Kerala

കോഴിക്കോട് മൂന്നിടങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട: യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ, കണ്ടെത്തിയത് അരക്കിലോയിലധികം രാസലഹരി

Published by

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. കോഴിക്കോട് സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നിടങ്ങളിൽ നിന്നായി അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടിച്ചെടുക്കുകയും ചെയ്തു.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അൽത്താഫ്, ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ, മംഗലൂരു സ്വദേശി ഷാഹിദാ ബാനു, ബേപ്പൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്.മാങ്കാവ് വെച്ച് ലഹരി മരുന്നുമായി രണ്ടു യുവാക്കളാണ് പൊലീസിൻറെപിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അൽത്താഫ് എന്നിവരിൽ നിന്നും 326 ഗ്രാം എംഡ‍ിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരു, മുംബൈ, ഡൽഹി എന്നിവടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് ലഹരി മരുന്ന് വൻതോതിൽ എത്തിക്കുന്നത്. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനായി സ്ത്രീകളേയും കാരിയർമാരാക്കുകയാണ് ലഹരിസംഘം. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് പൊലീസ് പരിശോധന കർശനമാക്കിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് 245 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ലഹരി മരുന്നെത്തിച്ച ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ, മംഗലൂരു സ്വദേശി ഷാഹിദാ ബാനു എന്നിവർ പിടിയിലായി. വലിയങ്ങാടിയിൽ വെച്ച് 45 ഗ്രാം ബ്രൗൺഷുഗറുമായി ബേപ്പൂർ സ്വദേശി മുജീബ് റഹ്മാൻ അറസ്റ്റിലായി. 27 ലക്ഷം രൂപയോളം വിലവരുന്ന ലഹരി മരുന്നാണ് ഒറ്റദിവസം കൊണ്ടു പിടികൂടിയത്.

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് മംഗലൂരു സ്വദേശിയായ യുവതിയുൾപ്പെടെ അഞ്ച് പേർ പൊലീസിന്റെ വലയിലായത്. ലഹരി ശൃംഖലയിലെ വമ്പൻ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പൊലീസിൻറെ തീരുമാനം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: drugsMDMA