Categories: Thiruvananthapuram

കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കും: കേന്ദ്രമന്ത്രി

Published by

കല്ലമ്പലം: കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം സാധ്യമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഗ്ലോബല്‍ ഗവേഷണ ഫൗണ്ടേഷന്‍ നാവായിക്കുളത്ത് സംഘടിപ്പിച്ച വികസന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശുവണ്ടി വ്യവസായ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാധ്യമായ സാഹചര്യം ഒരുക്കുകയും തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ നിലവിലെ തൊഴില്‍ ശാലകളിലൂടെ മറ്റ് തൊഴില്‍ നല്‍കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പങ്കെടുത്ത 45ല്‍ അധികം പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഫൗണ്ടേഷന്‍ ഡയറക്ടര്‍ എ. രാധാകൃഷ്ണന്‍ നായര്‍ മോഡറേറ്റര്‍ ആയിരുന്നു. കേന്ദ്രഭരണവുമായി സ്വാധീനമുള്ള എംപിമാര്‍ ഉണ്ടായിട്ടും ആറ്റിങ്ങലിന്റെ വികസനത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാവായിക്കുളം ഇഎസ്‌ഐ ആശുപത്രിയില്‍ സ്‌കാനിങ് ഉള്‍പ്പെടെയുള്ള ലാബ് പരിശോധനകള്‍, ഡയാലിസിസ് ക്ലിനിക് എന്നിങ്ങനെയുള്ള തുടര്‍വികസന സാധ്യതകള്‍, നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രം സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുക, ദേശീയപാതാ വികസനത്താല്‍ ശ്രദ്ധയില്‍ നിന്നും മായുന്ന ക്ഷേത്രപ്രവേശന വിളംബര സ്റ്റാച്യുവിന് ഉചിതമായ സൗകര്യമൊരുക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക