Article

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കട്ടെ

Published by

കേരളത്തിലെ സമകാലിക കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഓര്‍മ വരുന്നത് നാടുകടത്തപ്പെട്ട, തടവറയിലാക്കപ്പെട്ട, പുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞ തത്വശാസ്ത്രജ്ഞനും സാഹിത്യകാരനുമായ വോള്‍ട്ടയര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട ഫ്രാന്‍സ്വ മരീ അറൗവെയാണ്. ഫ്രഞ്ച്, അമേരിക്കന്‍ വിപ്ലവ പോരാട്ടത്തെ വോള്‍ട്ടയര്‍ കൃതികള്‍ ഏറെ സ്വാധിനിച്ചു. ആസ്വാദക മനസില്‍ ആദരപൂര്‍വ്വം കടന്നുകയറിയ, സാഹിത്യത്തിന് കൃത്രിമ സൗന്ദര്യം നല്‍കാത്ത വോള്‍ട്ടയറുടെ സാഹിത്യം, വേദനിക്കുന്ന മനുഷ്യരുടെ വികാരവിചാരങ്ങള്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു.

എഴുത്തുകാരുടെ നട്ടെല്ല് വളഞ്ഞുപോയതാണ് കേരളം ഇന്നനുഭവിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയ്‌ക്ക് നിദാനം. വളഞ്ഞു നിന്നാല്‍, പോക്കറ്റില്‍ കാശ് വീഴും (പദവി, പുരസ്‌കാരം) എന്നതാണ് ഇന്നത്തെ കാവ്യനിര്‍വചനം. നീതിനിഷേധങ്ങള്‍ നടക്കുമ്പോള്‍ എഴുത്തുകാില്‍ മിക്കവരും സേവിക്കുന്നത് അധികാരിവര്‍ഗത്തെയാണ്. കേരളത്തിലടക്കം അരങ്ങേറുന്ന പാവങ്ങളുടെ ഹൃദയനൊമ്പരങ്ങള്‍, കലാരംഗത്ത് നടക്കുന്ന ഉദ്വേഗ ഭയഭീതികള്‍, ജാതി മത വെറുപ്പുകള്‍ ഒന്നും തുറന്നുകാട്ടാന്‍ കലാസാഹിത്യരംഗത്തുള്ളവര്‍ എന്താണ് മുന്നോട്ട് വരാത്തത്? എത്രനാള്‍ മാളത്തില്‍ ഭയന്നിരിക്കും.

പല എഴുത്തുകാര്‍ക്കും പ്രപഞ്ചവീക്ഷണത്തെപ്പറ്റി വലിയ ബോധ്യമില്ല. എഴുത്തുകാര്‍ രാഷ്‌ട്രീയ പാര്‍ട്ടികളെപ്പ്രോലെ പക്ഷവാദികളായി മാറുന്നു. ചില മത സ്ഥാപനങ്ങള്‍ ആത്മാവ് നഷ്ടപ്പെട്ട് മതമൗലിക സ്ഥാപനങ്ങളായി മാറിയതുപോലെ സാഹിത്യത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട് യഥാ രാജാ തഥാ പ്രജയായി എഴുത്തുകാര്‍ മാറിയിരിക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ ചോദ്യം ചെയ്യാനോ ധൈര്യമില്ല. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ചക്കരയില്‍ പറ്റിയ ഈച്ചപോലെ പറ്റിപിടിച്ചിരുന്ന് ജ്ഞാനപീഠം വരെയെത്താനുള്ള രാഷ്‌ട്രീയ അടവ് നയങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. രാഷ്‌ട്രീയ മോഹങ്ങളുമായി ജീവിക്കുന്നവരെപ്പോലെ ഭാഷയെ ഭോഗവസ്തുവായി കണ്ട് സ്വന്തം കൃതികള്‍വരെ പാഠപുസ്തകങ്ങളാക്കി മാറ്റുന്നു. സാമൂഹ്യജീവിതത്തില്‍ അത്യന്തം കലുഷിതങ്ങളായ വിഷയങ്ങളില്‍പോലും ഇവര്‍ പ്രതികരിക്കില്ല, മൗനികളാണ്. ഇവിടെയാണ് വോള്‍ട്ടയറെ, അതുമല്ലെങ്കില്‍ കേരളത്തിലെ വയലാറിനെയെങ്കിലും പഠിക്കേണ്ടതല്ലേ എന്നു ചോദിച്ചുപോകുന്നത്?

അധികാരത്തിന്റെ തലോടലേറ്റ് അടിമകളെപ്പോലെ കൈകോര്‍ത്തുപോകുന്നവരുടെ വൈകാരിക സാമീപ്യം അവാര്‍ഡില്‍ നിന്ന് അവാര്‍ഡിലേക്കുള്ള ദൂരവും പദവിയുമാണ്. സംസ്‌കാര ശൂന്യമായ ഈ കാവ്യ സംസ്‌കാരം കുറേ കാലങ്ങളായി കേരളത്തില്‍ തുടരുന്നു. കാപട്യം നിറഞ്ഞ ഈ കുടിലവീക്ഷണം മതേതരത്വം പ്രസംഗിച്ച്, മതങ്ങളെ ഭിന്നിപ്പിച്ച് വോട്ടുവാങ്ങുന്നതുപോലെ കലാസാഹിത്യത്തില്‍ അടിമകളെ ഉല്പാദിപ്പിക്കുന്നു. എഴുത്തുകാരെ ഭിന്നിപ്പിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം.

സാഹിത്യ-സാംസ്‌കാരിക രംഗത്ത് ആരെയാണ് സൂക്ഷിക്കേണ്ടത്? അത് മനസിലാക്കിയാണ് വോള്‍ട്ടയര്‍ അധികാരിവര്‍ഗത്തോട്, മതങ്ങളോട് ഏറ്റുമുട്ടിയത്. അധികാരം സര്‍വ്വ ദോഷങ്ങളുടേയും ഇരിപ്പിടമെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തെ ജയിലില്‍ അടച്ച, നാടുകടത്തിയ രാജാവിനെ പഠിപ്പിച്ചത് സംഗീത സാഹിത്യ മൃദുസ്വരം അന്തഃപുരത്തിലും വേലിക്കെട്ടിലും തടഞ്ഞുവയ്‌ക്കാന്‍ സാധിക്കില്ല, അത് ദിക്കുകള്‍ ഭേദിച്ച് ഒഴുകിക്കൊണ്ടിരിക്കുമെന്നാണ്. ഒരു ദേശത്ത് ഒരു സര്‍ഗ പ്രതിഭയുണ്ടെങ്കില്‍ അവിടത്തെ ജീവിത യാഥാര്‍ഥ്യങ്ങളെ ഹൃദയഭാവത്തോടെ ഏറ്റെടുത്ത് സമൂഹത്തിന്റെ പ്രതിനിധിയായി മധുരം വിതറാന്‍ എഴുത്തുകാരുണ്ടാകും. അതാണ് ഗ്രീക്ക്, റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യം പഠിപ്പിക്കുന്നത്. പാശ്ചാത്യരില്‍ നിന്ന് സാഹിത്യം കോപ്പി ചെയ്തവരുടെ ശക്തിയും പ്രതിഭയും ചോര്‍ന്നുപോയോ? വേഷങ്ങള്‍ കെട്ടിയാടാന്‍ കുറെ വേദികള്‍ മതിയോ? കേരളത്തിലെ ഒരു എഴുത്തുകാരന് പദവി അല്ലെങ്കില്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ എന്താണ് ഈ വ്യക്തിയുടെ സാമൂഹ്യ സംഭാവനകള്‍.

ജനകീയ അടിത്തറയില്ലാത്ത രാഷ്‌ട്രീയ നേതാക്കന്മാരെപ്പോലെ ഭാഷയുടെ ശോഭ കെടുത്തുന്ന ധാരാളം അഭിനവ എഴുത്തുകാര്‍ ഇന്നുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും പറയുന്നത് പാരമ്പര്യമുള്ള, അനുഭവ സാക്ഷ്യങ്ങളുള്ളവരെ വേണം പദവികളില്‍ കൊണ്ടുവരാന്‍ എന്നാണ്. ഇത് സാഹിത്യ സാംസ്‌കാരിക രംഗത്തും ആവശ്യമല്ലേ? മത രാഷ്‌ട്രീയക്കാര്‍ സ്‌നേഹം, തുല്യത, സാഹോദര്യം, ജാതി, മതം തുടങ്ങിയവ പ്രചരിപ്പിച്ച് ജനങ്ങളെ അടിമകളാക്കി വളര്‍ത്തുന്നതിനെ എങ്ങനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്? തല്‍പരകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളല്ലേ സാംസ്‌കാരിക രംഗത്തും നടക്കുന്നത്? ഭാവിയെപ്പറ്റി യാതൊരു ബോധ്യവും ലോകവീക്ഷണവുമില്ലതെ പരീക്ഷയ്‌ക്ക് കാണാതെ പഠിച്ചെഴുതി പാസ്സാകുന്ന കുട്ടികളെപ്പോലെ ഗദ്യ-പദ്യങ്ങളുടെ പ്രാധാന്യം എന്തെന്നറിയാതെ മുക്കിലും മൂലയിലും എഴുത്തുകാരും പ്രസാധകരും പെരുകുന്നു. പുരസ്‌കാരങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു. അത് കൊടുക്കാന്‍ ജനപ്രതിനിധികളെത്തുന്നു. നിലവാരമില്ലാത്ത പുരസ്‌കാരങ്ങള്‍ വാങ്ങി തന്റെ ശക്തിയും അഭ്യാസവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നു. മലയാള ഭാഷയ്‌ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കി പുരസ്‌കാരം വാങ്ങുന്നവരെപ്പറ്റിയല്ല പറയുന്നത്. കലാ സാഹിത്യരംഗത്തുള്ള കേരളത്തിന്റെ കുതിപ്പ് പറഞ്ഞതാണ്. മലയാള ഭാഷയെ അധോഗതിയിലെത്തിച്ച് അത്യാധുനികമെന്ന് വിശേഷിപ്പിക്കുന്നവരുടെ കാലം. സര്‍ഗ്ഗസിദ്ധി എന്നത് അനുഭവ വിജ്ഞാന രചനാപാടവങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നതാണ്. അല്ലാതെ ഒരു പുസ്തകമെഴുതി തല്‍പരകക്ഷികളില്‍ നിന്ന് പുരസ്‌കാരം വാങ്ങി നാട്ടില്‍ ആഘോഷമാക്കുന്നതല്ല.

സാഹിത്യം വെറും കളിവിളയാട്ടമല്ലെന്ന് തെളിയിച്ചവരാണ് ലോകോത്തര സാഹിത്യ പ്രതിഭകള്‍. ഫ്രാന്‍സില്‍ത്തന്നെ എത്രയോ മഹാരഥന്മാര്‍ മനുഷ്യരുടെ സ്വാതന്ത്ര്യ അവകാശങ്ങള്‍ക്കായി പൊരുതി. അതില്‍ ഫ്രഞ്ച് വിപ്ലവത്തിന് വഴിമരുന്നിട്ടവരുമുണ്ട്. അലക്‌സാണ്ടര്‍ ഡുമാസ്, വിക്ടര്‍ യുഗോ, ഹോണോരെ ഡി.ബാലസാക്, ഗേയ്.ഡി. മോപ്പസാങ്, സാര്‍ത്, പാബ്ലോ നെരൂദ, ഴാങ് ഷെനെ, ആല്‍ബര്‍ട്ട് കാമ്യു, (നോബല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരന്‍) തുടങ്ങിയവര്‍. ഇവരില്‍ ഭൂരിഭാഗം പേരും തടങ്കലില്‍ കഴിഞ്ഞവരും രാജ്യദ്രോഹ കുറ്റം ചുമത്തി നാട് കടത്തപ്പെട്ടവരുമാണ്. വോള്‍ട്ടയര്‍ അടക്കം പലരുടെയും പുസ്തകങ്ങള്‍ കത്തിച്ചു ചാമ്പലാക്കിയിട്ടുണ്ട്. വോള്‍ട്ടയറേ പതിനൊന്ന് മാസം ബാസ്‌റ്റൈല്‍ ജയിലില്‍ ലൂയി പതിനഞ്ചാമന്‍ തടവിലാക്കിയപ്പോള്‍ അവിടെവെച്ച് എഴുതിയ ലോക പ്രശസ്ത നാടകമാണ് ‘ഈഡിപെ’. വോള്‍ട്ടയര്‍ എഴുതിയത് ആരെയും തൃപ്തിപ്പെടുത്താനായിരുന്നില്ല. അധികാരത്തിലിരുന്ന് അനീതി നടത്തുന്ന രാജഭരണത്തിനെതിരെയുള്ള പോരാട്ടമായിരിന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഫ്രഞ്ച് വിപ്ലവത്തിന് പ്രേരക ശക്തിയായി. അവിടത്തെ എഴുത്തുകാരുടെ ജീവിതം വളരെ സങ്കീര്‍ണ്ണമായിരുന്നു. ആരും ഭയന്ന് മാറിയില്ല. ശക്തമായ എഴുത്തുകള്‍ ചുഴലിക്കാറ്റിലെ കരിയിലപോലെ സിംഹാസനത്തിലുമെത്തി രാജാവിന്റെ കസേര ഇളക്കി മറിച്ചിട്ടു.

വോള്‍ട്ടയറെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരില്‍ ഒരാളായി ലോകം സ്മരിക്കുന്നു. കേരളത്തില്‍ കലാസാഹിത്യ മേഖലകളില്‍ നടക്കുന്ന രാഷ്‌ട്രീയ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ഒരു നവോത്ഥാന മുന്നേറ്റം തന്നെ വേണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക