Kerala

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടി; അനുമതി നല്‍കിയ ഭരണസമിതിക്കെതിരെ പ്രതിഷേധം

Published by

കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ക്ഷേത്രാങ്കണത്തില്‍ യോഗത്തിന് അനുമതി നല്‍കിയ ക്ഷേത്ര സമിതിക്കെതിരേയും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നടപടിക്കെതിരേയും ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. കണ്ണൂര്‍ വളപട്ടണം കളരി വാതുക്കല്‍ ക്ഷേത്രാങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്രം അധികാരികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വളപട്ടണം പഞ്ചായത്തംഗം സമീറയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ പത്താംവാര്‍ഡ് മെമ്പറാണ് സമീറ. വളപട്ടണത്തെ പൈതൃക നഗരങ്ങള്‍ സന്ദര്‍ശിച്ച് ആ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വളപട്ടണം പൈതൃക യാത്ര എന്ന പരിപാടിയുടെ ഭാഗമായാണ് ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങള്‍ യോഗം ചേര്‍ന്നത്.

പരിപാടി നടത്തുന്നതിനുള്ള അനുമതി ക്ഷേത്രം സമിതി പ്രസിഡന്റ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഇക്കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചിറക്കല്‍ കോവിലകം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വേണു ക്ഷേത്ര കമ്മിറ്റിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. യോഗം നടത്തിയതോടെ അശുദ്ധമായ ക്ഷേത്രാങ്കണത്തില്‍ നടത്തേണ്ട് പ്രായശ്ചിത്ത ക്രിയകള്‍ സംബന്ധിച്ച് തന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ട്രസ്റ്റി രാമവര്‍മ്മരാജ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക