Kerala

പെന്‍ഷന്‍ പരിഷ്‌കരണം ഔദാര്യമല്ല, അവകാശമാണ്: കെ. ജയകുമാര്‍

Published by

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പരിഷ്‌കരണം സര്‍ക്കാരിന്റെ ഔദാര്യമല്ല, പെന്‍ഷന്‍കാരുടെ അവകാശമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ. ജയകുമാര്‍. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍കാരോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 14 ദിവസമായി നടന്നുവന്ന സത്യഗ്രഹ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ മഹാരാജാവാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്. അന്ന് ഈ സ്ഥാപനം സര്‍ക്കാര്‍ വകുപ്പായിരുന്നു. സര്‍ക്കാര്‍ വകുപ്പായിരുന്ന സ്ഥാപനം കോര്‍പ്പറേഷന്‍ ആക്കി പൊതുമേഖലയിലാക്കിയത് ജീവനക്കാരുടെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ നടന്ന സത്യഗ്രഹം സംഘടിപ്പിച്ചത് കെഎസ്ടി പെന്‍ഷനേഴ്‌സ് സംഘ് (ബിഎംഎസ്) ആണ്. മാര്‍ച്ച് 17നാണ് സത്യഗ്രഹ സമരമാരംഭിച്ചത്. 14 വര്‍ഷം മുന്‍പുള്ള പെന്‍ഷന്‍ കരാര്‍ പുതുക്കുക, വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക, പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹസമരം നടത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് എന്നീ രണ്ട് മേഖലകളിലായാണ് സത്യഗ്രഹസമരം നടന്നത്. പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറിയാണെന്ന് കോടതി വിധിയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യണമെന്നും കെ. ജയകുമാര്‍ ആശ്യപ്പെട്ടു.

യൂണിയന്‍ പ്രസിഡന്റ് ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ സിറ്റിസണ്‍ സംഘ് (ബിഎംഎസ്) അഖിലേന്ത്യ സെക്രട്ടറി സുനില്‍ കെ. ഭാസ്‌കര്‍, യൂണിയന്‍ ഖജാന്‍ജി കെ. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ. ഗോപിനാഥന്‍ നായര്‍, വര്‍ക്കിങ് പ്രസിഡന്റ് കെ. പ്രേംകുമാര്‍ ജില്ലാ സെക്രട്ടറി എസ്. ഹരീന്ദ്രനാഥ്, ജില്ലാ പ്രസിഡന്റ് ജി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക