പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് അര മാസം പിന്നിട്ടിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ (ഡിഇഒ) ഒഴിവുകള്‍ നികത്താത്തത് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളില്‍ 23ലും ഡിഇഒമാരെ നിയമിച്ചിട്ടില്ല. സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ ഭരണകക്ഷി അധ്യാപക സംഘടനയിലെ ശീതസമരം മൂലം സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റവും നടത്താനായില്ല.
ഈ സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ 11 ഡിഇഒമാര്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരായി (ഡി ഡി) സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 12 പേര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതോടെയാണ് 23 ഡിഇഒമാരുടെ ഒഴിവു വന്നത്. പ്രഥമാധ്യാപകര്‍ വിരമിച്ച എയ്ഡഡ് സ്‌കൂളുകളിലെ ശമ്പള ബില്‍ മാറുന്നതും അദ്ധ്യാപകരുടെയും പ്രഥമാദ്ധ്യാപകരുടെയും ഇന്‍ക്രിമെന്റ് പാസാക്കുന്നതും അദ്ധ്യാപകരുടെ ഗ്രേഡ് പാസാക്കുന്നതും ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്.
2021 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക നല്കുന്നതും പ്രതിസന്ധിയിലായി. നിലവില്‍ സര്‍വീസിലുള്ളവരുടെ ശമ്പള പരിഷ്‌കരണ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് കുടിശിക പണമായി നല്കണമെന്നാണ് വ്യവസ്ഥ. ഡിഇഒമാരില്ലാത്തതിനാല്‍ ഇത് പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് വാങ്ങിയ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളും നടത്താനാകുന്നില്ല. അദ്ധ്യാപകര്‍ക്ക് പിഎഫില്‍നിന്ന് വായ്പയെടുക്കാനും കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും മുന്നോടിയായി ഗസറ്റ് വിജ്ഞാപനമിറക്കണം. എല്ലാ വര്‍ഷവും ജനുവരി ഒന്ന് കണക്കാക്കി ഇതു ചെയ്യാറുണ്ട്. ഈ വര്‍ഷം ഇതു താമസിച്ചതു പ്രതിസന്ധിയായി.
രവീന്ദ്ര വര്‍മ അംബാനിലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക