തിരുവനന്തപുരം: സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കേരള പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ നിർദേശം. സ്ത്രീകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നും സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിത ഉദ്യോഗസ്ഥരുണ്ടാകണമെന്നും രേഖ വ്യക്തമാക്കുന്നു.
പരാതിയിൽ കേസെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന്റെ കാരണം രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. അറസ്റ്റ് മെമ്മോയിൽ പ്രതിയുടെ കുടുംബമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരമൊരുക്കണം. കസ്റ്റഡിയിലുള്ളവരെ ഓരോ 2 ദിവസം കൂടുമ്പോഴും മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിംബോർഡ് ധരിക്കണം.
പ്രതി അറസ്റ്റിനെ എതിർക്കുകയാണെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥന് ആവശ്യമായ ബലം പ്രയോഗിക്കാം. ഉപയോഗിക്കുന്ന ബലം യഥാർഥ ബലത്തിന്റെ ആവശ്യത്തിന് ആനുപാതികമായിരിക്കണം. അറസ്റ്റിലാകുന്ന ഒരു വ്യക്തിയും രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്നും പൗരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക