Kerala

ആരോഗ്യമന്ത്രിയും വകുപ്പും കേരളത്തെ കൊവിഡ് സമാന കാലത്തേക്കെത്തിക്കുന്നു: കെ. സുരേന്ദ്രന്‍

Published by

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപാ വൈറസും എംപോക്‌സും കേരളത്തില്‍ ഭീതിപരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. എംപോക്‌സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ സംസ്ഥാനം ഒരു മുന്‍കരുതലും എടുത്തില്ല. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പോലും സര്‍ക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ മറ്റു പല കാര്യങ്ങളിലും ആണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരാജയം കൊവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് മറച്ച് കേന്ദ്രസര്‍ക്കാരിനെയും കേരളത്തിലെ ബിജെപിയെയും പഴിചാരുന്നതാണ്. വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാന ഉത്തരവാദി മുഹമ്മദ് റിയാസാണ്. ഇല്ലാത്ത കള്ളക്കണക്ക് സമര്‍പ്പിക്കുന്നതിന് പകരം ശരിയായ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിനുള്ള തുക കേന്ദ്രം അനുവദിച്ചതാണ്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ എഴുതിയെടുത്ത ആളുകളാണ് ബിജെപിയെ പഴിക്കുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത് ചെയ്തു. രേഖാമൂലം എന്താണ് ആവശ്യപ്പെട്ടതെന്ന് അവര്‍ പറയട്ടെ.

ഓണക്കാലത്ത് കേന്ദ്രം 5,000 കോടി രൂപ നല്കിയതിനെപ്പറ്റി ധനമന്ത്രിക്ക് ഒന്നും പറയാനില്ല. ആ പണം കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും ബോണസും എല്ലാം കൊടുത്തത്. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ 1700 കോടിയില്‍ 1200 കോടി രൂപയും കേന്ദ്രം നല്കിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണകരമാണ്. വലിയ സുസ്ഥിരത രാജ്യത്ത് ഉണ്ടാകും. സഹസ്രകോടികളുടെ ലാഭമാണ് പൊതുഖജനാവിന് ഇതിലൂടെ ഉണ്ടാകുന്നത്. വി.ഡി. സതീശന്‍ എതിര്‍ക്കുന്നത് ആരെയാണ്. നെഹ്‌റുവിന്റെ കാലത്ത് 16 വര്‍ഷം തുടര്‍ച്ചയായി ഒരു തെരഞ്ഞെടുപ്പ് നടന്നതാണ്. ഇന്‍ഡി മുന്നണിയിലെ പല കക്ഷികളും ഈ നയത്തെ പിന്തുണയ്‌ക്കുന്നത് ഇതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക