Kerala

പോലീസ് ടെലികമ്യൂണിക്കേഷന്‍ റാങ്ക് പട്ടിക നോക്കുകുത്തി; നിയമനം അഞ്ച് ശതമാനം മാത്രം, ഡിജിപിയുടെ നിര്‍ദേശം ആഭ്യന്തര വകുപ്പ് തള്ളി

തിരുവനന്തപുരം: പോലീസ് സേനയിലെ ഏറ്റവും തന്ത്രപ്രധാന യൂണിറ്റായ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക നോക്കുകുത്തിയാകുന്നു. കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കേ നിയമനം നടന്നത് അഞ്ചു ശതമാനം മാത്രം. 393 പേര്‍ മെയിന്‍ ലിസ്റ്റിലും 131 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഇടം നേടിയെങ്കിലും 21 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തില്‍ പോലീസില്‍ നിയമനം നടത്തുന്ന ഏക വിഭാഗമാണ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി. സൈബര്‍ കുറ്റാന്വേഷണങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുക, വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെ വാര്‍ത്താവിനിമയത്തിന് സൗകര്യമൊരുക്കുക, സ്‌റ്റേഷനുകളിലേയും ഓഫീസുകളിലെയും സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണികള്‍, സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിചരണം, വിഐപി, വിവിഐപി ഡ്യൂട്ടികള്‍, ശബരിമല, ശ്രീപദ്മനാഭസ്വാമി ക്ഷേത്രങ്ങളിലെ സുരക്ഷയ്‌ക്കായുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെയും മറ്റ് നൂതന സുരക്ഷാ ഉപകരണങ്ങളുടെയും നിരീക്ഷണവും പരിപാലനവും, പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കല്‍ എന്നിവയാണ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റെ പ്രധാന ചുമതലകള്‍.

എന്നാല്‍ പോലീസ് യൂണിറ്റുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കമ്മ്യൂണിക്കേഷന്‍ ബാക്‌ബോണ്‍ നോഡുകള്‍, എമര്‍ജന്‍സി റസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം, കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങിയവ എല്ലാം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് പരിശീലനമില്ലാത്ത സാധാരണ പോലീസുകാരാണ്. പോലീസ് സ്‌റ്റേഷനുകളിലെ അംഗബലത്തില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരില്‍ യോഗ്യതയോ പരിശീലനമോ ഇല്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥരെ കമ്മ്യൂണിക്കേഷന്‍ യൂണിറ്റുകളില്‍ നിയോഗിക്കുകയാണ്. കൂടാതെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ 261 ഉദ്യോഗസ്ഥരെ പ്രത്യേകം സര്‍ക്കാര്‍ ഉത്തരവിലൂടെ സൈബര്‍ ഡിവിഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം പോലും അവതാളത്തിലാണ്.

നിലവില്‍ കേരളത്തിലെ 20 സൈബര്‍ പോലീസ് സ്‌റ്റേഷനുകളില്‍ മാത്രമാണ് ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ സേവനമുള്ളത്. എന്നിട്ടും സാങ്കേതിക പരിജ്ഞാനം ലഭിച്ചവര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നില്ല.

1974 ല്‍ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേണില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. സാങ്കേതിക വൈഭവമുള്ള സേനാംഗങ്ങളുടെ അഭാവവും സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗണ്യമായ വര്‍ദ്ധനവും കണക്കിലെടുത്ത് 484 ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് സ്‌റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷന്‍ ഉേദ്യാഗസ്ഥരെ നിയോഗിക്കമെന്ന് പോലീസ് മേധാവിയായിരുന്ന അനില്‍കാന്ത് 2022 ആഗസ്ത് 27ന് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു.

അതിന് അധികമായി വേണ്ട 652 ടെലികമ്മ്യൂണിക്കേഷന്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ശിപാര്‍ശ ചെയ്തു. എന്നാല്‍ ധനവകുപ്പ് ഇടപ്പെട്ട് ഈ നീക്കം മരവിപ്പിച്ചു. അത് അംഗീകരിച്ചിരുന്നെങ്കില്‍ തന്നെ റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കും. കൂടാതെ നൂറിലധികം ഒഴിവുകള്‍ വീണ്ടും ഉണ്ടാവുകയും ചെയ്യും. ബൈര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്ന കാലഘട്ടത്തില്‍ സൈബര്‍ വിഭാഗത്തിലേക്ക് ഉള്‍പ്പെടെ ടെലികമ്മ്യൂണിക്കേഷന്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ സാധിക്കുമെന്നിരിക്കെയാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പുറത്തേക്ക് പോകുന്നത്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക