ചെന്നൈ രാജ്ഭവനില്‍ നടന്ന നേതാജിയുടെ 126-ാം ജയന്തി ആഘോഷ വേളയില്‍ പ്രഭാഷകനായെത്തിയ വൈക്കോ സ്വൂറോയുടെ ക്ഷണപ്രകാരം ആയിരുന്നു നാഗാലാന്റിലേക്കുള്ള യാത്ര. തെക്കേ ഇന്ത്യയില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും തങ്ങളുടെ ഗ്രാമത്തില്‍ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു, ഒരു ചരിത്രകാരനും നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്വീകരിച്ച റുസാസോ ഗ്രാമവും നേതാജിയും ഐഎന്‍എയും സഞ്ചരിച്ച വഴികളും കണ്ടിട്ടില്ല. അവിടെയെത്തിയാല്‍ മാത്രമേ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നേതാജിയും ആ ഗ്രാമവും ഐഎന്‍എ പോരാളികളും നാഗന്മാരും അനുഭവിച്ച ത്യാഗം മനസിലാകൂവെന്നും വൈക്കോ വൈകാരികമായി പറഞ്ഞു.
നേതാജി താമസിച്ച വീടും ഗ്രാമവും സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ പ്രിയ പോരാളിയേയും കുടുംബത്തേയും കാണുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 28ന് ബീമാപൂരിന് എത്തുന്ന രീതിയില്‍ ഏപ്രില്‍ 14ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു, നി
ര്‍ഭാഗ്യവശാല്‍ അന്ന് വൈകിട്ട് നേതാജിയെ നേഞ്ചേറ്റിയ പോസ്വായി സ്വൂറോ വിടവാങ്ങി എങ്കിലും യാത്ര മാറ്റിയില്ല. വിമാനത്താവളത്തില്‍ നാഗാലാന്റ് സ്വാതന്ത്ര്യസമര സേനാനികളുടെ മക്കളുടെ സംഘടനയുടെ കണ്‍വീനര്‍ വിവിറ്റ്സോ കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തില്‍ ദിമാപുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി. എസി അടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഡബിള്‍ റൂമിന് 1500 രൂപയാണ് വാടക. അല്‍പ്പം കഴിഞ്ഞ് വൈക്കോ എത്തി. രാവിലെ 9 മണിക്ക് വാഹനം അയ്‌ക്കാം എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. പിറ്റേന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ വാഹനവുമായി എത്തി. പതിനഞ്ച് മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ ഗ്രാമ കവാടം കടന്ന് വാഹനം ഫാം ഹൗസിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരു നാഗാ ഭവനത്തിന് മുന്നിലെത്തി. അവിടെ വൈക്കോയും ഭാര്യയും മക്കളും കാത്തുനിന്നിരുന്നു.
തുടര്‍ന്ന് വൈക്കോയും ഞാനും ഡ്രൈവറും സഹോദര പുത്രി വിരാളോയും അടങ്ങുന്ന സംഘം റുസാസോ ഗ്രാമത്തിലെക്ക് തിരിച്ചു. ദിമാപൂര്‍ എന്ന സമതലം കഴിഞ്ഞാല്‍ മലനിരകളാണ്. അങ്ങിങ്ങായി മലമുകളില്‍ ചെറു ഗ്രാമങ്ങള്‍. മുളം വീടുകള്‍ തകര വീടുകള്‍ക്ക് വഴി മാറി. 150 കിലോമീറ്റര്‍ ദുരമുണ്ട് ദീമാപൂരും റുസാസോ ഗ്രാമവും തമ്മില്‍. മുളം കാടുകളും ഇടതൂര്‍ന്ന വനങ്ങളും താണ്ടിയാണ് യാത്ര. ചിലയിടങ്ങളില്‍ എകെ 47 തോക്കുമായി സൈനികര്‍ നില്‍ക്കുന്നു, ഇടയ്‌ക്ക് വഴിയോരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ചോറും മീന്‍ കറിയും, അച്ചാറും പപ്പടവും സാലഡും അടങ്ങുന്ന ഉച്ച ഭക്ഷണം കഴിച്ചു. ഭീകരമായ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നത് കാണാം. പുതിയ ഹൈവേയുടെ പണി പൂര്‍ത്തിയായി വരുന്നു, 4 മണിയോടെ ഐഎന്‍ഐ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിച്ച റുസാസോ ഗ്രാമത്തിന്റെ കവാടത്തിലെത്തി. അവിടെ നിന്ന് രണ്ട് കിലോമീറ്ററുണ്ട് ഗ്രാമത്തിലേക്ക്. ടാര്‍ ചെയ്യാത്ത കാട്ടുപാത 20 മിനിറ്റ് കൊണ്ട് ഗ്രാമത്തില്‍ വൈക്കോയുടെ വീട്ടിലെത്തി. നാഗാ മാതൃകയില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഭവനം. ഞങ്ങളെ കാത്ത് വൈക്കോയുടെ മറ്റൊരു സഹോദര പുത്രി ട്രിട്രാവെലിന്‍ നില്‍പ്പുണ്ട്. വിരാളോയേയും ട്രിട്രാവെലിനേയും ചൂണ്ടി വൈക്കോ പറഞ്ഞു ”ഇവരാണ് സജിത്ത് ഇവിടം വിടുന്നതുവരെ നമുക്ക് ഭക്ഷണം ഉണ്ടാക്കുക”.
മുറി കാട്ടി തന്ന ശേഷം വൈക്കോ പറഞ്ഞു രാവിലെ പുറപ്പെടണം. രാത്രി 7 മണിക്ക് ചോറും ചിക്കനും സലാഡും അടങ്ങുന്ന അത്താഴം കഴിച്ചു കിടന്നു. രാവിലെ 6 മണിക്കു മുന്നേ ലഭിച്ച പ്രഭാതഭക്ഷണവും കഴിച്ച് സ്വൂറോയ്‌ക്കും ട്രിട്രാവെലിനും ഗ്രാമവാസിയായ ഒരു സഹായിക്കും ഒപ്പം നേതാജി മുന്നേറിയ വഴിയിലൂടെ യാത്ര തിരിച്ചു. ആദ്യം കണ്ട വീടുകള്‍ നോക്കി വൈക്കോ അഭിമാനത്തോടെ പറഞ്ഞു, ഇവിടെയാണ് ഐഎന്‍എ ഭടന്മാര്‍ താമസിച്ചത്, അന്ന് ഈ വീടുകളെല്ലാം ഐഎന്‍എ ബാരക്കുകളായിരുന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ പഴയ മാതൃകയില്‍ നിലനിര്‍ത്തിയ നാഗാ ശൈലിയില്‍ തീര്‍ത്ത വീടിനു മുന്നിലെത്തി. ഈ വീട്ടില്‍ താമസിച്ചുകൊണ്ടാണ് നേതാജി ഐഎന്‍എ സേനയെ നിയന്ത്രിച്ചത്. അത് വൈക്കോയുടെ കുടുംബ വീടായിരുന്നു. ആ മുറ്റത്തായിരുന്നു നേതാജി തന്റെ താത്കാലിക ഓഫീസ് ഒരുക്കിയത്. ഇവിടെ നിന്നായിരുന്നു നേതാജി റുസാസോ ഗ്രാമവാസികളെ അഭിസംബോധന ചെയ്തത്, അത് പരിഭാഷ ചെയ്തത് വൈക്കോയുടെ വല്യച്ഛന്‍ ആയിരുന്നു. ഇവിടെ വെച്ചായിരുന്നു ആ ഗ്രാമം ഒന്നടങ്കം ഐഎന്‍എയില്‍ ചേര്‍ന്നത്. ”ഇവിടെ നിന്നാണ് യാതൊരു സൈനിക പരിശീലനവും ഇല്ലത്ത എന്റെ അച്ഛനും അസം റൈഫിള്‍സില്‍ അംഗമായിരുന്ന വല്യച്ഛനും ഐഎന്‍എയ്‌ക്ക് വഴികാട്ടിയായി യുദ്ധമുഖത്തേക്ക് പോകാന്‍ തയ്യാറായത്”. വൈക്കോ പറഞ്ഞു. നേതാജി വൈക്കോയുടെ അച്ഛനേയും വല്യച്ഛനേയും നാഗാലാന്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചതും ഇവിടെവച്ചായിരുന്നു. ഇതു പോലെ ചരിത്രം ഉറങ്ങുന്ന ഒരു മണ്ണും കെട്ടിടവും അപൂര്‍വമല്ലേ? വൈക്കോ ചോദിച്ചു.
പിന്നെ പറഞ്ഞു, ”വടക്കേ ഇന്ത്യയില്‍ നിന്ന് കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ അടുത്തകാലത്തായി ഇവിടെ വരുന്നുണ്ട്. എന്നാല്‍ തെക്കേ ഇന്ത്യയില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും ഇവിടെ വന്നിട്ടില്ല , ആദ്യമായി ഇവിടെ എത്തുന്ന തെക്കു നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ താങ്കളാണ്”.
ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ കാലു കുത്താതെ സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയ ഒരു കൂട്ടരുണ്ട്. അവരാണ് ചരിത്രകാരന്മാരെന്നും ചരിത്രത്തില്‍ പിഎച്ച്ഡി നേടിയ വൈക്കോ പറഞ്ഞു.
നേതാജി താമസിച്ച വീടിന്റെ തടിവാതില്‍ സഹായി തുറന്നുതന്നു എല്ലാവരും അകത്തു കയറി. നേതാജി തമസിച്ച കാലത്തു നിന്നും ഒരു മാറ്റവുമില്ലാതെ ഉള്‍വശം നിലനിര്‍ത്തിയിട്ടുണ്ട്. ഐഎന്‍എ യൂണിഫോമിലുള്ള നേതാജിയുടെ ഒരു കട്ട് ഔട്ട് അവിടെയുണ്ട്. അകത്ത് ഒരു കട്ടില്‍. വീടിനു നടുക്കായി ഒരു അടുപ്പും രണ്ട് ഇരിപ്പിടങ്ങളും. ആ അടുപ്പില്‍ ഗ്രാമ പുരോഹിതന്‍ മാത്രമേ ഭക്ഷണം പാകം ചെയ്യൂ. വീടിനകം മുഴുവന്‍ കണ്ടശേഷം എല്ലാവരും പുറത്തിറങ്ങി. വൈക്കോ ഒരു വീടു ചുണ്ടി പറഞ്ഞു, ആ വീട് ഐ എന്‍എ ഭടന്മാര്‍ കുതിരകളെ കെട്ടാന്‍ ഉപയോഗിച്ച വീടുകളില്‍ ഒന്നാണ് ഇതുപോലുള്ള പല വീടുകളും ഈ ഗ്രാമത്തിലുണ്ട്. അദ്ദേഹം തുടര്‍ന്നു നേതാജി താമസിച്ച ശേഷം ഞങ്ങളുടെ കുടുംബ വീട്ടില്‍ ആരും താമസിച്ചിട്ടില്ല, അന്നു മുതല്‍ ഇതു സ്മാരകം ആണ്. വീടിന് മുന്നിലുള്ള ഐഎന്‍എ വിജയ സ്മാരകങ്ങള്‍ അടുത്ത കാലത്ത് ഭാരത സേന നിര്‍മിച്ചതാണ്.
അവിടെ നിന്ന് വൈക്കോയുടെ പിതാവ് താമസിച്ച വീട്ടിലെത്തി, നാഗാ ശൈലിയില്‍ തടിയില്‍ നിര്‍മിച്ച മനോഹരമായ വീട്. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പിങ്ക് നിറത്തിലുള്ളതാണ്. നാഗാ വിശ്വാസമനുസരിച്ച് ഇത് സമ്പന്നതയുടെ ലക്ഷണമാണ്. വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് വൈക്കോ പറഞ്ഞു, നാഗാ പാരമ്പര്യ പ്രകാരം ഗ്രഹനാഥയ്‌ക്ക് അതിഥികള്‍ ദക്ഷിണ നല്‍കും. ചിറ്റമ്മയും ഇളയ സഹോദരനുമാണ് ഇവിടെ താമസം. പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ ചിറ്റമ്മയ്‌ക്ക് ദക്ഷിണ നല്‍കി വീട്ടിലേക്ക് പ്രവേശിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായി പോസ്വായി സ്വൂറോയേയും സഹോദരനേയും അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കിയിട്ടുണ്ട്. പോസ്വായി സ്വൂറോ താമസിച്ച മുറി കണ്ടു. പുറത്തിറങ്ങി ഞങ്ങള്‍ ഐഎന്‍എ മുന്നേറിയ വനപാതയിലൂടെ കുറേ നടന്നു. ശബരിമല കയറ്റം പോലെ തന്നെ. കുറേ നടന്ന ശേഷം വൈക്കോ പറഞ്ഞു, ഇവിടം വിട്ടാല്‍ വഴി നിങ്ങള്‍ ഉദ്ദേശിക്കുന്നതിലും ഭീകരമാണ്. 1940 തുകളില്‍ എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചു നോക്കൂവെന്ന് വൈക്കോ പറഞ്ഞു.
നിര്‍മാണം നടക്കുന്ന ഐഎന്‍എ സ്മാരകത്തിലേക്കാണ് അടുത്തതായി പോയത്. കാട്ടുപാതയില്‍ ഒരു ഊടുവഴി കയറി അല്‍പ്പം നടന്നപ്പോള്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയിലെത്തി. കുറേ ദൂരം നടന്ന് സ്മാരകം നിര്‍മിക്കുന്ന സ്ഥലത്തെത്തി. അവിടെ ഉയരുന്ന സ്മാരകത്തില്‍ ഐഎന്‍എയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‍പ്പങ്ങളും ഉണ്ടാവും. മാര്‍ബിളിന്‍ ഐഎന്‍എ പോരാളികളുടെ പേരെഴുതും. അടുത്ത് നിര്‍മിക്കുന്ന ജലാശയത്തില്‍ നേതാജിയുടെ ജര്‍മ്മനിയില്‍ നിന്നുള്ള മുങ്ങി കപ്പല്‍ യാത്രയെ ഓര്‍മ്മിപ്പിച്ച് ഒരു ശില്‍പ്പം ഉയരും. ചില്‍ഡ്രന്‍സ് പാര്‍ക്കും പൂന്തോട്ടങ്ങളു എല്ലാം അടങ്ങുന്നതാണ് ഈ സ്മാരകം. നാഗാലാന്റ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് മോദി സര്‍ക്കാരാണ് ഈ സ്മാരകത്തിന്നു വേണ്ടി 10 കോടി അനുവദിച്ചത്. നിര്‍മാണത്തിലുള്ള ഈ സ്മാരകത്തിന്റെ ഭരണ ചുമതല വഹിക്കുന്ന ട്രസ്റ്റിന്റെ ചെയര്‍മാനാണ് വൈക്കോ.
അല്‍പ്പം മാറി നിന്ന് വടക്കുള്ള മലനിരകള്‍ ചുണ്ടി വൈക്കോ പറഞ്ഞു ഇവിടെ നിന്ന് മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് 100 കിലോമീറ്ററുണ്ട്. പര്‍വ്വത സമാനമായ ഈ മലനിരകള്‍ എല്ലാം നാഗാ ഹില്‍സ് എന്നാണ് അറിയപ്പെടുന്നത്. അനേകം മലനിരകള്‍ ചേരുന്നതാണ് നാഗാ ഹില്‍സ് ഈ നാഗാ ഹിന്‍സിലെ ഹോമാലിന്‍, സവുരാ, പാന്‍ഗ്‌സാ, മോലേ, മലിക്രു, പെക്, ഖുസാ എന്നീ മലനിരകള്‍ കടന്നാണ് നേതാജിയും സംഘവും റുസാസോ ഗ്രാമത്തിന്റെ വടക്കന്‍ കവാടം കടന്നെത്തിയത്, മുന്നില്‍ കാണുന്നതാണ് ഖുസാ മലനിരകള്‍. നമമുടെ ചരിത്രകാരന്മാര്‍ എഴുതിയിരിക്കുന്നതു പോലെയല്ല കാര്യങ്ങള്‍. ബര്‍മ മുതല്‍ തന്നെ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയാണ് ഐഎന്‍എയും നേതാജിയും മുന്നേറിയത്. യുദ്ധ മുന്നണിയില്‍ തന്നെ നേതാജിയും ഉണ്ടായിരുന്നു. നാഗാ കുന്നുകളെത്തിയപ്പോള്‍ ഐഎന്‍എയും നേതാജിയും ജപ്പാന്‍കാരില്‍ നിന്ന് നേരിട്ട് കമാന്‍ഡ് എറ്റെടുത്ത് മുന്നേറി. ബര്‍മീസ് അതിര്‍ത്തി മുതല്‍ മോറിയാങ്ങ് വഴി കൊഹിമയും ഇംഫാലും വരെ യുള്ള ചെങ്കുത്തായതും ഘോര വനങ്ങള്‍ നിറഞ്ഞതുമായ പാതകള്‍ താണ്ടി ബ്രിട്ടീഷ് വ്യോമാക്രമണങ്ങളേ അതിജീവിച്ച്, ഏറ്റുമുട്ടലുകളില്‍ ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചായിരുന്നു ഈ മുന്നേറ്റങ്ങള്‍. 23,000 ത്തില്‍ അധികം ഐഎന്‍എ ഭടന്മാര്‍ ബ്രിട്ടീഷ് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ ത്യജിച്ചതായും വൈക്കോ പറഞ്ഞു.
ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഗ്രാമത്തിലേക്ക് മടങ്ങി. ചോറും തെക്കേ ഇന്ത്യന്‍ ചിക്കന്‍ കറിയും നാഗാ വെജിറ്റബിള്‍ കറിയും മുളക് ചമ്മന്തിയും, എരിവുള്ള നാഗാ മുളകും , ചോറില്‍ ഒഴിക്കാന്‍ കാട്ടില്‍ നിന്ന് ശേഖരിച്ച ഇലകള്‍ കൊണ്ടുളള കറിയുമായിരുന്നു ഉച്ച ഭക്ഷണം. അല്‍പം വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഐഎന്‍എ സേനാം
ഗങ്ങള്‍ ഉപയോഗിച്ചതാണ് റുസാസോ ഗ്രാമത്തിലെ മുഴുവന്‍ പഴയ വീടുകളും. ഗ്രാമത്തിലെ സത്രീകളായിരുന്നു അവര്‍ക്കായി ഭക്ഷണം പാകം ചെയ്തത്. നേതാജിയെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളെല്ലാം നെഹ്‌റൂവിയന്‍ ചരിത്രകാരന്മാരും മാധ്യമങ്ങളും ചേര്‍ന്ന് ഒളിപ്പിച്ചുവെന്ന അഭിപ്രായമാണ് വൈക്കോയ്‌ക്ക്.
കുറച്ചു കൂടി നടന്നപ്പോള്‍ ഒരു കവാടം കണ്ടു. ശിവലിംഗം പോലെ ഒരടയാളം ഒരു കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇതാണ് ഗ്രാമത്തിന്റെ തെക്കന്‍ കവാടം. ഈ ഗേറ്റിനു കുറുകേ അങ്ങാട്ടും ഇങ്ങോട്ടും ചാടിയാണ് പഴയ കാലത്ത് നാഗാ യോദ്ധാക്കള്‍ ശക്തി തെളിയിച്ചിരുന്നത്.
അല്‍പനേരം നടന്നതോടെ വടക്കന്‍ കവാടത്തിലെത്തി, കവാടത്തിന്റെ ഇരുവശങ്ങളിലുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് മരങ്ങള്‍. ചെറിയ കയറ്റം കടന്നു വേണം കവാടം കടക്കാന്‍. 1944 ഏപ്രിലില്‍ ഈ കവാടം കടന്നാണ് നേതാജിയുള്‍പ്പടെയുള്ളവര്‍ ഈ ഗ്രാമത്തിലെത്തിയത്. നേതാജി വന്ന കാലത്തു നിന്ന് വലിയ മാറ്റങ്ങള്‍ ഇന്നും ഈ ഗ്രാമത്തിനില്ല. പുതുതായി നിര്‍മിക്കുന്ന വീടുകളുടെ ചുവരുകള്‍ മുളം പനമ്പുകള്‍ക്കും മരപ്പലകകള്‍ക്കും പകരം തകര ഷീറ്റുകള്‍ക്ക് വഴിമാറി. അപൂര്‍വ്വമായി ഇഷ്ടിക ചുവരുകളും കാണാം. ഒടുവില്‍ ഗ്രാമാതിര്‍ത്തിയിലുള്ള ചെറിയ വനപാത കയറി ഈ വഴിയാണ് പോസ്വായിയും വിസ്വായിയും ഐഎന്‍എക്ക് വഴികാട്ടികളായി കൊഹിമയും ഇംഫാലും വരെ മുന്നേറിയത്. ദുര്‍ഘടമായ കാട്ടുപാത ഏതാനും കിലോമീറ്റര്‍ നടന്നപ്പോള്‍ മൂടല്‍ മഞ്ഞ് വീണു. വെളിച്ചവും മങ്ങി ,.ഒരു ദിവസം മുഴുവന്‍ നേതാജി സഞ്ചരിച്ച വഴിത്താരകള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ പോരാളിയുടെ മകനും കൊച്ചുമകള്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യ മാധ്യമപ്രവര്‍കന്‍ എന്ന ക്രെഡിറ്റോടെ തിരിച്ച് സ്വൂറോയുടെ വീട്ടിലേക്ക്.
എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റുരാത്രി അത്താഴത്തിനു ശേഷം ഒരുമിച്ചിരുന്നപ്പോള്‍ വൈക്കോയോട് ചോദിച്ചു, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഇത്രയധികം ത്യാഗം സഹിച്ച നാഗാ ജനത എങ്ങനെ വിഘടനവാദികളായി? വൈക്കോ മറുപടി പറഞ്ഞു, ‘ഇതിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ആദ്യ ഭാരത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നാണ്’. അദ്ദേഹം വിശദീകരിച്ചു. നോര്‍ത്ത് ഈസ്റ്റിലെ ജനവിഭാഗങ്ങളോട് അയാള്‍ക്ക് പുച്ഛം ആയിരുന്നു. നെഹ്‌റു ഞങ്ങളെ ഭാരതീയരായി അംഗീകരിച്ചിരുന്നില്ല. എ ഗ്രൂപ്പ് ഓഫ് പീപ്പിള്‍ ഹൂ ആര്‍ നോട്ട് ഇന്ത്യന്‍ ഓര്‍ ബര്‍മീസ് എന്നായിരുന്നു നെഹ്‌റു, നാഗന്മാര്‍ ഉള്‍പ്പെട്ട സപ്ത സഹോദരിമാരുടെ നാട്ടിലെ ജനതയെ പറഞ്ഞിരുന്നത്. ഭാരതത്തിന്റെ കണ്ണായ ഭാഗങ്ങള്‍ ഇന്നു കാണുന്ന പാകിസ്ഥാനും ബംഗ്ലാദേശുമായി ഒരു മടിയും കൂടാതെ മുറിച്ചു കൊടുത്ത നെഹ്‌റുവിന് താന്‍ ശക്തനായ ഒരു ഭരണാധികാരിയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഉണ്ടാക്കിയതായിരുന്നു വടക്കു കിഴക്കു ഭാഗത്തെ പ്രശ്നങ്ങള്‍. നെഹ്‌റുവിന്റെ മൗനാനുവാദത്തോടെ കടന്നു വന്നവര്‍ തന്നെയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്, എന്നിട്ട് പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കിയും അടിച്ചമര്‍ത്തല്‍ വഴിയും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രിയായ നെഹ്‌റു എടുത്ത ആദ്യ തീരുമാനം ഒരു ഐഎന്‍എ ഭടനേയും ഭാരതസേനയില്‍ എടുക്കില്ല എന്നായിരുന്നു. ബര്‍മ അതിര്‍ത്തി മുതല്‍ കൊഹിമയും ഇംഫാലും വരെ ഐഎന്‍എയ്‌ക്കും നേതാജിക്കും ഒപ്പം അണിനിരന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ നാഗാജനതയെ സ്വതന്ത്ര ഭാരതത്തിന്റെ സേനയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയുള്ള തീരുമാനം കൂടിയായിരുന്നു അത്. എന്റെ ഗ്രാമത്തിലെ മുഴുവന്‍ പേരും നേതാജിയുടെ മുന്നില്‍ പ്രതിജ്ഞ ചെയ്തു കൊണ്ട് ഐഎന്‍എയില്‍ അംഗമായവരാണ്.
സ്വാതന്ത്ര്യം കിട്ടുന്നതു വരെ ഞങ്ങളുടെ ഗ്രാമം മുഴുവന്‍ വനത്തില്‍ ഒളിവില്‍ കഴിഞ്ഞു. വല്യച്ഛന്‍ ഒളിവില്‍ കഴിയുമ്പോഴാണ് മരിച്ചത്, നെഹ്‌റുവിനെ സംബന്ധിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതിയ നേതാജിയും ഐഎന്‍എയും നാഗന്മാരുമെല്ലാം ശത്രുക്കളായിരുന്നു. ഏതെങ്കിലുമൊരു രാജ്യം ഒരു കൊളോണിയല്‍ ശക്തിക്കെതിരെ സായുധ സമരം നടത്തിയവരെ സ്വാതന്ത്ര്യം ലഭിച്ച ശേഷം തങ്ങളുടെ സേനയില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയ ചരിത്രം ഉണ്ടോ ? അങ്ങനെ ചെയ്ത ഒരേയൊരു ഭരണാധികാരിയെ ലോക ചരിത്രത്തിലുള്ളൂ, ജവഹര്‍ലാല്‍ നെഹ്‌റു. സ്വതന്ത്ര ഭാരത സേനയില്‍ നെഹ്‌റു നിലനിര്‍ത്തിയത് മുഴുവന്‍ ബ്രിട്ടീഷുകാരോട് കൂറു പുലര്‍ത്തിയ ബ്രിട്ടീഷ് കൂലിപ്പടയാളികളെ മാത്രമാണ്, ഐഎന്‍എ പോരാളിയുടെ മോചനത്തിനു വേണ്ടി നേവല്‍ , എയര്‍ ഫോഴ്‌സ് മ്യൂട്ടണികളില്‍ പങ്കെടുത്ത സൈനികരെ പോലും നെഹ്‌റു ഒഴിവാക്കി. നാഗാ പ്രശ്‌നം ആരംഭിച്ചപ്പോള്‍ നെഹ്‌റു നാഗാലാന്റിലേക്ക് അയച്ച സൈനികര്‍ മുഴുവന്‍ ഐഎന്‍എയ്‌ക്ക് എതിരെ പൊരുതിയവരായിരുന്നു, അന്ന് അവരെ ഞങ്ങള്‍ പതിയിരുന്നാക്രമിച്ചിട്ടുണ്ട്. യൂണിഫോമില്‍ പോലും മാറ്റമില്ലാതെ തോളത്തെ ബാഡ്ജ് മാത്രം മാറ്റിയ ആ സേനയെ അംഗീകരിക്കാന്‍ നാഗാ ജനത തയ്യാറായില്ല, നെഹ്റുവിന്റെ നടപടികള്‍ പ്രശ്നങ്ങള്‍ മുറിവാക്കിയെങ്കില്‍ തുടര്‍ന്ന് വന്ന ഇന്ദിരയടക്കമുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ അത് വ്രണമാക്കി, പക്ഷേ ഈ സത്യങ്ങള്‍ നെഹ്‌റു കുടുംബക്കാര്‍ക്കു വേണ്ടി നാഗാലാന്റും മറ്റു സംസ്ഥാനങ്ങളും കാണാതെ ചരിത്രം എഴുതിയ ചരിത്രകാരന്മാരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് മറച്ചുവെച്ചു. ഇവരെ സ്വാധീനിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളൊന്നും നാഗാ മണ്ണില്‍ നടത്തിയില്ല. നേതാജി റുസാസോ ഗ്രാമത്തെ രാജ്യത്തെ മാതൃകാ ഗ്രാമം ആക്കും എന്ന് വാഗ്ദാനം ചെയ്തതാണ്. നെഹ്‌റു തന്നത് ബുള്ളറ്റുകളായിരുന്നു, ഈ ഗ്രാമം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്റെ പിതാവിനെ സ്വാതന്ത്ര്യ സമര സേനാനി ആയി അംഗീകരിച്ചതു പോലും അടുത്ത കാലത്താണ്.
നാഗാ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഞാന്‍ ചോദിച്ചു. ”അടല്‍ജിയുടെ കാലത്ത് ശ്രമങ്ങള്‍ ആരംഭിച്ചങ്കിലും പിന്നീട് വന്ന മന്‍മോഹന്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ പഴയപടിയാക്കി. മോദി സര്‍ക്കാര്‍ നിലവില്‍ വന്ന് മുന്‍ കേരള കേഡര്‍ ഡിജിപി ആര്‍.എന്‍. രവി നാഗാലാന്റ് ഗവര്‍ണറായപ്പോള്‍ വീണ്ടും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടങ്ങി. അദ്ദേഹം എന്റെ പിതാവിനെ തേടി വീട്ടിലെത്തി എന്നോട് സമാധാനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ ചോദിച്ചു. നിരവധി പേരെ അദ്ദേഹം കാണുകയും രാജ് ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഞാനും പല തവണ രാജ്ഭവനില്‍ പോയി നിര്‍ദ്ദേശങ്ങള്‍ നല്‍കി. കാണേണ്ട വ്യക്തികളുടെ പട്ടിക നല്‍കി. ഇപ്പോള്‍ വെടി നിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ശാശ്വത പരിഹാരം ആയിട്ടില്ല, ചൈനയും ബംഗ്ലാദേശും മ്യാന്‍മറും അടുത്താണ്. തീവ്രവാദ സംഘങ്ങള്‍ ആയുധം താഴെ വെച്ചിട്ടില്ല,. അവരില്‍ ഏറെയും വിദ്യാഭ്യാസം ഇല്ലാത്തവരാണ്, ഏറ്റവും അപകടം അവരെ നയിക്കാന്‍ കുറേ വിദ്യാസമ്പന്നര്‍ ഉണ്ട് എന്നതാണ്. നാഗന്മാര്‍ക്ക് അംഗീകാരം ലഭിക്കണം . ഈ നാട്ടില്‍ വികസനം വരണം, വ്യവസായം, ടൂറിസം, കായികരംഗം എല്ലാം വളരണം. അധികാരസ്ഥാനങ്ങളില്‍ നാഗന്മാരും എത്തണം. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളുമായി കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ നടക്കണം, നെഹ്‌റു ചെയ്ത തെറ്റുകള്‍ തിരുത്തിയാല്‍ ശാശ്വത സമാധാനം വരും”. നേതാജിയുടെ വിശ്വസ്ത പോരാളിയുടെ മകന്‍ പറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: