ബിജെപിയെ അധികാരത്തിനു പുറത്ത് നിര്‍ത്തുക എന്ന ഏക ഉദ്ദേശത്തോടെ രൂപീകരിച്ച യുപിഎ സര്‍ക്കാരിന്റെ 2004-2014 കാലത്തെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ബിജെപിയും ദേശീയ ജനാധിപത്യസഖ്യവും നടത്തിയ പോരാട്ടത്തിന്റെ ഉല്പന്നമാണ് 2014 ലെ എന്‍ഡിഎ സര്‍ക്കാര്‍.
തെരഞ്ഞെടുപ്പിന് ശേഷം രൂപീകൃതമായ തട്ടിക്കൂട്ട് മുന്നണിയല്ല അത്. 1980ല്‍ ബിജെപി രൂപീകരിക്കുന്നതിനു മുമ്പ് ജനസംഘകാലം മുതല്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനും അടിയന്തരാവസ്ഥയിലെ അമിതാധികാര വാഴ്‌ച്ചയ്‌ക്കുമെതിരെ ജനാധിപത്യ കക്ഷികളെ ഒന്നിച്ച് അണിനിരത്തി മുന്നണി രൂപീകരിക്കുകയും, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുകയും ചെയ്ത ചരിത്രമുള്ള മുന്നണിയാണ് എന്‍ഡിഎ.
2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഭാരതത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടമാണ്. വിദേശനയം, ആഭ്യന്തര സുരക്ഷ, സമ്പദ്ഘടന എന്നിവയില്‍ വന്‍ പുരോഗതി നേടി. അഴിമതി, കള്ളപ്പണം, വിലക്കയറ്റം. നാണയപ്പെരുപ്പം, തൊഴിലില്ലായ്മ മുതലായവ തടയാനുള്ള ധീരമായ നടപടികള്‍ സ്വീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെ ജീവിത പുരോഗതിക്കാവശ്യമായ പദ്ധതികള്‍, സ്ത്രീസുരക്ഷ, രാജ്യത്ത് പട്ടിണി മരണം ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയ 80 കോടി ജനങ്ങള്‍ക്കുള്ള സൗജന റേഷന്‍പദ്ധതി, കാര്‍ഷിക പുരോഗതിയെ ലക്ഷ്യമാക്കിയുള്ള കര്‍ഷകരക്ഷാപദ്ധതികള്‍, ഡിജിറ്റലൈസേഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യം അതിവേഗം പുരോഗതിയിലേക്ക് നീങ്ങി. മതഭീകരത, മാവോയിസ്റ്റ് അക്രമണങ്ങള്‍, മയക്കുമരുന്ന് മാഫിയകള്‍, കള്ളക്കടത്ത്, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, മനുഷ്യക്കടത്ത് തുടങ്ങി രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. 2014 ല്‍ വളര്‍ച്ചാ സൂചികയില്‍ 10-ാം സ്ഥാനത്തായിരുന്ന ഭാരതം ഇപ്പോള്‍ ബ്രിട്ടണെ പിന്നിലാക്കി നാലാം സ്ഥാനം കൈവരിച്ചു.
വിദേശ നയതന്ത്ര രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു. ലോകരാഷ്‌ട്രീയ രംഗത്ത് ചടുലമായ ഇടപെടലുകള്‍ നടത്തി. അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭാരതത്തിന്റെ ഇടപെടലുകള്‍ അനിവാര്യമാണെന്ന സ്ഥിതി കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ ഭാരതം വളര്‍ന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വിസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഇന്ന് അമേരിക്കയും വൈറ്റ് ഹൗസും ചുവന്ന പരവതാനി വിരിച്ച് കാത്തിരിക്കുന്നു. സൗദി അടക്കമുള്ള നിരവധി വിദേശരാജ്യങ്ങള്‍ പരമോന്നത ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. പാമ്പാട്ടികളുടെയും, പട്ടിണിക്കാരുടെയും നാടെന്ന ദുഷ്പേരും കളിയാക്കലുകളും അവസാനിച്ചു. ലോകത്തെവിടെയും ഭാരതീയര്‍ക്ക് മാനവും അംഗീകാരവും ലഭിക്കുന്നു. ലോകത്തെമ്പാടും പ്രവാസി ഭാരതീയര്‍ സന്തുഷ്ടരാണ്.
ഈ നേട്ടങ്ങള്‍ കൈവരിച്ച കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലം ലോകരാജ്യങ്ങളും, ഭാരതവും ഒട്ടേറെ പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരണപ്പെട്ടവരേക്കാള്‍ അധികം പേര്‍ക്ക് 2019 ലെ കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. കൊവിഡ് ലോകത്തുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ലോകരാജ്യങ്ങള്‍ പാടുപ്പെട്ടു. അതിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്നെ അപ്രതീക്ഷിത സമയത്ത് തുടങ്ങിയ റഷ്യ-ഉക്രൈയിന്‍ യുദ്ധം, പലസ്തീന്‍-യുദ്ധം കാലാവസ്ഥാ വ്യതിയാനം, തന്മൂലം ഉണ്ടായ വരള്‍ച്ച, വെള്ളപ്പൊക്കം തുര്‍ക്കിയിലും നേപ്പാളിലും മറ്റുമുണ്ടായ ഭൂചലനങ്ങള്‍ ഇവയെല്ലാം ലോകസമ്പദ്ഘടനയില്‍ ഗുരുതര പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധികളെയും വെല്ലുവിളികളെയും സമര്‍ത്ഥമായി നേരിട്ട് ഭാരതം ആറ് ശതമാനത്തിലധികം വളര്‍ച്ച നേടി.
അമേരിക്കയും, ഇംഗ്ലണ്ടും ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള നിരവധി വികസിത രാഷ്‌ട്രങ്ങളും നമ്മുടെ അയല്‍രാജ്യങ്ങളും, സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞു. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പാകിസ്ഥാനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. സാമ്പത്തിക പ്രതിസന്ധി രാഷ്‌ട്രീയ പ്രതിസന്ധിയായി മിക്ക രാജ്യങ്ങളിലും വളര്‍ന്നു. ജനരോഷത്തില്‍ പല ഭരണാധികാരികളും അധികാരം വിട്ടൊഴിഞ്ഞു. പലരും അധികാരഭ്രഷ്ടരായി. 2014 ല്‍ നരേന്ദ്രമോദിയോടൊപ്പം അധികാരത്തില്‍ വന്ന പല ഭരണാധികാരികളും പുറത്തായി. ചിലരൊക്കെ രാഷ്‌ട്രീയരംഗം വിട്ടൊഴിഞ്ഞു. ചിലര്‍ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്നു. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജിതനായി എന്ന ആരോപണത്തെ തുടര്‍ന്ന്, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അടുത്ത തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടു. നാലു വര്‍ഷത്തിനു ശേഷം അദ്ദേഹം തിരിച്ചെത്തിയിട്ടുമുണ്ട്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടണ്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- രാഷ്‌ട്രീയ പ്രതിസന്ധിയാണ് അനുഭവിച്ചത്. 2014നും 2024 നും ഇടയില്‍ ഭരണ പ്രതിസന്ധി മൂലം പ്രധാനമന്ത്രിമാര്‍ തുടരെത്തുടരെ രാജിവച്ച് ഒഴിഞ്ഞു. ആറ് പ്രധാനമന്ത്രിമാരാണ് ഈ കാലയളവില്‍ ബ്രിട്ടണില്‍ അധികാരത്തില്‍ വന്നത്. യൂറോപ്പിലെ പ്രധാന രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലും സാമ്പത്തിക തകര്‍ച്ചയും രാഷ്‌ട്രീയ പ്രതിസന്ധികളും രൂക്ഷമായതോടെ ഭരണാധികാരികള്‍ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. സിഖ് ഭീകരരായ ഖാലിസ്ഥാനികളെ ഉപയോഗിച്ച് ഭാരതത്തെ ശിഥിലമാക്കാനും, അന്താരാഷ്‌ട്രരംഗത്ത് ഭാരതത്തെ കരിവാരി തേയ്‌ക്കാനും ശ്രമിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അധികാരത്തിനു പുറത്തായി.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിതാക്കളായെത്തിയ സാര്‍ക്ക് രാജ്യത്തലവന്മാര്‍ ആരും തന്നെ ഇന്ന് അധികാരത്തിലില്ല. ശ്രീലങ്കയിലെ പ്രസിഡന്റിന്റെ കൊട്ടാരം ജനങ്ങള്‍ വളഞ്ഞു. രാജ്യം വിട്ടോടാന്‍ ശ്രമിച്ച അദ്ദേഹത്തെ വിമാനത്താവളത്തില്‍ ഉപരോധിക്കുകയും ചെയ്ത കാഴ്ച നാം കണ്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ അധികാരഭ്രഷ്ടനായി. തുടര്‍ന്ന് അനുരാഗ് കുമാര പ്രസിഡന്റായി.
2014-ല്‍ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് 2019-ല്‍ സ്ഥാനം ഒഴിഞ്ഞു. മുന്‍ ലോക ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായി. പിന്നീട് അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാന്‍ ഇപ്പോള്‍ വിചാരണ നേരിടുന്നു. അഫ്ഗാനിസ്ഥാനിലും തുടരെ രാഷ്‌ട്രീയ അട്ടിമറിയും ഭരണമാറ്റവും നടന്നു. അമേരിക്കന്‍ സേനാ അധിനിവേശത്തെത്തുടര്‍ന്നും, സേനാ പിന്മാറ്റത്തെത്തുടര്‍ന്നും ഉണ്ടായ രാഷ്‌ട്രീയപ്രതിസന്ധികള്‍ മറക്കാറായിട്ടില്ല. അമേരിക്കന്‍ പിന്‍മാറ്റത്തെ തുടര്‍ന്ന് താലിബാന്റെ നേതൃത്വത്തില്‍ ആഭ്യന്തരകലാപവും തുടര്‍ന്ന് താലിബാന്‍ ഭരണവും നിലവില്‍ വന്നു. ബംഗ്ലാദേശില്‍ 20 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീന രാജ്യം വിട്ടോടി ഭാരതത്തില്‍ രാഷ്‌ട്രീയ അഭയം തേടി.
ഇത്തരം പ്രതിസന്ധികള്‍ സമര്‍ഥമായി മറികടന്നാണ് ഭാരതത്തില്‍ നരേന്ദ്ര മോദിയുടെ ഭരണം പതിനൊന്നാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. കൊവിഡും യുദ്ധവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഭാരതത്തിലും ആഞ്ഞുവീശിയിരുന്നു. പുറമെ, പ്രതിപക്ഷ കക്ഷികളും രാജ്യത്തിനകത്തും പുറത്തുമുള്ള ഛിദ്രശക്തികളും ദേശവിരുദ്ധരും മോദിവിരുദ്ധരും ഒരുക്കിയ കെണികളും വഞ്ചനകളും വേറേയും. പക്ഷേ, നരേന്ദ്ര മോദി മൂന്നാംതവണയും അധികാരത്തില്‍ വന്നു. ലോകത്തെമ്പാടുമുള്ള ഭരണാധികാരികള്‍ക്കു ഭരണം വിട്ടൊഴിയേണ്ടിവന്നപ്പോള്‍ നരേന്ദ്ര മോദി മാത്രം വിജയശ്രീലാളിതനായി നില്‍ക്കുന്നു.
മോദിക്ക് മുമ്പ് മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുള്ളത് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണ്. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലെത്തിയത് നെഹ്റു മാത്രം. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തില്‍ വരുന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്‌റുവിനും ഇന്ദിരയ്‌ക്കും ഇല്ലാത്ത ഒരു സവിശേഷത അദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് 2001 മുതല്‍ 2014 മെയ് വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിലും സീറ്റിലും അത്ഭുതകരമായ മുന്നേറ്റം സൃഷ്ടിച്ചു. 13 വര്‍ഷം മുഖ്യമന്ത്രി, 10 വര്‍ഷത്തിലധികം പ്രധാനമന്ത്രി. കാല്‍നൂറ്റാണ്ട് കാലം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്ന മറ്റൊരാള്‍ ഭാരത രാഷ്‌ട്രീയത്തില്‍ ഇല്ല, ലോകത്തും.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റും ജോര്‍ജ് സോറോസും രാജ്യത്തെ പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് പണം ഒഴുക്കിയും, നുണ പ്രചരിപ്പിച്ചും മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും മോദിവിരുദ്ധ വിശാലസഖ്യമെന്ന ഇന്‍ഡി മുന്നണി ഉണ്ടാക്കിയിട്ടും മോദിയെ തടയാനായില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യത്തിന് മുന്‍പത്തേക്കാള്‍ നേരിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നുമാത്രം. മോദി വിരുദ്ധ-ബിജെപി വിരുദ്ധ അജണ്ടയുമായി നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളും ഇടതുകക്ഷികളും ഇനി എന്ത് എന്ന ചോദ്യവുമായി പകച്ചു നില്‍ക്കുകയാണ്. ഇരുണ്ട ഭാവിയോര്‍ത്ത് നിരാശരായി നില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ നില ദയനീയം തന്നെ.
(ബിജെപി ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: