നിളയുടെ തീരം കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച നിരവധി സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. മലയാളഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ രചനാഭൂമിയാണത്. ഇടശ്ശേരി, ഉറൂബ്, അക്കിത്തം തുടങ്ങിയ മഹാരഥന്മാര്‍ നേതൃത്വം നല്‍കിയ പൊന്നാനിക്കളരി മലയാളഭാഷയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ ചെറുതല്ല. ഇക്കഴിഞ്ഞ ജനുവരി 25, 26 തീയ്യതികളില്‍ നിളാതീരത്ത് കേരള കലാമണ്ഡലത്തില്‍ മലയാളസാഹിത്യരംഗത്ത് ഭാവിയില്‍ വരാന്‍പോകുന്ന വലിയൊരു പരിവര്‍ത്തനത്തിന് നാന്ദികുറിക്കുകയുണ്ടായി. ബാലസാഹിതീപ്രകാശന്‍ എന്ന പ്രസാധകസംരംഭത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖരായ ബാലസാഹിത്യരചയിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്‍പ്പശാല എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ബാസാഹിതീപ്രകാശന്‍ മികച്ച ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് മാത്രമായി പ്രവര്‍ത്തിക്കുന്ന പ്രസാധകസംരംഭമാണ്. കേരളത്തില്‍ ഇതേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭം സര്‍ക്കാര്‍ സ്ഥാപനമായ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ്. എണ്ണിയാലൊടുങ്ങാത്തതെന്ന് പറയാവുന്നയത്രയും മറ്റ് പ്രസാധകര്‍ മലയാളത്തില്‍ ഉള്ളപ്പോഴാണ് കേവലം രണ്ട് പ്രസാധകര്‍ ഈ ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ബാലസാഹിത്യത്തിന് നമ്മുടെ സാഹിത്യലോകം അത്രയേ ശ്രദ്ധ കൊടുക്കുന്നുള്ളൂവെന്നുവേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. സമീപകാലത്ത് ബാലസാഹിത്യകൃതികള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടായതുകാരണം മറ്റുപ്രസാധകരും ബാലസാഹിത്യപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മുന്‍നിര പ്രസാധാകരായി ഡി.സി. ബുക്‌സും എച്ച്ആന്റ്‌സി ബുക്‌സുമൊക്കെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും പുരസ്‌കാരങ്ങള്‍ നല്‍കിയും ചര്‍ച്ച ചെയ്തും ആഘോഷിക്കപ്പെടുന്ന മറ്റുപുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം ബാലസാഹിത്യപുസ്തകങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇവിടെയാണ് മികച്ച ബാലസാഹിത്യകൃതികള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന ബാലസാഹിതീപ്രകാശന്റെ പ്രാധാന്യം.
1982ലാണ് ബാലസാഹിതീപ്രകാശന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതേവരെ ഇരുനൂറ്റിയമ്പതില്‍പ്പരം ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മികച്ച ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കുകമാത്രമല്ല, ബാലഗോകുലങ്ങള്‍ വഴി സ്വന്തമായ വിതരണശൃംഖലയിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കുട്ടികളിലേക്ക് പുസ്തകങ്ങളെത്തിക്കുവാനും ബാലസാഹിതീപ്രകാശന് സാധിക്കുന്നുണ്ട്. പ്രസിദ്ധീകരിച്ച ഓരോ കൃതിയുടെയും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട കോപ്പികളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. വന്‍കിട കച്ചവടസ്ഥാപനങ്ങളായി മാറിയ പുസ്തകക്കടകളിലൂടെ വിതരണം ചെയ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഗൃഹാങ്കണങ്ങളിലേക്ക് നേരിട്ടെത്തുന്ന വിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് ബാലസാഹിതീപ്രകാശന് സാധിക്കുന്നു. യശഃശരീരനായ കവി എസ്. രമേശന്‍ നായരെപ്പോലുള്ളവരുടെ ആശ്രാന്തപരിശ്രമം ഈ മഹദ്കര്‍മ്മത്തിനുപിന്നിലുണ്ടായിട്ടുണ്ട്. 2007 മുതല്‍ ദീര്‍ഘകാലം ബാലസാഹിതീപ്രകാശന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്നത് എസ്. രമേശന്‍ നായരായിരുന്നു. പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ ഡോ. ഗോപി പുതുക്കോടാണ് ഇപ്പോള്‍ ബാലസാഹിതീപ്രകാശന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.
ബാലസാഹിത്യത്തിലെ പുനരാഖ്യാനങ്ങള്‍
ബാലസാഹിത്യരചനാരംഗത്ത് പുതിയ എഴുത്തുകാരെ സൃഷ്ടിച്ചെടുക്കുക, എഴുത്തുകാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബാലസാഹിതീപ്രകാശന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി കേരളകലാമണ്ഡലം നിളാക്യാമ്പസില്‍ ബാലസാഹിത്യശില്‍പ്പശാല സംഘടിപ്പിച്ചത്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ 32 ബാലസാഹിത്യരചയിതാക്കള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ബാലസാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരായിരുന്നു ശില്‍പശാലയില്‍ പങ്കെടുത്തവരെല്ലാം. അതുകൊണ്ടുതന്നെ പരസ്പരം അറിവുകള്‍ പങ്കുവച്ചും, അനുഭവങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെയുമായിരുന്നു ക്യാമ്പ് മുന്നോട്ടുപോയത്. പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.കെ. പല്ലശ്ശന ക്യാമ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
ജനുവരി 25 രാവിലെ 10 മണിക്ക് മഹാകവി വള്ളത്തോളിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു ശില്‍പ്പശാല ആരംഭിച്ചത്. ക്യാമ്പ് ഡയറക്ടറായ കെ.കെ. പല്ലശ്ശനയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സുനിത സുകുമാരന്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ബാലസാഹിതീപ്രകാശന്‍ ചെയര്‍മാന്‍ ഡോ. ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. പ്രഭാകരന്‍ സ്വാഗതം ആശംസിച്ചു. മുന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് മൂത്തേടത്ത് നന്ദി പറഞ്ഞു. ബാലസാഹിത്യരചന വളരെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട ദൗത്യമാണെന്നു, അത് ഒരു അനൗപചാരിക വിദ്യഭ്യാസപദ്ധതിയാണെന്നും കെ.കെ. പല്ലശ്ശന അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അമ്മമാര്‍ തയ്യാറാക്കുന്നത് ഏറ്റവും ശ്രദ്ധയോടെയാണ്. അത് മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള ഭക്ഷണപാചകം പോലെയല്ല. പലതവണ പാത്രം കഴുകി വൃത്തിയാക്കി, പാലും മോരും കാച്ചി ശുദ്ധിവരുത്തിയ പാത്രത്തിലാണ് പാചകം. കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ ചേരുവകളൊന്നുംതന്നെ രുചിക്കും ആകര്‍ഷണീയതയ്‌ക്കും വേണ്ടിയാണെങ്കില്‍പ്പോലും അതില്‍ ചേര്‍ക്കാറില്ല. അതുപോലെയായിരിക്കണം ബാലസാഹിത്യരചനയുമെന്ന് കെ.കെ. പല്ലശ്ശന പറഞ്ഞു. ബാലസാഹിത്യരചയിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടിയെഴുതുമ്പോള്‍ അവരുടെ മനസ്സിനെയും സ്വഭാവത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന വിഭവങ്ങളാണ് രചിക്കേണ്ടത് എന്നും പല്ലന ആഹ്വാനം ചെയ്തു.
‘ബാലസാഹിത്യം പ്രത്യേകതകളും പ്രതിസന്ധികളും’ എന്ന വിഷയമാണ് ക്യാമ്പിന്റെ ഒന്നാം സെഷന്‍ ചര്‍ച്ച ചെയ്തത്. ഡോ. ഗോപി പുതുക്കോട്, പ്രകാശന്‍ ചുനങ്ങാട് എന്നിവരായിരുന്നു സെഷന്‍ നയിച്ചത്. ബാങ്കിംഗ് മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ച് പൂര്‍ണസമയം എഴുത്തില്‍ മുഴുകിയിരിക്കുന്ന എഴുത്തുകാരനാണ് പ്രകാശന്‍ ചുനങ്ങാട്. ബാലസാഹിത്യരചനയെക്കുറിച്ചും, അതിന്റെ പ്രത്യേകതകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പ്രശസ്തരായ എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ എഴുതിയ കാര്‍ഡുകള്‍ ശില്‍പ്പശാലാ അംഗങ്ങള്‍ക്ക് നല്‍കി സ്വന്തം അഭിപ്രായങ്ങള്‍ എഴുത്തുകാര്‍ക്ക് പറയാനവസരം നല്‍കിക്കൊണ്ടാണ് ഡോ. ഗോപി പുതുക്കോട് ക്ലാസ് നയിച്ചത്. മലയാളത്തില്‍ ബാലസാഹിത്യമേഖലയുടെ വികാസപരിണാമങ്ങളെക്കുറിച്ച് ആകാശവാണി സംപ്രേഷണം ചെയ്ത ഒരു പ്രഭാഷണം കേള്‍പ്പിച്ചുകൊണ്ടും ചര്‍ച്ചയിലൂടെയും രണ്ട് ഭാഗങ്ങളായി ഒന്നാമത്ത സെഷന്‍ സജീവത കൈവരിച്ചു. തുടര്‍ന്ന് ശാസ്ത്രസാഹിത്യരംഗത്തെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ശ്രീജിത്ത് മൂത്തേടത്ത്, എന്‍. സ്മിത എന്നിവര്‍ ചര്‍ച്ച നയിച്ചു. ബാലസാഹിത്യത്തിലെ പുനരാഖ്യാന സാധ്യതകള്‍ എന്ന വിഷയത്തില്‍ കെ.ജി. രഘുനാഥ്, പദ്യവും ഗദ്യവും ബാലസാഹിത്യത്തില്‍ എന്ന വിഷയത്തില്‍ അബ്ദുള്ള പേരാമ്പ്ര, ഇതിഹാസപുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ദിവ്യ, ഡോ. ഷീജാകുമാരി, ഗ്രാമ്യഭാഷയും മാനകഭാഷയും ബാലസാഹിത്യത്തില്‍ എന്ന വിഷയത്തില്‍ എം.എം. സചീന്ദ്രന്‍ എന്നിവരും രണ്ടുദിവസങ്ങളിലായി ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ബാലസാഹിത്യവും ശാസ്ത്രസാഹിത്യവും
പ്രശസ്ത തെലുങ്ക് എഴുത്തുകാരനായ ഡോ. സി. നാരായണ റെഡ്ഡി രചിച്ച വിശ്വംഭരമഹാകാവ്യത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം ശില്‍പ്പശാലയില്‍ നടത്തപ്പെട്ടു. ദ്രാവിഡഭാഷാ ട്രാന്‍സെലേറ്റേഴ്‌സ് അസോസിയേഷന്റെ സ്ഥാപകപ്രസിഡന്റും, കന്നഡ-മലയാളം എഴുത്തുകാരിയുമായ ഡോ. സുഷമാശങ്കറാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ഡോ. ഗോപി പുതുക്കോട് പ്രശസ്ത ചലച്ചിത്രഗാനരചയിതാവ് ഐ.എസ്. കുണ്ടൂരിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. മലയാളഭാഷയില്‍ രചിക്കപ്പെടുന്ന ബാലസാഹിത്യകൃതികള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുന്നതിനും അതുവഴി കൂടുതല്‍ സ്വീകാര്യത നേടാനുമുള്ള സാധ്യതകള്‍ ഡോ. സുഷമാശങ്കര്‍ അവതരിപ്പിച്ചു.
ബാലസാഹിത്യത്തില്‍ ശാസ്ത്രസാഹിത്യത്തിന് വളരെ വലിയ സാധ്യതകളാണുള്ളത്. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും വൈജ്ഞാനികമേഖലയിലേക്ക് അവരെ നയിക്കുന്നതിനും ഉതകുന്ന ബാലസാഹിത്യകൃതികള്‍ മലയാളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കുട്ടികളില്‍ ശാസ്ത്രീയകാഴ്ചപ്പാടും യുക്തിചിന്തയും അന്വേഷണകൗതുകവും വളര്‍ത്തുന്ന സാഹിത്യകൃതികള്‍ രചിക്കപ്പെടേണ്ടതുണ്ടെന്നും, മലയാളത്തില്‍ ഈ മേഖലയിലെ രചനകള്‍ കുറവാണെന്നും ശില്‍പ്പശാല വിലയിരുത്തി. ശാസ്ത്രമെഴുത്തില്‍ ബാലസാഹിത്യരചയിതാക്കള്‍ ഏറെ പരിമിതികള്‍ അനുഭവിക്കുന്നുണ്ടെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെയും ആഴത്തിലുള്ള അന്വേഷണത്തിലൂടെയും തയ്യാറെടുപ്പിലൂടെയും ഇവ പരിഹരിക്കാന്‍ സാധിക്കുന്നതേയുള്ളൂ. ലോകസാഹിത്യത്തില്‍ ബാലസാഹിത്യം തലയുയര്‍ത്തി നില്‍ക്കുന്നത് ശാസ്ത്രരചനകളിലൂടെക്കൂടെയാണ്. മലയാളഭാഷയിലെ ബാലസാഹിത്യത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ ഭാഷയിലും അത്തരം രചനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ശില്‍പ്പശാല വിലയിരുത്തി.
പുരാണകഥകളുടെ പുനരാഖ്യാനങ്ങളിലൂടെ മൂല്യവത്തായ കൃതികള്‍ സംഭാവനചെയ്യാനും സാധിക്കും. പുനരാഖ്യാനത്തില്‍ വലിയ സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.ജി. രഘുനാഥ് അഭിപ്രായപ്പെട്ടു.
നിളയുടെ പരിസരത്ത് രണ്ട് ദിവസങ്ങളായി നടന്ന ശില്‍പ്പശാല മലയാളസാഹിത്യരംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയാണ് അവസാനിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള എഴുത്തുകാരുടെ പങ്കാളിത്തം ശില്‍പ്പശാലയെ വേറിട്ടതാക്കി മാറ്റി. സമാപന സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനും, മയില്‍പ്പീലി ബാലമാസിക മാനേജിങ് എഡിറ്ററുമായ കെ.പി. ബാബുരാജ് മാസ്റ്റര്‍ സമാപനസന്ദേശം നല്‍കി. ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍, വിദ്യാഭ്യാസപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എം. സചീന്ദ്രന്‍ എന്നിവര്‍ ശില്‍പ്പശാലാ അംഗങ്ങള്‍ക്ക് പ്രശസ്തിപത്രങ്ങള്‍ വിതരണം ചെയ്തു. ബാലസാഹിതീപ്രകാശന്റെ നേതൃത്വത്തില്‍ മലയാളഭാഷയില്‍ സംഭവിക്കാന്‍ പോകുന്ന ബാലസാഹിത്യരചനാരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതായിരുന്നു നിളാതീരത്തെ ശില്‍പ്പശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: