ബ്രഹ്‌മത്തേപറ്റി ഊര്‍ജ്ജതന്ത്ര സിദ്ധാന്തങ്ങളിലൂടെ വിവരിക്കാന്‍ സാധിക്കുന്നത് വേദാന്തജ്ഞാനത്തിന്റെ ശാസ്ത്രീയതെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചസത്യോപാസകരായ ഋഷിമാരും ദ്രഷ്ടാക്കളും ഗ്രഹിച്ച ജ്ഞാനം വേദാന്ത ഗ്രന്ഥങ്ങളിലുണ്ട്. കണികകളുടെ സ്വഭാവവും പ്രവര്‍ത്തനവും ഇതിലെ വളരെ ചെറിയ ഭാഗം മാത്രമാണ്. താപം, ശബ്ദം, പ്രകാശം, തരംഗം, സ്ഥിതിവിവരണം എന്നിങ്ങനെ ഒട്ടേറെ ശാഖകള്‍ ഉള്‍പ്പെട്ടതാണ് ഊര്‍ജ്ജതന്ത്രം. പ്രകൃതി എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമായ ‘ഫൈസിസി’ല്‍ നിന്നാണ് ഫിസിക്‌സ് എന്ന ശാസ്ത്രശാഖയുടെ ഉത്ഭവം. ദ്രവ്യോര്‍ജ്ജത്തിന്റെ പ്രവര്‍ത്തനം, ഗുണങ്ങള്‍, വിവിധ രൂപങ്ങള്‍ ഇവയുടെ പഠനമാണിതില്‍ നടത്തപ്പെടുന്നത്. ചൈനീസ് ഭാഷയില്‍ ‘റൂലി’ എന്നാണ് ഉര്‍ജ്ജതന്ത്രം അറിയപ്പെടുന്നത്. ദ്രവ്യം അഥവാ ഊര്‍ജ്ജത്തിന്റെ ക്രമം എന്നാണിതിന്റെ അര്‍ത്ഥം.
വേദാന്ത പ്രതിപാദിത ശാസ്ത്രം ഇതില്‍ നിന്നും വളരെ ബൃഹത്താണ്. പുരാതന കാലത്ത് ‘നാച്യുറല്‍ ഫിലോസഫി’ എന്നാരു വിജ്ഞാനശാഖ രൂപപ്പെട്ടിരുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അറിയാന്‍ കഴിയുന്നതും ഗണിതപരമായി മൂല്യവല്‍ക്കരിക്കാവുന്നതും നിയമരീത്യാ സിദ്ധാന്തവല്‍ക്കരിക്കാന്‍ സാധിക്കുന്നതുമായ ദ്രവ്യപ്രപഞ്ചത്തിന്റെ പഠനമാണിത്. ഈ പ്രപഞ്ചം എന്തിനാല്‍ നിര്‍മ്മിക്കപ്പെട്ടു? പ്രപഞ്ച പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സംഭവിക്കുന്നു? എന്താണ് ഊര്‍ജ്ജം? ജൈവോര്‍ജ്ജത്തിന്റെ വിവിധ മാതൃകകള്‍ ഏതൊക്കെ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ശാസ്ത്രീയ ഉത്തരം തേടലാണ് ഊര്‍ജ്ജതന്ത്രത്തെ മനുഷ്യ സമൂഹവുമായി ബന്ധിപ്പിക്കുന്നത്.
ആധുനിക ഊര്‍ജതന്ത്രം മനുഷ്യന്റെ ജീവിത സാഹചര്യങ്ങളെ അടിമുടി മാറ്റിമറിച്ചു. നിരവധി ഗുണങ്ങള്‍ ഉള്ളപ്പോഴും അതിന്റെ ദോഷഫലങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ സാധ്യമല്ല. ഗതാഗത, വാര്‍ത്താവിനിമയ, ഒപ്റ്റിക്കല്‍ ഫൈബര്‍, ആരോഗ്യ, ഉപഭോഗവസ്തുക്കളുടെ ഉല്‍പ്പാദന, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റത്തോടൊപ്പം, ലോക നിലനില്‍പ്പിനു ഭീഷണിയാകുന്ന അണുവായുധ നിര്‍മ്മാണം പോലുള്ള കാര്യങ്ങള്‍ ഇതിന്റെ ദോഷങ്ങളില്‍ പ്രധാനമാണ്.
വേദങ്ങളില്‍ പറയുന്ന പരമ്പരാഗത ദ്രവ്യ സങ്കല്‍പ്പത്തില്‍ നിന്ന് വേറിട്ട ഒന്നാണ് പിന്നീട് രൂപമെടുത്ത ഉപാണു വിജ്ഞാനം. നൂതന തത്ത്വങ്ങള്‍ രൂപപ്പെടുമ്പോള്‍ നിലനിന്നുപോന്ന പ്രപഞ്ചവീക്ഷണം മാറിമറയാം. ആധുനിക ഭൗതികശാസ്ത്രം ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്നും ശാസ്ത്രജ്ഞരുടേയും തത്ത്വചിന്തകരുടേയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളില്‍ കാണുന്ന പ്രപഞ്ചവീക്ഷണത്തില്‍ സാദൃശ്യങ്ങള്‍ ഉണ്ട് എന്നത് ആരും മനസ്സിലാക്കുന്നില്ല. ബ്രഹമ്ത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള വേദാന്തകാഴ്ചപ്പാട് ആധുനിക ശാസ്ത്രജ്ഞരുടേതില്‍ നിന്ന് ഒട്ടും ഭിന്നമല്ല.
പ്രാചീന ഭൗതികശാസ്ത്രവും നവീന ഊര്‍ജ്ജതന്ത്രവും താരതമ്യപ്പെടുത്താം. ഐസക്‌ന്യൂട്ടന്റെ ചലന സമവാക്യങ്ങളാണ് പ്രാചീന ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. പിണ്ഡാങ്കങ്ങളുടെ ചലനമാണ് പ്രപഞ്ചത്തിലെ പരിവര്‍ത്തനങ്ങള്‍ക്കു ഹേതു എന്നാണ് ഇതര്‍ത്ഥമാക്കുന്നത്. ഈശ്വരന്റെ പ്രഥമ സൃഷ്ടിയും ദ്രവ്യകണികകളായിരുന്നു. അതിന്റെ ചലനവും പരസ്പരാകര്‍ഷണവും അന്തര്‍ലീനായിരുന്നു. ഇപ്രകാരമുള്ള പ്രപഞ്ചചലനത്തെ ന്യൂട്ടന്റെ ബലതന്ത്രമെന്നു വിശേഷിപ്പിക്കാം. ഇവിടെയാണ് സമയത്തിന്റെ പ്രസക്തി. എല്ലാ ഭൗതിക പരിവര്‍ത്തനത്തിനും കാരണം സമയമെന്ന അളവാണ്. ന്യൂട്ടനുശേഷം ധാരാളം ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ പരിഷ്‌കരിച്ചു. ‘ലാപ്ലേസ്’ അവരില്‍ പ്രമുഖനാണ്. അദ്ദേഹത്തിന്റെ യുക്തിവാദത്തിന് പ്രചാരം സിദ്ധിച്ചു എന്നതാണ് സത്യം. സൃഷ്ടികാരണമായ ‘ദൈവീകശക്തിയെ’ അപ്പാടെ തിരസ്‌ക്കരിക്കുന്ന രീതിയായിരുന്നു ലാപ്ലേസിന്റേത്.
എന്നാല്‍ ആധുനിക ഉര്‍ജ്ജതന്ത്രം ഈ അവസ്ഥയെ മാറ്റിമറിച്ചു. ആണവ ശാസ്ത്രത്തിന്റെ വളര്‍ച്ച ന്യൂട്ടന്റെ സങ്കല്പങ്ങളെ തകര്‍ത്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാപേക്ഷതാസിദ്ധാന്തവും ക്വാണ്ടം തിയറിയും പ്രചാരത്തിലെത്തിച്ചു. പിണ്ഡം എന്നത് ഊര്‍ജ്ജത്തിന്റെ മറ്റൊരു രൂപമാണെന്നു മനസ്സിലാക്കാന്‍ ഇതു സഹായകമായി. ജഡാവസ്ഥയില്‍ പോലും ഒരു വസ്തു അതിന്റെ പിണ്ഡത്തില്‍ ഊര്‍ജ്ജം സംഭരിച്ചിരിക്കുന്നു. റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസം കണ്ടെത്തിയതാണ് ഈ രംഗത്ത് പിന്നീട് വന്ന വഴിത്തിരിവ്. പരമാണുവിന്റേത് കോമ്പോസിറ്റ് ഘടനയാണെന്ന് തെളിയിക്കപ്പെട്ടു. ന്യൂക്ലിയസ്, പ്രോട്രോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിവയും കണ്ടുപിടിക്കപ്പെട്ടു. ഇതിനെ കണികാ രൂപമെന്നു പറയാം. താപ വികിരണങ്ങള്‍ തുടര്‍ച്ചയായല്ല, മറിച്ച് ഊര്‍ജ്ജപായ്‌ക്കറ്റുകളായാണ് വരുന്നതെന്ന് മാക്‌സ് പ്ലാങ്ക് കണ്ടുപിടിച്ചു. പ്രകാശവും മറ്റു വിദ്യുത്കാന്ത വികിരണങ്ങളും വൈദ്യുത തരംഗങ്ങളായി മാത്രമല്ല ക്വാണ്ടരൂപത്തിലും കാണപ്പെടാമെന്ന് അദ്ദേഹം തെളിയിച്ചു. കണികാരൂപവും തരംഗരൂപവും തമ്മിലുള്ള അന്തരം കൂടുതല്‍ പഠനങ്ങള്‍ക്കു വഴിതെളിയിക്കുകയും ഈ ചലനങ്ങള്‍ ‘ഊര്‍ജ്ജവസ്തുവാദ’മെന്ന പദത്തിലൂടെ പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ ഐക്യത്തെ പ്രകടമാക്കുകയും ചെയ്തു. ആധുനിക ഉര്‍ജ്ജതന്ത്രത്തില്‍ പ്രപഞ്ചം ചലനാത്മകവും സുവ്യക്തവും പൂര്‍ണ്ണവും ആണ്. ഇത് വേദാന്ത ദര്‍ശനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ശാസ്ത്രത്തിന്റെ പരിമിതിയെകുറിച്ച് ആദ്യമായി ഉറക്കെ സംസാരിച്ച ഐന്‍സ്റ്റീന്‍ പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കുവാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധവാനായിരുന്നു.
ഇന്ദ്രിയാനുഭവങ്ങള്‍ക്കും മനുഷ്യവിചാരങ്ങള്‍ക്കും അപ്പുറമുള്ള പരമാര്‍ത്ഥ സാക്ഷാത്കാരമാണ് വേദങ്ങളിലുള്ളത്. ജീവാത്മാവായി ബ്രഹ്‌മം എല്ലാവരിലും കുടികൊള്ളുന്നു. പരമാത്മാവാകട്ടെ അപ്രമേയവും അനന്തവും അനാദിയും യുക്തിക്കതീതവും ചിന്തക്കതീതവും ആണ്. പ്രപഞ്ചാത്മാവിന്റെ അംശങ്ങളാണ് നാം ഓരോരുത്തരും. മായാബന്ധത്തില്‍പെട്ട മനുഷ്യന് പരമസത്യത്തെ ഉള്‍ക്കൊള്ളാനാവുന്നില്ല. മായയില്‍ നിന്ന് മോചിതമാന്‍ ധാരാളം സാധനകള്‍ ആവശ്യമാണ്. ബ്രഹ്‌മത്തേപ്പറ്റി പറയുമ്പോള്‍ അത് ചലിക്കുന്നു, എന്നാല്‍ ചലിക്കുന്നില്ല! അത് ദൂരെയാണ്, എന്നാല്‍ അരികത്താണ്! എല്ലാവരുടെയും ഉള്ളിലുണ്ട്, പുറത്തുമുണ്ട് എന്നു കാണുന്നു. ഉപനിഷത്തുക്കള്‍ ബ്രഹ്‌മമെന്നു വിളിക്കുന്ന സത്യം സനാതനധര്‍മ്മത്തിന്റെ കാതലായ, വിവിധ രൂപങ്ങളില്‍ ഒരേ സമയം സൃഷ്ടിക്കപ്പെടുകയും നശിക്കുകയും അനന്തമായി രൂപമാറ്റം സംഭവിച്ച് പ്രപഞ്ചശക്തിയുടെ നൈസര്‍ഗ്ഗിക സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ ചലനാത്മക ശക്തിയെ നമ്മുടെ പൗരാണികര്‍ നന്നായി മനസ്സിലാക്കുകയും അതിനെ ‘പൂര്‍ണ്ണം’ എന്നു വിളിക്കുകയും ചെയ്തു. ബ്രഹ്‌മം അഥവാ പൂര്‍ണ്ണം എന്ന പദം വികാസം, ജീവിതം, ചലനം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
പ്രപഞ്ചം സചേതനമാണ്. ബൃഹദാരണ്യക ഉപനിഷത്ത് ബ്രഹ്‌മത്തെപ്പറ്റി പറയുന്നത് അതിന് രൂപവും ചലനാത്മകതയും അമരത്വവും ഉണ്ടെന്നാണ്. ഋഗ്വേദവും പ്രപഞ്ചത്തിന്റെ ചലനാത്മക സ്വഭാവത്തെപ്പറ്റി പറയുന്നു. ബ്രഹ്‌മത്തെ കര്‍മ്മവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ശിവ നാമത്തില്‍ പ്രപഞ്ചതാളത്തിന്റെ ഏറ്റവും ഉദാത്ത ഭാവം പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഇത് നിതാന്തമായി പ്രവഹിക്കുന്ന ഊര്‍ജ്ജം തന്നെയാണ്. സ്ത്രീപുരുഷ ദ്വന്ദ്വത്തിന്റെ ചലനാത്മക ഐക്യത്തെയാണ് ശിവശക്തി പ്രതിനിധീകരിക്കുന്നത്. ഈ പ്രപഞ്ചത്തെയാകെ ഉള്‍ക്കൊള്ളുന്ന സൃഷ്ടിയുടെയും സംഹാരത്തിന്റെയും അടിസ്ഥാനമാണ് ശിവതാണ്ഡവം. നടരാജവിഗ്രഹങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളാണ്. ശിവശക്തി സങ്കല്‍പ്പം കലയേയും ഊര്‍ജ്ജ തന്ത്രത്തെയും ഒരേ സമയം ഏകീകരിക്കുന്നു.
ഭൗതിക ഗവേഷണം പ്രപഞ്ച പ്രതിഭാസങ്ങളെ കുറിച്ച് ഉപരിപ്ലവമായ അറിവാണ് നല്‍കുന്നത്. എന്നാല്‍ അപരോക്ഷദര്‍ശനം കൂടുതല്‍ ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്നു. ഉപനിഷത്തുക്കള്‍ ഗാഢമായ ധ്യാനാവസ്ഥയെ പറ്റിപറയുന്നു. കാണുന്നവനും കാഴ്ചയും വിഷയവും അതുന്നയിക്കുന്ന ആളും എല്ലാം ഒന്നായി ‘തത്ത്വമസി’, ‘അഹംബ്രഹ്‌മാസ്മി’ സങ്കല്‍പത്തിലേക്ക് സാവധാനം എത്തിച്ചേരുന്നു. ഇവിടെ എല്ലാം ഏകവും അഭിന്നവുമായ ‘പൂര്‍ണ്ണത്തില്‍’ ലയിക്കുന്നു. സര്‍വ്വവും ആത്മാവുമാത്രമായി തീരുന്നിടത്ത് രണ്ടെന്നഭാവമില്ല. ശാസ്ത്രജ്ഞരുടെ യുക്തിയും ദാര്‍ശനികരുടെയും കലാകാരന്മാരുടെയും വഴിയും എല്ലാം ചെന്നെത്തുന്നത് പരമസത്യത്തിന്റെ വര്‍ണ്ണനകളിലാണ്. ഭൗതിക പ്രതിഭാസത്തെ താരതമ്യേന ലളിതമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രാചീന ഉര്‍ജ്ജതന്ത്രം സഹായകമാകുന്നു. അധ്യാത്മികമാര്‍ഗം ഉപയോഗിച്ച് രൂപപ്പെടുത്തുന്ന ദര്‍ശനങ്ങള്‍ അനിതരസാധാരണമായ അനുഭൂതികളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവയാണ്. ഇത് യഥാര്‍ത്ഥ ശാസ്ത്രീയ പ്രതിപാദനത്തിന് സഹായകമാകുന്നില്ല.
ആത്മജ്ഞാനികളായ ഋഷികളുടേയും ഭൗതിക ശാസ്ത്രജ്ഞരുടേയും ദര്‍ശന സാദൃശ്യം ശ്രദ്ധേയമാണ്. ആധുനികശാസ്ത്രം യുക്തിപരമായ സംപ്രേഷണംകൊണ്ട് ആര്‍ഷവിജ്ഞാനത്തെ കൂടുതല്‍ തെളിമയുള്ളതാക്കുന്നു. ആത്മജ്ഞാനം കാംക്ഷിക്കുന്നവര്‍ ധ്യാനിക്കട്ടെ. മറ്റുള്ളവര്‍ നവീന വിജ്ഞാനപദ്ധതിയില്‍ സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കട്ടെ! ശാസ്ത്രവും ആത്മീയതയും പരസ്പര പൂരകമായി വര്‍ത്തിക്കട്ടെ. ഇവ രണ്ടും ഒന്നല്ല. ഒന്നിനാല്‍ മറ്റേത് ഗ്രഹിക്കപ്പെടുകയോ ഒന്നിനെ മറ്റേതാക്കാനോ സാധ്യമല്ല. രണ്ടും സമന്വയിപ്പിച്ചു പ്രപഞ്ചത്തെപ്പറ്റി കൂടുതലറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അധ്യാത്മ വിദ്യയുടെയും ശാസ്ത്രത്തിന്റെയും അപഗ്രഥനവും ചര്‍ച്ചകളും അല്ല, ഇവരണ്ടും തമ്മിലുള്ള സക്രിയ സഹകരണമാണ് വേണ്ടത്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ !
പ്രതികരിക്കാൻ ഇവിടെ എഴുതുക