Kerala

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം; കരട് വിജ്ഞാപനം പുറത്തിറക്കി, ദുരന്ത ഭൂമി അടക്കം വയനാട്ടിലെ 13 വില്ലേജുകള്‍ പട്ടികയില്‍

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ മേഖലയില്‍ ഖനനം, ക്വാറി, മണല്‍ ഖനനം, എന്നിവ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതാക്കും. നിലവിലുള്ള

Published by

ന്യൂദല്‍ഹി : പശ്ചിമ ഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകളില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് വയനാട്ടിലെ ദുരന്ത ഭൂമി അടക്കം 13 വില്ലേജുകള്‍ കൂടിയാണെന്ന് കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരട് സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ 60 ദിവസത്തിനുള്ളില്‍ അറിയിക്കണം.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവയ്‌ക്ക് സമ്പൂര്‍ണ നിരോധനമുണ്ടായിരിക്കും.

വയനാട് മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്.

എറണാകുളത്തെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 14 വില്ലേജുകളും ഇടുക്കി താലൂക്കിലെ 9 വില്ലേജുകളും പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകളും ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകളും പട്ടികയിലുണ്ട്.ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകളും തലശ്ശേരി താലൂക്കിലെ ഒരു വില്ലേജും പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകളും പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകളും പട്ടികയിലുണ്ട്.

കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍ ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.

രാജ്യത്താകെ ഗുജറാത്ത് (449 ചതുരശ്ര കിലോമീറ്റര്‍) മഹാരാഷ്‌ട്ര (17340 ചതുരശ്ര കിലോമീറ്റര്‍), ഗോവ (1461 ചതുരശ്ര കിലോമീറ്റര്‍), കര്‍ണാടക (20668 ചതുരശ്ര കിലോമീറ്റര്‍), തമിഴ്നാട് (6914 ചതുരശ്ര കിലോമീറ്റര്‍) എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളും ഇതിലുള്‍പ്പെടുന്നത്.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ മേഖലയില്‍ ഖനനം, ക്വാറി, മണല്‍ ഖനനം, എന്നിവ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതാക്കും. നിലവിലുള്ള ക്വാറികളുടെ അടക്കം അനുമതി പരമാവധി അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ നിലവിലെ ലൈസന്‍സിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയോ മാത്രമേ ലഭിക്കൂ. ഈ മേഖലയില്‍ പുതിയ താപവൈദ്യുത നിലയം ആരംഭിക്കുന്നതിനും വിലക്കുണ്ടാവും. എന്നാല്‍ നിലവിലുള്ള താപവൈദ്യുത നിലയങ്ങള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക