Kerala

നെല്ലിന്റെ താങ്ങുവില കേന്ദ്രം കൂട്ടി; കേരളം കുറച്ചു

Published by

പാലക്കാട്: കര്‍ഷകരോടു കേന്ദ്രം കാരുണ്യവും കനിവും കാട്ടുമ്പോള്‍ കേരള സര്‍ക്കാര്‍ അവര്‍ക്കുള്ള താങ്ങുവില പോലും കുത്തനെ വെട്ടിക്കുറയ്‌ക്കുന്നു. മാത്രമല്ല, നല്കണ്ടേ പണം യഥാസമയം നല്കുന്നുമില്ല. നാലഞ്ചു വര്‍ഷമായി ഇതാണവസ്ഥ.

കേന്ദ്രം ഓരോ വര്‍ഷവും നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമ്പോള്‍ സംസ്ഥാനം വിഹിതം വെട്ടിക്കുറയ്‌ക്കുകയാണ്. മാത്രമല്ല, കര്‍ഷകര്‍ക്കു നല്കുന്ന വിവിധ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തുന്നു.

സംസ്ഥാന സര്‍ക്കാര്‍, നെല്‍ക്കര്‍ഷകനു ലഭിച്ചിരുന്ന ഉത്പാദക ബോണസ് കിലോയ്‌ക്ക് 8.80 രൂപയില്‍ നിന്നു വെട്ടിക്കുറച്ച് 5.20 രൂപയാക്കി.

കേന്ദ്ര സര്‍ക്കാര്‍ 2020 മുതല്‍ നെല്ലിന്റെ താങ്ങുവിലയില്‍ കിലോയ്‌ക്ക് 3.40 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. അതേ സമയം സംസ്ഥാനം പ്രോത്സാഹന വിഹിതത്തില്‍ 3.60 രൂപ വെട്ടിക്കുറച്ചു.

2019-20ല്‍ കര്‍ഷകര്‍ക്കു നെല്ലിന്റെ താങ്ങുവിലയായി ലഭിച്ചത് 26.95 രൂപ. ഇതില്‍ കേന്ദ്ര വിഹിതം 18.15 രൂപ, സംസ്ഥാന വിഹിതം 8.80 രൂപ. 2020-21ല്‍ കേന്ദ്ര വിഹിതം 18.68 രൂപയാക്കി, സംസ്ഥാനം 8.80 രൂപ തന്നെ നല്കി.

2021-22ല്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 27.48 രൂപ. കേന്ദ്ര വിഹിതം 19.40 രൂപയാക്കി. സംസ്ഥാനം 20 പൈസ കുറച്ച് 8.60 രൂപയാക്കി.

2022-23ല്‍ കേന്ദ്രം താങ്ങുവില 20.40 രൂപയാക്കി, സംസ്ഥാനം വിഹിതം 7.80 രൂപയായി കുറച്ചു. 2023-24ല്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 1.43 രൂപ കേന്ദ്രം വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത്രയും തുക കുറച്ച് 6.37 രൂപയാക്കി. ഈ വര്‍ഷം കേന്ദ്രം 23 രൂപയാക്കിയപ്പോള്‍ സംസ്ഥാന വിഹിതം 5.20 രൂപയായി വെട്ടിക്കുറച്ചു. കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് 28.20 രൂപയാണ് ലഭിക്കുക. 23 രൂപയും നല്കുന്നത് കേന്ദ്രം. സംസ്ഥാനം നല്കിയിരുന്ന വിഹിതം 8.80 രൂപയില്‍ നിന്ന് 5.20 രൂപയാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക