Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

Published by

കേരളം ഇന്ന് നേരിടുന്ന ധനകാര്യ പ്രതിസന്ധിക്ക് രണ്ട് മാനങ്ങളുണ്ട്. ഒന്ന് സര്‍ക്കാരിന്റ സാമ്പത്തിക ഞെരുക്കം. ഇതൊരു രോഗലക്ഷണം മാത്രമാണ്. രണ്ടാമത്തേത് കേരള സമ്പദ് വ്യവസ്ഥയുടെ വികസന മുരടിപ്പാണ്. അതാണ് യഥാര്‍ത്ഥ രോഗം.

നമ്മള്‍ വിഭാവനം ചെയ്തിരിക്കുന്ന സര്‍ക്കാര്‍ മെഷീനറിയേയും ക്ഷേമവ്യവസ്ഥയേയും താങ്ങി നിര്‍ത്താന്‍ പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ നമ്മള്‍ വളര്‍ത്തിയെടുത്തിട്ടില്ല. തിരിച്ചു പറഞ്ഞാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് താങ്ങാന്‍ കഴിയാത്ത ഒരു മെഷിനറിയും ക്ഷേമ വ്യവസ്ഥയുമാണ് നമ്മള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യമാണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയായി മാറുന്നത്.

ഞെരുക്കത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍:

1. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമപെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുള്ള കുടിശ്ശിക
2. കരാറുകാര്‍ക്കും സാധനങ്ങള്‍/ സേവനങ്ങള്‍ എന്നിവ നല്‍കുന്നവര്‍ക്കും കൊടുക്കാനുള്ള കുടിശ്ശിക
3. ഇതുകാരണം സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയില്‍ വരുന്ന മുടക്കം. (പൊതുമരാമത്ത്, മരുന്നുകളുടെ വിതരണം, ഉച്ചക്കഞ്ഞി, വനവാസി/ കായിക ഹോസ്റ്റലുകളുടെ പൂട്ടിയിടല്‍, സാംസ്‌കാരിക സ്ഥാപനങ്ങളിലെ സ്തംഭനാവസ്ഥ).
4. സംസ്ഥാനവിഹിതം നല്‍്കാത്തതിനാല്‍ സംയുക്ത പദ്ധതികളുടെ സ്തംഭനം (ഉദാ: ജല്‍ജീവന്‍ മിഷന്‍).
5. ഫണ്ടുകളുടെ വകമാറ്റല്‍. (ഉദാ: ഫണ്ട് അനുവദിച്ചിട്ടും റെയില്‍വേ ലൈനുകള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വൈക്കുന്നത്, പോലീസ് സേനയുടെ നവീകരണത്തുക വക മാറ്റിയത്, നൂതന കൃഷിരീതികള്‍ക്ക് ലോകബാങ്ക് സഹായം നല്‍കിയ തുക ലക്ഷ്യസ്ഥാനത്ത് എത്താത്തത്, ദുരിതാശ്വാസ പ്രവത്തനങ്ങളിലെ മുടക്കം)
6. സോവറീന്‍ ഗ്യാരണ്ടിയുടെ ബാധ്യത നല്‍കാതിരിക്കുക (ഉദാ: കെടിഡിഎഫ്‌സിയില്‍ രാമകൃഷ്ണ മിഷന്‍, കേരള സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നടത്തിയ നിക്ഷേപം തിരിച്ചു കൊടുക്കാത്തത്).

സമ്പദ് വ്യവസ്ഥയുടെ മുരടിപ്പിന്റെ സ്വഭാവവും കാരണങ്ങളും:

ജീവിത സൂചികകളില്‍ വളരെ മുന്നില്‍ നില്‍ക്കാന്‍ പാകത്തില്‍ ഉപഭോഗം നടക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ ഉത്പാദനം നടക്കുന്നില്ല. അതായത് നമ്മുടെ വികസനം അസന്തുലിതമാണ്. കൃഷിയേയും വ്യവസായത്തേയും ഉള്‍ക്കൊള്ളുന്ന പ്രാഥമിക, ദ്വിതീയ മേഖലകള്‍ ശുഷ്‌കമാണ്.

ജിഎസ്ടി ഡാറ്റ അനുസരിച്ചു 50000 കോടി രൂപയ്‌ക്കുള്ള സാധനങ്ങള്‍ നമ്മള്‍ സംസ്ഥാനത്തിന് പുറത്തേക്ക് അയയ്‌ക്കുമ്പോള്‍ ഇങ്ങോട്ട് വാങ്ങുന്നത് 1,55,000 കോടി രൂപയുടെ സാധനങ്ങളാണ്. ജിഎസ്ടി ബാധകമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍, മദ്യം എന്നിവ ഇതിനു പുറമെയാണ്.

മൂന്ന് തരം ഇടപാടുകള്‍:

1.value gain: ഉത്പാദിപ്പിച്ചു പുറത്തേയ്‌ക്കു അയയ്‌ക്കുന്നവയോ ഉത്പാദിപ്പിച്ച് നാട്ടില്‍ തന്നെ ഉപയോഗിക്കുന്നവയോ
2. Value drain: പുറത്ത് ഉണ്ടാക്കികൊണ്ടുവന്നു ഉപയോഗിക്കുന്നവ
3. Value neutral: ബാഹ്യ ബന്ധമില്ലാതെ ആഭ്യന്തരമായ പണവിനിമയം, മുഖ്യമായും സേവനമേഖലയില്‍ (ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവ വര്‍ധിക്കുകയും രണ്ടാമത്തേത് കുറയുകയും ചെയ്യുമ്പോഴാണ് ഒരു ദേശം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സ്ഥിതി വിപരീതമാണ്.)

വ്യാപാരക്കമ്മി:

നമുക്ക് ആവശ്യമുള്ളതോ മറ്റുള്ളവര്‍ക്ക് വേണ്ടതോ ഒന്നും തന്നെ കാര്യമായി ഉത്പാദിപ്പിക്കാതിരിക്കുകയും ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ ഇങ്ങോട്ട് കൊണ്ടുവരികയും ചെയ്യുമ്പോള്‍ സംസ്ഥാനത്തിന് വലിയ വ്യാപാരക്കമ്മി ഉണ്ടാകുന്നു. ഏകദേശം 1,30,000 കോടി. സംസ്ഥാനത്തെ തൊഴിലുകള്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്നതിലൂടെ ഏകദേശം 70000 കോടി രൂപയും പുറത്തേക്കൊഴുകുന്നു. അതായത് ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഉത്പാദന രംഗം മുരടിച്ചതും ഉള്ള തൊഴിലവസരങ്ങള്‍ തന്നെ ചെയ്യാന്‍ തദ്ദേശീയര്‍ തയ്യാറാകാത്തതുമാണ് ഇതിനു കാരണം.

അതായതു വിദേശത്തു നിന്ന് വരുന്ന പണത്തിന് മിക്കവാറും തുല്യമായ സംഖ്യ ഈ രീതിയില്‍ പുറത്തേക്ക് പോകുന്നു. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഒരു മൊട്ടക്കുന്നില്‍ മഴപെയ്യുന്നതും ഹരിതാഭമായിട്ടുള്ള സസ്യലതാദികള്‍ നിറഞ്ഞ ഒരു പ്രദേശത്ത് മഴ പെയ്യുന്നതും തമ്മിലുള്ള വ്യത്യാസമാണ്. ഹരിതാഭമായ ഒരു സ്ഥലത്ത് മഴ പെയ്യുമ്പോള്‍ അത് ഇലകളിലും കൊമ്പുകളിലും വേരുകളിലും മണ്ണിലും തങ്ങിനില്‍ക്കുകയും ആ പ്രദേശത്തിന് മുഴുവന്‍ അതൊരു പോഷണം ആവുകയും ചെയ്യുന്നു. ഭൂഗര്‍ഭജലത്തെ പോഷിപ്പിക്കുന്നു. അതേസമയം മൊട്ടക്കുന്നില്‍ പെയ്യുന്ന മഴവെള്ളം മുഴുവന്‍ എവിടെയും തങ്ങിനില്‍ക്കാതെ ഒന്നിനും പ്രയോജനപ്പെടാതെ ഭൂഗര്‍ഭജലത്തെ പോഷിപ്പിക്കാതെ ഒഴുകിപ്പോകുന്നു. കേരള സമ്പദ് വ്യവസ്ഥയില്‍ എത്തുന്ന വിദേശ പണവും ഇതേപോലെ ഒഴുകി പോവുകയാണ്. അത് ഉത്പാദനത്തിനോ തൊഴിലിനോ സര്‍ക്കാരിന്റെ വരുമാനത്തിനോ വേണ്ടപോലെ പ്രയോജനപ്പെടാതെ ആദ്യഘട്ടത്തില്‍ തന്നെ ഏതെങ്കിലും സാധനത്തിന്റെ വിലയായിട്ടോ അല്ലെങ്കില്‍ അധ്വാനത്തിന്റെ കൂലിയായിട്ടോ മറ്റ് സംസ്ഥാനത്തേക്ക് ഒഴുകുകയാണ് ചെയ്യുന്നത്.

ദാരിദ്ര്യത്തിന്റെ ദൂഷിത വലയം:

സാമ്പത്തിക ശാസ്ത്രത്തില്‍ ദാരിദ്ര്യത്തിന്റെ ദൂഷിത വലയം ( Vicious Cycle of Poverty) എന്നൊരു ആശയമുണ്ട്, ഒരു സമൂഹത്തിലുള്ളവരുടെ വരുമാനം കുറവാണെങ്കില്‍ അവിടെ സമ്പാദ്യം കുറവായിരിക്കും. സമ്പാദ്യം കുറവാണെങ്കില്‍ മൂലധന സമാഹരണം കുറയും. മൂലധന സമാഹരണം കുറഞ്ഞാല്‍ നിക്ഷേപം കുറയും. നിക്ഷേപം കുറയുന്നത് ഉത്പാദനത്തെയും ഉത്പാദനക്ഷമതയെയും ബാധിക്കുമെന്നും ഇതു രണ്ടും കുറയുന്നത് വീണ്ടും ജനങ്ങളുടെ വരുമാനം കുറയാന്‍ ഇടയാക്കും എന്നും അങ്ങനെ ഇതൊരു ചാക്രികമായി ദാരിദ്ര്യം നിലനില്‍ക്കാന്‍ കാരണമാകും എന്നും ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു. നമ്മള്‍ കേരളത്തിലേക്ക് നോക്കിയാല്‍ ഇവിടെ വരുമാനവും സമ്പാദ്യവും ഉണ്ടെങ്കിലും അത് മൂലധനമായോ നിക്ഷേപമായോ മാറി ഉത്പാദനത്തെയോ ഉത്പാദന ക്ഷമതയെയോ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നില്ല എന്ന് കാണാം. അതായത് അത് വീണ്ടും അധിക വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നില്ല. കേരളത്തിലെ സവിശേഷമായ രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ ഈ സാമ്പത്തിക സിദ്ധാന്തത്തെ പോലും ഇവിടെ അപ്രസക്തമാക്കിയിരിക്കുന്നു.

ഉത്പാദനത്തിന് പ്രധാനമായും നാല് ഘടകങ്ങള്‍ ആണുള്ളത്. 1. ഭൂമിയും അതില്‍ നിന്ന് കിട്ടുന്ന മറ്റു സാധനങ്ങളും. 2. തൊഴില്‍ അഥവാ അധ്വാനം 3. മൂലധനം 4. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ഉത്പാദനം സാധ്യമാക്കുന്ന സംരംഭകത്വം അഥവാ സംഘാടനം. സുലഭമായി ഉണ്ടായിരുന്ന ഈ നാല് ഘടകങ്ങളേയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതാണ്, കേരളത്തിലെ ഉത്പാദന മുരടിപ്പിന്റെ കാരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക