തിരുവനന്തപുരം: ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സര്‍ക്കാര്‍ ഓഫീസുകളില്‍ സിപിഎം പാര്‍ട്ടി സെല്ലുകള്‍. സര്‍ക്കാരിനൊപ്പം നില്‍ക്കാത്ത ഉദ്യോഗസ്ഥരെയും പാര്‍ട്ടി നയങ്ങള്ക്കെതിരായുള്ളവരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം തീരുമാനം. ചെറുതും വലുതുമായ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ട്ടി സെല്ലുകളുണ്ടാക്കി അവര്‍ക്കാണ് നിരീക്ഷണച്ചുമതലകള്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു നേരിട്ട കനത്ത പരാജയത്തിന് ഒരു കാരണമായി പാര്‍ട്ടിയുടെ വിലയിരുത്തല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിലപാടാണ്. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കൂടുതലായി പ്രചരിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടെയാണെന്നാണ് കണ്ടെത്തല്‍. സര്ക്കാരിനെതിരായുള്ളവരോട് കാരുണ്യമൊന്നുമില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ശമ്പളം മുടങ്ങുന്നതും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ അനുകൂല തൊഴിലാളി യൂണിയനുകള്‍ക്കും പ്രതിഷേധമുണ്ട്. സദാ സിപിഎമ്മിനെ ഭയന്നു പണിയെടുക്കേണ്ടി വരുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകെ അമര്‍ഷത്തിലാണ്. എന്നാല്‍ ഭയം മൂലം ആരും ശബ്ദിക്കുന്നില്ല.
ഉന്നതര്‍ മുതല്‍ സാധാരണ ഉദ്യോഗസ്ഥര്‍ വരെ സര്‍ക്കാര്‍ നടപടികളില്‍ അസ്വസ്ഥരാണ്. സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി സെല്‍ നേതാക്കള്‍ എല്ലാ സെക്ഷനിലുമുണ്ട്. ഇവര്‍ പണിയെടുക്കാതെ കറങ്ങി നടക്കുകയും ജോലി ചെയ്യുന്നവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഏതുന്നത ഉദ്യോഗസ്ഥനായാലും അവരുടെ ആജ്ഞാനുവര്ത്തിയായേ ജോലി ചെയ്യാനാകൂ എന്ന ദുരവസ്ഥയാണുള്ളത്. അതിനു വഴങ്ങാത്തവരെ പീഡിപ്പിക്കുകയും സ്ഥലംമാറ്റമടക്കമുള്ളവയുന്നയിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പാര്‍ട്ടിക്കൊപ്പം ചേര്ന്നുനിന്നാല് എല്ലാ സംരക്ഷണവുമേകുമെന്ന സന്ദേശവും സെല്‍ നേതാക്കള്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: