ന്യൂയോര്‍ക്ക്: പ്രമുഖ ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാന്‍ (95) മരിച്ചനിലയില്‍. ന്യൂ മെക്‌സിക്കോയിലെ വീട്ടില്‍ ഭാര്യ ബെറ്റ്‌സി അറാകവയ്‌ക്കൊപ്പമാണ് ജീന്‍ ഹാക്മനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ദമ്പതികളെയും നായയെും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത സാന്താ ഫെ കൗണ്ടി പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു
രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവാണ് ജീന്‍. ഭാര്യ ബെറ്റ്‌സി പിയനിസ്റ്റാണ്. സൂപ്പര്‍മാന്‍, ഫ്രഞ്ച് കണക്ഷന്‍, അണ്‍ഫൊര്‍ഗിവന്‍, മിസിസിപ്പി ബേണിങ്, ബോണി ആന്‍ഡ് ക്ലൈഡ്, റണ്‍ എവേ ജൂറി എന്നി ചിത്രങ്ങളിലെ അഭിനയമാണ് ജീന്‍ ഹാക്മനെ പ്രശസ്തനാക്കിയത്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറാണ് ജീനിന്റേത്. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്എജി അവാര്‍ഡ് എന്നിവയും താരത്തിന് ലഭിച്ചു. 1972ല്‍ ദി ഫ്രഞ്ച് കണക്ഷനിലെ ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിനാണ് ഓസ്‌കര്‍ അവാര്‍ഡ് ആദ്യം ലഭിച്ചത്. അന്ന് മികച്ച നടനുള്ള അവാര്‍ഡാണ് ജീനിനെ തേടിയെത്തിയത്. 1992ല്‍ വെസ്റ്റേണ്‍ അണ്‍ഫോര്‍ഗിവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനിലൂടെയാണ് ജീനിനെ തേടി വീണ്ടും അക്കാദമി അവാര്‍ഡ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക