Thiruvananthapuram

ഗോരക്ഷാ പദയാത്രയ്‌ക്ക് ഗംഭീര സ്വീകരണം

Published by

നെയ്യാറ്റിന്‍കര: ശ്രീനഗര്‍ ആദിശങ്കരാചാര്യ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കന്യാകുമാരി വിവേകാനന്ദ മണ്ഡപത്തില്‍ പര്യവസാനിക്കുന്ന ഗോരക്ഷാ പദയാത്രക്ക് ജില്ലയില്‍ ഗംഭീര സ്വീകരണം. ബാലകൃഷ്ണഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് പദയാത്ര. ഇരുമുടിക്കെട്ട് കെട്ടിയ പുങ്കന്നൂര്‍ ഇനത്തില്‍പ്പെട്ട നാടന്‍ പശുവാണ് പദയാത്രയില്‍ ഗുരുസ്വാമിക്ക് ഒപ്പമുള്ളത്. ‘ഗോരക്ഷയിലൂടെ ഭൂരക്ഷ’ എന്ന ആശയത്തില്‍ ഊന്നിയുള്ള പദയാത്ര ഏകദേശം 14 സംസ്ഥാനങ്ങളിലൂടെ 180 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി 4900 കിലോമീറ്റര്‍ സഞ്ചരിച്ച് കടന്നുവരികയാണ്. പഞ്ചഗവ്യ ചികിത്സകന്‍ ചന്ദ്രന്‍പിള്ള, നാടന്‍ പശു പ്രചാരകന്‍ വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ പദയാത്രയില്‍ പങ്കുചേരുന്നുണ്ട്.

തിരുവനന്തപുരത്ത് എത്തിയ യാത്രയെ സാമാജിക സമരസതാ വിഭാഗ് സംയോജക് കെ. രാജശേഖരന്‍, പത്മനാഭനഗര്‍ സംഘചാലക് വിജയന്‍, വിഭാഗ് ഗോസേവാ പ്രമുഖ് അംബികുമാര്‍, മഹാനഗര്‍ സഹപ്രചാര്‍ പ്രമുഖ് സന്തോഷ്, ജില്ലാ പ്രചാരക് അക്ഷയ്‌രാജ്, കൗണ്‍സിലര്‍മാരായ ജാനകി അമ്മാള്‍, രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നാടന്‍ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി 2024 സപ്തം. 2024 ന് ആരംഭിച്ച പരിപാടി മാര്‍ച്ച് 27ന് സമാപിക്കും. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ന്യൂദല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. നാടന്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെയും പാല്‍ ഉല്പന്നങ്ങളുടെയും ഗോമൂത്രത്തിന്റെയും ആയുര്‍വേദ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് മുഖ്യലക്ഷ്യം.

ഗോഹത്യ, നാടന്‍ പശുക്കളുടെ വംശസങ്കരണം എന്നിവ തടയുക, ഗോആധാരിത ഉല്‍പന്നങ്ങളും പ്രകൃതികൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം മുഖേന നാടന്‍ പശുക്കളെ ദേശീയ മൃഗമായി അംഗീകരിക്കുന്നതിന് കൂടിയാണ് ഗോരക്ഷാ പദയാത്ര. നെയ്യാറ്റിന്‍കരയിലെത്തിയ യാത്രയ്‌ക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും വിവിധ ഹൈന്ദവ സംഘടനകളും് സ്വീകരണം നല്‍കുകയും ഗോപൂജ നടത്തുകയും ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക