Kerala

വിദ്യാനന്ദ സ്വാമി സമാധിയായി

Published by

ശിവഗിരി: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം വിദ്യാനന്ദ സ്വാമി (76) സമാധി പ്രാപിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. 1979ല്‍ സുഗതന്‍ എന്ന പൂര്‍വ നാമം ഉപേക്ഷിച്ച് അന്നത്തെ ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നു സംന്യാസ ദീക്ഷ സ്വീകരിച്ച് ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ അംഗമായി. പൂര്‍വാശ്രമം പത്തനംതിട്ട ഇലന്തൂരിലായിരുന്നു.

വിവിധ കാലഘട്ടങ്ങളില്‍ ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങളായ പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി, മധുര, അരുവിപ്പുറം, കുന്നുംപാറ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ഭരണസമിതിയിലും അംഗമായിരുന്നു.

ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ദേഹം സംന്യാസി ശ്രേഷ്ഠരുടെ കാര്‍മികത്വത്തില്‍ ആചാര വിധി പ്രകാരം സമാധിയിരുത്തി. സമാധിയിരുത്തല്‍ സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു. ധര്‍മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുന്‍ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ത്രിരത്ന തീര്‍ത്ഥര്‍, സ്വാമി പത്മാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി ദേശീകാനന്ദ യതി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ് എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by