Kerala

വയനാട്ടിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു : കടുവയെ വെടിവെച്ച് കൊല്ലുമെന്ന് വനം മന്ത്രി

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം

Published by

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.

നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. കടുവയെ പിടികൂടാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപോഴാഴാണ് ഉന്നത തല യോഗം വിളിച്ചത്.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം.

കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയി നിരീക്ഷണം ശക്തിപ്പെടുത്തും. 100 ക്യാമറകൾ വയനാട്ടിൽ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകൾ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. അഡ്വക്കറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു.

കൂടാതെ കൽപ്പറ്റ പെരുന്തട്ടയിൽ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകൾ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by