‘ധര്‍മ്മ ഏവ ഹതോ ഹന്തി
ധര്‍മ്മോ രക്ഷതി രക്ഷിതഃ
തസ്മാദ്ധര്‍മ്മോ ന ഹന്തവ്യോ
മാ നോ ധര്‍മ്മോ ഹതോവധീത്’
ഭാരതത്തിന്റെ പ്രാണഭൂതമായ മഹാഭാരത ഇതിഹാസത്തിലെ ആപ്തവാക്യമാണിത്. ”ധ്വംസിക്കപ്പെടുന്ന ധര്‍മ്മം നമ്മെ ധ്വംസിക്കുകയും സംരക്ഷിക്കപ്പെടുന്ന ധര്‍മ്മം നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ആയതിനാല്‍ ധര്‍മ്മത്തെ നശിപ്പിക്കാതിരിക്കുക. നശിപ്പിക്കപ്പെട്ട ധര്‍മ്മം നമ്മെ നശിപ്പിക്കാതിരിക്കട്ടെ.”
ധര്‍മ്മ സംരക്ഷണത്തിന്റെ അനിവാര്യതക്കൊപ്പം ”നശിപ്പിക്കപ്പെട്ട ധര്‍മ്മം നമ്മെ നശിപ്പിക്കാതിരിക്കട്ടെ” എന്ന പ്രാര്‍ത്ഥന ഭാവിതലമുറക്കായ് കരുതിവെച്ച ഒരു മുന്നറിയിപ്പു കൂടി ആണെന്നു കരുതണം.
പ്രപഞ്ച സുസ്ഥിരതക്കു നിയാമക ഹേതുവാണ് ധര്‍മ്മം. സൃഷ്ടിക്രമത്തിലെ ചരാചരങ്ങള്‍ക്കെല്ലാം നിഷ്‌കര്‍ഷിത ധര്‍മ്മം ഉണ്ട്. പുല്‍ക്കൊടി മുതല്‍ വടവൃക്ഷം വരെ സസ്യലോകത്തിനും കീടം മുതല്‍ മനുഷ്യര്‍ വരെ ജന്തുലോകത്തിനും അനുവര്‍ത്തിക്കപ്പെടേണ്ട ധര്‍മ്മാചരണം പാലിക്കപ്പെടുമ്പോള്‍ പ്രപഞ്ചം നൈസര്‍ഗിക താളത്തില്‍ ചലിക്കും. അന്യഥാ അവതാളം…..
ധര്‍മ്മം കേവല സംജ്ഞ മാത്രമല്ല വിപുലാര്‍ത്ഥത്തില്‍, ജീവിതമാകുന്ന നിഘണ്ടുവില്‍ അന്വേഷിച്ചറിയേണ്ട ജീവന്റെ സാരസന്ദേശസംഗ്രഹമാണ്. അതിന് പ്രാഥമികമായി രണ്ട് തലങ്ങള്‍ ഉണ്ട്. എപ്രകാരമാണോ ഒരു പക്ഷി അതിന്റെ രണ്ട് ചിറകുകളുടെയും സഹായത്താല്‍ പറന്നുയര്‍ന്ന് ലക്ഷ്യം കൈവരിച്ച് ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നത്, അതുപോലെ മനുഷ്യന്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ഗുണാനുഗുണം പ്രവര്‍ത്തിക്കുമ്പോഴേ ജീവിതം സഫലമാകൂ. ശരീരത്താല്‍ ധര്‍മ്മനിര്‍വഹണം ചെയ്യുക മൂലം ശരീരത്തെ ‘ധര്‍മ്മസാധനം’ എന്ന് വ്യവഹരിക്കുന്നു.
പക്ഷിക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുന്നത് ചിറകുകളാണെങ്കില്‍ മനുഷ്യന് ജീവിതയാത്രയില്‍ മറുകര അണയാന്‍ ധര്‍മ്മാചരണത്തിലൂടെയുള്ള പുണ്യസമ്പാദനം അനിവാര്യമാണ്. നമ്മോട് മറ്റൊരാള്‍ ചെയ്യാന്‍ പാടില്ലെന്ന് കരുതുന്നതെന്തും മറ്റുള്ളവരോട് ചെയ്യാതിരിക്കുന്നതാണ് ഒരു ധര്‍മ്മപക്ഷം. തനിക്ക് മറ്റുള്ളവര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ക്ക് ചെയ്യുകയെന്നത് മറ്റൊരു പക്ഷം. ദ്വിമുഖോന്മുഖമായ ഈ കല്പനയുടെ സംയോഗമാണ് ധര്‍മ്മം. ഇവിടെ കായികവൃത്തി മാത്രമല്ല വാചിക, മാനസിക വ്യാപാരങ്ങളും ഉള്‍പ്പെടുന്നു.
”മനഃ കൃതം കൃതം കര്‍മ്മ
ന ശരീരകൃതം കൃതം” എന്നാണല്ലോ പ്രമാണം!
”ആഹാരനിദ്രാഭയമൈഥുനം ച
സാമാന്യമേതദ്പശുഭിര്‍മൃഗാണാം
ധര്‍മ്മോഹിതേഷമധികോവിശേഷഃ
ധര്‍മ്മേണഹീനഃ പശുഭിസ്സമാനഃ”
തിന്നലും ഉറങ്ങലും പ്രതിരോധവും ഇണചേരലും മൃഗങ്ങളിലെ നൈസര്‍ഗിക സ്വഭാവം ആണ്. എന്നാല്‍ മനുഷ്യന്‍ സാമൂഹിക-പ്രതിബദ്ധതയുള്ള ജീവിയാണ്!
ധര്‍മ്മബോധത്തോടെ കര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് പരിഷ്‌കൃത മാനവന്റെ ലക്ഷണം. ഇതിനു വിപരീതമായാല്‍ മനുഷ്യന്‍ മൃഗതലത്തിലേക്ക് അധഃപതിക്കും. എന്തെന്നാല്‍ ധര്‍മ്മവും കര്‍മ്മവും പരസ്പരപൂരകങ്ങളായ തത്ത്വങ്ങള്‍ ആണ്. ഇത്തരത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവന്റെ ജീവിതം അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, അനസൂയ തുടങ്ങിയ ജീവനകൗശല മൂല്യങ്ങള്‍ ആകുന്ന മാറ്റുരക്കല്ലില്‍ ഉരച്ചെടുത്ത പ്രഭയാര്‍ന്ന വൈഡൂര്യങ്ങള്‍ ആകുന്നു.
വര്‍ണ്ണാശ്രമവ്യവസ്ഥയുടെ സാംഗത്യത്തെ ആധുനികതയുടെ മാനദണ്ഡം അനുസരിച്ചു പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണെങ്കിലും ഓരോ ആശ്രമത്തിലും മനുഷ്യര്‍ നിര്‍വഹിക്കേണ്ടുന്ന ധര്‍മ്മാചരണത്തില്‍ അഭിപ്രായഭിന്നതക്ക് അവകാശമില്ല. ബ്രഹ്മചാരിയുടെ ധര്‍മ്മമല്ല ഗൃഹസ്ഥന്റേത്. വാനപ്രസ്ഥ, സംന്യാസാശ്രമങ്ങളില്‍ അനുവര്‍ത്തിക്കേണ്ട ധര്‍മ്മങ്ങളാകട്ടെ ഇവ രണ്ടില്‍ നിന്നും തികച്ചും വിഭന്നവുമാണ്. ധര്‍മ്മാചരണം തികച്ചും വ്യക്ത്യധിഷ്ഠിതമാണെങ്കിലും കാലദേശ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആനുപാതികമായി മാറ്റത്തിന് വിധേയമാകേണ്ടവയാണ്!
”അവനവനാത്മാസുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം.”എന്ന ശ്രീനാരായണ ഗുരുദേവനിലൂടെ ഉദ്ദീപ്തമായ ജിവനദര്‍ശനം ധര്‍മ്മം എന്ന പദത്തിന്റെ വിശാലമായ അര്‍ത്ഥവ്യാപ്തിയിലേക്ക് നമ്മെ നയിക്കുന്നു. മനുഷ്യര്‍ അവരുടെ സുഖസൗധങ്ങളിലേക്കുള്ള ഉന്മാദയാത്രയില്‍ സഹജീവികളുടെ ഹിതവും പരിഗണിക്കപ്പെടേണ്ടതാണെന്ന ധര്‍മ്മാവബോധം ഉള്‍ക്കൊള്ളേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: