Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

പുനലൂര്‍ നഗരസഭയില്‍ കല്ലട ആറിന്റെ തീരത്ത് സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം കൊണ്ട് സമ്പന്നമായ ഗ്രാമം. ഐക്കരക്കോണം. ഐക്യം (ഒരുമ), കോണം(നാട്) എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നുണ്ടായ പേര്. പൂര്‍ണകായ ശിവ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രമാണ് ഗ്രാമത്തിന്റെ ആത്മീയകേന്ദ്രം. ആറു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഗ്രന്ഥശാല സാംസ്‌ക്കാരിക കേന്ദ്രവും. പാരമ്പര്യ വൈദ്യന്മാരുടെ ആസ്ഥാനം എന്ന നിലയിലും അറിയപ്പെടുന്ന സ്ഥലം. ആയുര്‍വേദ ചികിത്സയുടെ കഥ പറഞ്ഞ് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടി. തൊഴില്‍ രഹിതരില്ലാത്ത ഗാമം എന്ന ഗരിമ പേറുന്ന കേരളത്തിലെ പ്രദേശം.

രാശിചക്രത്തിലെ ആദ്യത്തെ രാശിയാണ് മേടം രാശി. നേതൃത്വം, ശുഭാപ്തിവിശ്വാസം, ഊര്‍ജ്ജം, മനസ്സ് തുറന്ന സംസാരം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന രാശി. നേതൃത്വപാടവവും, അന്വേഷണ താല്‍പര്യവും ഇവരുടെ പ്രത്യേകതകളാണ്. ഈ രാശിക്കാര്‍ ബുദ്ധിശാലികളും അഭിമാനികളുമായതിനാല്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ മടിക്കും. സാഹസപ്രിയരും, സഞ്ചാരപ്രിയരും. ഇവര്‍ ശാസ്ത്രീയചിന്ത, പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാനുള്ള ധൈര്യം, മുന്‍കൂട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവ് എന്നിവ ഉള്ളവരാണ്. മേടം രാശിക്കാര്‍ എല്ലായ്‌പ്പോഴും ആത്മവിശ്വാസം ഉള്ളവരായിരിക്കും. തീരുമാനമെടുക്കുന്നത് വേഗത്തിലായിരിക്കും .

ഐക്കരക്കോണവും മേടം രാശിയും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒരാളുണ്ട്. സർ. (ഡോ).സോഹന്‍ റോയി. 29  രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏരീസ് ‘ഗ്രൂപ്പിന്റെ സ്ഥാപകന്‍.. മറൈന്‍ എഞ്ചിനീയര്‍, നേവല്‍ ആര്‍ക്കിടെക്റ്റ്, ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ സംരംഭകന്‍, സിനിമയെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിര്‍മ്മാതാവ്,ഗിന്നസില്‍ പേരു ചേര്‍ത്ത കവി. സർ പദവിയായ ഇറ്റലിയിലെ ‘നൈറ്റ്‌ഹുഡ് ഓഫ് പാർട്ടെ ഗ്വെൽഫ’ ബഹുമതി നേടിയ വ്യക്തി .

ഐക്കരക്കോണം സോഹന്‍ റോയിയുടെ ജന്മസ്ഥലം. ഐക്കരക്കോണം ശ്രീവിലാസത്തില്‍ അദ്ധ്യാപകരായിരുന്ന കൃഷ്ണശാസ്ത്രിയുടേയും കസ്തൂരിബായിയുടേയും മകന്‍. മാര്‍ച്ച് 21 നും ഏപ്രില്‍ 20 നും ഇടയില്‍ ജനിക്കുന്നവരാണ് മേടം രാശിക്കാര്‍. മാര്‍ച്ച് 28 ന്‌ ജനിച്ച ഡോ.സോഹന്‍ റോയിക്ക് മേടം രാശിക്കാര്‍ക്ക് ജ്യോതിഷികള്‍ പറയുന്ന ഗുണഗണങ്ങള്‍ എല്ലാം ചേരും. ‘ഏരീസ്’ മേടം രാശിയുടെ ഇംഗ്‌ളീഷ് പദം

വ്യവസായത്തിനും സിനിമയ്‌ക്കും സാഹിത്യത്തിനും പുറമെ കായിക രംഗത്തേക്കും ചുവടുറപ്പിക്കുകയാണ് തൊട്ടതെല്ലാം നല്ല ‘രാശി’യാക്കിയ ഈ മലയാളി. കേരളത്തിലെ ക്രിക്കറ്റിന് പുത്തനുണര്‍വ് നല്‍കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമയാണ് ഡോ. സോഹന്‍ റോയി. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് മെന്ററും ഐപിഎല്‍ താരം സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയറുമായ കൊല്ലം സെയ്‌ലേഴ്‌സ്. പ്രഥമ കെസിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സോഹന്‍ റോയി ടീമിനൊപ്പം ഉണ്ടായിരുന്നു. തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങളും സിനിമയും കവിതയും നിലപാടും സ്വപ്‌നവും എല്ലാം തുറന്നു പറയുന്നു ഡോ. സോഹന്‍ റോയി. ‘ജന്മഭൂമി’ക്ക് നല്‍കിയ അഭിമുഖത്തില്‍.

  • കളിയും കളിക്കാരുമല്ല, വേണ്ടത് കാഴ്ചക്കാര്‍

കായിക രംഗത്തേക്കുള്ള ചുവടുമാറ്റത്തിനും പെട്ടന്ന് ക്രിക്കറ്റ് ടീം ഉടമ ആകാനുളള തീരുമാനത്തിനും പിന്നിലെന്ത് എന്ന ചോദ്യത്തിന് സോഹന്‍ റോയിയുടെ ഉത്തരം,  എന്തുകൊണ്ട് അദ്ദേഹം വ്യത്യസ്ഥനാണ് എന്നത് അടിവരയിടുന്നു. വ്യവസായവുമായി ഏറ്റവും ഒത്തുചേര്‍ന്നു നില്‍ക്കുന്ന കായിക ഇനം ക്രിക്കറ്റാണ്. പരസ്പര പൂരകങ്ങളായ നിരവധി ഘടകങ്ങള്‍ രണ്ടിലും ഉണ്ട്. എസ് എന്‍ കോളേജിലെ പഠനകാലത്ത് പന്തുകൊണ്ട് മുന്‍നിരയിലെ പല്ലുപോയതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്ന സോഹന്‍ റോയി ക്രിക്കറ്റിനെ പിന്തുണയ്‌ക്കുന്നത് മികച്ച കളിക്കാരെ സൃഷ്ടിക്കാനല്ലന്നും പറയുന്നു.

‘വ്യവസായവുമായി ഏറ്റവും അധികം യോജിച്ചുപോകുന്ന കളിയാണ് ക്രിക്കറ്റ് എന്നതുകൊണ്ടാണ് താന്‍ കെസിഎല്‍ ടീമിനെ ഏറ്റെടുത്തത്. വ്യവസായം വിജയിക്കാന്‍ വേണ്ട 25 ഗൂണങ്ങളെങ്കിലും ക്രിക്കറ്റിലുമുണ്ട്. സൂക്ഷ്മത, സമയനിഷ്ട, തീരുമാനം എടുക്കുന്നതിലെ വേഗത, മികവ് അളക്കല്‍, ഡേറ്റാ വിലയിരുത്തല്‍…….. തുടങ്ങി പലതും ക്രിക്കറ്റിലും വ്യവസായത്തിലും വിജയത്തിന് പ്രധാനമാണ്. ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഒരാളെ കമ്പനിയില്‍ ജോലിക്കെടുത്താല്‍ ഏതെങ്കിലും വിഭാഗത്തിന്റെ തലവനാക്കുന്നതില്‍ അധികം ആലോചിക്കേണ്ടി വരില്ല. മറ്റുള്ളവരെക്കാള്‍ നല്ല ഫലം അവര്‍ നല്‍കും എന്നാണ് അനുഭവം.
കോടിക്കണക്കിന് രൂപമുടക്കി മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാന്‍ എളുപ്പമാണ്. കാണികളെ എത്തിക്കുക എന്നതാണ് പ്രധാനം, അടുത്ത കെസിഎല്‍ നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാകണം നടക്കേണ്ടത്.ക്രിക്കറ്റ് സംസ്‌ക്കാരം വളര്‍ത്തുകയാണ് വേണ്ടത്. സ്‌ക്കൂളുകളിലെല്ലാം ക്രിക്കറ്റ് ക്‌ളബ്ബുകള്‍ ഉണ്ടാകണം. എല്ലാവരും കോഹ്‌ലിയും സഞ്ജുവും ആകണം എന്നാഗ്രഹിക്കരുത്. കളിക്കാരാകുക മാത്രമല്ല ക്രിക്കറ്റുകൊണ്ട് ലക്ഷ്യമിടേണ്ടത്. ക്രിക്കറ്റ് മറ്റ് നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്.. 22 പേര്‍ കളിക്കുന്ന ഒരു മത്‌സരം നടക്കുമ്പോള്‍ 22000 ത്തിലധികം പേരാണ് ക്രിക്കറ്റ് അധിഷ്ടിത ജോലികള്‍ ചെയ്യുന്നത്.” സോഹന്‍ റോയി പറഞ്ഞു.

ജന്മനാടായ ഐക്കരക്കോണത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിലാണ് സോഹന്‍ റോയി. ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി, മികച്ചത് എന്ന് സാക്ഷ്യപ്പെടുത്തി. എഞ്ചിനീയര്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുമ്പോള്‍ മനസ്സില്‍ ഉണ്ടാകേണ്ടത് മികച്ച സ്‌റ്റേഡിയത്തെക്കുറിച്ചാകണം എന്ന തന്റെ അഭിപ്രായത്തിന് തെളിവു നല്‍കുകയാണ് മറൈന്‍ എഞ്ചിനീയറായ സോഹന്‍ റോയി

 

  • വിവാദങ്ങളുടെ ‘വാട്ടര്‍ ബോംബ് ‘

ഒരു സിനിമയുടെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് രണ്ടു ദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചു പരസ്പരം പോരാടുക.. സുപ്രീം കോടതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ നിരോധനം തുടരുക. സിനിമാ സംഘടനകള്‍ വഴി പോസ്റ്റര്‍ പോലും പതിയ്‌ക്കാന്‍ സമ്മതിയ്‌ക്കാതിരിക്കുക.  മലയാളികള്‍ നെഞ്ചിലേറ്റിയ, ഓസ്‌കാറിന്റെ പടിവാതില്‍ കണ്ട ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം മലയാളം ചാനലുകള്‍ പോലും എടുക്കാതിരിപ്പിക്കുക. . ഒരു സിനിമയെ ഇങ്ങനെ നിഷ്ഠൂരമായി  കൊല ചെയ്ത സംഭവം ലോക സിനിമാ ചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. ഡോ. സോഹന്‍ റോയിയുടെ സംവിധാനത്തില്‍, 2011 ല്‍ പുറത്തിറങ്ങിയ ‘ഡാം 999 ‘ എന്ന ചിത്രത്തിന്റെ അനുഭവമായിരുന്നു ഇത്. വ്യവസായി എന്നതിലുപരി സോഹന്‍ റോയിയെ പൊതുസമൂഹത്തില്‍ അടയാളപ്പെടുത്തിയതും ‘ഡാം 999 ‘ ആണ്. പുതിയ സാങ്കേതിക സംവിധാനങ്ങളുടെ പിന്‍ ബലത്തില്‍ ‘ഡാം 999 ‘ തീയേറ്ററില്‍ എത്തിക്കാനൊരുങ്ങുകയാണ് ഏരീസ് തീയേറ്റര്‍ ശ്യംഖലയുടെ ഉടമയായ സോഹന്‍ റോയി.

”മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മടിത്തട്ടില്‍ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവന്‍ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന കാലത്താണ് ‘ഡാം 999’ പുറത്തിറങ്ങുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ‘ഡാം 999’. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. പക്ഷേ, ഇത് മുല്ലപ്പെരിയാര്‍ ഡാമിന്റെ മാത്രം കഥയല്ല. സംസ്ഥാനത്തെ എല്ലാ ‘അഴിമതി’ഡാമുകളുടേയും കഥയാണ്. 81 ഡാമുകളാണ് കേരളത്തിലുള്ളത്. അഴിമതിയുടെ കറപുരണ്ട ഡാമുകളാണ് എല്ലാം. കോണ്‍ക്രീറ്റ് നിര്‍മ്മിതികളുടെ ആയുസ്സ് 50-60 വര്‍ഷമാണ്. 50 വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം. 1895ല്‍ പണി കഴിഞ്ഞ മുല്ലപ്പെരിയര്‍ ഡാമിന് ഇപ്പോള്‍ 125 വര്‍ഷം പഴക്കം. മലയാളി എന്തുകൊണ്ട് ഇത് മനസ്സിലാക്കുന്നില്ല. ‘ഡാം 999 ‘ഒട്ടനവധി പ്രത്യേകതകളുള്ള സിനിമയാണ് ‘ഡാം 999 ‘ പതിനാറ് ദേശീയ പുരസ്‌കാര ജേതാക്കള്‍ അണിനിരന്ന സിനിമ, 2ഡി യില്‍ നിന്ന് 3ഡി യിലേക്കുള്ള ‘കണ്‍വേര്‍ഷന്‍ ടെക്‌നോളജി’ പ്രാവര്‍ത്തികമാക്കിയ ആദ്യ ഇന്ത്യന്‍ സിനിമ, ഒരേസമയം അഞ്ച് ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ, അന്നുവരെ ലോകസിനിമകളില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കപ്പലില്‍ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയില്‍ വാട്ടര്‍ ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോര്‍മാറ്റില്‍ നിര്‍മ്മിയ്‌ക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമ, ലോക പ്രശസ്ത നിര്‍മ്മാണവിതരണക്കമ്പനി ‘വാര്‍ണര്‍ ബ്രോസ്’ വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുന്‍പേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ. റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം ‘സൂപ്പര്‍ ഹിറ്റാ’യിരുന്നു. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘ഡാം 999 ‘ കേരളത്തിലും പ്രദര്‍ശനത്തിനെടുക്കാന്‍ തീയേറ്റര്‍ ഉടമകള്‍ മടിച്ചു. ആ സാഹചര്യത്തിലാണ് 13 വര്‍ഷത്തിനു ശേഷം 4 കെ സംവിധാനത്തില്‍ സിനിമ റിലീസാകുന്നത്. ക്രിസ്തുമസിന് സിനിമ തീയേറ്ററുകളില്‍ എത്തും’. സോഹന്‍ റോയി പറഞ്ഞു.

വെള്ളവും വെളിച്ചവും നല്‍കുന്ന അണക്കെട്ടുകള്‍ക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്‌ക്കുമായി അണയ്‌ക്കുവാനുള്ള ശക്തിയുമുണ്ടെന്ന് ഡോ. സോഹന്‍ റോയിയോട് പറഞ്ഞത് ചരിത്രമാണ്. 1975ല്‍ ചൈനയിലെ ബാങ്കിയ ഡാം കൊന്നൊടുക്കിയത് 2,50,000 ആളുകളെ. ലോകത്തിലെ തന്നെ പഴക്കം ചെന്ന ഡാമുകളില്‍ ഏറ്റവും ഉയരം കൂടുതലുള്ള അണക്കെട്ട് മുല്ലപെരിയാറിന്, ബാങ്കിയ ഡാമിന്റെ ഏഴ് ഇരട്ടി ഉയരമുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് അതില്‍ ജലത്തിനൊപ്പം സംഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിയുടെ ആഴം വ്യക്തമാവുക. സോഹന്‍ റോയിയേയും ഇരുത്തി ചിന്തിപ്പിച്ചതും ഇതായിരുന്നു. തുടര്‍ന്ന് ഡോക്യൂമെന്ററി ചിത്രീകരിച്ച്, തന്റെ ആശങ്കകള്‍ ജനങ്ങളുമായി പങ്കുവച്ചു. ഇരുപത്തഞ്ചോളം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ ഹസ്വചിത്രം നേടി. ഇരുപത്തിയൊന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ഇത്രത്തോളം സ്വീകാര്യത ലഭിച്ചെങ്കില്‍, ഇതേ പ്രമേയത്തിലുള്ള കൊമേഴ്‌സ്യല്‍ സിനിമയ്‌ക്ക് ലഭിക്കാവുന്ന അപാരമായ സാധ്യതകളാണ് ഒരു വലിയ ക്യാന്‍വാസില്‍ സിനിമ ചെയ്യുന്നതിലേക്ക് സംവിധായകനെ നയിച്ചത്. ആകസ്മിക ദുരന്തം പ്രമേയമാക്കിയ ‘ടൈറ്റാനിക്കി’ നെക്കാള്‍, ഒരു മനുഷ്യനിര്‍മ്മിത ദുരന്തം പ്രമേയമാക്കുന്ന ഇത്തരത്തിലൊരു ചിത്രത്തിലൂടെ, സിനിമ എന്ന കലയുടെ യഥാര്‍ത്ഥ ലക്ഷ്യമായ ബോധവല്‍ക്കരണ പ്രക്രിയയും സംവിധായകന്‍ മനസ്സില്‍ക്കണ്ടു. ഒരു വലിയ ദുരന്തത്തിലേക്കാണ് ചുവടുവയ്‌ക്കുന്നതെന്നോര്‍ക്കാതെ 16 വര്‍ഷത്തെ തന്റെ സമ്പാദ്യം മുഴുവനാണ് 10 മില്യന്‍ ഡോളര്‍ (85 കോടി)ബഡ്ജറ്റില്‍ ഒരുക്കിയ കന്നിച്ചിത്രത്തിനു വേണ്ടി ഡോ. സോഹന്‍ റോയി നീക്കിവെച്ചത്.

 

  • വയറിന് മാത്രമല്ല, സര്‍ഗ്ഗാത്മകതയ്‌ക്കും വിശക്കും

കോടികള്‍ മുടക്കി സിനിമ എടുക്കുന്നു. പുരസ്‌ക്കാരങ്ങള്‍ ലഭിക്കുന്നതിനപ്പുറം ബോക്‌സ് ഓഫീസില്‍ വിജയിക്കുന്നില്ല. ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ സംരംഭകന്‍, പണം വെറുതെ കളയുന്നതെന്തിന് എന്നതിന് ‘വിശപ്പുമാറ്റാന്‍’ എന്നായിരുന്നു സോഹന്‍ റോയിയുടെ പെട്ടന്നുള്ള ഉത്തരം. വിശദീകരിക്കുകയും ചെയ്തു.

” വയറിനു മാത്രമല്ല വിശപ്പ്. കലാകാരന്മാര്‍ക്കും വിശപ്പുണ്ട്.. വയറിന്റെ പട്ടിണി ഭക്ഷണം കഴിച്ചാല്‍ മാറും. സര്‍ഗ്ഗാത്മകതയുടെ വിശപ്പു മാറണമെങ്കില്‍ സൃഷ്ടി നടക്കണം. ഒരു തരത്തിലുള്ള ലാഭവും പ്രതീക്ഷിച്ചല്ല സിനിമ എടുക്കുന്നത്. കലാകാരന്മാരെ സഹായിക്കാനാകും. ഒപ്പം മനസ്സില്‍ രൂപപ്പെടുന്ന സന്ദേശം പകരാനും. എടുത്ത സിനിമകളില്‍ അധികവും ‘ചാരിറ്റി സിനിമ’കളാണ്. കേരളത്തിലെ അട്ടപ്പാടി കുറുമ്പ ഗോത്ര സമൂഹത്തിന്റെ സംസാര ഭാഷയായ കുറുമ്പ ഭാഷയിലെ ആദ്യ ഇന്ത്യന്‍ സിനിമാപ്രോജക്ട് ആയിരുന്നു ‘ മ്..’…(സൗണ്ട് ഓഫ് പെയിന്‍). ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രത്തിലൂടെ ഗോത്രജനത ചൂഷണം ചെയ്യപ്പെടുന്ന രീതികളും പാരിസ്ഥിതികമായ പ്രശ്‌നങ്ങളും കൃത്യമായി വരച്ചുകാട്ടാനായി. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടാനും അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കാനും സാധിച്ചു. വിശപ്പ് പ്രമേയമാക്കിയിട്ടുള്ള സിനിമ ആയിരുന്നു
‘ മുടുക ‘ എന്ന ഗോത്ര ഭാഷയിൽ ചിത്രീകരിച്ച’ ആദിവാസി ‘.
 ആള്‍ക്കൂട്ട മര്‍ദ്ദനത്തേത്തുടര്‍ന്ന് മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥയാണ് ആ സിനിമ. ദേശീയ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ആലപ്പാട് പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി സംവിധാനം ചെയ്ത ‘ബ്ലാക്ക് സാന്‍ഡ് ‘ എന്ന ഡോക്യുമെന്ററിയും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ സിനിമ ‘ജല’ത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍ ഓസ്‌കറിലെ ‘ബെസ്റ്റ് ഒറിജിനല്‍ സോങ്’ വിഭാഗത്തിലെ ചുരുക്കപട്ടികയില്‍ ഇടം നേടി. ജന്മനാടിനോടുളള കടപ്പാട് ആണ് ‘എക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ സിനിമ. 5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ വരുമാനം പൂര്‍ണ്ണമായും പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്.’

വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ .ഉരുള്‍പൊട്ടലില്‍ അനാഥരായ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് അവരുടെ ഭാവി സംരക്ഷിക്കുന്ന പദ്ധതിക്ക് സോഹന്‍ റോയി രൂപം കൊടുത്തിട്ടുണ്ട്. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയര്‍ ഡിസൈന്‍ എന്നിവ മുതല്‍ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചിലവുകളും ഏറ്റെടുക്കുവാനാണ് ഉദ്ദേശിക്കുന്നത് . തന്റെ പുതിയ ചലച്ചിത്രമായ ‘കര്‍ണിക’യില്‍ നിന്ന് ലഭിക്കുന്ന ലാഭവും പൂര്‍ണ്ണമായും ഇതിനുവേണ്ടി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  • സ്തീകളോട് മോശമായി പെരുമാറുന്നവര്‍ പടിക്ക് പുറത്ത്

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊന്നും വലിയ പ്രശ്‌നമല്ലന്നായിരുന്നു സോഹന്‍ റോയിയുടെ മറുപടി. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ. നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കണം. സ്തീകളോട് മോശമായി പെരുമാറുന്നവരെ സിനിമയില്‍ മാത്രമല്ല തന്റെ കമ്പനിയില്‍ പോലും അടുപ്പിക്കില്ല എന്നതാണ് നിലപാട്.

‘ സംവിധാനം പഠിക്കാന്‍ കമലിന്റെ കൂടെ കുറച്ചു നാള്‍ നിന്നു. ‘വിഷ്ണുലോകം’ സിനിമയില്‍ അസിസ്റ്റന്റാക്കാമെന്ന് കമല്‍ പറഞ്ഞു. പക്ഷേ ദിലീപിനെ അസിസ്റ്റന്റാക്കി. എന്റെ അവസരം ദിലീപ് കാരണം പോയി എന്നു പറയാം. തല്‍ക്കാലം സംവിധാന മോഹം ഉപേക്ഷിക്കാന്‍ ഇത് കാരണമായി. ജോലിയും ബിസിനസ്സും നടക്കുമ്പോഴും സിനിമ മനസ്സില്‍ ഒന്നാമതുണ്ടായിരുന്നു. സിനിമയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ഒരു പ്രശ്‌നമൊന്നും ആകില്ല. മലയാള സിനിമ എല്ലാ പ്രതിന്ധികളേയും മറികടക്കും. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് തന്റെ സ്ഥാപനങ്ങളില്‍ ജോലി നല്‍കില്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞു പോകേണ്ടിവരും. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധ പ്രശ്‌നങ്ങളുണ്ടായാല്‍, നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തും. നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നല്‍കേണ്ടിവരും. ഈ നയം പില്‍ക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും, അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയും ചെയ്യും. ലോകത്ത് തന്നെ ആദ്യമായി സ്ത്രീധന നിരാകരണ സമ്മതപത്രം തൊഴില്‍ കരാറിന്റെ ഭാഗമാക്കുന്ന സ്ഥാപനം ഏരീസ് ആണ്”

  • അധ്യാപകരില്ലാത്ത സ്‌ക്കൂളുമായി അധ്യാപക പുത്രന്‍

അധ്യാപക ദമ്പതികളുടെ മകനാണ് ഡോ സോഹന്‍ റോയി. അച്ഛന്‍ കൃഷ്ണശാസ്ത്രി സംസ്‌കൃതം അധ്യാപകന്‍. അമ്മ കസ്തൂരിബായിയും അധ്യാപിക. പക്ഷേ മകന്‍ സ്വപനം കാണുന്നത് അധ്യാപകരില്ലാത്ത സ്‌ക്കൂളുകള്‍. വെറും സ്വപ്‌നമല്ല യാഥാര്‍ത്ഥ്യമാക്കാനുളള യാത്രയിലാണ് അധ്യാപക പുത്രന്‍. കേരളസമൂഹത്തില്‍ സാമൂഹ്യമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ കുട്ടികള്‍ പഠിച്ചുവരുന്ന അഗളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മറ്റൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് സോഹന്‍ റോയ് .

‘ സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അട്ടപ്പാടിയിലെ അഗളി സ്‌ക്കൂളില്‍ എത്തിയത്. വേദനിപ്പിക്കുന്നതായിരുന്നു അവിടെ ലഭിച്ച അറിവ്. 40 കിലോമീറ്റര്‍ വരെ ദൂരെ നി്ന്ന് വരുന്ന കുട്ടികള്‍. ഭൂരിഭാഗവും പഠിക്കാനല്ല, ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി എത്തിയവര്‍. അവരോട് കൃഷിയെക്കുറിച്ചും വീട്ടുജോലികളെക്കുറിച്ചും മരം കയറുന്നതിനെക്കുറിച്ചും ഒക്കെ ചോദിച്ചപ്പോള്‍ അറിയാമെന്ന ഉത്തരം. എത്ര പേര്‍ സിനിമ കണ്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഭൂരിപക്ഷവും ഇല്ല എന്ന ഉത്തരം നല്‍കി. അതാണ് അവസ്ഥ. പ്രകടമായ എന്തുമാറ്റം കൊണ്ടുവരാം എന്നു ചിന്തിച്ചു. സെമിനാറുകളും ക്ലാസ്സുകളും മികച്ച ദൃശ്യ ശ്രവ്യ സംവിധാനത്തോടെ അനുഭവിച്ചറിയുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്ന രീതിയില്‍ ലോകോത്തര നിലവാരമുള്ള എഡ്യൂക്കേഷണല്‍ തീയേറ്റര്‍ അവിടെ സൗജന്യമായി നിര്‍മ്മിച്ചു നല്‍കി് .  വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡിവുഡ് ടാലന്റ് ക്ലബ്ബ് എന്ന പേരില്‍  ക്ലബ്ബും രൂപവല്‍ക്കരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിസ്റ്റല്‍ ക്ലിയര്‍ ഫോര്‍ കെ റെസല്യൂഷനിലുള്ള പ്രൊജക്ഷന്‍ സംവിധാനമടക്കമുള്ള മികച്ച ആധുനിക സംവിധാനങ്ങള്‍ ഈ തീയേറ്ററിന്റെ പ്രത്യേകതയാണ്. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റമാണ് തീയേറ്റര്‍ നിര്‍മ്മാണത്തിന് ശേഷം അവിടുത്തെ കുട്ടികള്‍ കാഴ്ചവച്ചത്. പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി 21 ഓളം ഡോക്യുമെന്ററികള്‍ കുട്ടികള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. പഠിപ്പിക്കാന്‍ അധ്യാപകരുടെ ആവശ്യമില്ല. പഠിക്കാനുള്ള കാര്യങ്ങള്‍ ദൃശ്യങ്ങളായി കാണിച്ചാല്‍ മതി. സിനിമ കാണുമ്പോള്‍ മനസ്സിലാക്കുന്നത് സംവിധായകന്‍ വിവരണം നല്‍കിയിട്ടോ കുറിപ്പ് വായിച്ചിട്ടോ അല്ലല്ലോ.  ‘ലോകം അഗളി സ്‌കൂളിലേക്ക് ‘ എന്ന പരിപാടി സംഘടിപ്പിച്ചുകൊണ്ട്, ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള 20ല്‍ പരം പ്രഗല്‍ഭരായ വ്യക്തിത്വങ്ങളെ ഈ തീയേറ്ററിലൂടെ ഓണ്‍ലൈനായി അട്ടപ്പാടിയിലെ കുട്ടികള്‍ക്കു മുന്നിലെത്തിച്ചു. അതിലൂടെ തങ്ങളുടെ കഴിവുകളും ആശയങ്ങളും അതുമായി ബന്ധപ്പെട്ടവരോട് തന്നെ നേരിട്ട് സംവദിച്ച് മെച്ചപ്പെടുവാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാക്കി. അതോടൊപ്പംതന്നെ അവിടെ ആരംഭിച്ച സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഭാഗമായി, റഗ്ബിയും ബേസ്‌ബോളുമടക്കം കേരളത്തില്‍ സുപരിചിതമല്ലാത്ത 25 ഓളം ഇന്റര്‍നാഷനല്‍ ഗെയിമുകള്‍ കളിക്കുവാന്‍ പാകത്തിലുള്ള ടീമുകളും രൂപവല്‍ക്കരിക്കാനുമുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ആര്‍മിയിലേക്ക് താല്‍ക്കാലികമായി സൈനികരെ നിയമിക്കുന്ന ‘അഗ്‌നിവീര്‍’ പദ്ധതിയിലേക്ക് ഇവിടത്തെ കുട്ടികള്‍ പോകുന്നു.”സോഹന്‍ റോയി പറഞ്ഞു.

‘എഫിഷ്യൻസി ഇംപ്രൂവ്മെന്റ് മാനേജ്‌മെന്റ് സിസ്റ്റം’എന്ന 5 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായിട്ടാണ് അഗളിയില്‍ മാറ്റം കൊണ്ടുവന്നത്. വ്യവസായ അധിഷ്ടിത വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത്. അഗളി മാതൃക രാജ്യത്തെ 55 സ്‌ക്കൂളുകള്‍ പിന്തുടരുന്നു. തമിഴ്‌നാട്ടിലെ
‘നിംസ് യൂണിവേഴ്‌സിറ്റി’യെ അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ മികച്ച സ്ഥാപനമാക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുകയാണ് സോഹന്‍ റോയി.

  • മടിയില്‍ കനമില്ലെങ്കില്‍ പിണറായിയേയും ‘ധിക്കരിക്കാം’

ലോക കേരള സഭയില്‍ സോഹന്‍ റോയിയുടെ ‘ധിക്കാരം’ വിവാദമായിരുന്നു. പ്രസംഗിച്ചുകൊണ്ടിരിക്കെ ‘താങ്കളുടെ ബിസിനസ്സിനെക്കുറിച്ചൊന്നു പറയണ്ട’ എന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തടയിട്ടു. ‘എനിക്ക് പറയാനുള്ളത് പറയാനാണ് ഞാന്‍ വന്നത് ‘ എന്ന ചുട്ട മറുപടി അപ്രതീക്ഷിതമായി വന്നപ്പോള്‍ ലോക കേരളസഭ സദസ്സ് അമ്പരന്നു. എന്റെ പ്രസംഗം കേള്‍ക്കാന്‍ താല്പര്യമില്ലെങ്കില്‍ എനിക്കും താല്പര്യമില്ലെന്നു പറഞ്ഞ് സോഹന്‍ റോയി കേരളസഭ ബഹിഷ്‌ക്കരിച്ചത് വലിയ വാര്‍ത്തയായി. ഒരു പ്രവാസി വ്യവസായി ഇത്തരത്തില്‍ പെരുമാറിയത് അത്ഭുതമായിരുന്നു. അതേ കുറിച്ച് സോഹന്‍ റോയി പറയുന്നു.

” മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിച്ചാല്‍ മതി. വഴിവിട്ടൊന്നും ഞാന്‍ ചെയ്യുന്നില്ല. വഴിവിട്ടൊന്നും വേണ്ടതാനും. കേരളസഭയില്‍ ക്ഷണിച്ചിട്ടാണ് പ്രസംഗിക്കാന്‍ പോയത്. സിനിമ തീയേറ്ററുകള്‍ വ്യാപകമായി പൂട്ടിക്കൊണ്ടിരുന്ന കാലം.തീയറ്ററില്‍ മാത്രം കണ്ടിരുന്ന സിനിമ മൊബൈലിലും ലാപ്‌ടോപ്പിലും ടിവിയിലും കാണുന്നു. തീയേറ്ററുകളിലേക്ക് സിനിമയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നതായിരുന്നു ഞാന്‍ പറയാന്‍ ശ്രമിച്ചത്. കുതിച്ചുപായുന്ന ലോകത്തില്‍ സ്വയം നവീകരിക്കുന്നവര്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ. സിനിമയുടെ സാങ്കേതിക വിദ്യയില്‍, കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍, വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതികളില്‍ എല്ലാം വന്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. സിനിമയുടെ ഉള്ളടക്കത്തില്‍ നവീകരണം നടന്നപ്പോള്‍ ഇവ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കാലഹരണപ്പെട്ട രീതികള്‍ ആചാരം പോലെ പിന്തുടരുന്നു. ഈ വിരോധാഭാസം അവസാനിക്കേണ്ട സമയമായി. തീയേറ്ററുകളെ ആധുനികരിച്ച് ഇത് പരിഹരിക്കാം എന്നു ഞാന്‍ പറഞ്ഞു.
കാഴ്ചക്കാരനെ അദ്വിതീയ അനുഭവത്തിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നതിനും ഇലക്ട്രോണിക് വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന  EPICA യുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. ഏരീസ് പ്ലക്സ് തീയേറ്ററുകളുടെ കാര്യം ഉദാഹരണമായി പറഞ്ഞത് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് പറയാനല്ല വേദി തന്നത് എന്ന്‌ പറഞ്ഞ് പരസ്യമായി ആക്ഷേപിച്ചു. ഞാന്‍ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാതെയായിരുന്നു പ്രതികരണം. പറയാനുള്ളത് പറയാന്‍ പറ്റില്ലെങ്കില്‍ അത്തരം വേദി എനിക്ക് വേണ്ട എന്നു പറഞ്ഞ് ലോക കേരളസഭ ബഹിഷ്‌ക്കരിച്ചിറങ്ങി. വലിയ വാര്‍ത്ത ആയെങ്കിലും എനിക്ക് വലിയൊരു കാര്യമായി തോന്നുന്നില്ല. സ്വാഭാവിക പ്രതികരണം എന്നല്ലാതെ ആരേയും അപമാനിക്കാന്‍ ചെയ്തതുമല്ല. പക്ഷേ അന്ന് പറയാന്‍ ശ്രമിച്ചത് ഇന്ന് നടപ്പിലാകുന്ന കാഴ്ച സന്തോഷം നല്‍കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ പോലും ആധുനിക സാങ്കേതികവിദ്യയോട് കൂടിയ തിയേറ്റര്‍ സമുച്ചയങ്ങള്‍. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തീയേറ്ററുകളും ആധുനിക വല്‍ക്കരിച്ചിരിക്കുന്നു. തീയേറ്ററുകളിലേക്ക് സിനിമ തിരിച്ചു വന്നിരിക്കുന്നു. പൂട്ടിക്കിടന്ന തീയേറ്ററുകള്‍ തുറന്നു, പുതുതായി ധാരാളം തീയേറ്ററുകള്‍ തുറന്നു. വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കാനായതില്‍ അഭിമാനം ഉണ്ട് ‘

  • ഗിന്നസിലേക്ക്   ചുണ്ടന്‍ വള്ളവുമായി

സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, സോഹന്‍ റോയി മുന്‍കാഴ്ചയോടെ പറഞ്ഞ പലതും പ്രായോഗികമല്ല എന്നു പറഞ്ഞ് കേരളം അവഗണിച്ചിട്ടുണ്ട്. അത്തരമൊന്നാണ് ചുണ്ടന്‍ വള്ളത്തിന്റെ കഥ. സോഹന്‍ റോയി ആശയം നല്‍കി നിര്‍മ്മാണ മോല്‍നോട്ടം വഹിച്ച ‘ഏരീസ് പുന്നമട ചുണ്ടന്‍ ‘ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ചുണ്ടന്‍ വളളം എന്ന പേരില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഇടംനേടി. 144 അടി നീളമുള്ള 141 തുഴച്ചില്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ വള്ളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും കയറി. ആ വള്ളത്തിന്റെ കഥ ഇങ്ങനെ.

‘ 2004 ല്‍ ആലപ്പുഴില്‍ പുന്നമടക്കായലില്‍ വള്ളംകളി കണ്ടപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കോമഡി കാണുന്നതായിട്ടാണ് തോന്നുന്നത്. ഇതെങ്ങനെ മത്സരമാകും എന്നാണ് ചിന്തിച്ചത്. മത്സരിക്കുന്ന വള്ളങ്ങളുടെ നീളം, വീതി, ഭാരം എല്ലാം വ്യത്യാസം. തുഴക്കാരുടെ എണ്ണത്തിലുമുണ്ട് ഏറ്റക്കുറച്ചില്‍. കാറോട്ട മത്സരത്തില്‍ മാരുതിയും ഇനോവയും റോള്‍സ് റോയീസും ഒന്നിച്ച് മാറ്റുരക്കുന്നതുപോലെ. ഇതിനൊരു മാറ്റം എന്ന ചിന്തയില്‍ നിന്നാണ് സ്റ്റീല്‍ വള്ളത്തിന്റെ പിറവി. രാജ്യാന്തരങ്ങളില്‍ നിന്നു വരെ ആസ്വാദകരെ കായല്‍ക്കരകളിലേയ്‌ക്കു സ്വാഗതം ചെയ്യുന്ന വള്ളംകളിയുടെ വിനോദസഞ്ചാര മൂല്യത്തെക്കുറിച്ച് ചിന്തിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ വള്ളംകളി നടത്തിയിട്ട് കാര്യമില്ല. ആവശ്യമുള്ളപ്പോള്‍ എല്ലാം വള്ളംകളി നടത്താനാകണം. ഒരേ രീതിയിലുള്ള വളളം. തുഴക്കാര്‍ മാത്രം മാറുക. എവിടേയ്‌ക്കു വേണമെങ്കിലും വേഗത്തില്‍ കൊണ്ടു പോകാന്‍ കഴിയുക. തടിയില്‍ തീര്‍ക്കുന്ന പരമ്പരാഗത ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പരിമിതിയുണ്ട്. നിര്‍മ്മാണ ചെലവ് ലക്ഷങ്ങളാണ്. ഒരോ വര്‍ഷവും അറ്റകുറ്റപണി തീര്‍ക്കാനും ലക്ഷങ്ങള്‍ വേണം. എന്നിട്ടും ആകെ 20 ദിവസമാണ് തടി ചുണ്ടന്‍ വള്ളങ്ങള്‍ വെള്ളത്തില്‍ ഇറക്കുക. ആചാരപരതയുടെ നിത്യസാന്നിദ്ധ്യം ദൃശ്യമായ ദേവയാനമാണ് അവ. ആചാരവുമായി ബന്ധപ്പെട്ട വള്ളം കളികള്‍ അങ്ങനെ തന്നെ നടക്കട്ടെ. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വള്ളം കളികള്‍ പുത്തന്‍ രീതിയിലാകണം. സ്റ്റീല്‍ വള്ളം നിര്‍മ്മിച്ചതോടെ പരമ്പരാഗത വള്ളം ഉടമകള്‍ ഉടക്കി. ഹൈക്കോടതി ഇടപെട്ടാണ് വെള്ളത്തിലിറക്കാന്‍ സാഹചര്യം ഉണ്ടാക്കിയത്. ഉദ്ദേശ്യം നടന്നില്ലെങ്കിലും എനിക്ക് ലാഭമാണുണ്ടായത്. സിനിമ, പരസ്യം, വിവാഹം എന്നിവയ്‌ക്ക് വള്ളം വാടകയ്‌ക്ക് കൊടുത്തു. ചെലവിന്റെ മൂന്നിരട്ടി തുക കിട്ടി. പത്തുവര്‍ഷം വെള്ളത്തില്‍ കിടന്നിട്ട് ഒരു തവണ മാത്രമാണ് അറ്റകുറ്റപണി വേണ്ടി വന്നത്. അതും 10000 രൂപയുടെ പെയിന്റിംഗ്‌.  ഇപ്പോള്‍ ആ വള്ളം മ്യൂസിയത്തില്‍ വെച്ചിരിക്കുകയാണ്. രീതിമാറ്റിയാല്‍ ചുണ്ടന്‍ വള്ളംകളി ഒളിംപ്ക്‌സില്‍ ഇനമാകും’

  • ഗിന്നസും കടന്ന ‘അണുമഹാകാവ്യം’

ചുണ്ടന്‍ വള്ളം മാത്രമല്ല, സോഹന്‍ റോയിയുടെ കവിതയും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയിലെ ‘മഹാകാവ്യ’ ത്തിന്റെ പൊതു നിയമങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയ ‘അണുമഹാകാവ്യം’ എന്ന കാവ്യസമാഹാരം. ദൈനംദിന സാമൂഹികസാംസ്‌കാരിക വിഷയങ്ങളെ ആസ്പദമാക്കി കവിതാ രൂപത്തില്‍ ഉള്ള വരികള്‍ , സംഗീതം ചെയ്യിപ്പിച്ചെടൂത്ത്, ഓര്‍ക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോള്‍ത്തന്നെ വീഡിയോരൂപത്തിലാക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ കവിതകള്‍ പങ്കു വെച്ചിരുന്നത്. ഏഴു വര്‍ഷമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന ‘അണുകാവ്യം ‘ എന്ന് പേരിട്ട നാലുവരിക്കവിതകള്‍

” സാഹിത്യ രംഗത്ത് സ്ഥാനം വേണമെന്നത് ആഗ്രഹമായിരുന്നു. കഥയും നോവലും ഒന്നും വഴങ്ങില്ലെന്ന ബോധ്യം ഉണ്ട്. ആഗ്രഹപൂര്‍ത്തീകരണത്തിനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു കവിതാ രചന. അതത് ദിവസത്തെ വിഷയം നാലുവരി കവിതയിലാക്കി നവമാധ്യമങ്ങളില്‍ കുറിച്ചു. കവിതകളില്‍ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളും ഏറ്റെടുത്തതോടെ ആത്മവിശ്വാസം ഏറി. പിന്നെ അതൊരു സാധന പോലെയായി. എല്ലാ ദിവസവും ഒരു കവിത എന്നത് മുടങ്ങിയില്ല. കവിതകളെല്ലാം നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതല്‍ കര്‍ണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ ‘വൃത്തങ്ങളിലെ ‘ വിവിധ ശീലുകളില്‍ ചിട്ടപ്പെടുത്തി ‘പൊയട്രോള്‍ ‘ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പുറത്തിറക്കി. തെരഞ്ഞെടുത്ത കവിതകള്‍ ഉള്‍പ്പെടുത്തി ‘അണുമഹാകാവ്യം’ കാവ്യസമാഹാരം പ്രകാശിപ്പിച്ചത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ സിനിമയിലെ സകലകലാവല്ലഭന്‍ ശ്രീകുമാരന്‍ തമ്പിയാണ്. ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം പ്രണയം, സാമൂഹ്യ വിമര്‍ശനം, ദാര്‍ശനികം, ആക്ഷേപഹാസ്യം, രാഷ്‌ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകള്‍ അനുസരിച്ച് എട്ട് സര്‍ഗ്ഗങ്ങളായി സമാഹാരത്തില്‍ വിഭജിച്ചിരുന്നു .1000 കവിതയാപ്പോള്‍ ഗിന്നസില്‍ ഇടംതേടി. ഇപ്പോള്‍ 2500 കഴിഞ്ഞു’.

 

  • ഏരീസാണ് രാശി

29  രാജ്യങ്ങളിലായി 73 സ്ഥാപനങ്ങളുള്ള ഒരു വലിയ ബഹുരാഷ്‌ട്ര കമ്പനിയായി ഏരീസ് എന്ന സ്ഥാപനത്തെ ഉയര്‍ത്തിയത് സോഹന്‍ റോയിയുടെ ദീര്‍ഘ വീക്ഷണവും കഠിനാധ്വാനവും ആണ്. ആഗോള മാരിടൈം വിപണിയില്‍ അഞ്ച് മേഖലകളില്‍ ലോകത്തെ ഒന്നാം നമ്പര്‍ സ്ഥാനവും മുപ്പത്തിയൊന്ന് മേഖലകളില്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. ലോകത്തെമ്പാടുമുള്ള രണ്ടായിരത്തി അഞ്ഞൂറുകപ്പലുകളെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ഗ്രീന്‍ ഷിപ്പുകളാക്കി മാറ്റിയെടുത്ത് ചരിത്രം കുറിക്കാനും സാധിച്ചു. ഷിപ്പ് ഡിസൈനും ഇന്‍സ്‌പെക്ഷനും നിര്‍വഹിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനവും സോഹന്‍ റോയിയുടെയാണ്.

ഏറ്റവും മികച്ച എച്ച് ആര്‍ സംവിധാനമുളള കമ്പനിയാണ് ‘ഏരീസ്’. കമ്പനിയുടെ അന്‍പത് ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ജീവിത പങ്കാളിയ്‌ക്ക് ശമ്പളം, പെന്‍ഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസച്ചിലവുകള്‍, അകാലത്തില്‍ മരണപ്പെട്ടാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനം , വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍.   ജീവനക്കാര്‍ക്ക് മാനസികാരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും അവസരം ഒരുക്കുന്ന ‘ഹാപ്പിനസ് ഡിവിഷന്‍’ എന്ന ആഭ്യന്തര വിഭാഗത്തിന് തന്നെ രൂപം നല്‍കിയ ആദ്യത്തെ മറൈന്‍ കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. ആര്‍ത്തവ അവധി, രണ്ട് വര്‍ഷത്തെ ശിശു സംരക്ഷണ അവധി, ഭവനരഹിതര്‍ക്ക് വീട്, സ്ത്രീധന വിരുദ്ധ നയം, ജാതി വ്യവസ്ഥ വിരുദ്ധനയം തുടങ്ങിയ പദ്ധതികളും ഏരീസ് ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്. സോഹന്‍ റോയി പറഞ്ഞു.

ഡൈവിംഗ്, ഡ്രോണുകള്‍, ഏവിയേഷന്‍, സബ് സീ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ പുതിയ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുകയും, വിൻഡ് എനർജി, സോളാര്‍ ഉപയോഗത്തിന്റെ പ്രോത്സാഹനം , ഊര്‍ജ്ജത്തിന്റെ കാര്യക്ഷമത, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ ആശയങ്ങളില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കായി നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ക്ക് ഏരീസ് തുടക്കമിടുകയും ചെയ്തു. ഊര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങളില്‍ ആധുനികവല്‍ക്കരണം ഉറപ്പുവരുത്തുവാന്‍ ഈ മേഖല കേന്ദ്രീകരിച്ച് വരും നാളുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനിയാണ് ഏരീസ് .

ഏരീസിനുമാത്രമല്ല സോഹന്‍ റോയി സ്വന്തം പേരിലുമുണ്ട് ഒരു പാരമ്പര്യത്തിന്റെ പുരാണം.

‘ വാഗ്ഭടാനന്ദ സ്വാമിയുടെ ആത്മവിദ്യാ സംഘത്തില്‍ അംഗമായിരുന്നു മുത്തച്ഛന്‍. സംഘത്തിലുള്ളവര്‍ ജാതിയും മതവും തിരിച്ചറിയാത്ത പേരിടണം. മുത്തച്ഛന്‍ ദാമോദര്‍ ദാസ് എന്ന പേരു സ്വീകരിച്ചു. മക്കള്‍ക്ക് ഷാജി ബോണ്‍സലെ, സോഹന്‍ റോയി, കസ്തൂരി ഭായി എന്നീ പേരുകളും ഇട്ടു. സോഹന്‍ റോയി ചെറുപ്പത്തില്‍ വസൂരി വന്ന് മരിച്ചു. മരിച്ച സഹോദരനോടുള്ള ഓര്‍മ്മയ്‌ക്കായി കസ്തൂരി ഭായി ഇളയ മകന് സോഹന്‍ റോയി എന്ന പേരിട്ടു. അങ്ങനെയാണ് എനിക്ക് പേരു വന്നത്. ചിലര്‍ വിചാരിക്കും ഞാന്‍ ക്രിസ്ത്യാനി ആണെന്ന് . ചിലര്‍ കരുതും ബംഗാളി എന്ന്.

 

  • ഐക്കരക്കോണത്തേയ്‌ക്ക്

തന്റെ കര്‍മ്മമേഖലയെ ഉപയോഗപ്പെടുത്തി സാമൂഹ്യമായ വേര്‍തിരിവുകള്‍ ഇല്ലാതെയാക്കുവാന്‍ നിരന്തരമായി ശ്രമിച്ചിട്ടുള്ള ഡോ. സോഹന്‍ റോയ്, സമൂഹത്തെ മുഴുവന്‍ ഒരേ ധാരയുടെ ഭാഗമാക്കാനുള്ള ദീര്‍ഘകാലപദ്ധതി ആസൂത്രണം ചെയ്യുകയും, തനിക്കും തന്റെ സ്ഥാപനത്തിനും ചെയ്യാന്‍ സാധിക്കുന്ന രീതിയിലൊക്കെ അത് നടപ്പിലാക്കി വരികയുമാണ്  . ജന്മനാടിനെ തന്നെ അതിന്റെ കേന്ദമാക്കാനുള്ള തീരുമാനത്തിലാണ് സോഹന്‍ റോയി..

‘ ജന്മദേശമാണ് എന്റെ അഭിമാനം, അവിടെ എല്ലാവര്‍ക്കും ജോലി എന്നത് എന്റെ ആഗ്രഹമായിരുന്നു. 500ല്‍ താഴെ കുടുംബങ്ങളുള്ള എന്റെ ഗ്രാമത്തില്‍ തൊഴിലില്ലാത്തവരായി ഇന്ന് ആരുമില്ല. പഠനത്തിന് അനുസരിച്ചുള്ള തൊഴില്‍ നല്‍കാനായി. പലരേയും പഠിപ്പിച്ച് തൊഴിലെടുക്കാന്‍ പ്രാപ്തരാക്കി. ഏരീസ് ഗ്രൂപ്പിന്റെ സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ പണിയുന്ന 10 നില കെട്ടിടം ഈ വര്‍ഷം പൂര്‍ത്തിയാകും. അവസാനകാലത്ത് ഐക്കരക്കോണത്ത് വിശ്രമജീവിതം നയിക്കണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.’

സംസ്‌കൃതം അധ്യാപകന്റെ മകനും സംസ്‌കൃതം പഠിച്ചിട്ടിള്ള ആളുമായ സോഹന്‍ റോയി കല്ല്യാണത്തിന് ‘രാശി ‘ നോക്കിയോ എന്നറിയില്ല. നോക്കിയാലും ഇല്ലെങ്കിലും സോഹന്‍ റോയിയുടെ വളര്‍ച്ചയിലെ നല്ല രാശിയാണ് ഭാര്യ അഭിനിയും മക്കള്‍ നിർമാല്യയും നിവേദ്യയും. ഇന്റീരിയര്‍ ഡിസൈനറും ശാസ്ത്രീയ നൃത്തകലാകാരിയുമായ അഭിനി, ഏരീസ് ഇന്റര്‍നാഷണല്‍ ഇന്റീരിയേഴ്‌സ് ലിമിറ്റഡ് , ഏരീസ് ടെലികാസ്റ്റിംഗ്   ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറും ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുകെയിലെ സതാംപ്ടണ്‍ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളായ നിർമാല്യ ഏരീസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റും നിവേദ്യ ഏരീസ് ഡെന്റൽ & കോസ്മെറ്റിക് ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക