അച്ഛനെന്ന സ്ഥാനത്തെക്കുറിച്ച് പലപ്പോഴും പലര്‍ക്കും തര്‍ക്കമുണ്ടായേക്കാം. എന്നാല്‍ അമ്മയെ സംബന്ധിച്ച് ലോകത്തൊരിടത്തും തര്‍ക്കമുണ്ടാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ അതും സംഭവിച്ചിരിക്കുന്നു. മാതാവും മാതൃഭൂമിയും ഭാരതീയരെ സംബന്ധിച്ച് രണ്ടല്ല. രണ്ടും നമ്മെ പ്രസവിച്ചു വളര്‍ത്തുന്നവരാണ്. പെറ്റമ്മയാണ് ഓരോ മനുഷ്യനെയും സൃഷ്ടിച്ചു വളര്‍ത്തുന്നത്. മനുഷ്യരെയും ജീവജാലങ്ങളെയും സംബന്ധിച്ച് ഭൂമിയും അങ്ങനെതന്നെയല്ലേ? ഭൂമിയും പഞ്ചഭൂത നിര്‍മിതമായ അതിന്റെ ഉടലും ഇല്ലെങ്കില്‍ എങ്ങനെ മനുഷ്യര്‍ ജനിക്കും, വളരും? ഇതറിയുന്നതുകൊണ്ടാണ് ഭാരതത്തിലെ പ്രാചീന ഋഷിമാര്‍ ഭൂമിയെയും പിന്നീട് രാഷ്‌ട്രത്തെയും മാതാവായി അവതരിപ്പിച്ചത്. മാതൃഭൂമി അഥവാ അമ്മഭാരതം എന്ന സങ്കല്‍പ്പം അങ്ങനെ ഉണ്ടായതാണ്; അല്ലാതെ അത് ആര്‍എസ്എസ് സൃഷ്ടിയല്ല.
‘മാതാ ഭൂമി: പുത്രോ അഹം പൃഥിവ്യാ:’
എന്നത് അഥര്‍വവേദത്തിലെ മന്ത്രമാണ്. ‘ഈ ഭൂമി മാതാവാണ്, ഞാന്‍ അതിന്റെ സന്തതിയാണ്’ എന്നതാണ് വാക്യം. അഥര്‍വ്വവേദം ആര്‍എസ്എസ്സിന്റെയാണെന്ന അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടാകുമെന്നു തോന്നുന്നില്ല.
വേദകാലം മുതല്‍ ഇന്നുവരെ മാതൃഭൂമി എന്ന സങ്കല്‍പ്പം നിലനിന്നുപോരുന്നു. ഭാരതം എന്ന നാമവും കുറഞ്ഞത് മഹാഭാരതകാലം മുതല്‍ പറഞ്ഞുപോരുന്നതാണ്. അങ്ങനെയാണ് ഭാരത് മാതാ എന്ന പ്രയോഗം ഉണ്ടായത്. ഒരുപക്ഷെ ഏറ്റവും ശക്തമായ വികാരങ്ങളിലൊന്നായി ദേശീയവികാരത്തെ മാറ്റിത്തീര്‍ത്തത് ഭാരതമാതാവ് എന്ന സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് ലോകത്തൊരു ജനതയ്‌ക്കും ഇല്ലാത്തത്ര രാഷ്‌ട്രഭക്തി ഇവിടെ ഉണ്ടായത്. അത് നിഷ്പ്രയോജനമായ വികാരമായിരുന്നില്ല. സ്വാമി വിവേകാനന്ദന്‍ 1897ല്‍ ഭാരതത്തോടു നടത്തിയ ആഹ്വാനം പ്രസിദ്ധമാണ്. ‘വരുന്ന അമ്പതു കൊല്ലക്കാലത്തേക്ക് ഭാരതമാതാവായിരിക്കട്ടെ നമ്മുടെ ആരാധനാമൂര്‍ത്തി. ഉണ്മയുള്ള ഒരേയൊരു ഈശ്വരന്‍ അതുമാത്രമാണ്.” ആ മുഴക്കം ചെവിയിലലച്ചപ്പോഴാണ്, അതിന്റെ ശക്തിയില്‍ മുന്നോട്ടു കുതിച്ചപ്പോഴാണ് കൃത്യം അമ്പതാണ്ട് എത്തിയപ്പോള്‍ നമുക്കു സ്വാതന്ത്ര്യം കിട്ടിയത്.
എന്തുകൊണ്ടാണ് ലോകത്തിലെ എല്ലാ സാമ്രാജ്യങ്ങളും മതങ്ങളും ഭാരതത്തെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിട്ടും ഇന്നും നാം നിലനില്‍ക്കുന്നത്? ലോകത്തിലെ അതിശക്തമെന്നും അതിപ്രാചീനമെന്നും പറഞ്ഞിരുന്ന സംസ്‌കാരങ്ങളും രാഷ്‌ട്രങ്ങളും സമ്പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടു? എന്തുകൊണ്ട് അവയ്‌ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല? അവയൊക്കെ ഏറ്റതിനെക്കഴിഞ്ഞും രൂക്ഷമായ ആക്രമണങ്ങള്‍ നൂറ്റാണ്ടുകളോളം അനുഭവിച്ചിട്ടും ഭാരതം മാത്രം നിലനിന്നു? അവിടെയാണ് ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തിന്റെ കരുത്തും തീവ്രതയും നമുക്കു മനസ്സിലാവുന്നത്.
മറ്റൊരു പ്രദേശത്തുമില്ലാതിരുന്ന ദേശീയ വികാരം തളിരിടുകയും പൂക്കുകയും കായ്‌ക്കുകയും ഫലങ്ങള്‍ പൊഴിച്ച് കൂടുതല്‍ കരുത്തുള്ളതാക്കുകയും ചെയ്തു. ഭാരതം എന്ന മാതൃഭൂമി അങ്ങനെയാണ് നിലനിന്നുപോന്നത്; പോര, നിലനിര്‍ത്തിപ്പോന്നത്. സ്വയം നഷ്ടപ്പെട്ടും തലമുറകള്‍ അതിനെ സംരക്ഷിച്ചു. വനവാസികളും തൊഴിലാളികളും അതിനെ ഫലഭൂയിഷ്ഠമാക്കി. വ്യാപാരികളും വ്യവസായികളും സമ്പത്തിനെ വര്‍ദ്ധിപ്പിച്ചു. രാജാക്കന്മാര്‍ അതിരുകളെ കാത്തു. അറിവുള്ളവര്‍ അതിന്റെ ധിഷണയെ തീഷ്ണമാക്കി നിര്‍ത്തി. ഉള്ളില്‍ സ്വാര്‍ത്ഥരായ ഒറ്റുകാര്‍ ഉണ്ടായപ്പോള്‍ മാത്രമാണ് നമുക്ക് ഭൂമിനഷ്ടവും പരാജയവും ഉണ്ടായത്. അത് വര്‍ത്തമാനകാലത്തിലും തുടരുന്നു എന്നതുകൊണ്ടാണല്ലോ ”ഭാരതമാതാവ്’ തര്‍ക്കവിഷയമായത്.
ഭാരതമാതാവ് എന്ന ദേശീയവികാരം ഉജ്ജ്വലിപ്പിച്ചതിനാലാണ് അതൊരു അതിജീവനത്തിന്റെ മന്ത്രമായി മാറിയത്. അത് നിഷേധാത്മകമല്ല. ഇന്നുള്ള ചില രാഷ്‌ട്രീയക്കാര്‍ക്കും ചാനലുകളിലുള്ളവര്‍ക്കും ദേശീയതയെക്കുറിച്ചുള്ള ധാരണ വികലമായതാണ്. സ്റ്റാലിന്റെ ദേശീയതയാണ് അവര്‍ക്ക് അറിയാവുന്ന ഒന്ന്. ചര്‍ച്ചിലിന്റെ ആഹ്വാനമാണ് അവര്‍ക്കു പരിചയമുള്ള മറ്റൊരു ദേശീയത. ഹിറ്റ്ലര്‍ മുഴക്കിയ വെല്ലുവിളിയാണ് വേറൊരു ദേശീയതയുടെ അടയാളം. മൂന്നുപേരും രണ്ടാംലോക യുദ്ധവേളയില്‍ തങ്ങളുടെ നാടിനെ ജയിപ്പിച്ചെടുക്കാന്‍ ശത്രുവിനെ കാണിച്ച് സ്വന്തം ജനതയെ ഇളക്കി. ശത്രുവിനെ ആക്രമിക്കേണ്ടതിന്റെയും തങ്ങള്‍ക്കു വിജയിക്കേണ്ടതിന്റെയും കാര്യം പറഞ്ഞ് ജനവികാരത്തെ ഉണര്‍ത്തി. അവര്‍ക്ക് തല്‍ക്കാലത്തെ യുദ്ധവിജയത്തിനുള്ള നിഷേധാത്മകമായ ആയുധം മാത്രമായിരുന്നു ദേശീയത.
ഭാരതം മാതൃസങ്കല്‍പ്പം അവതരിപ്പിച്ചത് എന്തെങ്കിലും കലഹത്തിനുവേണ്ടി ആയിരുന്നില്ല. ആക്രമണത്തിന്റെ ആയുധമായിട്ടല്ല. പ്രതിരോധത്തിന്റെ പരിചയുമല്ലായിരുന്നു അമ്മഭാരതം. അമ്മയോടുള്ള സ്നേഹമായിരുന്നു ത്യാഗത്തിന്റെ അടിസ്ഥാനം. മാതൃത്വത്തോടുള്ള കൂറായിരുന്നു സമര്‍പ്പണത്തിനുള്ള പ്രേരണ. അത് നിഷേധാത്മകമല്ല. ഭാവാത്മക ദേശീയത എന്നതാണ് നമ്മുടെ ആദര്‍ശം. നമ്മുടെ വിദ്യാഭ്യാസത്തിന്റെ വൈകല്യംകൊണ്ട് സര്‍ഗാത്മക ദേശീയതയെ തമസ്‌ക്കരിക്കുകയും നിഷേധാത്മക ദേശീയതയെ പഠിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് ദേശീയത എന്ന വികാരവും അതിന്റെ അടിസ്ഥാനമായ ഭാരതമാതാവെന്ന സങ്കല്‍പ്പവും സങ്കുചിതവും എതിര്‍ക്കപ്പെടേണ്ടതുമാണ് എന്ന ധാരണ സൃഷ്ടിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം ഇത്രയധികം ദേശവിരുദ്ധര്‍ ഭാരതത്തില്‍ ഉണ്ടായിത്തീര്‍ന്നതിന്റെ കാരണം ഇതൊന്നു മാത്രമാണ്. സാര്‍വ്വദേശീയവാദികള്‍ എന്ന വ്യാജേന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ് ദേശീയതയ്‌ക്കെതിരായ വിദ്യാഭ്യാസം നല്‍കിയത്.
കമ്മ്യൂണിസ്റ്റു പാര്‍ട്ടി തുടക്കം മുതല്‍ ദേശീയതയ്‌ക്കെതിരായിരുന്നു. അവരുടെ എല്ലാ രചനകളിലും ‘സങ്കുചിതദേശീയത’ എന്ന പ്രയോഗമാണുള്ളത്. മാത്രമല്ല സ്റ്റാലിന്റെ സിദ്ധാന്തമനുസരിച്ച് ഓരോ ഭാഷയും ഓരോ ദേശീയതയാണെന്ന് വാദിച്ചു. ഭാരതത്തില്‍ പ്രധാനമായും പതിനാറ് ഭാഷകളുണ്ടെന്നും അത്രയും ദേശീയതകളുണ്ടെന്നും അവര്‍ തര്‍ക്കിച്ചു. അതിനെ സ്ഥാപിക്കാന്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയും സിദ്ധാന്തങ്ങളുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് സ്വാതന്ത്ര്യം തരുന്നെങ്കില്‍ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും രണ്ടായി വിഭജിച്ചു തന്നാല്‍ പോര, പതിനാറു സ്വതന്ത്രരാജ്യങ്ങളായി വിഭജിക്കണമെന്നും അവര്‍ പ്രമേയം പാസ്സാക്കി. അങ്ങനെയല്ലാതെ വിഭജിച്ചതിനാല്‍ പാര്‍ട്ടി അതിനെ അംഗീകരിച്ചില്ല. അതേത്തുടര്‍ന്ന് സ്വതന്ത്ര ഭാരതത്തിനെതിരെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിന്റെ പേരാണ് ‘കല്‍ക്കട്ട തീസിസ് – 1948’! ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു.
അവിടംകൊണ്ടും അവസാനിച്ചില്ല. എല്ലാ ആഗസ്റ്റ് പതിനഞ്ചും കരിദിനമായി ആചരിക്കാന്‍ ആഹ്വാനം മുഴക്കി. 1950 ജനുവരി 26ന് ഭാരതം സ്വതന്ത്രപരമാധികാര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. അന്നേ ദിവസം പാര്‍ട്ടി, ഭാരതത്തിന്റെ ദേശീയപതാക കത്തിച്ചു. അത്തരമൊരു സംഭവത്തിലാണ് തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ സഖാവ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ പോലീസ് മര്‍ദ്ദനത്തില്‍ രക്തസാക്ഷിയായത്. അദ്ദേഹം ദേശീയപതാക കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് മര്‍ദ്ദനത്തിന് ഇരയായത്.
ഏതായാലും അങ്ങനെയെല്ലാം ചെയ്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി തെറ്റുതിരുത്താന്‍ തയ്യാറായിരിക്കുന്നു. അവര്‍ ഭാരത മാതാവിന്റെ ചിത്രം വച്ച് മാല ചാര്‍ത്തുന്നു. പുഷ്പാര്‍ച്ചന നടത്തുന്നു. ദേശീയഗാനം പാടുന്നു. ഭാരത് മാതാ കീ ജയ് എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ വിളിക്കുന്നു. ഇതൊരു നല്ല മാറ്റമാണ്. അവര്‍ പ്രാചീന ഋഷിമാര്‍ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിക്കാന്‍ തയ്യാറായിരിക്കുന്നു. ‘സങ്കുചിതദേശീയത’ എന്ന വാക്ക് ഉപേക്ഷിച്ചിരിക്കുന്നു. ദേശീയവികാരമാണ് എല്ലാവരും ഉള്‍ക്കൊള്ളേണ്ടത് എന്ന് അംഗീകരിച്ചിരിക്കുന്നു.
1925ല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം തുടങ്ങിയപ്പോള്‍ മുതല്‍ അതിന്റെ ആദര്‍ശവാക്യമായി ‘ഭാരത് മാതാ കീ ജയ്’ ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ അതിന്റെ ശാഖകളില്‍ വിളിക്കുന്ന ഒരു മുദ്രാവാക്യം ഇങ്ങനെയാണ്: ഭാരത് മാതാ, നമ്മുടെ അമ്മ; അമ്മയ്‌ക്കു വേണ്ടി, ജീവന്‍ നല്‍കും.’ അത്തരം ഭാവനയും വികാരവുമായി പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ ജീവിച്ച അനേകകോടി മനുഷ്യരുടെ ജീവന്റെ വിലയാണ് ഇന്നത്തെ ഭാരതം. ആ വികാരം നിലനിര്‍ത്തുന്നിടത്തോളം കാലം ഭാരതവും നിലനില്‍ക്കും. അതില്ലാതാക്കാന്‍ ശ്രമിച്ചവര്‍ ആ പന്ഥാവിലേക്ക് കടന്നുവന്നതില്‍ നമുക്ക് സന്തോഷിക്കാം.
പൂര്‍വ്വകാല ഋഷിയുടെ ആദര്‍ശവാക്യമാണല്ലോ ‘അസതോമ സദ്ഗമയ’എന്നത്. അതുപോലെ ഭാരതമാതാവിനെ നിന്ദിച്ചവരും നിഷേധിച്ചവരും യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവരുന്നു. അഭാരതീയതയില്‍നിന്ന് ഭാരതീയതയിലേക്ക്; ദേശവിരുദ്ധതയില്‍ നിന്ന് ദേശീയതയിലേക്ക്; ഭാരത വിരുദ്ധതയില്‍നിന്ന് ഭാരതമാതാവിലേക്ക് – കടന്നുവരട്ടെ. നമുക്കൊന്നിച്ച് നമ്മുടെ രാഷ്‌ട്രമാതാവിനെ പൂജിക്കാം, വൈഭവശാലിയാക്കാം.
വ്യക്തി എന്ന നിലയില്‍ നാം മരിക്കും, എന്നാല്‍ രാഷ്‌ട്രം എന്ന നിലയില്‍ ഭാരതം ജീവിക്കും. അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതം ധന്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: