Kerala

വെഞ്ഞാറമൂട് കൊലപാതകം: നടുക്കം മാറാതെ നാട്; കൂസലില്ലാതെ അഫ്‌സാന്‍

Published by

വെഞ്ഞാറമൂട്: കൂട്ടുകാരന്മാരെ പോലെ ഒരുമിച്ച് നടക്കുന്ന അനിയനെ ആണ് ജ്യേഷ്ഠന്‍ തലയ്‌ക്കടിച്ചു അതിക്രൂരമായ കൊലപ്പെടുത്തിയത്. അനിയനെ സ്ഥിരമായി പള്ളിയില്‍ കൊണ്ട് പോവുകയും സോഷ്യല്‍ മീഡിയയില്‍ അടക്കം അനുജനെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന സന്തോഷ നിമിഷങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അഫാന് എങ്ങനെ ഇങ്ങനെ അതി ക്രൂരമായി കൊലചെയ്യാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ ആകാതെ ഒരു നാട്.

ഇന്നലെയും വെഞ്ഞാറമൂട് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന അന്‍സാരി ഹോട്ടലില്‍ അനിയനെയും കൂട്ടി വന്നു ബിരിയാണിയും വാങ്ങി കൊണ്ടുപോയിരുന്നു.

അരുംകൊല നടത്തിയ പ്രതി അഫാന്‍ (23) പോലീസ് സ്റ്റേഷനില്‍ എത്തിയത് ഒരു കൂസലുമില്ലാതെ. കേരളത്തിനെ നടുക്കിയ അരും കൊല നടത്തി അഫാന്‍ പോലീസ് സ്റ്റേഷനില്‍ താന്‍ ആറുപേരെ കൊലപ്പെടുത്തിയിയെന്ന് പറഞ്ഞപ്പോള്‍ പോലീസ് ആദ്യം വിശ്വസിച്ചില്ല. കൊലപാതകം വിശദീകരിച്ചപ്പോഴാണ് പോലീസും ഞെട്ടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.

മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊല പാതകം നടന്നത്. പ്രതി കീഴടങ്ങിയത് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനു കീഴിലായിരുന്നു. കാമുകിയെയും അനുജനെ കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത് വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ്. അമ്മൂമ്മടെ കൊലപാതകം പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയിലും ബാപ്പയുടെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയത് നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും. അതിനാല്‍ അതാത് പോലീസ് സ്റ്റേഷനില്‍ വിവിരം അറിയിച്ച് വീടുകള്‍ പരിശോധന നടത്തിയപ്പോള്‍ രാത്രിയായി. നാട്ടകാര്‍ വിവരം അറിയുന്നത് തന്നെ പോലീസ് വന്നപ്പോഴായിരുന്നു. വീടുകളുടെ ഗേറ്റുകള്‍ പോലീസ് ചവിട്ടിപ്പൊളിച്ച് കയറുകയായിരുന്നു.

പാലക്കാട് ചെന്താമര നടത്തിയ ഇരട്ട കൊലപാതകത്തിലെ ഞെട്ടലില്‍ നിന്നും മുക്തമാകാതിരിക്കുമ്പോഴാണ് വെഞ്ഞാറമൂട്ടിലെ അരുംകൊല. ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രതി അഫാന്‍ പോലീസിനോട് പറഞ്ഞത്. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു അഫാന്‍ വെളിപ്പെടുത്തിയത്. അഫാന്റെ ഉമ്മ അര്‍ബുദം രോഗം ബാധിച്ച് ചികിത്സയിലാണ്. അനുജന്‍ 9–ാം ക്ലാസ് വിദ്യാര്‍ഥി ഇന്നലെ പരീക്ഷ എഴുതിയിട്ട് വന്നതാണ്.

ആദ്യം വെട്ടിക്കൊലപ്പെടുത്തിയത് അമ്മൂമ്മപാങ്ങോട് എരിച്ചുഴി പുത്തന്‍ വീട്ടില്‍ താമസിക്കുന്ന സല്‍മാ ബീവി(88). ഇതിനു ശേഷം നെടുമങ്ങാട് ചുള്ളാളത്ത് എസ്എന്‍ പുരത്ത് ജസ്‌നാ മന്‍സിലില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരന്‍ അബ്ദുള്‍ ലത്തിഫ്(69) ഭാര്യ സജിതാബീവി(59). അതു കഴിഞ്ഞ് വെഞ്ഞാറമൂട് പേരുമലയിലെ സ്വന്തം വീടായ സല്‍മാസില്‍ പെണ്‍സുഹൃത്ത് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന(18) സഹോദരന്‍ അഫ്‌സാന്‍(13) കൊലപ്പെടുത്തുകയും ഉമ്മ ഷമീന റഹിം റെഹീം(60)നെ തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഗുരുതര പരുക്കുകളോടെ അഫാന്റെ ഉമ്മ ചികിത്സയിലാണ്.
എല്ലാപേരെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം. ബൈക്കില്‍ സഞ്ചരിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്. ബാപ്പയോടൊപ്പം വിദേശത്ത് വിസിറ്റിഗ് വിസയില്‍ പോയ ഇയാള്‍ അടുത്തിടെയാണ് തിരികെ എത്തിയത്. പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. എലിവിഷം കഴിച്ചെന്ന് മൊഴി നല്‍കിയതിനാല്‍ പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by