News

കഞ്ചാവ് കേസില്‍ പിടിച്ചതിന് പതിവ് ന്യായീകരണം; എസ്എഫ്‌ഐ പ്രവര്‍ത്തകന് ഉണ്ടായത് ജാഗ്രതക്കുറവെന്ന് സംസ്ഥാന സെക്രട്ടറി

Published by

തിരുവനന്തപുരം: കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസില്‍ പ്രതിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന് സംഭവിച്ചത് ജാഗ്രതക്കുറവെന്ന് പാര്‍ട്ടി ന്യായീകരണം. ക്രിമിനല്‍, ലഹരി കേസുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായാല്‍ സ്ഥിരം ഉപയോഗിച്ച് ന്യായീകരിക്കുന്ന വാക്കാണ് ‘ജാഗ്രതക്കുറവ്’. എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവാണ് കളമശ്ശേരിയിലെ എസ്എഫ്‌ഐ നേതാവും യൂണിയന്‍ സെക്രട്ടറിയുമായ ആര്‍. അഭിരാജിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. അഭിരാജിന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തെന്ന് സമ്മതിച്ച സംസ്ഥാന സെക്രട്ടറി, പോലീസ് കഞ്ചാവ് മുറിയില്‍ നിന്ന് പിടിച്ചതിനെയാണോ ജാഗ്രതക്കുറവെന്ന് വിശേഷിപ്പിച്ചത് എന്നതു വ്യക്തമല്ല. എസ്എഫ്‌ഐക്കാരന്റെ മുറിയില്‍ നിന്ന് വെറും മുന്നൂറു ഗ്രാം കഞ്ചാവ് മാത്രമേ പിടികൂടിയുള്ളൂവെന്നും കെഎസ് യുക്കാരന്റെ മുറിയില്‍ നിന്നാണ് രണ്ടുകിലോ കഞ്ചാവ് പിടിച്ചതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു.

കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയ അഭിരാജ്, ആദിത്യന്‍, ആകാശ് എന്നീ വിദ്യാര്‍ത്ഥികളെ പോളിടെക്‌നിക് അധികൃതര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ആകാശ് എന്ന വിദ്യാര്‍ത്ഥിയെ കോടതി റിമാന്റ് ചെയ്തു. എന്നാല്‍ അഭിരാജിനെയും ആദിത്യനെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ആകാശില്‍ നിന്നാണ് രണ്ടുകിലോ കഞ്ചാബ് കണ്ടെടുത്തത്. അഭിരാജിന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെങ്കിലും രാഷ്‌ട്രീയ സ്വാധീനത്താല്‍ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസെങ്കിലും ശക്തമായ രാഷ്‌ട്രീയ ഭരണ സമ്മര്‍ദ്ദം പോലീസ് നേരിടുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by