര്‍ഗ്ഗത്തിന്റെയും ചാലകശക്തിയായും മാറുന്നു.
ആഗോളതലത്തില്‍, വിലയിലെ മത്സരക്ഷമതയാണു വിനോദസഞ്ചാരികള്‍ എവിടേക്കു സഞ്ചരിക്കണമെന്നു നിര്‍ണയിക്കുന്നത്. വര്‍ഷങ്ങളായി, കുറഞ്ഞ ഹോട്ടല്‍ നികുതികളും ലളിതമായ ലെവികളും വാഗ്ദാനം ചെയ്തിരുന്ന തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഭാരതം പിന്നിലായിരുന്നു. സമീപകാല ജിഎസ്ടി പുനഃക്രമീകരണം ആ അന്തരം കുറച്ചു. ആഗോളതലത്തില്‍ മത്സരാധിഷ്ഠിത നിരക്കുകളില്‍ ആയുര്‍വേദ ധ്യാനകേന്ദ്രങ്ങള്‍ മുതല്‍ പൈതൃക ഹോട്ടലുകള്‍ വരെയുള്ള ലോകോത്തര അനുഭവങ്ങള്‍ ഭാരതം ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു.
ഫലങ്ങള്‍ ദൃശ്യമാണ്. ആഭ്യന്തര വിനോദസഞ്ചാര റെക്കോര്‍ഡ് ഉയരങ്ങളിലേക്കു കുതിച്ചു. വിദേശ വിനോദസഞ്ചാരികളുടെ വരവു ക്രമാനുഗതമായി വര്‍ധിക്കുന്നു. ക്രൂയിസ്-ആയുര്‍സൗഖ്യ-ചലച്ചിത്ര-ആത്മീയ വിനോദസഞ്ചാര വിഭാഗങ്ങള്‍ അതിവേഗം വികസിക്കുന്നു. സ്വദേശ് ദര്‍ശന്‍ 2.0, പ്രസാദ്, ഊര്‍ജസ്വല ഗ്രാമങ്ങള്‍ തുടങ്ങിയ പദ്ധതികളിലൂടെയുള്ള സര്‍ക്കാരിന്റെ സംയോജിത മുന്നേറ്റം അടിസ്ഥാനസൗകര്യങ്ങള്‍, നയം, സമൂഹ പങ്കാളിത്തം എന്നിവയെ കൂടുതല്‍ സമന്വയിപ്പിക്കുന്നു.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ വിനോദസഞ്ചാരത്തിന്റെ നിലവിലെ സംഭാവന 5 ശതമാനമാണ്. 80 ദശലക്ഷത്തിലധികം പേരുടെ ഉപജീവനമാര്‍ഗത്തെ ഇതു പിന്തുണയ്‌ക്കുന്നു. സുസ്ഥിരമായ പരിഷ്‌കാരങ്ങളും അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളും ഉപയോഗിച്ച്, 2030 ആകുമ്പോഴേക്കും ഇത് എളുപ്പത്തില്‍ ഇരട്ടിയാക്കാനാകും. വിനോദസഞ്ചാര പ്രവര്‍ത്തനത്തിലെ ഓരോ ശതമാനം പോയിന്റ് വര്‍ധനയും തൊഴിലവസരങ്ങള്‍, പ്രാദേശിക സംരംഭങ്ങള്‍, സ്ത്രീശാക്തീകരണം, സാംസ്‌കാരിക വിനിമയം എന്നിവ പോലുള്ള അസാധാരണ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു.
ജി എസ് ടി പരിഷ്‌കാരങ്ങള്‍ ഒറ്റപ്പെട്ട സാമ്പത്തിക നടപടികളല്ല; നികുതി തടസ്സപ്പെടുത്താതെ പ്രാപ്തമാക്കേണ്ട തത്വശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണത്. അവ യാത്രാച്ചെലവു കുറയ്‌ക്കുകയും, സംരംഭം കൂടുതല്‍ പ്രായോഗികമാക്കുകയും, വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടുതല്‍ ആകര്‍ഷകവുമാക്കുകയും ചെയ്യുന്നു. സമ്പദ്വ്യവസ്ഥയുടെ സ്പന്ദനം ജനങ്ങളിലേക്കു കൂടുതല്‍ അടുപ്പിക്കാനും അവയ്‌ക്കു കഴിയുന്നു.
ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍, ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവും സാംസ്‌കാരികമായി ആത്മവിശ്വാസമുള്ളതുമായ വിനോദസഞ്ചാര ആവാസവ്യവസ്ഥയില്ലാതെ, വികസിത ഭാരതം എന്ന കാഴ്ചപ്പാടു പൂര്‍ണമാക്കാന്‍ പ്രയാസമായിരിക്കും. വിനോദസഞ്ചാരകേന്ദ്രമായി മാത്രമല്ല, പാരമ്പര്യത്തെ ആധുനികതയുമായും സാമ്പത്തിക ശാസ്ത്രത്തെ സഹാനുഭൂതിയുമായും സമന്വയിപ്പിക്കുന്ന അനുഭവമായും ലോകം ഭാരതത്തെ വീണ്ടും കണ്ടെത്തുകയാണ്.











