Cricket

ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ഭാരതം ഫൈനലില്‍: രോഹിതിന് അര്‍ധ ശതകം; അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി

സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 171-7, ഇംഗ്ലഷ് 16.4 ഓവറില്‍ 103ന് ഓള്‍ ഔട്ട്.

Published by

ഗയാന: ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ഭാരതം ടി20 ലോകകപ്പ് ഫൈനലില്‍. എതിരാളിയെ നിഷ്പ്രഭമാക്കിയ ജയം 69 റണ്ണിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഭാരതം നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്വറിയുടെ ബലത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ഇംഗ്‌ളണ്ട് 16 . 4 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി.

അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ബുമ്‌റ രണ്ടു വി്ക്കറ്റെടുത്തു. രണ്ടുപേര്‍ റണ്‍ ഔട്ടായി.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഭാരതത്തിന്റെ എതിരാളി.

172 റണ്‍സ് വിജയ ലക്ഷ്യവുമായി ഉറങ്ങിയ ഇംഗ്‌ളണ്ടിന്റെ തുടക്കം മികച്ചതായിരുന്നു.മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്‌ളണ്ട് വിക്കറ്റൊന്നും പോകാതെ 26 റണ്‍സ്. അതില്‍ 23 ഉം അടിച്ചത് ജോസ് ബട്‌ലറും. നാലാം ഓവര്‍ സ്്പിന്നര്‍ക്ക് കൊടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തന്ത്രം ഫലിച്ചു. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ പന്തില്‍ ബട്‌ലര്‍ പുറത്ത്. കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു.
അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ടിനെ (5) ജസ്പ്രീത് ബുമ്‌റയും പറഞ്ഞുവിട്ടു.
അക്ഷര്‍ പട്ടേല്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ്. ജോണി ബെയര്‍സ്‌റ്റോ റണ്ണൊന്നുമെടുക്കാതെ പുറത്ത്.
എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് സ്വന്തമാക്കിയ അക്ഷര്‍ പട്ടേല്‍ ഇംഗ്‌ളണ്ടിന്റെ നടുവൊടിച്ചു. മൊയിന്‍ അലി (8) ഇറങ്ങി അടിക്കാന്‍ ശ്രമിച്ചപ്പോള്‍ കീപ്പര്‍ ഋഷഭ് പന്ത് സ്റ്റംമ്പ് ചെയ്തു.
എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്‌ളണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 48.
ഒന്‍പതാമത് ഓവര്‍ എറിഞ്ഞത് കുല്‍ദീപ് യാദവ്. ആദ്യ പന്തില്‍ വിക്കറ്റ് . സാം കുരന്‍ (2) വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഹാരി ബ്രൂക്ക് ഇംഗ്‌ളണ്ടിന് പ്രതീക്ഷ നല്‍കി. 19 പന്തില്‍ 25 റണ്‍സ് എടുത്ത ബ്രൂക്കിനെ കുല്‍ദീപ് യാദവ്  ബൗള്‍ഡ് ആക്കിയപ്പോള്‍ ഇംഗ്‌ളണ്ട് സ്‌ക്കോര്‍ 6 ന് 68. ക്രിസ് ജോര്‍ദ്ദാനെ (1) കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇംഗ്‌ളണ്ടിന് ജയിക്കാന്‍ 100 റണ്‍സ് കൂടി വേണമായിരുന്നു. ലിവിംഗ് സ്റ്റണ്‍ (11) റണ്‍ ഔട്ടായി. തൊട്ടുപിന്നാലെ അദില്‍ റഷീദും റണ്‍ ഔട്ട്.

Rohit sarma

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മ (39 പന്തില്‍ 57), ശിവകുമാര്‍ യാദവ് (36 പന്തില്‍ 47) , ഹാര്‍ദ്ദിക് പാണ്ഡ്യ (13 പന്തില്‍ 23) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് പൊരുതാനുള്ള സക്കോര്‍ നല്‍കിയത്.

രവീന്ദ്ര ജഡേജയും (9 പന്തില്‍ 17) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി (9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി.

താഴ്ന്നു വരുന്ന പന്തുകളും അപ്രതീക്ഷിതമായ കുത്തിത്തിരിയലുകളും കാരണം ഗയാനയിലെ പിച്ചിൽ ബാറ്റിങ്ങ് ദുഷ്കരമായിരുന്നു. വിരാട് കോഹ്ലിയും റിഷഭ് പന്തും പിച്ചിലെ കെണിയിൽ എളുപ്പം വീണു. റീസ് ടോപ്‌ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് സിക്‌സിന് പറത്തി പ്രതീക്ഷ നല്‍കിയ വിരാട് കോലി(9) നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പകരംവന്ന റിഷഭ് പന്തിനെ(6 പന്തില്‍ 4) സാം കറന്‍ പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ സ്‌ക്കോര്‍ 40.

രോഹിതും സൂര്യകുമാർ യാദവും കളമറിഞ്ഞ് കളിച്ചു. 73 റണ്ണെടുത്ത ആ കൂട്ടുകെട്ട് ഏറെ നിർണായകമായി. ഇംഗ്ലീഷ് സ്പിന്നർമാരായ ആദിൽ റഷീദും ലിവിങ്സ്റ്റണും ഇന്ത്യയെ വിഷമിപ്പിച്ചപ്പോൾ തന്നെ കറങ്ങുന്ന പന്തുകളുടെ സ്വാധീനം വ്യക്തമായിരുന്നു.

49 ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തി അര്‍ധ ശതകം തികച്ച രോഹിത് പുറത്ത്. അദില്‍ റഷീദ് ക്ലീന്‍ ബൗള്‍ഡ് ആക്കി.. രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്റെ തുടർച്ചയായ അർധ സെഞ്ച്വറിയാണിത്. സൂപ്പർ എട്ടിൽ ആസ്ട്രേലിയക്കെതിരെ 92 റൺസെടുത്തിരുന്നു. സൂര്യകുമാർ 36 പന്തിൽ 47 റൺസെടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ 70 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.

ജോഫ്്‌റ ആര്‍ച്ചരെ കൂറ്റന്‍ അടിക്ക് ശ്രമിക്കവേ ബൗണ്ടറില്‍ ക്യാച്ച് ആയി സൂര്യ കുമാറും മടങ്ങി.  ക്രിസ് ജോര്‍ദ്ദാനെ തുടര്‍ച്ചയായി രണ്ടു സിക്‌സര്‍ പറത്തിയ പാണ്ഡ്യ മൂന്നാം സിക്‌സറിനു നോക്കി പുറത്തായി. ലോങ് ഓഫിൽ ഫീൽഡർ സാം കറൻ ക്യാച്ചെടുത്തു.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്ക്.  കീപ്പർ ജോസ് ബട്‍ലർ ക്യാച്ചെടുത്താണ് ദുബെയെ മടക്കിയത്. 18–ാം ഓവറിൽ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.

അവസാന ഘട്ടത്തിൽ ഹാർദ്ദിക്കും രവീന്ദ്ര ജഡേജയും ചേർന്ന് നടത്തിയ കടന്നാക്രമണവും ഭേദപ്പെട്ട ടോട്ടലായ 171 ൽ എത്തിച്ചു. അക്ലര്‍ പട്ടേല്‍ 6 പന്തില്‍ 10 റണ്‍സ് എടുത്ത് പുറത്തായി. രവീന്ദ്ര ജഡേജയും ( 9 പന്തില്‍ 17) അര്‍ദ്വീപ് സിങ്ങും (1) പുറത്താകാതെ നിന്നു.
മൂന്നു വിക്കറ്റ് വീഴ്‌ത്തി ക്രിസ് ജോര്‍ദ്ദാന്‍ തിളങ്ങി. റീസ് ടോപ്‍ലി, ജോഫ്ര ആർച്ചർ, സാം കറൻ, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റുകള്‍  വീഴ്‌ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈർപ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്കരമാക്കി. എട്ട് ഓവറില്‍ ഇന്ത്യ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.

29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: t 20