പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. കുട്ടി ആത്മഹത്യയിലേക്ക് നീങ്ങിയത് അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് സ്കൂൾ മാനേജ്‌മന്റ് നടപടി എടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂളിലേക്ക് രക്ഷിതാക്കളും വിദ്യാർഥി, രാഷ്‌ട്രീയ സംഘടനാ പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് ആരോപണ വിധേയരായ അദ്ധ്യാപകരെ പുറത്താക്കിയത്.
തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ജീവനൊടുക്കിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആഷിര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ മരണത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരേയും പുറത്താക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പൊലീസിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥി സംഘടനകളും കുട്ടിയുടെ ബന്ധുക്കളും അടക്കം നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആരോപണവിധേയരെ പുറത്താക്കിയതുകൊണ്ട് മാത്രമായില്ലെന്നും അവരുടെ പേര് ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദ്യാര്‍ത്ഥി സംഘടകള്‍ ആവശ്യപ്പെട്ടിരുന്നു..
വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളാണ് സ്‌കൂള്‍ പിന്തുടരുന്നതെന്നും അവര്‍ ആരോപിച്ചു.അതേസമയം, വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും സ്കൂളിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. എന്നാൽ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് അദ്ധ്യാപകരെ നീക്കുകയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ താത്ക്കാലികമായി അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക