തിരുവനന്തപുരം: ഡീപ് ടെക്, എഐ, സെമികണ്ടക്ടര്‍ മേഖലകളില്‍ താല്‍പ്പര്യമുള്ള യുവസംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിന് താല്‍പ്പര്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ച സന്ദേശത്തിന് വന്‍ പ്രതികരണം.
ഭാരതത്തിലും വിദേശത്തും ഡീപ്‌ടെക്, എഐ, സെമികണ്ടക്ടര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളടക്കം ഭാരതീയരായ സംരംഭകര്‍ക്ക് മെന്റര്‍ഷിപ്പ് വാഗ്ദാനം ചെയ്തുകൊണ്ട് മൂന്ന് ദിവസം മുന്‍പ് നല്‍കിയ സന്ദേശത്തിനാണ് കേരളത്തില്‍ നിന്നടക്കം ലോകമെമ്പാടുമുള്ള ടെക് സംരംഭകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചത്. കേരളത്തില്‍ നിന്നടക്കം ഇതിനോടകം ലഭിച്ച 1300റിലധികം അപേക്ഷകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് ടെക് സംരംഭകന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ മെന്ററിങ് സഹായം ലഭിക്കും.
ഡീപ് ടെക്, എഐ, സെമികണ്ടക്ടര്‍, ഇലക്‌ട്രോണിക്‌സ് രംഗങ്ങളില്‍ പ്രാധാന്യമുള്ള നിര്‍മാണം നടക്കുന്നതോ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന, ഭാരതത്തിലോ വിദേശത്തോ പ്രവര്‍ത്തിക്കുന്ന യുവ ഭാരതീയ സംരംഭകരില്‍ നിന്നായിരുന്നു മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍ എക്‌സിലൂടെ ക്ഷണിച്ചിരുന്നത്.
‘യുവസംരംഭകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും ഉപദേശിക്കാനും ഈ മേഖലകളില്‍ ഭാരതത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടാനും സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’വെന്ന് ചൂണ്ടിക്കാട്ടി 25ന് രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ സന്ദേശം വളരെ പെട്ടെന്ന് സ്വീകാര്യത നേടുകയായിരുന്നു. ഇതിനോടകം ലഭിച്ച അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തി മാര്‍ഗ നിര്‍ദേശങ്ങള്‍ ഉറപ്പാക്കുന്ന നടപടികളിലേക്ക് കടക്കുകയാണ് അടുത്ത നടപടി. ഇവരില്‍ നിന്ന് യോഗ്യരെന്ന് കണ്ടെത്തുന്നവരെ രാജീവ് ചന്ദ്രശേഖറിന് കീഴില്‍ മെന്റര്‍ഷിപ്പിനായി ക്ഷണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക