എറണാകുളം ജില്ലയിലെ തെക്കേ വാഴക്കുളത്തുള്ള കണ്ണമംഗലം ഇല്ലത്ത് താല്‍ക്കാലിക വിശ്രമത്തില്‍ ഇരിക്കുമ്പോഴാണ് രാജീവന്‍ മാഷിനെ കാണാന്‍ എത്തിയത്. സന്ധ്യയോടടുത്ത നേരം. പുറത്ത് മഴയുടെ ഇഴമുറിയാത്ത സംഗീതം. അകത്ത് മാഷിനരികില്‍ ഇരിക്കുമ്പോള്‍ അനുഭവങ്ങളുടെ മന്ദ്രസംഗീതം. സൗമ്യമായി, ശാന്തമായി അദ്ദേഹം ഓര്‍മ്മകളുടെ ഇടനാഴികളിലൂടെ നടന്നു. കാലിഡോസ്‌കോപ്പിലെ ദൃശ്യങ്ങളുടെ വര്‍ണ്ണരൂപ വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നു ആ ഓര്‍മ്മകള്‍ക്ക് .
രാജീവന്‍ ജനിച്ചത് കണ്ണമംഗലത്ത് തറവാട്ടിലാണ്. ശങ്കരന്‍ നമ്പൂതിരിയുടെയും ശാരദാന്തര്‍ജനത്തിന്റെയും സീമന്ത പുത്രന്‍. സ്‌കൂള്‍ വിദ്യാഭ്യാസവും പ്രീഡിഗ്രിയും ഐടിഐയും കടന്നു. തുടര്‍പഠനത്തിന് അയയ്‌ക്കാന്‍ തയ്യാറായി നില്‍ക്കുന്ന അച്ഛന്‍. പക്ഷേ രാജീവിന്റെ മനസ്സില്‍ സംഗീതമായിരുന്നു. മറ്റൊന്നിനും സ്ഥാനമില്ല. കുട്ടിക്കാലത്ത് അച്ഛനാണ് കളിവട്ടങ്ങളിലേക്ക് രാജീവിനെ കൊണ്ടുപോയിരുന്നത്. അരങ്ങിനു മുന്‍പില്‍ ഇരുന്നപ്പോഴൊക്കെ അത്യാകര്‍ഷങ്ങളായ വേഷങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന കഥകളി ഗായകരിലായിരുന്നു ശ്രദ്ധ. മനസ്സില്‍ അലയടിച്ചതെല്ലാം പദങ്ങളും അവയുടെ സംഗീതവും. വാസനാ ബന്ധത്തിന്റെ ശക്തിയില്‍ പല പദങ്ങളും ഹൃദിസ്ഥമായിരുന്നു.
ആഗ്രഹം മനസ്സിലാക്കിയ അമ്മാവന്‍ കൂടെക്കൂട്ടി മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോയി. മരുമകന്റെ ഇംഗിതത്തിന് വാതില്‍ തുറന്നു കൊടുത്തു. അങ്ങനെ മൂവാറ്റുപുഴ കഥകളി ക്ലബ്ബില്‍ കലാമണ്ഡലം ബാലചന്ദ്രനാശാന് ദക്ഷിണ വച്ച് രാജീവന്‍ കഥകളി സംഗീതം അഭ്യസിക്കാന്‍ തുടങ്ങി.
രണ്ടുമാസം കൊണ്ട് തോടയം ഹൃദിസ്ഥമാക്കി. പക്ഷെ മടങ്ങേണ്ടി വന്നു. അതിനിടെ, കലാമണ്ഡലത്തില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത് അറിഞ്ഞു. അപേക്ഷിച്ചു. അഭിമുഖത്തിനുള്ള കത്തും വന്നു. എങ്കിലും ഇന്റര്‍വ്യൂവിന് പങ്കെടുക്കാനായില്ല. കഥകളി കൈവിടാന്‍ തയ്യാറല്ലായിരുന്ന രാജീവന്‍, ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലേക്ക് അപേക്ഷ അയച്ചു. അഭിമുഖത്തില്‍, ഒരു പദം പാടാന്‍ പരീക്ഷകന്‍ പറഞ്ഞൂ. മനസ്സില്‍ തെളിഞ്ഞത് കര്‍ണന്റെ നിസ്സഹായതയാണ്. അതുതന്നെ പാടി.
എന്തിഹ മന്മാനസേ, സന്ദേഹം വളരുന്നു…
പാടി കണ്ണുതുറന്നപ്പോള്‍ നിര്‍ദേശം വന്നു: പൊക്കോളൂ. വിവരം അറിയിക്കാം.
നേരെ പോയത് അയ്നിപ്പിളളി അഗ്നിശര്‍മന്‍ നമ്പൂതിരിയുടെ അടുത്തേക്കാണ്. അദ്ദേഹമായിരുന്നു കലാനിലയത്തില്‍ ചേര്‍ന്നു പഠിക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കിയത്. അഗ്നിശര്‍മന്‍ നമ്പൂതിരി പറഞ്ഞു: നീ നന്നായി പാടി രാജീവാ. അവര്‍ക്കിഷ്ടമായി.
അങ്ങനെ കലാനിലയത്തിലെ സംഗീത വിദ്യാര്‍ത്ഥിയായി. അന്നവിടെ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 22. നാലുപേരായിരുന്നു സംഗീത വിദ്യാര്‍ഥികള്‍. പുലരും മുമ്പ് ഉണര്‍ന്ന് ഒന്നരമണിക്കൂര്‍ സാധകം. ശേഷം കൂടല്‍മാണിക്യം സംഗമേശനെ തൊഴുത് വന്നാല്‍ എട്ടുമണിക്കു പ്രഭാത ഭക്ഷണം. 9 മുതല്‍ 12 വരെ കളരിയില്‍ ചൊല്ലിയാട്ടം. ഉച്ചയൂണിന് ശേഷം ഒരു മണിക്കൂര്‍ ആട്ടക്കഥാ സാഹിത്യ പഠനം. കളരിച്ചിട്ടയില്‍ പ്രധാനപ്പെട്ട കഥകള്‍ മാത്രമേ അഭ്യസിപ്പിക്കു. മറ്റുള്ളവ അരങ്ങില്‍ നിന്നു സ്വയം ഹൃദിസ്ഥമാക്കണം. കളരി കൊണ്ട് മാത്രം ഒരു വിദ്യാര്‍ത്ഥി പാകപ്പെടില്ല. 3 മണി മുതല്‍ 5 വരെ വീണ്ടും ചൊല്ലിയാട്ടം. 6 മുതല്‍ 6.30 വരെ ഭജന നിര്‍ബന്ധം. വിദ്യാര്‍ഥികള്‍ എല്ലാവരും പങ്കെടുത്ത് കീര്‍ത്തനങ്ങള്‍ ചൊല്ലണം.
പിന്നെയും തുടരും കളരി. ഏഴുമണി മുതല്‍ ഒരു മണിക്കൂര്‍. അത്താഴത്തിനുശേഷം ഉറങ്ങാം. കലാമണ്ഡലം രാജേന്ദ്രന്‍ ആശാന്‍, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയാശാന്‍, കലാനിലയം രാമകൃഷ്ണനാശാന്‍ എന്നിവരായിരുന്നു പ്രധാന സംഗീത ഗുരുക്കന്മാര്‍.
കളരിയില്‍ ചൊല്ലിയാട്ടത്തിന് കലാനിലയം കുട്ടനാശാന്‍, കലാനിലയം രാഘവനാശാന്‍, കലാനിലയം ഗോപാലകൃഷ്ണനാശാന്‍, കലാനിലയം മോഹന്‍ കുമാര്‍ ആശാന്‍, കലാനിലയം ഗോപി ആശാന്‍ എന്നിവര്‍ അദ്ധ്യാപകരായിരുന്നു. കുട്ടനാശാന്റെ കളരിയെ നന്നേ ഭയന്നു രാജീവന്‍. കര്‍ക്കശക്കാരന്‍. പരിശീലനത്തില്‍ വിട്ടുവീഴ്ചയില്ല. ശിഷ്യരുടെ പരിപൂര്‍ണ്ണ സമര്‍പ്പണം നിര്‍ബന്ധം.
കോട്ടയം കഥകള്‍, ഇരയിമ്മന്‍ തമ്പിയുടെ രചനകള്‍ തുടങ്ങിയവ കളരിച്ചിട്ടയില്‍ നിന്നാണ് പഠിച്ചെടുത്തത്. അരങ്ങത്ത് നിന്ന് പഠിക്കേണ്ട കഥകള്‍ക്ക് സ്വാദ്ധ്യായമാണ് വേണ്ടത്. 1991ല്‍ സംഗമേശ സന്നിധിയില്‍ അരങ്ങേറ്റം. രാജീവന് ഒന്നേ പ്രാര്‍ത്ഥിക്കാന്‍ ഉണ്ടായിരുന്നുള്ളൂ -വഴിതെളിക്കണേ…..
ആ പ്രാര്‍ത്ഥന സംഗമേശന്‍ കേള്‍ക്കാതിരുന്നില്ല. ഗുരുക്കന്മാരുടെ അനുഗ്രഹം ആവോളം വഴിഞ്ഞൊഴുകി. കലാനിലയം പ്രിന്‍സിപ്പലായിരുന്ന അപ്പു ആശാന്‍ അരങ്ങിന്റെ ഓരോ സൂക്ഷ്മാംശവും ബോദ്ധ്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു: അരങ്ങ് മിഴിവാകുന്നത് ഗായകനിലൂടെയാണ്. ശ്രദ്ധ ശ്രുതിയിലും താളത്തിലും മാത്രം പോരാ. അരങ്ങിലാകെ ഉണ്ടാകണം. കളി വിളക്കിലെ തിരിനാളത്തില്‍, തിരശീലയിലും മേക്കട്ടിയിലും, ശംഖ് ഊതുന്നതില്‍, ഗായകരും വാദ്യക്കാരും വേഷക്കാരും തമ്മിലുള്ള സമന്വയത്തില്‍… എല്ലാത്തിലും മനസ് വയ്‌ക്കണം.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ പല പ്രഗത്ഭ ഗുരുക്കന്മാര്‍ക്കുമൊപ്പം അരങ്ങത്ത് കയറാനുള്ള ഭാഗ്യം സിദ്ധിച്ചു. കലാനിലയം ഉണ്ണികൃഷ്ണനാശാന്‍ എത്രയെത്ര അരങ്ങുകളിലേക്കാണ് കൂടെ കൂട്ടിയത്! അങ്ങനെ അരങ്ങു പാഠങ്ങളും ക്രമേണ ഹൃദിസ്ഥമായി. ആറു വര്‍ഷം പിന്നിട്ട്, കലാനിലയത്തില്‍ നിന്നു നേരെ പോയത് കലാമണ്ഡലം ഹൈദരാലി ആശാനടുത്തേക്ക് ആയിരുന്നു- ഉപരി പഠനത്തിന്. ആശാന്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. പിന്നീട് വിടര്‍ന്നത് ജീവിതത്തിലെ വസന്തമായിരുന്നു .
കലാനിലയത്തില്‍ സംഗീതാധ്യാപകനായി ചേര്‍ന്നു. മണ്‍മറഞ്ഞ പ്രശസ്ത കഥകളി സംഗീതജ്ഞരായ ചേര്‍ത്തല തങ്കപ്പപണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍, തകഴി കുട്ടന്‍പിള്ള, മുദായ്‌ക്കല്‍ ഗോപിനാഥന്‍ നായര്‍, പത്തിയൂര്‍ കൃഷ്ണപിള്ള, തിരൂര്‍ നമ്പീശന്‍, പള്ളം മാധവന്‍, കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, വെണ്‍മണി ഹരിദാസ് തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം പാടാന്‍ ഭാഗ്യമുണ്ടായി. ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ കഥകളി സംഗീത ഗുരുക്കന്മാര്‍ക്കൊപ്പവും യുവ കലാകാരന്മാര്‍ക്കൊപ്പവും പാടിയ, തലമുറയിലെ ശക്തമായൊരു കണ്ണിയാണ് രാജീവന്‍ മാഷ്. ഗുരുക്കന്മാരില്‍ നിന്നും സ്വാദ്ധ്യായത്തില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും ലഭിച്ച അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പകരുമ്പോള്‍ കലാനിലയം രാജീവന്‍ ആഴമേറെയുള്ള ഒരു ഗുരുവായി മാറും.
അവധി ദിനങ്ങളില്‍ ഇരിങ്ങാലക്കുടയിലെ അനിയന്‍ മംഗലശ്ശേരിയുടെ ടേപ്പ് റെക്കോര്‍ഡില്‍ നിന്ന് പ്രഭാതം മുതല്‍ പ്രദോഷം വരെ കേട്ട് ആസ്വദിച്ച കഥകളി സംഗീതവും കര്‍ണാടക സംഗീതവും വലിയ ലോകങ്ങള്‍ തുറന്നിട്ടു. കലാമണ്ഡലം ഗംഗാധരന്‍ ആശാന്റെ ആലാപന ശൈലിയില്‍ വിസ്മയിച്ചിരുന്ന ദിനരാത്രങ്ങള്‍, കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിക്കൊപ്പമുള്ള അരങ്ങുകള്‍, വെണ്മണി ഹരിദാസ് ആശാനൊത്തുള്ള സംഗീതത്തിന്റെ സുഖ സഞ്ചാരങ്ങള്‍. കലാമണ്ഡലം ഹൈദരാലിക്കൊപ്പമുള്ള ആനന്ദധാരയുടെ അനുപമ വേളകള്‍….പ്രഗത്ഭരായ ഒട്ടേറെ ഗുരുനാഥ പ്രതിഭകള്‍ൊപ്പം പാടിയുള്ള അരങ്ങ് അനുഭവങ്ങള്‍. നിലവില്‍ കഥകളി ലോകത്തെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ എല്ലാ വേഷക്കാര്‍ക്കൊപ്പവും പാടിയ അരങ്ങാഴങ്ങള്‍, ഗുരുക്കന്മാരുടെ ഹൃദയം നിറഞ്ഞ നല്ല വാക്കുകള്‍. കലാനിലയത്തില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇരിങ്ങാലക്കുട കഥകളി ക്ലബ് നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍… എല്ലാം രാജീവന്‍ മാഷിന് കലാ വീഥിയിലെ പാഥേയമാണ്.
മനസ്സിന്റെ ഗാലറിയിലുണ്ട് ഒരുപാട് ഒളിമങ്ങാത്ത ദൃശ്യങ്ങള്‍. ഒരിക്കല്‍ ആലുവ ടാസ് ഹാളിലെ അരങ്ങ്. കലാമണ്ഡലം ഗോപി ആശാന്‍ വേഷമിടുന്ന കചദേവയാനിചരിതവും കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍ വേഷമിടുന്ന തോരണ യുദ്ധവും ആണ് കഥകള്‍. കചദേവയാനിയില്‍ പി.ജി. രാധാകൃഷ്ണനാശാനായിരുന്നു പൊന്നാനി. വിദ്യാര്‍ത്ഥിയായിരുന്ന രാജീവന്‍ ശിങ്കിടിയും. എന്നാല്‍ തോരണയുദ്ധത്തില്‍ പൊന്നാനി പാടാന്‍ രാജീവന്‍ നിര്‍ബന്ധിതനായി. അരങ്ങിലെത്തുന്നത് സാക്ഷാല്‍ രാമന്‍കുട്ടി ആശാനാണ്! തെല്ലൊന്ന് പരിഭ്രമിച്ചു. പക്ഷെ ധൈര്യം സംഭരിച്ച് പാടി. ആ അരങ്ങ് ഇന്നും അവിസ്മരണീയമാണ്. ആശാന്റെ നിര്‍ദ്ദേശപ്രകാരം മറ്റു പല അരങ്ങുകളിലും പാടാന്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ ഭാഗ്യം ലഭിച്ചു.
പ്രയത്നവും കാലവും രാജീവന്‍ മാഷിനെ ശ്രദ്ധേയനാക്കി. ഏറ്റവും പ്രധാനം, കഥകളി സംഗീതം കഥകളിയില്‍ നിന്ന് വേറിട്ട സംഗീത വഴി അല്ലെന്ന തിരിച്ചറിവാണ്. കഥകളിയില്‍ സംഗീതത്തിന് സ്ഥാനം അഭിനയത്തോട് ചേര്‍ന്ന് തന്നെയാണ്. അഭിനയ സംഗീതത്തിന് രാഗഭാവം മാത്രം മതിയാകില്ല. കഥാപാത്രത്തിന്റെ മാനസികഭാവം, സാഹചര്യം, മുദ്രയ്‌ക്ക് അനുസൃതമായി പദങ്ങളിലുള്ള ഊന്നല്‍, സാഹിത്യം, ഉച്ചാരണം, അരങ്ങ് നടപ്പിലുള്ള പ്രയോഗ ശുദ്ധി തുടങ്ങിയവയില്‍ എല്ലാമുള്ള ശ്രദ്ധയും അനിവാര്യം. രാജ്യത്തിനകത്തും പുറത്തും കഥകളി സംഗീതം അവതരിപ്പിച്ചു. കളിയില്ലാത്ത രാവുകള്‍ അന്യമായ ഒരു കാലമുണ്ടായിരുന്നു. എത്ര അരങ്ങുകളില്‍ പാടിയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. യുഎഇ, ഒമാന്‍, കുവൈറ്റ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്‍ഡോനേഷ്യ, ഹോങ്കോങ്, അമേരിക്ക, വെനസ്വേല, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കലയുമായി സഞ്ചരിച്ചു.
പുരസ്‌കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന കലാകാരനാണ് രാജീവന്‍ മാഷ്. തൃപ്പൂണിത്തുറ കെ.വി. കൊച്ചനിയന്‍ സ്മാരക പുരസ്‌കാരം, വെണ്‍മണി ഹരിദാസ് പുരസ്‌കാരം, കലാമണ്ഡലം ഹൈദരാലി ഫൗണ്ടേഷന്‍ പുരസ്‌കാരം, ഏറ്റുമാനൂര്‍ കഥകളി ആസ്വാദകസംഘം പുരസ്‌കാരം, ഞാങ്ങാട്ടിരി ഭഗവതി പുരസ്‌കാരം, തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം, പനച്ചിക്കാട് ദേവസ്വം സംഗീത സരസ്വതി പുരസ്‌കാരം, കലാസാഗര്‍ പുരസ്‌കാരം, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ സ്മാരക രാജസം പുരസ്‌കാരം, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ് സ്മാരക പുരസ്‌കാരം എന്നിവ അവയില്‍ ചിലതാണ്. 2017ല്‍ ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളി ക്ലബ്ബ് രാജീവന്‍ മാഷിന്റെ കഥകളി സപര്യയെ ആദരിച്ചുകൊണ്ട്, രാജീവം എന്ന പരിപാടി സംഘടിപ്പിച്ചു. സുവര്‍ണ്ണ മുദ്രയും സുവര്‍ണ്ണ ഹാരവും സമര്‍പ്പിച്ചു.
മകന്‍ ഹരിശങ്കറിനും കഥകളി സംഗീതത്തില്‍ ഗുരുവാണ് രാജീവന്‍. ഐടി മേഖലയാണ് ഹരിശങ്കറിന്റെ കര്‍മ്മരംഗം. ഇതിനകം ഒട്ടേറെ അരങ്ങുകള്‍ പിന്നിട്ട ഹരിശങ്കര്‍ കഥകളി സംഗീതത്തിലെ ഭാവി പ്രതീക്ഷയാണ്. രാജീവന്‍ മാഷിന്റെ പത്നി ശ്രീവിദ്യ രാജീവന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥയാണ്. ബിടെക് വിദ്യാര്‍ഥിനിയായ മകള്‍ ശ്രീനന്ദ സംഗീതവും നൃത്തവും അഭ്യസിക്കുന്നു.











