Special Article

എസ്എഫ്ഐ കേന്ദ്രീകരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും ഇടങ്ങളാക്കി മാറ്റി

അവസരങ്ങളുടെ ലോകം ഇങ്ങനെ വിശാലമായി കിടക്കുമ്പോൾ, കോർപ്പറേറ്റ്, ഹെജിമണി, ഫാസിസം, ക്യാപിറ്റലിസം എന്നൊക്കെയുള്ള മുടന്തൻ വാക്കുകൾ പറഞ്ഞ്, SFI ക്കാർ വിദ്യാർഥികളെ വാക മരച്ചോട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്. SFI എന്ന സംഘടനയുടെ ആശയത്തിൽ വീണ് പോകുന്ന ഓരോരുത്തരും പൊട്ടക്കിണറാണ് ലോകമെന്ന് കരുതും. അവർ നാം കാണുന്ന ലോകം കാണില്ല, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമോ, ജനാധിപത്യമോ, സോഷ്യലിസമോ അനുഭവിക്കില്ല.

Published by

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം എന്ന് സ്വയം പ്രഖ്യാപിച്ച SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനം യഥാർത്ഥത്തിൽ ഈ വിദ്യാഭ്യാസം മേഖലയ്‌ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? അക്രമത്തിന്റെയും ഭീഷണിയുടെയും അക്കാദമിക് ദുഷ്‌കൃത്യങ്ങളുടെയും ഭയാനകമായ ഒരു സാഹചര്യത്തിലേക്ക് കേരള സമൂഹത്തെ തള്ളിയിട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന, ജനാധിപത്യപരമായ കാമ്പസുകളെ വളർത്തിയെടുക്കുന്നതിനുപകരം, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും ഇടങ്ങളാക്കി മാറ്റി, അവിടെ വിയോജിപ്പുകൾ ശിക്ഷിക്കപ്പെടുകയും, അധികാരം ക്രൂരമായി നടപ്പിലാക്കുകയും ചെയ്തു.

എതിർ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതും ക്യാമ്പസ് അതിർത്തികൾക്കുള്ളിലെ കുറ്റവാളികളെ സംരക്ഷിക്കുന്നതും SFI എന്ന അക്രമ സംഘടനയുടെ അലിഖിത ചട്ടങ്ങളായി. അച്ചടക്കം നടപ്പിലാക്കാൻ ശ്രമിക്കുന്ന അധ്യാപക സമൂഹം അവരുടെ ശത്രുക്കളായി. ആശയങ്ങൾക്കൊപ്പം നില്ക്കുന്ന അധ്യാപകരെ കൂട്ടുപ്പിടിച്ച് ക്യാമ്പസുകളെ പാർട്ടി ഓഫിസുകൾ ആക്കി മാറ്റി.

1970 ൽ ആരംഭിച്ച സംഘടന , തുടങ്ങിയ അന്ന് മുതൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സോവിയറ്റ് യൂണിയൻ , ചൈന, ക്യൂബ, തുടങ്ങിയ രാജ്യങ്ങളെ കുറിച്ചൊക്കെ ചർച്ച ചെയത് സന്തോഷം കണ്ടെത്തിയ അവർക്ക് ഇന്ത്യ ഒരു വിഷയമേ ആയിരുന്നില്ല. ചെഗുവേര വലിച്ച ചുരുട്ടും, കാൾ കുടിച്ച മദ്യവും കഴിച്ചാൽ വിപ്ലവമാണെന്ന് ധരിച്ചു. മാവോയും, സ്റ്റാലിനും ഒക്കെ കൊന്നു തള്ളിയത് പോലെ ജനങ്ങളെ കൊന്നാൽ അധികാരം കിട്ടുമെന്ന് കരുതി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ ആണ് കേരളത്തിൽ SFI വളർന്നത്. ക്യാമ്പസുകളിൽ ചോര വീഴ്‌ത്തി അവർ ആഘോഷിച്ചു.

ABVP യുടെ ക്യാമ്പസ് യൂണിറ്റിൽ പങ്കെടുത്തു എന്ന ഒറ്റ കാരണത്താലാണ് അനുവിനെയും , കിം കരുണാകരനെയും, സുജിത്തിനെയും അവർ വട്ടം കൂടി ആക്രമിച്ചത്. രക്ഷപെടാൻ പമ്പാ നദിയിൽ ചാടിയ അവരെ കല്ലെറിഞ്ഞു കൊന്നു . തുണി അലക്കി കൊണ്ടിരുന്ന സ്ത്രീ, അവരെ രക്ഷിക്കാൻ സാരി എറിഞ്ഞു കൊടുത്തു. പക്ഷെ സമ്മതിച്ചില്ല. അവർക്കു നേരെയും കല്ലെറിഞ്ഞു, പുലഭ്യം പറഞ്ഞോടിപ്പിച്ചു. അവർ വിളിച്ച മുദ്രാവാക്യത്തിലെ ജനാധിപത്യം എന്ന വാക്കിന്റെ വില ഇത്രയുമായിരുന്നു. ആ ദാരുണമായ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷത്തെ അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാർ പരിഹസിച്ചു. അയാൾ ചോദിച്ചു, “എ.ബി.വി.പി വിദ്യാർത്ഥികളുടെ മരണത്തിൽ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്?”

2024-ൽ വയനാട്ടിൽ വെറ്ററിനറി വിദ്യാർത്ഥിയായ ജെ.എസ്. സിദ്ധാർത്ഥന്റെ ദാരുണമായ മരണം നമ്മൾ കണ്ടതാണ്. മുതിർന്ന എസ്.എഫ്.ഐ അംഗങ്ങൾ നടത്തിയ ക്രൂരമായ പീഡനത്തിന് ശേഷം, സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. സിദ്ധാർത്ഥൻ ഒരു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ച്, ബെൽറ്റ്, ഗ്ലൂ ഗൺ കേബിൾ എന്നിവ ഉപയോഗിച്ച് തുടർച്ചയായി മർദ്ദിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് CBI സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സിദ്ധാർത്ഥനെ ഹോസ്റ്റൽ അന്തേവാസികൾക്ക് മുന്നിൽ അർധ നഗ്നനനാക്കി, തന്റെ കുറ്റം ഏറ്റുപറയാൻ നിർബന്ധിച്ചുവെന്ന് സിബിഐ രേഖയിൽ പറയുന്നു – കൃത്യമായ നിയമവ്യവസ്ഥയുള്ള സംസ്ഥാനത്തു ഒരാളെ ശിക്ഷിക്കാനുള്ള അവകാശം ആരാണ് SFI ക്ക് കൊടുത്തത്.

എസ്‌എഫ്‌ഐയുടെ ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ, ഒരു വിദ്യാർത്ഥിനിയെ ആക്രമിച്ചതിന് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു, അതേസമയം മടപ്പള്ളി ഗവൺമെന്റ് കോളേജിൽ നിരവധി പെൺകുട്ടികളെ എസ്‌എഫ്‌ഐ അംഗങ്ങൾ ക്രൂരമായി ആക്രമിച്ചു. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ നേതാക്കളിൽ നിന്ന് ജാതി അധിക്ഷേപങ്ങളും ഭയാനകമായ ബലാത്സംഗ ഭീഷണികളും നേരിടേണ്ടി വന്നതായി അഭിഭാഷകയും സിപിഐ പ്രവർത്തകയുമായ നിമിഷ രാജു പറഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ ഏത് വസ്ത്രം ധരിക്കണം, ആരുടെ കൂടെ ഇരിക്കണം, എന്ത് പഠിക്കണം , എങ്ങോട്ട് പോകണം, ഏത് രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കണം എന്നൊക്കെ തീരുമാനിക്കുന്ന SFI ഏട്ടന്മാരാണ് ക്യാമ്പസുകളിൽ .എസ്‌എഫ്‌ഐയുടെ ആധിപത്യത്തിന് കീഴിൽ തഴച്ചുവളരുകയാണ് സ്ത്രീവിരുദ്ധത, ജാതി വിവേചനം, മോറൽ പോലീസിംഗ് എന്നിവയൊക്കെ.

ഇനി കേരളത്തിലെ അധ്യാപകരുടെ കാര്യമെടുക്കാം. പിൻവാതിൽ നിയമനം നടത്തി ക്യാമ്പസുകളിൽ ഇടതുപക്ഷ അനുയായികളെ നിയമിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. കൃത്യമായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അവർ ക്യാമ്പസുകളിൽ നടപ്പാക്കുകയും ചെയ്യും. വിദ്യാർഥികളുടെ സംഘർഷത്തിൽ, പാർട്ടി നോക്കി പിന്തുണ കൊടുക്കുന്ന ഇടത് പക്ഷ അധ്യാപകരുണ്ട്. SFI യുടെ കൊടിമരവും, പോസ്റ്ററുകളും ഒക്കെ അവിടെ തന്നെ നിർത്തി, ABVP യുടെ കൊടി അഴിച്ചു മാറ്റാൻ നേരിട്ടിറങ്ങിയ പ്രിൻസിപ്പൽ ഉണ്ട് ഇവിടെ. ക്ലാസ് അറ്റൻഡ് ചെയ്തില്ലെങ്കിലും, പരീക്ഷ എഴുതിയില്ലെങ്കിലും, വിദ്യാർഥികൾ പിടിച്ച കൊടിയുടെ നിറം നോക്കി മാർക്ക് കൊടുത്ത് പാസ്സാക്കി വിടുന്ന ലിബറൽ അധ്യാപകരുണ്ട് ഇവിടെ.

ഇടത് ആശയങ്ങൾക്ക് അടിമപ്പെടാത്ത വളരെ ചുരുക്കം അധ്യാപകരുണ്ട്. അവരുടെ അവസ്ഥ ദയനീയമാണ്. തിരുവനന്തപുരത്ത് ലോ കോളേജ് പ്രിൻസിപ്പാളിനെയും 21 അധ്യാപകരെയും SFI പൂട്ടിയിട്ടത് മണിക്കൂറുകളാണ് . കൗൺസിൽ മീറ്റിംഗ് നടക്കുന്ന മുറി 10 മണിക്കൂറോളം പുറത്തു നിന്ന് പൂട്ടിയിട്ടു. അവർക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചു. മരുന്ന് കഴിക്കണമെന്ന അപേക്ഷ തള്ളി. പോലീസ് പോലും കഷ്ടപ്പെട്ടിട്ടാണ് അവരെ തുറന്നു വിട്ടത്.

പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിൻസിപ്പൾ, 30 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ദിവസം, SFI ക്കാർ അവർക്കൊരു ശവക്കുഴി കുഴിച്ച് അതിൽ റീത്ത് സമർപ്പിച്ചാണ് യാത്രയാക്കിയത്. അതേ സംഘടന പ്രവർത്തകരാണ് വനിതാ പ്രിൻസിപ്പലിന്റെ കസേര റോഡിലിട്ട് കത്തിച്ചത്. മറ്റെവിടെയുമല്ല, മഹാരാജാസ് കോളേജിൽ.

യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അവസാന ഗഡു ഫണ്ട് തടഞ്ഞുവെന്ന് ആരോപിച്ച് എ.എ റഹീമിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകർ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് ’ സെന്റർ ഡയറക്ടർ ആയ വിജയലക്ഷ്മിയെ ഘെരാവോ ചെയ്തു. യൂണിയൻ ഭാരവാഹികൾ മുൻ ഗഡു ഫണ്ടിന്റെ ബില്ലുകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ അടുത്ത ഗഡുവായ ഏഴ് ലക്ഷം രൂപ നൽകാൻ കഴിഞ്ഞില്ലെന്നും വിജയലക്ഷ്മി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രകോപിതരായ എസ്എഫ്ഐ വിദ്യാർത്ഥികൾ വിജയലക്ഷ്മിയെയും പ്രോ വൈസ് ചാൻസലർ എൻ. വീരമണികണ്ഠനെയും മൂന്നര മണിക്കൂറോളം ഘെരാവോ ചെയ്തു. എസ്എഫ്ഐ പെൺകുട്ടികൾ തന്റെ മുടിയിൽ പിടിച്ചുവലിക്കുകയും പേന കൊണ്ട് കുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് അവർ പിന്നീട് പറഞ്ഞു.

“എസ്‌എഫ്‌ഐ നേതാവിനെ ആക്രമിച്ച പ്രിൻസിപ്പൽ ഇനി രണ്ട് കാലിൽ നടന്ന് കോളേജിലേക്ക് വരില്ല. ഇത് വെറും വാക്കല്ല, ഞങ്ങൾ അത് ചെയ്യും. ഇത്തരത്തിലുള്ള ഒരു അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്‌എഫ്‌ഐക്ക് നന്നായിട്ട് അറിയാം. ഞങ്ങൾ ഇപ്പോൾ സമാധാനം പാലിക്കുകയാണ്. പ്രിൻസിപ്പലിനെ ആക്രമിച്ച് ആശുപത്രിയിലേക്ക് അയയ്‌ക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടില്ല. ഞങ്ങൾ അത് തീരുമാനിച്ചിരുന്നെങ്കിൽ, അങ്ങനെ തന്നെ നടപ്പാക്കിയേനെ” – ഗുരുദേവ കോളേജ് പ്രിൻസിപ്പാളിനെതിരെ ഒരു SFI നേതാവ് പറഞ്ഞതാണ്. പെർമിഷൻ ഇല്ലാതെ ഹെല്പ് ഡെസ്ക് ഇട്ടതിനെ ചോദ്യം ചെയ്തതിനാണ് പ്രിൻസിപ്പാളിനെ കൈയ്യേറ്റം ചെയ്തത്. അതിന് ശേഷമുള്ള ഭീഷണി ആണിത്.

“SFI യുടെ അറിവില്ലാതെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒന്നും സംഭവിക്കില്ല. തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ SFI ക്കാർ സമ്മതിക്കില്ല. അദ്ദേഹത്തെ മാത്രമല്ല, മുഴുവൻ തിരുവനന്തപുരത്തെയും അടക്കി നിർത്താൻ SFI ക്ക് അറിയാം. പോലീസും ഇത് മനസ്സിലാക്കട്ടെ” – കേരളത്തിലെ ഒരു വൈസ് ചാൻസലർക്കെതിരെ ഒരു SFI നേതാവ് പ്രസംഗിച്ചതാണ്.

2016 ജനുവരിയിൽ, അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസനെ മുഖത്തടിച്ചവരാണ് ഈ പ്രബുദ്ധ SFI ക്കാർ. അദ്ദേഹം നിലത്തു വീണിരിക്കുന്ന ദൃശ്യങ്ങളിൽ മാനം പോയത്, കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ മേഖലയുടേതുമാണ്.

ഇത്രയുമൊക്കെ ചെയ്യുന്ന SFI ക്കാരുടെ യോഗ്യതയാണ് മറ്റൊരു തമാശ. പരീക്ഷ എഴുതാതെ പാസ്സ് ആയ സ്റ്റേറ്റ് സെക്രട്ടറി. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറിയ കമ്മിറ്റി അംഗങ്ങൾ. അങ്ങനെ പോകുന്നു തമാശകൾ. കേരളത്തിലെ ക്യാമ്പസുകളിൽ കിലോക്കണക്കിന് കഞ്ചാവും, ലഹരി പദാർഥങ്ങളും വിതരണം ചെയ്യുന്നതിന് എത്രയോ SFI ക്കാർ പിടിയിലായിട്ടുണ്ട്. കുറെ പേർ പീഡന കേസിൽ പ്രതികൾ ആണ്. ഒരു പെൺകുട്ടിയോട് അവർ പറഞ്ഞത്, തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരും എന്നാണ്.

വിദ്യ പകരേണ്ട സരസ്വതി ക്ഷേത്രങ്ങളിൽ, സരസ്വതി ദേവിയെ നഗ്നയായി ചിത്രീകരിക്കുന്ന അവർ, ഈ ഇടങ്ങളിൽ ഒക്കെയും അഴിഞ്ഞാടുകായാണ്. കുടിച്ചും, വലിച്ചും , അടിച്ചും ഒരു തലമുറയെ തന്നെ ചിന്തിക്കാൻ കഴിവില്ലാത്തവരാക്കിക്കൊണ്ടിരിക്കുകയാണ്. നേർവഴിക്ക് നയിക്കണേ എന്ന് പ്രാർത്ഥിച്ച് മക്കളെ കലാലയങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കൾ, സ്വന്തം മക്കൾ പലവഴികളിൽ കുരുങ്ങി കിടക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. അവസരങ്ങളുടെ ലോകം ഇങ്ങനെ വിശാലമായി കിടക്കുമ്പോൾ, കോർപ്പറേറ്റ്, ഹെജിമണി, ഫാസിസം, ക്യാപിറ്റലിസം എന്നൊക്കെയുള്ള മുടന്തൻ വാക്കുകൾ പറഞ്ഞ്, SFI ക്കാർ വിദ്യാർഥികളെ വാക മരച്ചോട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്.

SFI എന്ന സംഘടനയുടെ ആശയത്തിൽ വീണ് പോകുന്ന ഓരോരുത്തരും പൊട്ടക്കിണറാണ് ലോകമെന്ന് കരുതും. അവർ നാം കാണുന്ന ലോകം കാണില്ല, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമോ, ജനാധിപത്യമോ, സോഷ്യലിസമോ അനുഭവിക്കില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts