കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യകാലത്ത് ‘ടൈംസ് നൗ’ പത്രത്താളിലൂടെ ഒരു വാര്‍ത്ത ലോകത്തേക്ക് പരന്നൊഴുകി:
“India’s philosophies and values have emphasised a sustainable way of life and a harmonious relationship between humanity and nature. India’s diversity and resilience is a personal inspiration and much to teach us all,” The UK’s Royal also said that he spoke to Prime Minister Narendra Modi about the importance of “sustainable living”. Talking about the ancient yogic concept of ‘Aparigraha’, Prince Charles said it’s the time when the world learnt this ancient wisdom from India as it seeks revival amid the pandemic.
ഒരു മഹാമാരിക്കു മുമ്പില്‍ ലോകം പകച്ചുനിന്നപ്പോഴാണ്, ഇരുന്നൂറുകൊല്ലം ഭാരതം ഭരിച്ചിട്ടും കാണാന്‍ കഴിയാതെപോയ ആ മഹാസത്യം, ജീവിതത്തെക്കുറിച്ചുള്ള ഭാരതീയ സമീപനമായ ‘അപരിഗ്രഹ’ സംസ്‌കാരം, ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞത്. അവര്‍ മാത്രമല്ല, പടിഞ്ഞാറന്‍ലോകം മുഴുവന്‍.
സാധാരണ ജീവിതത്തില്‍നിന്ന് ഒതുങ്ങിമാറി ലോകം മുഴുവന്‍ കുറച്ചുകാലം വീട്ടിനകത്ത് ഇരിക്കേണ്ടി വന്നത് ഓര്‍മയില്‍നിന്ന് മായാറായിട്ടില്ല. ആ ഇരിപ്പില്‍ നാം അറിഞ്ഞതെന്തെല്ലാമായിരുന്നു? പ്രകൃതി ശുദ്ധമായി. വായുവും വെള്ളവും മണ്ണും മാലിന്യമുക്തമായി. ഓസോണ്‍പാളിയുടെ വിടവുകള്‍ താനേ മൂടി. ആകാശം തെളിഞ്ഞു. വിദൂരങ്ങളില്‍ ഹിമാലയം നേത്രഗോചരമായി. ഗംഗാനദിയില്‍ ഡോള്‍ഫിനുകള്‍ മടങ്ങിവന്നു.
നമ്മുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം തിരിച്ചറിവുകളാണ് ഉണ്ടായത്? അന്നാരെങ്കിലും കടലാസും പേനയുമെടുത്ത് ഒരു ലിസ്റ്റ് എഴുതിയിരുന്നെങ്കില്‍ അറിയാമായിരുന്നു, നമുക്ക് എത്രത്തോളം ഉപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന്. ‘അപരിഗ്രഹ’ത്തിനരികിലേക്ക് എത്രദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന്. പക്ഷെ ആരുമതിന് മുതിര്‍ന്നില്ല. ഒരു പ്രതിസന്ധി നീട്ടിത്തന്ന സവിശേഷമായ സാധ്യതയെ അറിഞ്ഞോ അറിയാതെയോ നാം
അവഗണിച്ചു. മാരി മാറിപ്പോയതോടെ മുമ്പത്തേക്കാള്‍ ശക്തമായി നാം ഉപഭോഗജീവിതത്തിന്റെ മായികതയിലേക്ക് മടങ്ങി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ‘പ്രകൃതി, ജനാധിപത്യം, ആത്മീയത’ എന്ന ലേഖനത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞിരുന്നു: ”ഭാരതത്തില്‍ ആധ്യാത്മികത എന്നത് ഗ്രന്ഥങ്ങളിലോ ചര്‍ച്ചകളിലോ ഒതുങ്ങിനില്ക്കുന്നില്ല. ഉദാരമായ നിത്യജീവിതശൈലി ആണത്. ജീവിതത്തില്‍ പകര്‍ത്താന്‍ വയ്യാത്ത ആ വ്യര്‍ഥവിചാര പരമ്പരകള്‍ക്ക്, അവ എത്രമേല്‍ ആകര്‍ഷകമായാലും ശരി, ഇവിടെ സ്ഥാനമില്ല. മരത്തെയും മൃഗത്തെയും പക്ഷിയെയും തൊഴുകയ്യോടെ സമീപിക്കുന്ന ശൈലിയാണത്. നിലത്ത് ചവിട്ടും മുമ്പ് ‘പാദസ്പര്‍ശം ക്ഷമസ്വമേ!’ എന്ന് പ്രാര്‍ഥിക്കുന്ന ശൈലിയാണത്. ചെടിയുടെ കമ്പ് മുറിക്കും മുമ്പ് ‘ഇഷേത്വോര്‍ജേത്വാ’ എന്നു ക്ഷമാപണം ചെയ്യുന്ന രീതിയാണത്. പശുവിനേയും പരുന്തിനെയും കണ്ട് ശുഭശകുനം ഉറപ്പിച്ച് ശിഷ്ടകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന രീതിയാണത്. കാവും കുളവും കൂടാതെ ക്ഷേത്രമില്ല എന്നറിയുന്ന ആത്മീയതയാണത്.”
പണ്ട് നമ്മുടെ നാട്ടില്‍ മാമ്പഴക്കാലമായാല്‍ വീട്ടിലെ മുത്തശ്ശിമാര്‍ വിലക്കുമായിരുന്നു: ”വടക്കെ കൊമ്പിലെ മാങ്ങ പറിക്കരുതേ മക്കളേ, വരുംകൊല്ലം മാവു പൂക്കില്ല.” തിരിച്ചറിവിന്റെ വാക്കുകളായിരുന്നു അത്. നമുക്കു മാത്രം തിന്നാനുള്ളതല്ല മാങ്ങ. പക്ഷികള്‍ക്കും അണ്ണാനും കൂടിയുള്ളതാണ്. ഒരു കൊമ്പിലെ മാങ്ങ അവര്‍ക്കായി മാറ്റി വയ്‌ക്കാനാണ് മുത്തശ്ശിമൊഴിയിലൂടെ നമ്മുടെ മുല്യബോധം ഓര്‍മിപ്പിച്ചിരുന്നത്. അതു ചെയ്തില്ലെങ്കില്‍ പ്രകൃതി കനിയില്ല എന്ന താക്കീത്. വിശേഷാവസരങ്ങളിലല്ലാതെ നാം കാവുതീണ്ടാറുണ്ടായിരുന്നില്ല. കാവുകളില്‍നിന്ന് മരം മുറിച്ചാല്‍ നാഗകോപമുണ്ടാവുമെന്ന വിശ്വാസം വനസംരക്ഷണത്തിനായുണ്ടാക്കിയ രക്ഷാകവചമായിരുന്നില്ലേ?. ശാസ്ത്രസിദ്ധാന്തങ്ങളുടെ ഭാണ്ഡക്കെട്ടില്ലാതെ നമ്മുടെ പൂര്‍വികരുടെ അവബോധത്തില്‍ ഊറിനിറഞ്ഞ പാരിസ്ഥിതികാവബോധത്തിന്റെ മൃതസഞ്ജീവനിയല്ലേ ഇതെല്ലാം.
ഉപഭോഗതൃഷ്ണയുടെ കൊടുമുടിയില്‍ വിരാജിക്കുന്ന ആധുനികലോകത്തില്‍ ഇന്നും ഇത്തരം ജീവിതസമീപനം അനുവര്‍ത്തിക്കുന്ന സമൂഹങ്ങള്‍ വേരറ്റുപോയിട്ടില്ല എന്ന് തിരിച്ചറിയുമ്പോഴാണ് പരിസ്ഥിതി ദിനാചരണങ്ങള്‍ പ്രസക്തമാവുന്നത്. പരിസ്ഥിതിപ്രചാരണത്തിലൂടെ നാം മുന്നോട്ടുവയ്‌ക്കുന്നത് ഈ ജീവിതാദര്‍ശത്തെയാണ്. മുന്നില്‍ വന്നുകുമിയുന്ന ഉപഭോഗസാധ്യതകളെ നിങ്ങള്‍ക്ക് എത്രമാത്രം വേണ്ടെന്ന് വയ്‌ക്കാന്‍ കഴിയും? പ്രകൃതി മനുഷ്യനുവേണ്ടി മാത്രമാണെന്നു വിശ്വസിക്കുന്ന എല്ലാ സെമറ്റിക് മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആ മനോഭാവം തലമുറകളില്‍ വളര്‍ത്താനുള്ള കര്‍മ പദ്ധതിയാവണം നമ്മുടെ പരിസ്ഥിതിപ്രവര്‍ത്തനം. ആ സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലേക്ക് സമകാലികജീവിതത്തെ സമഞ്ജസമായി ചേര്‍ത്തുവയ്‌ക്കാനുള്ള കര്‍മനീതി.
ആധുനിക ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല അത്. ജീവിതത്തെ മുന്നോട്ടു നയിക്കലാണ്. യന്ത്രലോകത്തില്‍നിന്നുള്ള പലായനമല്ല അത്. യന്ത്രങ്ങള്‍ മനുഷ്യശരീരത്തിന്റെ എക്‌സ്റ്റെന്‍ഷനാണ് എന്ന വീരസവര്‍ക്കറുടെ കാഴ്ചപ്പാടുതന്നെയാണത്. ശാസ്ത്രസാങ്കേതികവിദ്യകളെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകീഭാവത്തിനനുസരിച്ച് പ്രയോജനപ്പെടുത്തി ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഉപാധികളാക്കി മാറ്റലാണത്.
”പടിഞ്ഞാറ് പെന്‍ഡുലം വീണ്ടും മറ്റേ അറ്റത്തേക്ക് നീങ്ങിയിരിക്കുന്നു. വ്യാവസായികാതിരേകത്തിന്റെ വിപത്തുക്കള്‍ക്കെതിരെ ഞെട്ടിയുണര്‍ന്ന് പാശ്ചാത്യ മനസ്സാക്ഷി വ്യാവസായിക തിരസ്‌കാരത്തിലേക്ക് നീങ്ങുകയാണ്. ‘പ്രകൃതിയിലേയ്‌ക്ക് മടങ്ങുക’ എന്നതാണ് ഇന്നവിടെ വലിയൊരു വിഭാഗത്തിന്റെ മുദ്രാവാക്യം. പടിഞ്ഞാറിന്റെ പതിവനുസരിച്ച് ഇതും ഒരു പ്രതിക്രിയയുടെ സന്തതിയാണ്. ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു ദശനമാണ് ലോകത്തിന് ഇന്നാവശ്യം; ഭാഗികമായ ‘ഇസം’ അല്ല. പരിസ്ഥിതി സംരക്ഷണവാദം അഥവാ ‘എണ്‍വയോണ്‍മെന്റലിസം’ ഒരു ഇസം മാത്രമാണ്. അത് അപൂര്‍ണവും താത്കാലികവുമാണ്.” ലോകത്താകമാനം മുഴങ്ങിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിവാദങ്ങളെ വിലയിരുത്തിക്കൊണ്ട് 1989 ല്‍ പരിസ്ഥിതിയും ജീവിതസമീപനവും’ എന്ന ലേഖനത്തില്‍ പി. പരമേശ്വരന്‍ എഴുതിയതാണിത്.
1972 ജൂണ്‍ 5 മുതല്‍ 16 വരെ ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ആഗോളപരിസ്ഥിതി സമ്മേളനത്തോടെയാണ് പരിസ്ഥിതി ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായിത്തുടങ്ങിയത്. വര്‍ഷാവര്‍ഷം ജൂണ്‍ 5 ന് പരിസ്ഥിതിദിനമെന്ന ആചാരച്ചടങ്ങുകള്‍ നടപ്പില്‍ വന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യങ്ങളുയര്‍ത്തി ഓരോ രാജ്യങ്ങളെ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.
കുന്നിടിച്ചും വയല്‍ നികത്തിയും കാടുവെട്ടിയും മലതുരന്നും പാറപൊ
ട്ടിച്ചും നദി കറന്നും മണല്‍വാരിയും നാം ‘വികസന’ത്തില്‍നിന്ന് വികസനത്തിലേക്ക് വികസിച്ചുകൊണ്ടേയിരിക്കുന്നു. ഗാഡ്ഗിലിനെയും കസ്തൂരിരംഗനേയും പുച്ഛിച്ചും അവഗണിച്ചും പരിഹാസകഥാപാത്രങ്ങളാക്കിയ നമുക്ക് മുന്നിലേക്ക് കനത്ത മഴയില്‍ സഹ്യന്റെ അടരുകള്‍ ഒട്ടാകെ പൊട്ടിപ്പൊളിഞ്ഞ് സര്‍വസംഹാരിയായി കുത്തിയൊലിച്ച് വന്നു. കരകവിഞ്ഞൊഴുകിയ ആറ്റിന്‍കലി വീടകങ്ങളെയും നാടകങ്ങളെയും പ്രളയത്തില്‍ മുക്കി. മണ്ണിന്റെ മനമറിയാതെ ഊക്കന്‍ കൂമ്പാരവരമ്പാക്കി തെക്കുവടക്കു കെട്ടിപ്പണിത ഹൈവേകള്‍ ചീട്ടുകൊട്ടാരംപോലെ ഇടിഞ്ഞുപൊളിഞ്ഞു വീണു. പരിഹാരങ്ങളും പ്രതിക്രിയകളുമില്ലാത്ത പരിസ്ഥിതിവിനാശത്തെ കണ്‍പാര്‍ത്തുകണ്ടാണ് ഇന്നു നാം ജൂണ്‍ 5 ന്റെ ആഭിചാരക്രിയകള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.
പ്രകൃതിയോട് സമരസപ്പെട്ടുകൊണ്ടുള്ള സമഗ്രമായ ജീവിതദര്‍ശനത്തെ സാക്ഷാത്കരിക്കുക എന്നതായിരിക്കണം യഥാര്‍ഥ പരിസ്ഥിതിപ്രവര്‍ത്തനം. പ്രഫ. കെ.പി.ശശിധരന്‍ പറഞ്ഞതുപോലെ ”ഉപ്പിനെക്കുറിച്ച് പറയുമ്പോള്‍ കര്‍പ്പൂരത്തെ വിസ്മരിക്കാത്ത ഒരു ജീവിതാവബോധം നമുക്കുണ്ടായിരുന്നു. അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും മാരകമായ മരുന്നുകളും ഉപഭോഗക്കൊതിയും എല്ലാം ഒരു പ്രത്യേക ജീവിതവീക്ഷണത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ മാത്രമാണെന്ന് പരിസ്ഥിതി സംരക്ഷണവാദക്കാര്‍ മനസ്സിലാക്കിയിട്ടില്ല. ഇത്തരം ജീവിതവീക്ഷണത്തെ താലോലിച്ചുകൊണ്ടുതന്നെ, അതിന്റെ ഭീകരസൃഷ്ടികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് അപഹാസ്യമെന്നതില്‍ക്കുറഞ്ഞ് മറ്റൊന്നുമല്ല. അസന്തുലിതമായ മനസ്സിനെ സന്തുലിതമാക്കാനുള്ള ക്രിയാത്മകമായ പദ്ധതികള്‍ ഒന്നുംതന്നെ ആവിഷ്‌കരിക്കാന്‍ കഴിയാതെ ഇന്നത്തെ പരിസ്ഥിതിസംരക്ഷണവാദം ഇരുട്ടില്‍ത്തപ്പുകയാണ്.” ഉപഭോഗപ്രധാനമായ നഗരവത്കരണത്തിനു പകരം അപരിഗ്രഹത്തിലധിഷ്ഠിതമായ ലളിതജീവിതം അനുഷ്ഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. പ്രകൃതിയെ ചൂഷണവസ്തുവായി കാണുന്ന ജീവിതസങ്കല്പം ഉപേക്ഷിച്ച് ഏകാത്മതയുടെ അടിസ്ഥാനത്തിലുള്ള ദര്‍ശനം നടപ്പിലാക്കുക. വനം, ഗ്രാമം, പട്ടണം എന്നിവയുടെ സന്തുലനം നിലനിര്‍ത്തുക.
ലോകജീവിതത്തിന്റെ ഈ ദശാസന്ധിയില്‍ ഭാരതീയസംസ്‌കൃതിയിലധിഷ്ഠിതമായി നടത്തപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ ഒരു ദിശാസൂചിയാവട്ടെ. ഗതകാലജീവിതദര്‍ശനത്തിന്റെ ഊര്‍ജം സ്വീകരിച്ച് വര്‍ത്തമാനത്തിലെ കരിനിഴലുകളെ മായ്ച്ചുകളഞ്ഞ്, പ്രലോഭനങ്ങളുടെ കനകദുര്‍ഗങ്ങളെ മറികടന്ന് ലോകനന്മയുടെ ആകാശനീലിമയിലേക്ക് നമുക്ക് സഞ്ചരിക്കാം. നമ്മുടെ ചിന്തയില്‍നിന്നും ശരീരത്തില്‍നിന്നും ചലനത്തില്‍നിന്നും ഭോഗപരതയുടെ പാശങ്ങള്‍ അഴിച്ച് ആ ജീവിതാകാശത്തിലേക്ക് പടരാം. നാം എത്രമാത്രം ഉപേക്ഷിക്കാന്‍ തയാറാണ് എന്നത് മാത്രമാണ് അതിന്റെ മാപിനി.
(തപസ്യ കേന്ദ്ര ഭരണ സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക