Kerala

ലോകാരോഗ്യസംഘടന വരെ യോഗയുടെ മഹത്വം പറയുന്നു; എന്നാല്‍ യോഗ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് കേരളത്തിലെ ഡോക്ടര്‍ സുല്‍ഫി നൂഹു

Published by

ന്യൂദല്‍ഹി: ലോകാരോഗ്യസംഘടന വരെ യോഗയുടെ മഹത്വം വിളംബരം ചെയ്യുന്നുണ്ട്. ഉല്‍ക്കണ്ഠയും മാനസികപിരിമുറുക്കം യോഗകൊണ്ട് കുറയ്‌ക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥയല്ലെന്നും ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യവും ആണെന്നും അത് യോഗ വഴി നേടിയെടുക്കാമെന്നും ലോകാരോഗ്യസംഘടന പറയുന്നു.

എന്നാല്‍ കേരളത്തിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയായ ഡോ. സുല്‍ഫി നൂഹു ഞെട്ടിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. യോഗ കൊണ്ട് പ്രത്യേകിച്ച് ഒരു ആരോഗ്യ ഗുണമില്ലെന്നും യോഗ ശുദ്ധമായ തട്ടിപ്പാണെന്നുമാണ് ഡോ. സുല്‍ഫി നൂഹു ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവകാശപ്പെടുന്നത്. അന്താരാഷ്‌ട്ര യോഗദിനം ഇന്ത്യയിലും പുറത്തും കൊണ്ടാടിയതിന് പിന്നാലെയാണ് യോഗയെ തള്ളിപ്പറയുന്ന പ്രസ്താവനയുമായി ഡോ. സുല്‍ഫി നൂഹു രംഗത്തെത്തിയത്.

ഡോ. സുല്‍ഫി നൂഹുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:


“ഡോക്ടർക്കെന്താ യോഗയോടിത്ര വെറുപ്പ്”?
ചോദ്യം വന്നത് കേരളം അറിയുന്ന പ്രശസ്തനായ രാഷ്‌ട്രീയ നേതാവിൽ നിന്നായിരുന്നു.
എനിക്കല്ല എതിർപ്പെന്നും ശാസ്ത്രം മറ്റൊന്നാണ് പറയുന്നതെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം വീണ്ടും തുടർന്നു
“ന്യൂയോർക്കിലെ ജോൺ ഓഫ് കെന്നടി എയർപോർട്ടിൽ പോലും യോഗ ചെയ്യാൻ വലിയ വിശാലമായ സ്ഥലമുണ്ട്.
അതറിയൊ?”
ഞാൻ കവർ പോയിന്റിന് മുകളിലൂടെ സിക്സർ പായിക്കുന്ന ഭാവത്തിൽ മറുപടി നൽകി
“തൊട്ടപ്പുറത്ത് ഒരു പുകവലി മുറിയും കൂടിയുണ്ട്”
പൊന്തി മുളച്ച ചിരി മറക്കാൻ ശ്രമിച്ച് , തോളിൽ തട്ടി അദ്ദേഹം നടന്നു നീങ്ങുന്നത് ഞാൻ സാകൂതം നോക്കി നിന്നു.
യോഗയ്‌ക്ക് ഇപ്പോഴും തെളിവില്ല തന്നെ.
മറ്റ് വ്യായാമങ്ങളെക്കാൾ നല്ലതാണെന്ന് തെളിയിക്കുന്ന ഒരു തെളിവും നമുക്കില്ല.
മറിച്ച് ബഹുദൂരം പിന്നിലും.
അതുകൊണ്ടുതന്നെ നിലപാടിൽ ഒരു പൊടി പോലും മാറ്റമില്ല.
ഈ കാലമത്രയും അറിയപ്പെടുന്ന ജേർണലുകളൊ പ്രശസ്തമായ ഏജൻസികളോ പ്രൊഫഷണൽ ബോഡികളോ നടത്തിയ പഠനങ്ങളിൽ എല്ലാം തന്നെയും യോഗ മറ്റ് വ്യായാമങ്ങളെക്കാൾ ബഹുദൂരം പിന്നിലാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുന്നു.
ജീവിതശൈലി രോഗങ്ങക്കൊ മറ്റു രോഗങ്ങൾക്കോ ഒന്നും തന്നെയും യോഗ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ല.
മറിച്ച് ലോകം ശാസ്ത്ര സമൂഹം വീണ്ടും വീണ്ടും അസന്നിഗ്‌ദ്ധമായി തെളിയിച്ച 30 മിനിറ്റ് നടത്തം മറ്റു കായിക വിനോദങ്ങൾ നീന്തൽ തുടങ്ങിയവയൊക്കെ തന്നെ ജീവിതശൈലി രോഗങ്ങളെയും തടയുമെന്നും ആയുർദൈർഘ്യം കൂട്ടുമെന്നും അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇതൊക്കെ ചെയ്തു കഴിഞ്ഞ് വീണ്ടും സമയം ലഭ്യമെങ്കിൽ വെറുതെ ഒരു രസത്തിന് അല്പം യോഗ വേണമെങ്കിൽ ചെയ്തോളൂ.
പക്ഷേ അതും വളരെ സൂക്ഷിച്ച് വേണം.
യോഗ മൂലം ഗുരുതരമായ ശാരീരിക അപകടങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതിനും വ്യക്തമായ ശക്തമായ പഠനങ്ങൾ ഉണ്ട്.
യോഗയെ കുറിച്ച് നിലവിൽ ലഭ്യമായ പഠനങ്ങൾ ഒക്കെ തന്നെയും ഒട്ടുംതന്നെ നിലവാരമില്ലാത്തതാണ്.
അതിൽ പോലും അല്പം ആങ്സൈറ്റി കുറയ്‌ക്കും എന്നും മനസ്സിന് സ്വസ്ഥത നൽകുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്.
എനിക്കതിന് പാട്ട് കേട്ടാൽ മതി.
തെളിവില്ലാത്തതിനെ സ്വീകരിക്കുവാൻ ശാസ്ത്രബോധം അനുവദിക്കുന്നില്ല തന്നെ.
ഇഷ്ടപ്പെട്ട എഴുത്തുകാരനായ റോബിൻ ശർമയുടെ
“ദി മോങ് ഹു സോൾഡ് ഹിസ് ഫെരാരി” യോഗയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്.
അത് ലോകത്തെമ്പാടും ഉണ്ടാക്കിയ ഇമ്പാക്ട് ചെറുതൊന്നുമല്ല.
അദ്ദേഹത്തിൻറെ നല്ല പുസ്തകങ്ങൾ മറക്കുന്നില്ല.
“ഫെറാറി” ചവറ്റുകുട്ടയിൽ എറിയേണ്ട പുസ്തകം.
അദ്ദേഹത്തിൻറെ മറ്റു പല പുസ്തകങ്ങളും വളരെ മികച്ചതെങ്കിലും!
രാഷ്‌ട്രങ്ങളുടെ മുൻപിൽ ഞങ്ങളുടേതെന്ന് പറയുവാൻ ഈ ഉടായിപ്പ് യോഗക്ക് പകരം മറ്റെന്തെങ്കിലും കണ്ടെത്താൻ കഴിയട്ടെ.
തൽക്കാലം യോഗ പടിക്ക് പുറത്ത്!
ഡോ സുൽഫി നൂഹു

 

ജീവിതശൈലീ രോഗങ്ങള്‍ക്കോ മറ്റു രോഗങ്ങള്‍ക്കോ യോഗ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ല. 30 മിനിറ്റ് നടത്തം, മറ്റ് കായികവിനോദങ്ങള്‍, നീന്തല്‍ തുടങ്ങിയവയൊക്കെ ജീവിതശൈലീരോഗങ്ങളെ തടയുമെന്നും ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്നും അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഡോ. സുല്‍ഫി നൂഹുവിന്റെ അവകാശവാദം. എന്തിനാണ് അദ്ദേഹം പ്രകോപനമുണ്ടാക്കുന്ന ഒരു പ്രസ്താവനയുമായി അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് രംഗത്തെത്തിയത് എന്നും അറിയുന്നില്ല.

അരമണിക്കൂര്‍ നടത്തം, മറ്റ് കായികവിനോദങ്ങള്‍, നീന്തല്‍ തുടങ്ങിയവയെല്ലാം ചെയ്ത് കഴിഞ്ഞ് വീണ്ടും സമയം ബാക്കിയുണ്ടെങ്കില്‍ മാത്രം ചെയ്യാവുന്ന ഒന്നാണ് യോഗയെന്നും ഡോ.സുല്‍ഫി നൂഹു പരിഹാസധ്വനിയോടെ പറയുന്നു. അലോപ്പതി പിറന്ന നാട്ടിലെ പാശ്ചാത്യരില്‍ നല്ലൊരു ശതമാനം പേര്‍ ഇപ്പോള്‍ യോഗയെ അവരുടെ നിത്യജീവിതത്തിലെ ദിനചര്യയാക്കി മാറ്റിക്കൊണ്ടിരിക്കെയാണ് കേരളത്തിലെ ഡോക്ടറുടെ ഈ പരിഹാസം.

യൂനാനി മരുന്നുകള്‍ ശാസ്ത്രമല്ല, വെറും മിത്താണെന്നും പ്രോട്ടീന്‍ പൗഡര്‍ കുപ്പത്തൊട്ടിയിലെറിഞ്ഞ് പകരം മുട്ടയും ചിക്കനും പയറും കഴിക്കൂ എന്നും മറ്റും നിരവധി വിവാദപ്രസ്താവനകള്‍ മുന്‍പും ഡോ. സുല്‍ഫി നൂഹു നടത്തിയിട്ടുണ്ട്. പക്ഷെ യോഗയെക്കുറിച്ച് ഇത്രയും ധിക്കാരത്തോടെ സംസാരിക്കാന്‍ എന്താണ് അടിസ്ഥാനമെന്നും മനസ്സിലാകുന്നില്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക