Kerala

കശുവണ്ടി കുംഭകോണക്കേസ്‌; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published by

കൊച്ചി: കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ (കെഎസ്‌സിഡിസി) ഉള്‍പ്പെട്ട കശുവണ്ടി കുംഭകോണക്കേസില്‍ സിബിഐക്കുള്ള പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം സിബിഐയുടെ അപേക്ഷ പരിഗണിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

തീരുമാനം സിബിഐയെ അറിയിക്കണമെന്നും അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസിന്റെ നടപടികള്‍ നിലനിര്‍ത്തണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് ഉത്തരവിട്ടു. കേസിലെ പ്രതികളായ കെഎസ്‌സിഡിസി മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

കെഎസ്‌സിഡിസിയുടെ കശുവണ്ടി ഇറക്കുമതിയിലും വാങ്ങലിലും അഴിമതി നടന്നുവെന്ന പരാതിയില്‍ കൊല്ലം സ്വദേശി കടകംപള്ളി മനോജിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് മുമ്പ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ചന്ദ്രശേഖരന്‍, രതീഷ് എന്നിവരും മറ്റു രണ്ടുപേരും പ്രതികളാണെന്ന് കണ്ടെത്തി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ്, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കുന്ന അതോറിറ്റിയായ വ്യവസായ വകുപ്പില്‍ നിന്ന് സിബിഐ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അത് നിരസിച്ചു.തുടര്‍ന്ന് പ്രതികള്‍ക്കെതിരെ തിരുവനന്തപുരം സിബിഐ കോടതിയിലെ പ്രത്യേക ജഡ്ജിക്ക് മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതനുസരിച്ച് അന്തിമ റിപ്പോര്‍ട്ട് സിജെഎം കോടതിയിലേക്ക് മാറ്റി.

പിന്നീട് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള മുന്‍കൂര്‍ അനുമതി നിഷേധിച്ച സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപി
ച്ചു. ഹര്‍ജി പരിഗണിക്കവേ, അനുമതി നിഷേധിക്കുന്നതിനോ വിവേകപൂര്‍വ്വം അനുമതി നല്‍കുന്നതിനോ അനുമതി നല്‍കുന്ന അതോറിറ്റി വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനുമതി നിരസിച്ച ഉത്തരവ് കാരണങ്ങളില്ലാത്തതാണെന്നും അത് നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by