Kerala

സുധാകരനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറി കേസന്വേഷണം അവസാനിപ്പിക്കുന്നു

Published by

ആലപ്പുഴ: പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടത്തിയെന്ന മുന്‍ മന്ത്രി ജി. സുധാകരനെതിരായ കേസ് റഫര്‍ ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. സൗത്ത് എസ്എച്ച്ഒ ശ്രീജിത്ത് ആണ് ജില്ലാ പോലിസ് മേധാവിയുടെ അനുമതി തേടിയത്. കേസില്‍ നിര്‍ണായക തെളിവായ പോസ്റ്റല്‍ ബാലറ്റ് കണ്ടെത്താനായില്ല. പോസ്റ്റല്‍ വോട്ടുകള്‍ നശിപ്പിച്ചതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്.

പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് വിലയിരുത്തല്‍. തനിക്കെതിരായ കേസില്‍ കടുത്ത അതൃപ്തി ജി. സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. തലസ്ഥാനത്തു നിന്നുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു സുധാകരന്‍ പ്രസംഗിച്ചത്.

എന്നാല്‍, പിന്നീട് അമ്പലപ്പുഴ തഹസില്‍ദാര്‍ക്ക് നല്‍കിയ മൊഴിയില്‍ വിവാദ പരാമര്‍ശം സുധാകരന്‍ തിരുത്തി. ബാലറ്റ് തിരുത്തല്‍ നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് മൊഴി നല്‍കിയത്.

എന്നാല്‍, വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നില്‍ക്കുന്നതിനാലാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by