Kerala

മാര്‍ച്ച് രണ്ട് ഇനി ലോക രാജീവ് ദിനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പെരുമ്പാവൂര്‍: രാജീവന്‍മാര്‍ക്കായി ഒരു ദിനം. തമാശയല്ല അങ്ങനെ ഒരു ദിനത്തിന്റെ പ്രഖ്യാപനമാണ് പെരുമ്പാവൂരില്‍ ചേര്‍ന്ന രാജീവ് സംഗമത്തില്‍ നടന്നത്. ‘രാജീവേ… എന്നു വിളിച്ചാല്‍ നുറുകണിക്കിന് പേര്‍ വിളി കേള്‍ക്കുന്ന പുതുമയുമായി രാജീവം 2025’. രാജീവ്, രാജീവന്‍ എന്നീ പേരുകാരുടെ സംസ്ഥനതല കൂട്ടായ്‌മയായ രാജീവം 2025 പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

ലോകത്തിലെ രാജീവ്, രാജീവന്‍ എന്നീ പേരുകാര്‍ക്കായി മാര്‍ച്ച് രണ്ട് ലോക രാജീവ് ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം യോഗം അംഗീകരിച്ചു. ലഹരിക്കെതിരെ അംഗങ്ങള്‍ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വിശാലമായ ക്യാന്‍വാസില്‍ അംഗംങ്ങള്‍ ഒപ്പുവച്ചു.

മുന്‍ മാളികപ്പുറം മേല്‍ശാന്തി വൈക്കം രാജീവ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 65 വയസ് പൂര്‍ത്തിയാക്കിയ രാജീവന്മാര്‍ ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. 34 വയസുമുതല്‍ 73 വയസ് വരെയുള്ള നാനൂറോളം രാജീവുമാര്‍ പങ്കെടുത്തു. സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പി.കെ. രാജീവിനേയും (പെരുമ്പാവൂര്‍) ഓരോ ജില്ലകളിലേക്കും രണ്ടുവീതം കോ-ഓര്‍ഡിനേറ്റര്‍മാരേയും യോഗം തിരഞ്ഞെടുത്തു. അഡ്മിന്‍ അംഗങ്ങളായ പി.കെ. രാജീവ്, രാജീവ് പണിക്കര്‍, ഡോ. ബി. രാജീവ്, ബി. രാജീവ് എന്നിവര്‍ നേതൃത്വം നല്കി.

Recent Posts