വൈഭവീ നേടാനുള്ള അര്‍ത്ഥശാസ്ത്ര തത്ത്വങ്ങള്‍ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളില്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു. വേദോപനിഷത്തുകളിലും, ഇതിഹാസ പുരാണാദികളിലും, സ്മൃതികളിലുമെല്ലാം അര്‍ത്ഥ ശാസ്ത്രത്തിന്റെ ആശയങ്ങള്‍കാണാന്‍ കഴിയും. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തിലും, ശാന്തിപര്‍വ്വത്തിലും സാമ്പത്തിക ചിന്തകള്‍ ഉണ്ട്. മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി, ശുക്രനീതി, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം, തിരുവള്ളുവരുടെ കൃതികള്‍ എന്നിവയിലൊക്കെധന ശാസ്ത്ര തത്ത്വങ്ങള്‍ കാണാന്‍ കഴിയും.
എല്ലാ ധനത്തിന്റെയും സ്രോതസ്സ് പ്രകൃതിയാണ്. സൂര്യന്‍, വായു, ചൂട്, വെളിച്ചം, മണ്ണ്, വനം, നദി, സമുദ്രം മുതലായവയാണ് യഥാര്‍ത്ഥത്തില്‍ ധനം. ഇതൊന്നും മനുഷ്യന്‍ സൃഷ്ടിച്ചതല്ലാത്തതിനാല്‍ ഇത് നശിപ്പിക്കാനും മനുഷ്യന് അവകാശമില്ല.
വിഭവസമൃദ്ധി അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ രാഷ്‌ട്രത്തില്‍ എല്ലാ ജീവജാലങ്ങളും സന്തോഷത്തില്‍ ആറാടും. ലോകക്ഷേമമാണ് ഇവിടെ ലക്ഷ്യം. ‘ലോകാസമസ്താഃ സുഖിനോഭവന്തു’. അതിനുവേണ്ടി വിശ്വത്തെ മുഴുവന്‍ ഒരുകുടുംബമായി കാണണം. അതാണ് ‘വസുധൈവ കുടുംബകം’. സ്വന്തം കുടുംബത്തില്‍ ധര്‍മ്മിഷ്ഠരായആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണ രഹിതമായി ദോഹന ത്തില്‍ അധിഷ്ഠിതമായിട്ടുള്ള സമൂഹത്തില്‍ എല്ലാവരും അവനവന്റെ ആവശ്യങ്ങള്‍ സാധിക്കാന്‍വേണ്ടി മാത്രം വിഭവങ്ങള്‍ യജ്ഞരൂപത്തില്‍ ആര്‍ജ്ജിച്ചു പ്രയോഗിക്കുന്നു. യജ്ഞരൂപത്തില്‍ ആര്‍ജ്ജിക്കുമ്പോള്‍ അഥവാ ദോഹനം ചെയ്യുമ്പോള്‍, എടുക്കുന്നതിനൊപ്പം കൊടുക്കുകയും ചെയ്യണം. വൃക്ഷങ്ങള്‍ വെട്ടുന്നതിനൊപ്പം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതാണ് യജ്ഞരൂപേണയുള്ള ധനസമാഹരണം. ധനം സമാഹരിച്ചുപയോഗിക്കുമ്പോള്‍ തനിക്കും മറ്റുള്ളവര്‍ക്കും അത് ഉപകാരപ്പെടണം. അപ്പോഴാണ് ‘പരോപകാരമേപുണ്യം’ എന്ന മഹാഭാരത വചനം അന്വര്‍ത്ഥം ആകുന്നത്. മറിച്ചായാല്‍ അത് പാപമാണ്. പാപം പരപീഡനമാണ്. ഇതുതന്നെയാണ് ശ്രീരാമകൃഷ്ണ ദേവന്‍ ‘ആത്മനോമോക്ഷാര്‍ത്ഥം ജഗത്ഹിതായ ച’ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. ആത്മമോക്ഷത്തിനുവേണ്ടി വ്യക്തികള്‍ ചെയ്യുന്നത് ലോകഹിതത്തിനും കൂടിയാകണം. ശ്രീനാരായണഗുരുവും ‘അവനനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായിവരേണം’ എന്നു പറഞ്ഞപ്പോഴും ഇതുതന്നെ ലക്ഷ്യമാക്കി. ഇങ്ങനെയുള്ള സമൂഹത്തില്‍ യോഗക്ഷേമം (social welfare) എളുപ്പമാണ്. കാരണം ഭൗതിക വികസനവും (പ്രേയസ്സ്) ആധ്യാത്മിക പുരോഗതിയും (ശ്രേയസ്സ്) അവിടെ ഒരുമിച്ചു നേടാന്‍ കഴിയും. ഇവിടെമനുഷ്യര്‍ക്ക് ശാന്തിയുണ്ടാകും.
ഈ സമൂഹത്തില്‍, ‘സ്ത്രീയാശ്ചാപുരുഷാഃ മാര്‍ഗ്ഗം സര്‍വാലങ്കാര ഭൂഷിതാഃ
നിര്‍ഭയാഃ പ്രതിപദ്യന്തേയാദാരക്ഷതി
ഭൂമിപാഃ( മഹാഭാരതം, ശാന്തിപര്‍വ്വം). സര്‍വ്വാലങ്കാരഭൂഷിതയായ, സുന്ദരിയായ സ്ത്രീക്ക്
പാതിരാസമയത്തും പുരുഷതുണയില്ലാതെ നിര്‍ഭയം നഗരങ്ങളിലെ വീഥികളിലൂടെ വിഹരിക്കാന്‍ കഴിയുമ്പോഴാണ് നല്ലഭരണം നടക്കുക. ഇതാണ് നല്ല മനസ്ഥിതിയുള്ള ആളുകളുള്ള വ്യവസ്ഥിതിയുടെ ലക്ഷണം. കൗമാരക്കാരിക്കും യുവതിക്കും രണ്ടു വയസ്സായ പെണ്‍കുട്ടിക്കും എഴുപതുവയസ്സായ വൃദ്ധയ്‌ക്കും വഴി നടക്കാന്‍ കഴിയാത്ത വ്യവസ്ഥിതി ഒരിക്കലും ഒരു ക്ഷേമ രാഷ്‌ട്രമാകില്ല. ഇതിന്റെയര്‍ത്ഥം, നല്ല ഭൗതികപുരോഗതിയുണ്ടാകണമെങ്കില്‍ നല്ല മനസ്ഥിതിയുണ്ടാകണമെന്നാണ്. ഭൗതിക മൂലധനവും, മനുഷ്യമൂലധനവും ഒപ്പം തന്നെ സാമൂഹ്യമൂലധനവും, ഇതിനെയൊക്കെ പുഷ്ടിപ്പെടുത്താന്‍ ആധ്യാത്മിക മൂലധനവും കൂടിയുണ്ടെങ്കില്‍ മാത്രമേ വളര്‍ച്ച വികസനത്തിലേക്കും, വികസനം പുരോഗതിയിലേക്കും, പുരോഗതി ശ്രേയസിലേക്കും നയിക്കുകയുള്ളു. ഇന്നത്തെ ലോക സ്ഥിതി എന്തെന്നാല്‍ വരുമാനത്തില്‍ വളര്‍ച്ചയുണ്ട്, വികസനത്തില്‍ വര്‍ധനവുണ്ട്, പുരോഗതിയില്‍ വേഗതയുണ്ട്. പക്ഷേ, മനസ്സിന് സുഖവും, സമാധാനവുമില്ല. ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.
‘സംഗച്ഛധ്വം സംവദധ്വം
സംവോമനാംസി ജാനതാം
ദേവാഭാഗം യഥാപൂര്‍വ്വേ
സന്ജാനാനാ ഉപാസതേ’ (ഋഗ്വേദം, 8 -8 -49). നേരത്തെ സൂചിപ്പിച്ചിട്ടുള്ള മൂല്യങ്ങള്‍ ആര്‍ജ്ജിച്ചു കൊണ്ട് എല്ലാവരും, ഒന്നിച്ചു നടന്ന്, ഒരേ വാക്യം പറഞ്ഞുകൊണ്ട്, ഒരേ ലക്ഷ്യത്തിലേക്ക് നടന്നാല്‍, എല്ലാവരുടെയും കഴിവുകള്‍ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് ഐശ്വര്യം കൊണ്ടുവരാന്‍ കഴിയും. അതു ന്നെയാണ്, ഐകമത്യംമഹാബലം എന്ന് പറയുന്നത്. ഇപ്പോള്‍ നാം, മുഷ്ടിചുരുട്ടി, മുദ്രാവാക്യം വിളിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നുണ്ട്. പക്ഷേ ലക്ഷ്യം ഉള്ളത് മുഴുവന്‍ തകര്‍ക്കുക എന്നതാണ്. ഇത് വികസനത്തിനെന്ന വ്യാജേനയുള്ള അവികസിത – അധാര്‍മ്മിക മനസ്സുകളുടെ ലക്ഷ്യം തെറ്റി, ദുഷ്ടലാക്കോടെയുള്ള മുന്നേറ്റമാണ്.
ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് വികലമനസ്സുകള്‍ ഒന്നിച്ചുചേര്‍ന്ന്‌നടത്തുന്ന സമരങ്ങള്‍ വരുത്തി വക്കുന്നത്. ഒരു വശത്തു ഉത്സാഹത്തോട് കൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്തു തകൃതിയായി നശീകരണം നടത്തിയാല്‍ പുരോഗതി താനേ അധോഗതിയാകും. അതുകൊണ്ടു പണ്ടത്തെ നിയമം, രാജാവിന്റെ ഭരണവികസന നയങ്ങള്‍ എപ്പോഴും ധര്‍മ്മാടിസ്ഥാനമാകണം എന്നുള്ളതായിരുന്നു. ഉദാഹരണത്തിന്, സൂര്യവംശ രാജാക്കന്മാരുടെ നികുതി നിയമം നോക്കുക:
‘സഹസ്രഗുണം ഉത്‌സൃഷ്ടം
ആദത്തേഹി രസംരവീ’ (കാളിദാസന്‍, രഘുവംശം)
ആയിരം മടങ്ങു മഴയായി തിരിച്ചുനല്‍കാന്‍വേണ്ടിയാണ് സൂര്യന്‍ കടലില്‍ നിന്ന് വെള്ളമെടുക്കുന്നത്. എടുക്കുന്നിടത്തു മാത്രമല്ല കടലിലും കരയിലുമെല്ലാം മഴ നല്‍കുന്നു. നികുതി പിരിക്കുമ്പോള്‍ അത് നല്‍കുന്നവര്‍ക്ക് മാത്രമല്ല, നല്‍കാത്ത പാവപ്പെട്ടവര്‍ക്കും രാജാവ് ക്ഷേമം നല്‍കുന്നു. ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴി
ക്കണം. പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങളില്‍ നിന്ന് അധിക നികുതി ഈടാക്കാമെന്നു കൗടില്യന്‍ പറയുന്നു. പക്ഷേ അങ്ങനെ പിരിക്കുന്ന തുക രാജാവിനും അയാളുടെ ബന്ധുമിത്രാദികള്‍ക്കും(ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക്) ഖജനാവിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ളതല്ല.
ചാണക്യന്‍ പറഞ്ഞിരിക്കുന്നത് എങ്ങനെയാണോ ശലഭം പൂവില്‍ നിന്ന് തേന്‍ശേഖരിക്കുന്നത് അതുപോലെ വേണം രാജാവ് ജനങ്ങളില്‍ നിന്ന് നികുതി പിരിക്കേണ്ടത് എന്നാണ്. അതായത് പൂവിനെ നോവിക്കാതെ, പൂവ് അറിയാതെയാണ് ശലഭം തേന്‍ വലിച്ചെടുക്കുന്നത്. ജനങ്ങള്‍ക്ക് വിഷമം വരാതെവേണം നികുതി ഈടാക്കാന്‍.











